Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അവയവം സ്വീകരിച്ചവർ നൽകിയത് 40 മുതൽ 50 വരെ ലക്ഷം രൂപ വരെ; പാവപ്പെട്ടവർക്ക് കിട്ടിയത് പത്ത് ലക്ഷവും; പുല്ലൂറ്റും എറിയാടും അഴീക്കോടും ഉള്ള ചില കോളനികളിൽ 20 പേർ ഒരു വർഷത്തിനിടെ വൃക്കവിൽപ്പന നടത്തി; അന്വേഷണം ഇടനിലക്കാരിലും സർക്കാർ ഡോക്ടർമാരിലും മാത്രമൊതുങ്ങും; കിഡ്‌നി തട്ടിപ്പിൽ ഹോസ്പിറ്റൽ മാഫിയയുടെ സമ്മർദ്ദം അതിശക്തം

അവയവം സ്വീകരിച്ചവർ നൽകിയത് 40 മുതൽ 50 വരെ ലക്ഷം രൂപ വരെ; പാവപ്പെട്ടവർക്ക് കിട്ടിയത് പത്ത് ലക്ഷവും; പുല്ലൂറ്റും എറിയാടും അഴീക്കോടും ഉള്ള ചില കോളനികളിൽ 20 പേർ ഒരു വർഷത്തിനിടെ വൃക്കവിൽപ്പന നടത്തി; അന്വേഷണം ഇടനിലക്കാരിലും സർക്കാർ ഡോക്ടർമാരിലും മാത്രമൊതുങ്ങും; കിഡ്‌നി തട്ടിപ്പിൽ ഹോസ്പിറ്റൽ മാഫിയയുടെ സമ്മർദ്ദം അതിശക്തം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവയവദാന തട്ടിപ്പിലെ അന്വേഷണം ഇടനിലക്കാരിലേക്ക് മാത്രം ചുരുങ്ങും. ആശുപത്രി മാഫിയയിലേക്ക് അന്വേഷണം നീളില്ല. ഇതുമായി ബന്ധപ്പെട്ട് ക്രൈം നന്ദകുമാർ നടത്തിയ വെളിപ്പെടുത്തലുകളും പരിശോധിക്കില്ല. അത് പഴയ ആരോപണമാണെന്ന വാദമാകും ഉയർത്തുക.

അതിനിടെ സംസ്ഥാനത്ത് അവയവകച്ചവടത്തിന് ഇടനിലനിൽക്കുന്ന മുപ്പത്തഞ്ചോളം ഏജന്റുമാർ പൊലീസ് നിരീക്ഷണത്തിലാണ്. ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കുനൽകിയ റിപ്പോർട്ടിനുപിന്നാലെ കേസെടുത്ത് അന്വേഷണമാരംഭിച്ചു. രണ്ടുവർഷത്തിനിടെ നിയമവിരുദ്ധമായി അവയവമാറ്റം നടക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഐ.ജി. റിപ്പോർട്ട് നൽകിയത്. എന്നാൽ ഇവരെ ക്രൈംബ്രാഞ്ച് പിടികൂടാൻ സാധ്യത കുറവാണ്. വലിയ സമ്മർദ്ദങ്ങൾ പൊലീസിന് മേലുണ്ടെന്നാണ് സൂചന. വമ്പൻ ആശുപത്രി മാഫിയകളിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയാണ് ഇതിന് കാരണം.

തൃശ്ശൂർ ജില്ലയിലെ കോളനി കേന്ദ്രീകരിച്ച് എട്ടുപേർ അവയവദാനം നടത്തിയത് ബന്ധുക്കൾക്കോ അറിയുന്നവർക്കോ അല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അന്വേഷണം തുടങ്ങിയത്. മുപ്പത്തഞ്ചോളം സംഘങ്ങളുടെ വിവരങ്ങൾ ലഭിച്ചു. നിയമം ലംഘിച്ചുള്ള നടപടികളിൽ സർക്കാർ ജീവനക്കാരുടെയും സർക്കാർ ഡോക്ടർമാരുടെയും പങ്കും സംശയിക്കുന്നുണ്ട്. അതിന് അപ്പുറത്തേക്ക് സ്വകാര്യ ആശുപത്രികളിലേക്ക് അന്വേഷണം എത്താൻ ഇടയില്ല. തൃശൂരിലെ കേസുകളിൽ മാത്രം അന്വേഷണം ഒതുക്കും. രഹസ്യാന്വേഷണവിഭാഗം നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കൊടുങ്ങല്ലൂരിൽ അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

ഏജന്റുമാർ മുഖേന അവയവം സ്വീകരിച്ചവർ 40 മുതൽ 50 വരെ ലക്ഷം രൂപ നൽകിയിട്ടുണ്ട്. എന്നാൽ, അവയവം നൽകിയവർക്ക് എട്ടുമുതൽ 15 ലക്ഷംവരെ രൂപയാണ് ലഭിച്ചത്. ബാക്കിത്തുക ഏജന്റുമാർ തട്ടിയെടുത്ത് വീതം വെക്കുകയായിരുന്നു. പണം കൈമാറ്റംചെയ്തത് ബാങ്ക് അക്കൗണ്ടുകൾ വഴിയല്ലെന്നും അന്വേഷണസംഘം സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ അന്വേഷണം പ്രാഥമികഘട്ടത്തിൽ മാത്രമാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകളും ട്രാൻസ്പ്ലാന്റേഷൻ ഓഫ് ഹ്യൂമൻ ഓർഗൻസ് ആൻഡ് ടിഷ്യൂസ് ആക്ടിലെ വകുപ്പുകളും ചേർത്താണ് കേസ് രജിസ്റ്റർചെയ്തിരിക്കുന്നത്.

തൃശ്ശൂർ ഡി.ഐ.ജി. എസ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ എസ്‌പി. സുദർശനാണ് അന്വേഷിക്കുന്നത്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ക്രൈംബ്രാഞ്ച് തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് എന്നിവർ മേൽനോട്ടം വഹിക്കുന്നു. കൊടുങ്ങല്ലൂരിലെ ചില കോളനികളിലെ ചില നിർധനവീട്ടുകാർ പെട്ടെന്ന് സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തിയത് വൃക്കവിൽപ്പനയെത്തുടർന്നാണെന്ന സൂചനകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. പുല്ലൂറ്റ്, എറിയാട്, അഴീക്കോട് വില്ലേജുകളിലെ ചില കോളനികൾ കേന്ദ്രീകരിച്ച് ഒരുവർഷത്തിനിടെ 20 പേർ വൃക്കവിൽപ്പന നടത്തിയതായാണ് സൂചന.

ഇതിനിടെയാണ് വൃക്കതട്ടിപ്പിൽ ചില വെളിപ്പെടുത്തലുമായി ക്രൈം പത്രാധിപർ ടി പി നന്ദകുമാറും രംഗത്ത് എത്തി. ക്രൈം ദ്വൈവാരികയാണ് കേരളത്തിൽ നടക്കുന്ന വൃക്കവാണിഭത്തെക്കുറിച്ച് ഞെട്ടിക്കുന്ന അന്വേഷണ റിപ്പോർട്ട് ആദ്യമായി പുറത്തുവിടുന്നത്. 2001ലാണ് ക്രൈം ഗ്രൂപ്പിൽനിന്നും പ്രസിദ്ധീകരിക്കുന്ന ക്രൈം സ്റ്റോറി ദിനപത്രത്തിൽ ഒരു യുവതിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി എന്ന തലക്കെട്ടിൽ ആറ് ദിവസത്തെ പരമ്പര പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ബേബി മെമോറിയൽ ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് നടന്ന വൃക്ക റാക്കറ്റിൽ ഇടനിലക്കാരും ഡോക്ടർമാരും ഹോസ്പ്പിറ്റൽ അധികൃതരും ഓതറൈസേഷൻ കമ്മിറ്റിയും ഉൾപ്പെട്ട വൻ മാഫിയ പ്രവർത്തിച്ചിരുന്നു എന്ന് മാത്രമല്ല ഇടുക്കിയിലെ പാവപ്പെട്ട ആദിവാസികളുടെ വൃക്ക തട്ടിയെടുക്കുന്നു എന്ന വാർത്തകൂടി പുറത്തു കൊണ്ടുവന്നിരുന്നുവെന്ന് ക്രൈം അവകാശപ്പെടുന്നു. എന്നാൽ ഇതെല്ലാം പഴയ കഥയാണെന്നാണ് ക്രൈംബ്രാഞ്ച് വാദം. അതുകൊണ്ട് തന്നെ അന്വേഷിക്കില്ല.

ക്രൈം നന്ദകുമാറിന്റെ വെളിപ്പെടുത്തൽ ഏറെ നിർണ്ണായകമായിരുന്നു. ഈ അന്വേഷണ പരമ്പരയിൽ ഏറെ ഞെട്ടിച്ച സംഭവം ഈ കിഡ്‌നിറാക്കറ്റിന്റെ പ്രധാന സൂത്രധാരൻ മന്ത്രി കെഎം മാണിയുടെ മരുമകനും ബേബി മെമോറിൽ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റുമായ ഡോക്ടർ സുനിൽ ജോർജാണ് എന്നതായിരുന്നു. ക്രൈം വാർത്ത പുറത്തുകൊണ്ടുവന്ന ഉടനെ പലതരത്തിലുള്ള ഭീഷണികളും ഹോസ്പിറ്റലിന്റെ ഭാഗത്തുനിന്നും അല്ലാതെയും എനിക്കുണ്ടായി. ഈ വാർത്ത പ്രസിദ്ധീകരിച്ചത് അപകീർത്തികരമാണെന്ന് പറഞ്ഞ് ബേബി മെമോറിയൽ ഹോസ്പിറ്റൽ ഉടമ അലക്‌സാണ്ടർ ക്രൈമിനെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടായി. എന്നാൽ ഇതിനോടകം തന്നെ മറ്റ് പത്രങ്ങൾ ഈ വാർത്ത ഏറ്റെടുത്തു കഴിഞ്ഞിരുന്നു. മാത്രമല്ല സർക്കാർ ഡിഐജി മുഹമ്മദ് യാസിന്റെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുകയും ചെയ്തു. ക്രൈം പുറത്തുകൊണ്ടുവന്ന വാർത്തകളെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു മുഹമ്മദ് യാസിൻ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്.-എന്നും ക്രൈം പത്രാധിപർ ഫെയ്സ് ബുക്കിൽ അവകാശപ്പെട്ടു.

അന്നത്തെ നിയമ മന്ത്രിയായിരുന്ന കെഎം മാണി ഇടപെട്ട് ഈ റിപ്പോർട്ട് പൂഴ്‌ത്തി വെച്ചെങ്കിലും എന്റെ ഹർജിയെ തുടർന്ന് കോടതിയിൽ ഇത് ഹാജരാക്കേണ്ടി വന്നു. എന്നാൽ ഇത് അതീവ രഹസ്യ സ്വാഭാവമുള്ള റിപ്പോർട്ടാണെന്നും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നും ഇന്ത്യയിൽ കലാപമുണ്ടാവുമെന്നും കാണിച്ച് സീൽ ചെയ്ത കവറിലാണ് ഈ റിപ്പോർട്ട് സർക്കാർ കോടതിയിൽ ഹാജരാക്കിയത്.
എന്നാൽ അവസാനം എന്റെ ഹർജിയെത്തുടർന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ശശിധരൻ നമ്പ്യാർ ഇത് പൊതുതാൽപര്യമുള്ള വിഷയമാണെന്നും രാജ്യങ്ങൾ തമ്മിലോ രാജ്യസുരക്ഷയേയോ ബധിക്കില്ലെന്നും വിധിച്ചുകൊണ്ട് ഇത് പരസ്യപ്പെടുത്താൻ ഉത്തരവു പുറപ്പെടുവിക്കുകയുണ്ടായി-ക്രൈം വിശദീകരിക്കുന്നു.

അങ്ങനെ നീണ്ട പോരാട്ടത്തിനു ശേഷം പൂഴ്‌ത്തിവച്ച ആ റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ ക്രൈമിന് കഴിഞ്ഞുവെങ്കിലും സർക്കാർ യാതൊരു നിയമ നടപടിയും ഹോസ്പിറ്റലിനെതിരെയോ ഈ മാഫിയക്കെതിരെയോ എടുക്കാൻ തയ്യാറായിരുന്നില്ല. കെഎം മാണിയെപ്പോലുള്ള അഴിമതി വീരന്മാരായ രാഷ്ട്രീയ നേതാക്കന്മാരും ഭരണകൂടവും സ്വന്തം മരുമകനായ ഡോക്ടർ സുനിൽ ജോർജിനേയും അധോലോക മാഫിയാ കേന്ദ്രമെന്ന് ഡിഐജി മുഹമ്മദ് യാസിൻ വിശേഷിപ്പിച്ച ബേബി മെമോറിയൽ ഹോസ്പിറ്റലിനേയും സംരക്ഷിക്കാൻ സാദാ സന്നദ്ധരായ് നിൽക്കുമ്പോൾ സർക്കാർ മൗനത്തിന്റെ പുകമറയിൽ ഒളിക്കുന്നത് സ്വാഭാവികം മാത്രം. വൃക്ക വാണിഭം നടത്തിയവരെ ശിക്ഷിക്കുന്നതിന് പകരം വാർത്ത പുറത്തുകൊണ്ടുവന്ന ക്രൈം ചീഫ് എഡിറ്ററായ എന്നെയടക്കം ശിക്ഷിച്ചുകൊണ്ടുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്....! എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് കണ്ട് ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്യുകയുകണ്ടായി-ക്രൈം നന്ദകുമാർ വിശദീകരിക്കുന്നു.

എനിക്കെതിരെ ബേബിമെമോറിയൽ ഹോസ്പിറ്റൽ കൊടുത്ത കേസിൽ ജഡ്ജിക്ക് ഒരുകോടി രൂപ കൈക്കൂലി കൊടുത്തതായി ബേബിമെമോറിയൽ ഹോസ്പ്പിറ്റലിലെ ജീവനക്കാരൻ തന്നെ കുറ്റബോധം കാരണം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും വലിയ മാഫിയാസംഘം പ്രവർത്തിക്കുന്നത് മെഡിക്കൽ മേഖലയിലാണെന്ന് ഈ സംഭവം തെളിയിച്ചു. ഇപ്പോൾ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്ത് നൽകിയ റിപ്പോർട്ട് പ്രകാരം വിശദമായ അന്വേഷണം നടന്നാലും ഈ റാക്കറ്റിനെതിരെ വിരലനക്കാൻ ഒരു സർക്കാറും തയ്യാറാവില്ല എന്ന് എനിക്കെന്റെ നേരിട്ടുള്ള അനുഭവത്തിൽ നിന്നും പറയാൻ ഉറപ്പിച്ചു പറയാൻ കഴിയും. കാരണം മരുന്നു മാഫിയയുടേയും ഹോസ്പിറ്റൽ മാഫിയയുടെയും സംരക്ഷകരായി പ്രവർത്തിക്കുന്നത് മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കന്മാരും പൊലീസ് മേധാവികളും ഭരണകൂടവുമാണ്...-ക്രൈം നന്ദകുമാർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP