Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒളിസങ്കേതത്തിൽകടന്ന് എട്ടംഗസംഘത്തെ അടിച്ചൊതുക്കി മകനെ രക്ഷിച്ച് സുരക്ഷിതാവളത്തിലെത്തിച്ചു: തട്ടിക്കൊണ്ട് പോകൽ സംഘവും കുടുങ്ങി; എന്നിട്ടും പിടികൊടുക്കാതെ കോടാലി ശ്രീധരൻ

ഒളിസങ്കേതത്തിൽകടന്ന് എട്ടംഗസംഘത്തെ അടിച്ചൊതുക്കി മകനെ രക്ഷിച്ച് സുരക്ഷിതാവളത്തിലെത്തിച്ചു: തട്ടിക്കൊണ്ട് പോകൽ സംഘവും കുടുങ്ങി; എന്നിട്ടും പിടികൊടുക്കാതെ കോടാലി ശ്രീധരൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം:രണ്ട് സംസ്ഥാനങ്ങളിലെ പൊലീസ് നാടാകെ അരിച്ചുപെറുക്കുമ്പോഴും കളത്തിലിറങ്ങി ഹീറോയായി. പൊലീസെത്തും മുമ്പേ കർണ്ണാകയിലെ ഒളിസങ്കേതത്തിൽകടന്ന് എട്ടംഗസംഘത്തെ അടിച്ചൊതുക്കി മകനെ രക്ഷിച്ച് സുരക്ഷിതാവളത്തിലെത്തിച്ചു. കൃത്യം പൂർത്തിയാക്കിയത് കേരള-തമിഴ്‌നാട്-കർണ്ണാക സംസ്ഥാനപാതകൾ താണ്ടിയെന്നും സൂചന. തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതികളെ വലയ്ക്കുള്ളിലെത്തിച്ച് കോതമംഗലം പൊലീസിന്റെ 'അഭിമാനമായി'. ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടും ഫലമില്ല. കവർച്ചചെയ്തും കബളിപ്പിച്ചും100 കോടിയോളം സ്വന്തമാക്കിയ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരൻ ഇപ്പോഴും 'സുരക്ഷിതൻ'.

ഒരിടവേളക്ക് ശേഷമാണിപ്പോൾ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരനെ കണ്ടെത്താൻ കർണാടക, തമിഴ്‌നാട് പൊലീസ് സംഘങ്ങൾ അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. അതിനിടെ കുടിപ്പകയുടെ പേരിൽ ശ്രീധരന്റെ മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ അന്വേഷണം നടത്തുന്ന കേരളാ പൊലീസ് ഒരാളെക്കൂടി അറസ്റ്റുചെയ്തു. ഇതിൽപ്പെട്ട കോഴിക്കോട് കൊടുവള്ളി സ്വദേശി വേയം വീട്ടിൽ അഹമ്മദ് നിസാറി(36)നെ ഇന്നലെ കോതമംഗലം സിഐ അറസ്റ്റ് ചെയ്തു. ഇനിയും മൂന്നു പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് വെളിപ്പെടുത്തൽ.

നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയെന്നു കരുതുന്ന തൃശൂർ വെള്ളിക്കുളങ്ങര കോടാലി സ്വദേശിയായ ശ്രീധരൻ കോതമംഗലം കുടമുണ്ടയിൽ വീടു വാങ്ങി താമസം തുടങ്ങി ഏതാനും നാളുകൾക്കുള്ളിലാണ് മകൻ അരുണിനെ തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നത്. കഴിഞ്ഞവർഷം ഒക്ടോബർ 31 ന് പുലർച്ചെയായിരുന്നു സംഭവം. ഇതു വ്യാജപരാതിയാണെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്.എന്നാൽ അന്വേഷണം നടത്തിയ കേരളാ പൊലീസ് മൈസുരുവിൽനിന്ന് ഏതാനും പേരെ പിടികൂടി. കോതമംഗലം സ്വദേശി ഉൾപ്പെടെ അഞ്ചു പേരെയാണ് കോതമംഗലം സി.ഐ വി.റ്റി. ഷാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്ന് അറസ്റ്റ് ചെയ്തത്.

മൈസൂരുവിൽനിന്ന് ഏതാനും പേരെ പിടികൂടിയതോടെ ശ്രീധരന്റെ ഭാര്യ മകനെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകി. ഇതു നിലനിൽക്കെ ശ്രീധരൻ തന്നെ മകനെ മോചിപ്പിച്ചതായി പൊലീസിനു വിവരം ലഭിച്ചു. മകനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോതമംഗലം സി.ഐയുമായി ഇന്റർനെറ്റ് കോളിലൂടെ പലവട്ടം ബന്ധപ്പെട്ടിരുന്ന ശ്രീധരൻ പിന്നീട് ആ ദൗത്യം സ്വയം ഏറ്റെടുത്തു വിജയിപ്പിക്കുകയായിരുന്നു.

എന്നാൽ പണം നഷ്ടപ്പെട്ട പല സംഘങ്ങളും ഇതര സംസ്ഥാന പൊലീസും കോതമംഗലം ടൗണിൽനിന്നു മൂന്നു കിലോമീറ്റർ മാറിയുള്ള കോടാലി ശ്രീധരന്റെ വീടിനെ ചുറ്റിപ്പറ്റി അന്വേഷണം ഇപ്പോഴും അന്വേഷണം തുടരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് വന്നുപോകുന്നതിനെക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് കോതമംഗലം പൊലീസിന്റേത്.കോതമംഗലം സ്റ്റേഷൻ പരിധിയിൽ ശ്രീധരനെതിരേ കേസുകളൊന്നും നിലവിലില്ലന്നും ഇയാളെ കണ്ടെത്തുന്നതിന് സഹായം തേടി ഇതരസംസ്ഥാന പൊലീസ് സംഘങ്ങൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലന്നുമാണ് ഇക്കാര്യത്തിൽ ലോക്കൽ പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.അടുത്തിടെ പൊലീസ് ശ്രീധരെ കണ്ടെത്തുന്നതിനായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു.

അടുത്തിടെ കാമാഡോ ഓപ്പറേഷന് സജ്ജരായി കർണ്ണാടക പൊലീസ് സംഘം കൊടമുണ്ടയിലെ കോടാലി ശ്രീധരന്റെ വീട്ടിലെത്തിയിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഗോവ എന്നിവിടങ്ങളിലായി ഇരുപതിലേറെ ക്രിമിനൽ കേസുകൾ ശ്രീധരനെതിരേയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP