Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവപ്പെട്ടവർ തലചായ്ക്കാൻ അഞ്ച് സെന്റ് നികത്തിയാൽ ഡേറ്റാ ബാങ്കും സ്‌റ്റോപ്പ് മെമോയും കേസും നിയമക്ലാസും; ക്ലാപ്പന വില്ലേജ് ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും ശമ്പളം നൽകുന്നത് സർക്കാരോ അമൃതാനന്ദമയി മഠമോ? കൊല്ലം ക്ലാപ്പന അമൃത എഞ്ചിനീയറിങ് കോളേജിനായി പൊതുഓട കൈവശപ്പെടുത്തി മതിൽ കെട്ടിത്തിരിച്ച് കയ്യേറ്റം; വെള്ളക്കെട്ടിൽ വലയുന്നത് മൂവായിരത്തോളം കുടുംബങ്ങൾ; പ്രക്ഷോഭവുമായി ജനകീയ മുന്നണി

പാവപ്പെട്ടവർ തലചായ്ക്കാൻ അഞ്ച് സെന്റ് നികത്തിയാൽ ഡേറ്റാ ബാങ്കും സ്‌റ്റോപ്പ് മെമോയും കേസും നിയമക്ലാസും; ക്ലാപ്പന വില്ലേജ് ഓഫീസർമാർക്കും പഞ്ചായത്ത് സെക്രട്ടറിമാർക്കും ശമ്പളം നൽകുന്നത് സർക്കാരോ അമൃതാനന്ദമയി മഠമോ? കൊല്ലം ക്ലാപ്പന അമൃത എഞ്ചിനീയറിങ് കോളേജിനായി പൊതുഓട കൈവശപ്പെടുത്തി മതിൽ കെട്ടിത്തിരിച്ച് കയ്യേറ്റം; വെള്ളക്കെട്ടിൽ വലയുന്നത് മൂവായിരത്തോളം കുടുംബങ്ങൾ; പ്രക്ഷോഭവുമായി ജനകീയ മുന്നണി

മറുനാടൻ മലയാളി ബ്യൂറോ

 കൊല്ലം: പാവപ്പെട്ടവർക്ക് ഒരുനിയമം. പണവും സ്വാധീനവുമുള്ളവർക്ക് മറ്റൊരുനിയമം. അതെ, നിയമം എല്ലാവർക്കും ഒരുപോലെയാകണ്ടേയെന്നാണ് ക്ലാപ്പന പഞ്ചായത്ത് നിവാസികൾ ചോദിക്കുന്നത്. അമൃതാനന്ദമയി മഠത്തിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജിന് വേണ്ടി അനധികൃതമായി പബ്ലിക് ഓട കൈയേറി മതിലുകെട്ടി കൈവശപ്പെടുത്തി എന്നാണ് ആരോപണം. ഈ പ്രദേശത്ത് വെള്ളം ഒഴുകി കൊണ്ടിരുന്ന ഓടകളെല്ലാം പലതരത്തിൽ മൂടിപ്പോയി. ഇപ്പോഴുള്ള പൊതു ഓട ആകട്ടെ അമൃതാനന്ദമയി മഠത്തിന്റെ എഞ്ചിനീയറിങ് കോളേജ് മതിലുകെട്ടി തിരിച്ച് കൈവശമാക്കി.

ക്ലാപ്പന പഞ്ചായത്തിലെ മൂന്നുവാർഡുകളിലെ മൂവായിരത്തോളം ആളുകളാണ് മഴ കനത്താൽ വെള്ളക്കെട്ടിലാകുന്നത്. മഠം അധികൃതർക്ക് പരാതി നൽകിയിട്ടും കടലാസിന്റെ വില പോലും നൽകിയില്ല. കൊല്ലം ആർഡിഒ, തഹസീൽദാർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി ഇവർക്കെല്ലാം പരാതി കൊടുത്തിട്ടും ഒരുഫലവുമില്ല. ഏറ്റവുമൊടുവിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ്, നാട്ടുകാരുടെ കൂട്ടായ്മയായ ജനകീയ മുന്നണി പ്രവർത്തകർ.

ആലപ്പാട്, കുലശേഖരം, ക്ലാപ്പന പഞ്ചായത്തുകളിലായാണ് അമൃതാനന്ദമയി ആശ്രമത്തിന്റെ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇതിൽ കുലശേഖരത്തും ക്ലാപ്പനയിലും, മഠം അനധികൃതമായി വയലുകൾ നികത്തുന്നുവെന്ന പരാതി കാലങ്ങളായുള്ളതാണ്. രാഷ്ട്രീയ സ്വാധീനത്തിന്റെ മറവിൽ അനധികൃതമായതെല്ലാം നിയമവിധേയമാക്കുകയാണ് മഠമെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു. നിലവിൽ ക്ലാപ്പന പഞ്ചായത്തിലെ പൊതു ഓട കൈയേറിയുള്ള മതിൽ നിർമ്മാണം തുടരുന്നത് കണ്ട് , ക്ലാപ്പന വില്ലേജ് ഓഫീസർക്കും, ക്ലാപ്പന പഞ്ചായത്ത് സെക്രട്ടറിക്കും ശമ്പളം നൽകുന്നത് അമൃതാ ആശ്രമമോ, സർക്കാരോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

പഞ്ചായത്തിൽ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട ഏക്കർകണക്കിന് നിലംനികത്തിയും അനധികൃത കെട്ടിട നിർമ്മാണങ്ങൾക്കെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചെങ്കിലും പരാതി നൽകിയെങ്കിലും, ആരും തിരിഞ്ഞുപോലും നോക്കിയില്ല. ക്ലാപ്പന വില്ലേജ് ഓഫീസറുടെയും പൊലീസിന്റെയും ഒത്താശയോടെയാണ് ഇവിടെ അനധികൃതമായി നിലം നികത്തുന്നതും, കെട്ടിട നിർമ്മാണങ്ങൾ നടത്തുന്നതുമെന്ന് ജനകീയ മുന്നണി പ്രവർത്തകർ പറയുന്നു. പാവപ്പെട്ടവന് അഞ്ചു സെന്റ് നിലം നികത്താൻ രേഖകൾ കാട്ടിയാൽ പോലും അനുവദിക്കാത്ത ക്ലാപ്പന വില്ലേജ് ഓഫീസറാണ് ഇവിടെ അമൃത ആശ്രമത്തിനു മുന്നിൽ മൗനം പാലിക്കുന്നത്

ചിറക്കടവ്, കുരിക്കശേരി, കണ്ണാടിശേരി തുടങ്ങി ക്ലാപ്പന പഞ്ചായത്തിന്റെ തെക്കന്മേഖലയാണ് ആശ്രമം അധികൃതരുടെ മതിൽ നിർമ്മാണത്തിന്റെ ഫലമായി വെള്ളക്കെട്ട് മൂലം വലയുന്നത്. പൊതുഓട കൈവശപ്പെടുത്തി മതിൽ നിർമ്മിക്കുന്നത് അടിയന്തരമായി തടയണമെന്ന് ആവശ്യപ്പെട്ടാണ് കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്. കളക്ടർ സ്റ്റോപ്പ് മെമോ നൽകിയതായി പറയുന്നുണ്ടെങ്കിലും, രാത്രികാലങ്ങളിൽ അനധികൃത വയൽ നികത്തലും മതിൽ നിർമ്മാണവും തുടരുകയാണെന്ന് ജനകീയ മുന്നണി ആരോപിക്കുന്നു.

ആലപ്പാട് പഞ്ചായത്തിലാണ് മാതാ അമൃതാനന്ദമയി മഠം നിൽക്കുന്നതെങ്കിലും ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലായിട്ടാണ് മഠത്തിന്റെ സ്ഥാപനങ്ങൾ പലതും. തീരദേശ പരിപാലന നിയമമടക്കം കാറ്റിൽ പറത്തിയാണ് ഇവയിൽ ഭൂരിപക്ഷവും നിർമ്മിച്ചിരിക്കുന്നതാണ് പരാതി. കൂടുതൽ സ്ഥാപനങ്ങളും ക്ലാപ്പന പഞ്ചായത്തിലാണ്. എന്നാൽ ഇതിനൊന്നും തന്നെ പഞ്ചായത്തിന്റെ അനുമതി വാങ്ങിയിട്ടില്ലെന്ന് ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. ഒരു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ളവയാണ് മിക്കവയും. ക്ലാപ്പന പഞ്ചായത്തിലെ തങ്ങളുടെ സ്ഥാപനങ്ങളുടെ മൊത്തം വിസ്തീർണ്ണം 102583.33 ചതുരശ്ര മീറ്റർ ആണെന്ന് മഠം തന്നെ സമർപ്പിച്ച രേഖകൾ വ്യക്തമാക്കുന്നുണ്ട്. മുമ്പ് ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ വിജിലൻസ് പരിശോധനയും നടന്നിരുന്നു.

ക്ലാപ്പന പഞ്ചായത്തിൽ മാത്രം ഒരു എഞ്ചിനീയറിങ് കോളേജ്, ഏഴു ബോയ്‌സ് ഹോസ്‌ററൽ കെട്ടിടങ്ങൾ, അഞ്ചു വർക്ക്‌ഷോപ്പ് കെട്ടിടങ്ങൾ, തൊഴിലാളികൾക്ക് താമസിക്കാൻ നിരവധി കെട്ടിടങ്ങൾ, എട്ട് ഗോഡൗണുകൾ,നാല് ഗേൾസ് ഹോസ്‌ററലുകൾ, ഒരു സബ്‌സ്റ്റേഷൻ,രണ്ടു മെസ്സ്, രണ്ടു പവർ ഹൗസ് ബിൽഡിങ്, ഒരു ടി ബി ഐ(ടെക്‌നോളജി ബിസിനസ്സ് ഇന്ക്യുബെറ്റർ) കെട്ടിടം എന്നിങ്ങനെ അമ്പതോളം കെട്ടിടങ്ങൾ അനധികൃതമായി നിർമ്മിച്ചതായി വർഷങ്ങൾക്ക് മുമ്പ് തന്നെ കണ്ടത്തിയിരുന്നു. 46 ഏക്കറോളം ഭൂമിയിൽ പ്രവർത്തിക്കുന്ന മഠം സ്ഥാപനങ്ങൾ നിലം നികത്തിയ ഭൂമിയിലാണ് കെട്ടിപൊക്കിയിരിക്കുന്നത്. ഇതിൽ തന്നെ 15 ഏക്കറിന് മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. എന്നിട്ടും നിയമവിരുദ്ധ കാര്യങ്ങൾ ഇവിടെ തുടരുകയാണെന്നാണ് ജനകീയ മുന്നണി ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP