Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചിലർ ബോംബ് വച്ചും സോഷ്യൽ മീഡിയയിൽ കലഹം കൂട്ടിയും നിറഞ്ഞുനിന്നപ്പോൾ അവർ നിശബ്ദരായി വിപ്ലവത്തിലേക്ക് തിരിഞ്ഞു; കേരളത്തിൽനിന്ന് ഐസിസിലേക്ക് പോയവരെല്ലാം സലഫി ആശയത്തിൽ ആകൃഷ്ടരായവർ; ഉന്നത വിദ്യാഭ്യാസവും സമ്പത്തും സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ട് പോകാൻ സാധിക്കുന്ന ഈ സലഫി പ്രസ്ഥാനം എന്താണ്?

ചിലർ ബോംബ് വച്ചും സോഷ്യൽ മീഡിയയിൽ കലഹം കൂട്ടിയും നിറഞ്ഞുനിന്നപ്പോൾ അവർ നിശബ്ദരായി വിപ്ലവത്തിലേക്ക് തിരിഞ്ഞു; കേരളത്തിൽനിന്ന് ഐസിസിലേക്ക് പോയവരെല്ലാം സലഫി ആശയത്തിൽ ആകൃഷ്ടരായവർ; ഉന്നത വിദ്യാഭ്യാസവും സമ്പത്തും സുഖങ്ങളും ഉപേക്ഷിച്ചുകൊണ്ട് പോകാൻ സാധിക്കുന്ന ഈ സലഫി പ്രസ്ഥാനം എന്താണ്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസം നേടിയ, പ്രൊഫഷണൽ രംഗത്ത് മികവ് കാട്ടിയ ഈ യുവാക്കളും യുവതികളും എങ്ങോട്ടാണ് പോയത്. ലോകത്തിന് തന്നെ ഭീഷണിയായ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിൽ ചേരുന്നതിനായി കുടുംബത്തോടൊപ്പം നാടുവിട്ട മലയാളികളെ ആകർഷിച്ചത് സലഫി പ്രസ്ഥാനമാണെന്നാണ് സൂചന. സലഫി പ്രസ്ഥാനത്തിൽ ആകൃഷ്ടരായാണ് ഇവർ ഐസിസിൽ ചേർന്നതെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്.

കേരളത്തിൽനിന്ന് കാണാതായ ചെറുപ്പക്കാരുടെ കുടുംബാംഗങ്ങളെല്ലാം ഇവരുടെ തിരോധാനത്തിന് പിന്നിൽ സലഫി പ്രസ്ഥാനത്തിന്റെ സ്വാധീനം എടുത്തുപറയുന്നു. തൃക്കരിപ്പുരിൽനിന്ന് കാണാതായ ഡോ. ഇജാസും സഹോദരൻ ഷിയാസും ചെറുപ്പം മുതൽക്കെ മതത്തിൽ ആകൃഷ്ടരായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. ഖുറാൻ പാരായണത്തിലും മത ഗ്രന്ഥങ്ങൾ വായിക്കുന്നതിലും തത്പരരായിരുന്ന ഇവർ രാഷ്ട്രീയത്തിലോ മറ്റോ തീരെ താത്പര്യം കാണിച്ചിരുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു. ചെറുപ്പത്തിൽത്തന്നെ അവർ സലഫിസത്തിൽ ആകൃഷ്ടരായിരുന്നു. വളർന്നുവന്നതോടെ തീർത്തും യാഥാസ്ഥിതികരായി മാറുകയായിരുന്നു.

എന്താണ് സലഫിസം?

19-ാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ പിറവിയെടുത്ത തീവ്ര യാഥാസ്ഥിതിക പ്രസ്ഥാനമാണ് സലഫിസം. സുന്നി വിശ്വാസികൾക്കിടെ പിറന്ന ഈ വിശ്വാസധാര തീവ്രമായ നിലപാടുകൾ കൊണ്ടാണ് ശ്രദ്ധേയമായത്. ശരിയത്ത് നിയമത്തിന് വേണ്ടി വാദിക്കുന്ന ഇവർ മതത്തിലെ യാതൊരുതരത്തിലുള്ള പരിഷ്‌കരണ ശ്രമങ്ങളെയും അംഗീകരിക്കുന്നില്ല. സൗദി അറേബ്യയാണ് സലഫിസത്തിന്റെ കേന്ദ്രങ്ങളിലൊന്ന്. സമീപകാലത്തായി ഈ പ്രസ്ഥാനം ജിഹാദി പ്രവർത്തനങ്ങളുമായും തീവ്രവാദ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടാണ് പരാമർശിക്കപ്പെടുന്നത്. അൽ ഖ്വെയ്ദ, ഐസിസ്, ബോക്കോ ഹാറം, അൽ-ഷബാബ് തുടങ്ങിയ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളെയും സലഫിസം ബന്ധപ്പെട്ടിരിക്കുന്നു.

സലഫികളുടെ വളർച്ച

മുസ്ലിം തീവ്രവാദം വൻതോതിൽ വർധിച്ചതിന് പിന്നിൽ സലഫിസത്തിന്റെ സ്വാധീനം വർധിച്ചതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ജർമനിയിൽ മാത്രം മൂന്നുവർഷത്തിനിടെ സലഫി വിശ്വാസികളുടെ എണ്ണത്തിൽ ഇരട്ടിയോളം വർധനയുണ്ടായിട്ടുണ്ടെന്ന് ജർമൻ രഹസ്യാന്വേഷണ ഏജൻസി തലവൻ ഹാൻസ് ജോർജ് മാസെൻ പറയുന്നു. 3800-ൽനിന്ന് 6300 ആയാണ് ജർമനിയിലെ സലഫികളുടെ എണ്ണത്തിലുണ്ടായ വർധന.

18-നും 30-നും മധ്യേ പ്രായമുള്ള യുവാക്കളാണ് സലഫിസത്തിലേക്ക് ആകൃഷ്ടരായി എത്തുന്നതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നു. ഇസ്ലാം മതം അതിന്റെ ആദിമ രൂപത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് സലഫി വിശ്വാസികൾ. ഇസ്ലാം മതത്തിന്റെ ആദ്യ മൂന്ന് തലമുറകളുടെ കാലത്തേയ്ക്ക് മടങ്ങണെന്നാണ് സലഫികൾ ആഗ്രഹിക്കുന്നത്. കേരളത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇരുപതോളം പേർ ഒരു പ്രത്യേക സലഫി സന്ന്യാസ ധാരയിൽ അകപ്പെട്ടതാണെന്ന നിഗമനം ശക്തമായി. യമനിൽ 1980ൽ ഉദയം ചെയ്ത ദമ്മാജ് സലഫിസം എന്ന വിചിത്ര വിശ്വാസ വഴിയിലേക്കാണ് കേരളത്തിൽ നിന്നുള്ളവർ പലായനം ചെയ്തതെന്നാണ് ലഭ്യമാവുന്ന ബലപ്പെട്ട സൂചനകൾ.

മുസ്ലിമായി ജീവിക്കാൻ അനുയോജ്യമായ സ്ഥലം യമനാണെന്ന ദമ്മാജ് സലഫിസത്തിന്റെ ആശയങ്ങളെ ശരിവയ്ക്കുംവിധമുള്ള പരാമർശങ്ങൾ കാസർകോട് നിന്നു കാണാതായ യുവാക്കൾ അടുത്ത ബന്ധുക്കളുമായി പല ഘട്ടങ്ങളിൽ പങ്കുവച്ചതായി വിവരമുണ്ട്. പൊതുസമൂഹത്തോടുള്ള വിമുഖത, കുടുബത്തോടൊപ്പം ഇസ്ലാമിക രാജ്യത്തേക്കുള്ള പലായനം, മാനസിക സംഘർഷമകറ്റാൻ സംസം ജലം മാത്രം തുടങ്ങി ദമ്മാജ് സലഫിസം മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളെല്ലാം കേരളത്തിൽ നിന്നും ഇപ്പോൾ കാണാതായവർ ജീവിതത്തിൽ പുലർത്തിയിരുന്നതായാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.

യമൻ സലഫിസം എന്ന പേരിൽ ആദ്യം അറിയിപ്പെട്ട ദമ്മാജ് സലഫിസത്തിന് തുടക്കമിട്ടത് മുഖ്ബിൽ അൽ വാദിഅ്യാണ്. യമനിലെ ദമ്മാജ് ഗ്രാമത്തിൽ സ്ഥാപിച്ച ദാറുൽ ഹദീസ് എന്ന സ്ഥാപനത്തിലൂടെയാണ് ആ ചിന്താധാര പടർന്നത്. പ്രാഥമിക പഠനത്തിന് ശേഷം ജോലി ആവശ്യാർഥം മക്കയിലേക്ക് പോയ മുഖ്ബിൽ അൽ വാദിഅ് 1979ലെ മസ്ജിദ് ഹറം സ്ഫോടന കേസിൽ അറസ്റ്റിലായെന്ന് പ്രചാരണമുണ്ട്. എന്നാൽ, ഇത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളിൽ സംശയം തോന്നിയസൗദി ഭരണകൂടം തടവിലാക്കിയെങ്കിലും പിന്നീട് വിട്ടയച്ചുവെന്നും അഭിജ്ഞവൃത്തങ്ങൾ വ്യക്തമാക്കുന്നു. മക്കയിൽ നിന്ന് ജയിൽ മോചിതനായി സ്വദേശത്ത് തിരിച്ചെത്തിയശേഷം ദാറുൽ ഹദീസ് എന്ന സ്ഥാപനം പടുത്തുയർത്തി. അതോടെ ശുദ്ധ സലഫിസം തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ ദമ്മാജിലെത്തി. അക്കാലയളവിലാണ് കേരളത്തിലെ സലഫി പ്രസ്ഥാനത്തിൽ പെട്ടവരും ദമ്മാജുമായി ബന്ധം പുലർത്തി വന്നത്.

കേരളത്തിൽ മുജാഹിദ് പ്രസ്ഥാനത്തിൽ പിളർപ്പ് സംഭവിച്ച ഘട്ടത്തിൽ തന്നെയാണ് സംഘടനാ രീതി ഇസ്ലാമികമല്ലെന്ന വാദവുമായി ഒരു സംഘം മൂന്നാം വിഭാഗമായി ദമ്മാജ് സലഫിസത്തിൽ നിലയുറപ്പിച്ചത്. ഇതര ഇസ്ലാമിക ചിന്താധാരകളെ അപേക്ഷിച്ച് വിചിത്രമാണ് ദമ്മാജ് സലഫിസത്തിന്റെ ആശയങ്ങളേറെയും. ബഹുസ്വരത, പൊതുഇടപെടൽ, പൊതുസമൂഹത്തിൽ നിന്നുള്ള ഉപജീവനം തുടങ്ങിയവ ദമ്മാജ് സലഫിസത്തിൽ നിഷിദ്ധമാണെന്ന് വിമർശകർ ആരോപിക്കുന്നു. കേരളത്തിലടക്കം ഈ ചിന്താധാരയെ പിൻപറ്റിയവർ പ്രവാചകന്റെ മാതൃക ചൂണ്ടിക്കാട്ടി ആടുമെയ്‌ച്ചും മറ്റും ഉപജീവനം തേടാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

പൊതുപ്ലാറ്റ്ഫോമുകളിൽ പ്രവർത്തിക്കുന്നവർക്ക് ഇതിൽ അംഗത്വമില്ലത്രെ. ലൗകിക ജീവിതത്തോടുള്ള വിരക്തി ഇവരിൽ ബഹുസ്വരതയോടുള്ള വെറുപ്പായി രൂപാന്തരപ്പെടുന്നുവെന്നും ആക്ഷേപമുണ്ട്. ഇഹലോകവുമായി ബന്ധമില്ലാത്ത ജീവിതചര്യ സ്വീകരിക്കണമെന്നാണ് ദമ്മാജ് സലഫിസത്തിന്റെ ആചാര്യന്മാർ അണികളെ പ്രേരിപ്പിക്കുന്നതെന്നാണ് കേരള നദ്വത്തുൽ മുജാഹിദീൻ ഉൾപ്പെടെയുള്ള സംഘടനകൾ ആരോപിക്കുന്നത്. കടുത്ത യാഥാസ്ഥികത്വമാണ് ദമ്മാജ് സലഫിസം പ്രചരിപ്പിക്കുന്നതെന്നും കാറ്റും വെളിച്ചവും കടക്കാത്ത, പ്രമാണങ്ങളുടെ അരക്ഷിത വായനയിൽ ആനന്ദം കണ്ടെത്തുന്നവരാണെന്നുമാണ് മുജാഹിദ് പ്രസ്ഥാനങ്ങളടക്കം വിലയിരുത്തുന്നത്.

കാസർകോട് പടന്നയിൽ നിന്നും പാലക്കാട് യാക്കരയിൽ നിന്നും കാണാതായവരുടെ സലഫി ബന്ധങ്ങൾ ഇതിനകം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കാസർകോട് ജില്ലയിൽ നിന്നു കാണാതായ അഭ്യസ്ഥവിദ്യരായ യുവാക്കളും യുവതികളും സലഫി പ്രസ്ഥാനത്തിൽ ആകൃഷ്ടരായിരുന്നു. മൂന്ന് കുട്ടികളടക്കം 16 പേരെയാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇവിടെ നിന്നു കാണാതായത്. ഇവരിൽ രണ്ട് ഡോക്ടർ ദമ്പതികളും, രണ്ട് എൻജിനീയർ ദമ്പതികളും ഉൾപ്പെടുന്നു. ഒരു യുവാവ് എംബിഎക്കാരനും അദ്ദേഹത്തിന്റെ ഭാര്യ ഉന്നത ബിരുദധാരിണിയുമാണ്. പരമ്പരാഗത സുന്നി കുടുംബത്തിൽ ജനിച്ച ഇവർ ഉയർന്ന വിദ്യാഭ്യാസം നേടിയ ശേഷമാണ് സലഫി ചിന്തയിൽ അണിചേർന്നത്. ദമ്മാജ് സലഫിസം ഉയർത്തിപ്പിടിക്കുന്ന ഒട്ടേറെ ആശയങ്ങളോട് ചേർത്ത് വായിക്കാവുന്നതാണ് കാസർകോട് നിന്നും പാലക്കാട് നിന്നുമുള്ളവരുടെ തിരോധാനത്തിലെ സമാനതകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP