Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് നോർക്ക വഹിക്കും; എട്ട് പേരുടേയും മൃതദേഹങ്ങൾ വ്യാഴാഴ്ച ഡൽഹിയിൽ എത്തിക്കുമെന്ന് ഇന്ത്യൻ എംബസി; തിരുവനന്തപുരം സ്വദേശികളെ നാളെത്തന്നെ നാട്ടിലെത്തിക്കും; കോഴിക്കോട് സ്വദേശികളെ വെള്ളിയാഴ്ച എത്തിക്കുന്നത് ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം; നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കില്ലെന്ന് ഇന്ത്യൻ എംബസി പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ; എംബാം നടപടികൾ പൂർത്തിയായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരിച്ച എട്ട് മലയാളികളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ ഏജൻസിയായ നോർക്ക വഹിക്കും. കാഠ്മണ്ഡുവിൽനിന്ന് വ്യാഴാഴ്ച രാവിലെ മൃതദേഹങ്ങൾ ഡൽഹിയിൽ എത്തിക്കും. കോഴിക്കോട് സ്വദേശികളായ മൂന്നുപേരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച മാത്രമേ കേരളത്തിൽ എത്തിക്കൂവെന്നാണ് ഏറ്റവും പുതിയ വിവരം.വ്യാഴാഴ്ച ഡൽഹിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ വെള്ളിയാഴ്ച രാവിലെയോടെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും.

ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹങ്ങൾ കൊണ്ടുവരുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച തന്നെ കേരളത്തിലേക്ക് എത്തിക്കും. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹങ്ങൾ രാവിലത്തെ വിമാനത്തിൽ ഡൽഹിയിലെത്തിച്ച് വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും. കോഴിക്കോട് സ്വദേശികളുടെ മൃതദേഹങ്ങൾ വ്യാഴാഴ്ച ഉച്ചയ്ക്ക് കഠ്മണ്ഡുവിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയിലെത്തിച്ചു സൂക്ഷിക്കും.

അതേ സമയം മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന്റെ ചെലവ് കേന്ദ്രം വഹിക്കില്ലെന്ന ആരോപണം കേന്ദ്ര വിദേശകാര്യമന്ത്രാലയം തള്ളി. ചെലവ് വഹിക്കില്ലെന്ന് ഇന്ത്യൻ എംബസി എവിടേയും പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരീധരൻ വ്യക്തമാക്കി. എട്ട് മലയാളികളുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കുമെന്നാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരം. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ചെലവ് കേന്ദ്രസർക്കാർ വഹിക്കില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് പണം അടയ്ക്കുന്നതെന്നും നോർക്ക അധികൃതർ പറഞ്ഞു. എംബസി വഴിയായിരിക്കും പണം അടയ്ക്കുന്നത്.മൃതദേഹങ്ങൾ രണ്ടു ഘട്ടമായി വ്യാഴാഴ്ച നാട്ടിൽഎത്തിക്കും.

തണുപ്പകറ്റാൻ ഉപയോഗിച്ച ഗ്യാസ് ഹീറ്ററിൽ നിന്നു കാർബൺ മോണോക്‌സൈജ് ചോർന്നതാണെന്നാണു പ്രാഥമിക വിവരം.എന്നാൽ, ചെലവ് സർക്കാർ വഹിക്കാൻ തയ്യാറാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭൂവൻ സർവകലാശാല ആശുപത്രിയിൽ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം പൂർത്തിയായത്. വ്യാഴാഴ്ച രാവിലെ 11നുള്ള വിമാനത്തിൽ എട്ടുപേരുടെയും മൃതദേഹങ്ങൾ കാഠ്മണ്ഡുവിൽ നിന്ന് നാട്ടിലേക്ക് അയക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങൾ ഒരു വിമാനത്തിൽ ഡൽഹി വഴി നാട്ടിലേക്ക് എത്തിക്കാനും തീരുമാനമായിരുന്നു.നേരത്തെ രണ്ടുവിമാനങ്ങളിലാണ് മൃതദേഹങ്ങൾ കൊണ്ടുവരാനിരുന്നത്. എന്നാൽ, പിന്നീട് ഒരുവിമാനത്തിൽ തത്തെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് നേപ്പാളിലെ ദമനിലെ റിസോർട്ടിൽ വിനോദസഞ്ചാരികളായ എട്ടു മലയാളികളെ മരിച്ചനിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാർ നായർ, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് എന്നിവരും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത്, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. അതേസമയം, അപകടത്തിൽ നിന്ന് രക്ഷപ്പെട്ട രഞ്ജിത് കുമാറിന്റെ മകൻ മാധവ് ഇന്ന് വീട്ടിലെത്തും. തന്റെ ഉറ്റവരെ കാണമെന്ന വാശിയിലാണ് മാധവ്. മാതാപിതാക്കളുടെ വേർപാട് കുട്ടി ഇനിയും അറിഞ്ഞിട്ടില്ല. തന്നെയും കാത്ത് അച്ഛനും അമ്മയും അനിയനും വീട്ടിൽ കാത്തിരിപ്പുണ്ടാകുമെന്നാണ് കുട്ടി കരുതുന്നത്. പെട്ടെന്ന് ഒരുആവശ്യം വന്നതുകൊണ്ട് മോനോട് പറയാതെ അവർ പെട്ടെന്ന് പോയെന്നാണ് മാധവിനോട് ബന്ധുക്കൾ പറഞ്ഞത്.

നാട്ടിലെത്തുമ്പോൾ കുട്ടിയോട് എന്തുപറയുമെന്ന ആശയക്കുഴപ്പം തുടരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് മാധവിനേയും കൂട്ടി കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ ഭർത്താവാണ് നാട്ടിലേക്ക് പുറപ്പെട്ടത്. യുപിയിൽ പട്ടാള ഉദ്യോഗസ്ഥനായ ഇദ്ദേഹം ഇന്നലെ തന്നെ കുട്ടിയുടെ അടുത്തെത്തിയിരുന്നു. അങ്ങനെയാണ് ഒരുവിധം പറഞ്ഞ് സമാധാനിപ്പിച്ച് മാധവിനേയും കൂട്ടി വീട്ടിലേക്ക് തിരിച്ചത്.രാത്രി പത്ത് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയും കൂടെയുള്ളവരും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP