Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആടു ജലീൽ എന്ന് മന്ത്രി ജലീലിന് ഇരട്ടപേരിട്ട പ്രവാസി; പോരാളി ഷാജിയുടെ വീരവാദം പൊളിച്ച കൊണ്ടോട്ടി അബു! സൈബർ സഖാക്കൾക്ക് ചുട്ട മറുപടി കൊടുത്ത ലീഗ് വെർഷൻ; യുഎഇയിൽ വന്ന് കേരളാ പൊലീസിന് തന്നെ പിടികൂടാനാകില്ലെന്ന കളിയാക്കലിൽ സ്വപ്‌നയുടെ സഹായം തേടൽ; നാടുകടത്താൻ ശ്രമിച്ചത് എടപ്പാളുകാരൻ യാസറിനെ; കൊണ്ടോട്ടി അബു വിവാദം ജലീലിന് വിനയാകും

ആടു ജലീൽ എന്ന് മന്ത്രി ജലീലിന് ഇരട്ടപേരിട്ട പ്രവാസി; പോരാളി ഷാജിയുടെ വീരവാദം പൊളിച്ച കൊണ്ടോട്ടി അബു! സൈബർ സഖാക്കൾക്ക് ചുട്ട മറുപടി കൊടുത്ത ലീഗ് വെർഷൻ; യുഎഇയിൽ വന്ന് കേരളാ പൊലീസിന് തന്നെ പിടികൂടാനാകില്ലെന്ന കളിയാക്കലിൽ സ്വപ്‌നയുടെ സഹായം തേടൽ; നാടുകടത്താൻ ശ്രമിച്ചത് എടപ്പാളുകാരൻ യാസറിനെ; കൊണ്ടോട്ടി അബു വിവാദം ജലീലിന് വിനയാകും

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെടി ജലീലിനെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിനെ തുടർന്ന് മുസ്ലിംലീഗ് പ്രവർത്തകനെതിരെ പൊലീസ് കെസെടുത്തത് രാഷ്ട്രീയ പക തീർക്കാനെന്ന ആരോപണം ശക്തമായി ഉയർന്നിരുന്നു. മന്ത്രിക്കെതിരെ അപവാദ പ്രവചരണം നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. ഈ കേസിന് പിന്നിലും നാടു കടത്തൽ ഗൂഢാലോചനയുണ്ടെന്ന വാദം ശക്തമാക്കുകയാണ് സ്വർണ്ണ കടത്ത് കേസിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ മൊഴി.

മന്ത്രി ജലീലിനെതിരെ പോസ്റ്റിട്ടത് എടപ്പാൾ വട്ടംകുളം സ്വദേശി മുണ്ടേങ്കാട്ടിൽ യാസിർ(27) ആയിരുന്നു. ഇതേ യാസിറിനെ യുഎഇയിൽ നിന്ന് നാടുകടത്താനാണ് നിയമവിരുദ്ധമായി ജലീൽ ഇടപെടൽ നടത്തിയതെന്നാണ് സൂചന. ഡിവൈഎഫ്‌ഐ കോലൊളമ്പ് മേഖല കമ്മറ്റി നൽകിയ പരാതിയെ തുടർന്നായിരുന്നു യാസിറിനെതിരായ കേസെടുക്കൽ. യാസിർ എടപ്പാൾ എന്ന പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫൈലിലും കൈകാര്യം ചെയ്യുന്ന കൊണ്ടോട്ടി അബു എന്ന ഫേസ്‌ബുക്ക് പേജിലും മന്ത്രി ജലീലിനെതിരെ നിരന്തര വിമർശനങ്ങൾ ഉയർന്നിരുന്നു. ഡിഫിക്കാരുടെ പ്രധാന ശത്രുക്കളിൽ ഒരാളാണ് യാസിർ.

തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ പോസ്റ്റിട്ടയാളെ യുഎഇയിൽ നിന്ന് നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി കെ ടി ജലീൽ കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തിയെന്ന് എൻഫോഴ്‌സ്‌മെന്റിനോട് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴി ഏറെ ചർച്ചയായിരുന്നു. യാസിർ എടപ്പാൾ എന്നയാളെ ജോലി നഷ്ടപ്പെടുത്തി ഡീപോർട്ട് ചെയ്ത് നാട്ടിലെത്തിക്കാൻ കെ ടി ജലീൽ ശ്രമിച്ചെന്നാണ് മൊഴി. കെ ടി ജലീൽ കിറ്റുകൾ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷുമായി ബന്ധപ്പെട്ടിരുന്നുവെന്നും സംസാരിച്ചിരുന്നുവെന്നും നേരത്തേ മന്ത്രി തന്നെ സമ്മതിച്ചിരുന്നതാണ്. ഇതിന് പിന്നാലെയാണ് മറ്റൊരു വിഷയവുമായി ബന്ധപ്പെട്ടും താനുമായി കെ ടി ജലീൽ സംസാരിച്ചിരുന്നുവെന്ന് വ്യക്തമാക്കി സ്വപ്ന സുരേഷ് രംഗത്തുവരുന്നത്.

മകനെതിരായ ജലീലിന്റെ നീക്കം ഏറെ ദുഃഖമുണ്ടാക്കിയെന്ന് എടപ്പാൾ സ്വദേശി യാസറിന്റെ പിതാവ് എം.കെ.എം അലി പറഞ്ഞു. ജലീലിന്റെ പരാതിയിൽ പൊലീസ് രണ്ടു തവണ വീട്ടിൽ റെയ്ഡ് നടത്തി. പാസ്‌പോർട്ടിന്റെ കോപ്പി ചോദിച്ചായിരുന്നു പരിശോധന നടത്തിയത്. വീട്ടിൽ ഇല്ലാത്തതിനാൽ കോപ്പി പൊലീസിന് കിട്ടിയില്ല. വിദേശത്ത് നിന്ന് മകനെ കൊണ്ടുവരാനാണ് ഇതെന്ന് ഇപ്പോൾ ഉറപ്പായി. മകനെ ഇല്ലാതാക്കാൻ സ്വപ്ന സുരേഷിനെ ജലീൽ കൂട്ടുപിടിച്ചെന്നത് ഞെട്ടിച്ചുവെന്നും, താനും ജലീലും ഒന്നിച്ച് മുസ്ലിം ലീഗിൽ പ്രവർത്തിച്ചവരാണെന്നും എം കെ എം അലി പ്രതികരിച്ചു.

മന്ത്രി കെടി ജലീലിനെതിരെ അപവാദ പ്രചരണം നടത്തുകയും, അദ്ദേഹത്തെ തെറിവിളിച്ച് അപകീർത്തിപ്പെടുത്തുകയും ചെയ്തു, നാട്ടിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് യാസിറിനെതിരെ കേസെടുക്കാൻ പൊലീസ് കാരണമായി ചേർത്തിരുന്നത്. മന്ത്രി ജലീലിനെ ആട് ജലീൽ എന്ന് വിളിച്ചും പോസ്റ്റുകളുണ്ടായിരുന്നു. സിപിഐഎം പ്രവർത്തകർ ആളുകളെ അപകീർത്തിപ്പെടുത്താനും വ്യക്തിഹത്യ നടത്താനുമായി നിർമ്മിച്ച പോരാളി ഷാജിപോലുള്ള ഫെയസ്ബുക്ക് ഗ്രൂപ്പുകൾക്ക് പകരമായിട്ടാണ് കൊണ്ടോട്ടി അബു എന്ന പേരിൽ യാസിര്ഡ പേജ് തുടങ്ങിയത്. പോരാളി ഷാജിയുടെ പല പോസ്റ്റുകൾക്കും മറുപടി നൽകുന്ന രീതിയിലാണ് ഈ പേജിന്റെ പ്രധാന പോസ്റ്റുകൾ. ലക്ഷക്കണക്കിന് ഫോളോവേഴാസാണ് ഈ പേജിനുള്ളത്. നിരവധി അംഗങ്ങളുള്ള ഗ്രൂപ്പുകളുമുണ്ട്.

പോരാളി ഷാജി ഇപ്പോഴും അപവാദ പ്രചരണങ്ങൾ തുടരുകയാണ്. എന്നാൽ അതിനെതിരെ ആര് പരാതി കൊടുത്താലും കേസെടുക്കില്ല. ആരൊക്കെയാണ് പോരാളി ഷാജിക്ക് പിന്നിലുള്ളതെന്നതും ഇനിയും അവ്യക്തമായ സത്യമാണ്. എന്നാൽ പോരാളി ഷാജിക്ക് മറുപടി കൊടുക്കാൻ ഇറങ്ങിയാൽ പണി കിട്ടുമെന്നതിന് തെളിവായി കൊണ്ടോട്ടി അബുവിനെതിരായ നടപടികളിൽ വിലയിരുത്തൽ എത്തി. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നയതന്ത്ര ഇടപെടലിന്റെ വിവരങ്ങളും പുറത്തു വന്നത്. ജലീലിനെതിരെ സ്വപ്‌നയുടെ മൊഴിയിൽ മൂന്ന് ആരോപണമാണ് പ്രധാനമായും ഉണ്ടായിരുന്നത്. ആലാവുദ്ദീൻ എന്ന ആൾക്ക വേണ്ടിയുള്ള ശുപാർ. രണ്ടാമത്തേത് കിറ്റ് ചോദിച്ച് അങ്ങോട്ട് വിളിച്ചെന്നതും. മൂന്നമത്തേതായിരുന്നു നാടുകടത്തൽ ആരോപണം.

ആലാവൂദ്ദീന്റെ വിഷയത്തിലും കിറ്റിലും മന്ത്രി വിശദീകരണവുമായി എത്തി. എന്നാൽ നാടുകടത്തലിൽ പ്രതികരിച്ചുമില്ല. ഇതും മന്ത്രിയുടെ ഇടപെടലിന് തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിന് പിന്നാലെയാണ് കൊണ്ടോട്ടി അബുവിനെതിരെയാണ് നീക്കമെന്ന സൂചനകൾ പുറത്തു വരുന്നത്. സമൂഹമാധ്യമങ്ങളിൽ മോശം ഭാഷയിൽ കെ ടി ജലീലിനെതിരായി പോസ്റ്റിട്ട, യാസിർ എടപ്പാൾ എന്ന പ്രവാസിക്ക് എതിരെ മന്ത്രി കേസ് കൊടുത്തിരുന്നു. അപകീർത്തിക്കേസാണ് ഫയൽ ചെയ്തത്. എന്നാൽ നാട്ടിൽ ഫയൽ ചെയ്ത കേസ് കൊണ്ട് ഒന്നുമാകില്ലെന്നും, താൻ വിദേശത്താണുള്ളതെന്നും യുഎഇയിൽ വന്ന് കേരളാ പൊലീസിന് തന്നെ പിടികൂടാനാകില്ലെന്നും, ഇതിന് മറുപടിയായി യാസിർ എടപ്പാൾ പറഞ്ഞതാണ് മന്ത്രിയെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.

ഇതിൽ പ്രകോപിതനായ മന്ത്രി, യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട്, അവിടെ തനിക്കുള്ള സ്വാധീനം ഉപയോഗിച്ച് യാസിർ എടപ്പാളിനെ നാടുകടത്തി, കേരളത്തിലെത്തിച്ച് കേസ് രജിസ്റ്റർ ചെയ്യാൻ കഴിയുമോ എന്ന് ശ്രമിച്ചിരുന്നു. ഇതിനായി താനുമായി മന്ത്രി സംസാരിച്ചിരുന്നുവെന്നാണ് സ്വപ്ന നൽകിയിരിക്കുന്ന മൊഴി. നിലവിൽ അന്വേഷണ ഏജൻസികൾക്ക് തന്നെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതിയായ ഫൈസൽ ഫരീദ് ഉൾപ്പടെയുള്ളവരെ കൃത്യമായി ചോദ്യം ചെയ്യാനോ, നാടുകടത്തി, കേരളത്തിലെത്തിക്കാനോ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രി നേരിട്ട് ഇടപെട്ട് ഒരാളെ നാടുകടത്താൻ ശ്രമിച്ചെന്ന് സ്വപ്ന മൊഴി നൽകിയെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP