Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീട് പൊളിക്കാൻ കോർപറേഷൻ അധികൃതർ നോട്ടീസ് നൽകിയെന്നത് തമാശ മാത്രം; കെട്ടിട നിർമ്മാണ ചട്ടം ഒരു പൊടിപോലും ലംഘിച്ചിട്ടില്ലെന്നും കെ.എം ഷാജി എംഎൽഎ; ഗതിയില്ലാത്ത വീട്ടിൽ നിന്നല്ല വരുന്നതെന്നും വലിയ വീടുണ്ടാക്കാനുള്ള ആസ്തിയൊക്കെ തനിക്കുണ്ടെന്നും വിശദീകരണം; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീ​ഗ് നേതാവ്

വീട് പൊളിക്കാൻ കോർപറേഷൻ അധികൃതർ നോട്ടീസ് നൽകിയെന്നത് തമാശ മാത്രം; കെട്ടിട നിർമ്മാണ ചട്ടം ഒരു പൊടിപോലും ലംഘിച്ചിട്ടില്ലെന്നും കെ.എം ഷാജി എംഎൽഎ; ഗതിയില്ലാത്ത വീട്ടിൽ നിന്നല്ല വരുന്നതെന്നും വലിയ വീടുണ്ടാക്കാനുള്ള ആസ്തിയൊക്കെ തനിക്കുണ്ടെന്നും വിശദീകരണം; വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി മുസ്ലിം ലീ​ഗ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: തന്റെ വീട് പൊളിക്കാൻ കോഴിക്കോട് കോർപറേഷൻ അധികൃതർ നോട്ടീസ് നൽകിയെന്നത് തമാശ മാത്രമാണെന്ന് കെ എം ഷാജി എംഎൽഎ. നിയമവിരുദ്ധമായ ഒരു നിർമ്മാണവും അവിടെ നടന്നിട്ടില്ലെന്നും താൻ ഒരു നോട്ടീസും കൈപ്പറ്റിയിട്ടില്ലെന്നും അ​ദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെട്ടിട നിർമ്മാണ ചട്ടം ഒരു പൊടിപോലും ലംഘിച്ചിട്ടില്ലെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.

വീട് എടുക്കുന്ന സമയത്ത് അവിടം ബഫർസോണിൽ പെട്ടതായിരുന്നു. അതാണ് മൂന്ന് നിലയിൽ പണിയേണ്ടി വന്നത്. ഒരു തവണ പെർമിറ്റെടുത്താൽ ഒമ്പത് വർഷത്തേക്കാണ് കാലാവധി. വീടിന്റെ നിയമപരമായ കാര്യങ്ങൾ പൂർത്തിയായി കഴിഞ്ഞിട്ടില്ല. ഇപ്പോഴും കോർപറേഷന്റെ കയ്യിൽ തന്നെയാണ് വീട്. നിയമപരമായ പേപ്പറുകൾ പൂർത്തിയായി വരുന്നതേയുള്ളൂവെന്നും കെ.എം ഷാജി പറഞ്ഞു. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിൽ നിന്ന് തന്നെയാണ് ഞാൻ വരുന്നത്. അതുകൊണ്ട് വലിയ വീടുണ്ടാക്കാനുള്ള ആസ്തിയൊക്കെ തനിക്കുണ്ടെന്നും ഗതിയില്ലാത്ത വീട്ടിൽ നിന്നല്ല വരുന്നതെന്നും ഇ.ഡിക്ക് മുന്നിൽ എല്ലാം വ്യക്തമാക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും കെ.എം ഷാജി പറഞ്ഞു.

അനധികൃത നിർമ്മാണം എന്ന കണ്ടെത്തലിനെ തുടർന്ന് കെ എം ഷാജി എംഎൽഎയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് നഗരസഭ നോട്ടീസ് നൽകിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. കെട്ടിടനിർമ്മാണച്ചട്ടം ലംഘിച്ചാണ് കെ എം ഷാജി വീട് നിർമ്മിച്ചതെന്ന് കണ്ടെത്തിയെന്ന് കാട്ടിയാണ് നഗരസഭ ഷാജിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കളുടെ നിർദ്ദേശത്തോടെയാണ് കോഴിക്കോട് കോർപ്പറേഷൻ ഷാജിക്കെതിരായ ഓരോ നീക്കവും നടത്തുന്നത്. അഴിമതി ആരോപണത്തിന്റെ പേരിൽ എൻഫോൻ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനിടെ, കെ എം ഷാജിക്കെതിരായ പ്രതികാര നീക്കങ്ങൾക്ക് സിപിഎമ്മിനും അവസരം ലഭിക്കുകയായിരുന്നു. 3200 ചതുരശ്രയടി വീട് പണിയാൻ കോർപ്പറേഷൻ അനുമതി വാങ്ങിയ എംഎൽഎയുടെ വീടിന് 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് കോർപ്പറേഷൻ കണ്ടെത്തിയിരിക്കുന്നത്.

അനധികൃത നിർമ്മാണം വെളിപ്പെട്ടതോടെ, അഴിമതിയാരോപണത്തിന് പിന്നാലെ നികുതികുരുക്കും ഷാജിക്ക് നേരെ വരാൻ സാധ്യത തെളിയുകയാണ്. അനുവദിച്ച അളവിലും അധികമായി വീട് നിർമ്മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് തുടർ നടപടികൾ ഉണ്ടായേക്കും എന്ന് ഉറപ്പായി. കെ.എം. ഷാജി എം.എൽ.യുടെ വീട് കഴിഞ്ഞ ദിവസമായിരുന്നു കോഴിക്കോട് കോർപ്പറേഷൻ അധികൃതർ അളന്നത്. കണ്ണൂർ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തുന്ന ഇ.ഡിയുടെ നിർദ്ദേശ പ്രകാരമാണ് വീട് അളന്നത്.

അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് വീടിന്റെ മതിപ്പുവില, വിസ്തീർണം, പൂർത്തിയാക്കിയ പ്ലാൻ എന്നിവ ഉൾപ്പെടുത്തി റിപ്പോർട്ട് നൽകാൻ ഇ.ഡി. ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോർട്ട് നൽകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആവശ്യപ്പെട്ടതിനെത്തുടർന്നാണ് എക്‌സിക്യുട്ടീവ് എൻജിനിയർ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂർകുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നത്. 27-ന് റിപ്പോർട്ട് സമർപ്പിക്കും.

3200 ചതുരശ്രയടിക്കാണ് കോർപ്പറേഷനിൽനിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീർണമുണ്ടെന്നാണ് അളവെടുപ്പിൽ വ്യക്തമായത്. 2016-ൽ പൂർത്തിയാക്കിയ പ്ലാൻ നൽകിയിരുന്നെങ്കിലും അനുമതിയില്ലാതെ നടത്തിയ നിർമ്മാണം ക്രമവത്കരിക്കാൻ കോർപ്പറേഷൻ നൽകിയ നോട്ടീസിന് മറുപടി നൽകാത്തതിനാൽ വീടിന് നമ്പർ ലഭിച്ചിട്ടില്ല. മൂന്നാംനിലയിലാണ് അധികനിർമ്മാണം നടത്തിയതെന്ന് കോർപ്പറേഷൻ അധികൃതർ പറഞ്ഞു.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭൻ വിജിലൻസിന് പരാതി നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തികസ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെൻറ് അന്വേഷണത്തിന്റെ ഭാഗമായി കെ.എം. ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീട്ടിൽ പരിശോധന നടത്തിയത്. നഗരസഭാ ഉദ്യോഗസ്ഥരെ നിയോഗിച്ച് എംഎൽഎയുടെ വീടും സ്ഥലവും അളന്നെടുക്കുകയായിരുന്നു ഉദ്ദേശ്യം. എന്നാൽ എംഎൽഎ സ്ഥലത്തുണ്ടായിരുന്നില്ല.

എംഎൽഎയുടെ ചേവായൂരിലെ വീട്ടിൽ കോഴിക്കോട് നഗരസഭ ഉദ്യോഗസ്ഥർ നടത്തിയ പരിശോധന 15 മിനിറ്റ് നീണ്ടു. സ്ഥലവും വീടും അളന്നെടുത്ത് തിരിച്ചുപോയി. തൊട്ടുപിന്നാലെ എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് സംഘമെത്തി. എന്നാൽ എംഎൽഎ സ്ഥലത്തില്ലാതിരുന്നതിനാൽ വീട്ടിലേയ്ക്ക് കയറിയില്ല. ഇഡിക്ക് ആദ്യഘട്ടത്തിൽ നൽകിയ സ്വത്തുവിവരവും യഥാർഥത്തിലുള്ള കണക്കും തമ്മിൽ പൊരുത്തക്കേടുകളുണ്ടോ എന്ന സംശയം ദുരീകരിക്കാനായിരുന്നു പരിശോധന. സ്വത്തിന്റെ അളവുകൾ പരിശോധിച്ച ശേഷം ഇക്കാര്യത്തിൽ എംഎൽഎയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം വീണ്ടുമെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP