Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തമിഴ്‌നാടിനെ നിലയ്ക്കുനിർത്തണം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിന് കേന്ദ്രസഹായം തേടി കേരളം; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടിയത് പളനിസ്വാമിയോട് പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പിണറായിക്ക് മോദിയുടെ ഉറപ്പ്; തമിഴ്‌നാടിനെ സമ്മർദ്ദത്തിലാക്കാൻ ഗവർണറുമായും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; രാഷ്ട്രീയക്കളിയിൽ മുഴുകി പളനിസ്വാമിയും കൂട്ടരും

തമിഴ്‌നാടിനെ നിലയ്ക്കുനിർത്തണം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നതിന് കേന്ദ്രസഹായം തേടി കേരളം; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടിയത് പളനിസ്വാമിയോട് പറഞ്ഞിട്ടും ഫലമില്ലാതെ വന്നതോടെ; എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പിണറായിക്ക് മോദിയുടെ ഉറപ്പ്;  തമിഴ്‌നാടിനെ സമ്മർദ്ദത്തിലാക്കാൻ ഗവർണറുമായും മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച; രാഷ്ട്രീയക്കളിയിൽ മുഴുകി പളനിസ്വാമിയും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് കേരളം കടന്നുപോകുന്നത്. ഇത്തവണത്തെ മഴ എല്ലാ റെക്കോഡുകളും തകർക്കുമോ എന്ന ഭീതിയിലാണ് സംസ്്ഥാനം. സംസ്ഥാനത്ത് 39 ഡാമുകളിൽ 33 ഉം തുറന്നുവിട്ടെങ്കിലും വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുകയാണ്. പലയിടത്തും 27 സെന്റിമീറ്ററിലധികം മഴ തുടർച്ചയായി പെയ്തതോടെ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരുന്നതും ആശങ്ക പരത്തുന്നു. ഉരുൾപൊട്ടലിലും മഴവെള്ള പാച്ചിലിലും സംസ്ഥാനത്ത് 13 പേരാണ് ബുധനാഴ്ച മരിച്ചത്.

ഒഡീഷ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദമാണ് കേരളത്തിലെ കനത്ത മഴയക്ക് കാരണം. ഇത് ശനിയാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. 1924 (മലയാള വർഷം 1099), 1961, 1994, 1999, 2008 തുടങ്ങിയ വർഷങ്ങളിലായിരുന്നു ഇതിനു മുമ്പ് വലിയൊരു മഴയ്ക്കു കേരളം സാക്ഷ്യം വഹിച്ചത്. ഇത്തവണ പെയ്യുന്ന മഴ ആ റെക്കോഡുകളും തകർക്കുമോ എന്ന ആശങ്ക ശക്തമാവുകയാണ്. പലയിടത്തും 27 സെന്റിമീറ്ററിലധികം മഴയാണു തുടർച്ചയായി പെയ്യുന്നത്. ഇതുമൂലമുള്ള മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും തുടരുന്നതും പേടിപ്പെടുത്തുന്ന സാഹചര്യത്തിലേക്കു കേരളത്തെ തള്ളിവിട്ടിരിക്കുകയാണ്.

സംസ്ഥാനത്തെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറെ കണ്ടു. കൂടുതൽ കേന്ദ്ര സേനയുടെ സഹായം തേടുന്നതിനും, മുല്ലപ്പെരിയാർ അണക്കെട്ടു വിഷയത്തിൽ കേന്ദ്രം വഴി തമിഴ്‌നാടിനെ സമ്മർദ്ദത്തിലാക്കാനുമായാണ് മുഖ്യമന്ത്രി ഗവർണറെ കണ്ടത്. പ്രളയം കാരണം കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായും മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ധരിപ്പിച്ചു.

ആർമിയുടെയും എൻ.ഡി.ആർ.എഫിന്റെയും ആർമി എഞ്ചിനീയറിങ് കോറിന്റെയും കൂടുതൽ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എൻ.ഡി.ആർ.എഫ് അംഗങ്ങളെ അത്യാവശ്യസ്ഥലങ്ങളിൽ എത്തിക്കുന്നതിനും രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനും സി17 വിമാനങ്ങൾ അനുവദിക്കണം. കൂടുതൽ ഡിങ്കി ബോട്ടുകൾ വിമാനത്തിൽ എത്തിക്കണം.

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ എത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആഭ്യന്തരമന്ത്രിയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാൾ അധികമാണ്. അതിനാൽ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്‌നാട് സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മുല്ലപ്പെരിയാർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയുണ്ടായി. ഇക്കാര്യം പിന്നീട് രാജ്നാഥ് സിങ് തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. എൻ.ഡി.ആർ.എഫിന്റെ കൂടുതൽ വിഭാഗങ്ങളെ കേരളത്തിലേക്ക് അയക്കുമെന്നും കൂടുതൽ ഡിങ്കി ബോട്ടുകൾ എത്തിക്കുമെന്നും രാജ്നാഥ് സിങ് അറിയിച്ചു.

മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം ഇടുക്കിയിലേക്ക് എത്തി തുടങ്ങിയതോടെകൂടുതൽ വെള്ളം ഒഴുക്കുകയാണ്. 1400 ഘനമീറ്റർ ഒരുലക്ഷത്തിനാൽപ്പതിനായിരം ലിറ്റർ വെള്ളം പുറത്തേക്കു വിടുന്നത്. മാട്ടുപ്പെട്ടി ഡാമിലെ മൂന്നാമത്തെ ഷട്ടറും തുറന്നതോടെ മുന്നാർ പൂർണമായി വെള്ളത്തിലാകുന്ന കാഴ്ചയാണ്.മൈസൂർ-കോഴിക്കോട് പാതയിൽ പലയടിത്തും ഗതാഗതം തടസ്സപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ മിലിട്ടറി ടാസ്‌ക് ഫോഴ്സ് ഭക്ഷണമെത്തിക്കും.

പത്തനംതിട്ട സീതത്തോട്ടിൽ പലയിടങ്ങളിലായി ഉരുൾപ്പൊട്ടലുണ്ടായി. വയ്യാറ്റുപുഴ, ചിറ്റാർ എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്കൊപ്പം 12 ഇടങ്ങളിലായി ഉരുൾപ്പൊട്ടലുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് മൂന്നു പേരെ കാണാതായാതാണ് വിവരം. ഒരാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ദുരന്ത നിവാരണ സേനയ്ക്കോ, ഫയർ ഫോഴ്സിനോ സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ പറ്റാത്ത സാഹചര്യമാണ്. മേഖലയിലേക്കുള്ള റോഡുകളെല്ലാം മലവെള്ളപ്പാച്ചിലിൽ തകർന്നു. പ്രദേശത്തെ നിരവധി വീടുകളിൽ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. റാന്നിക്കും സീതത്തോടിനും പുറമെയാണ് സീതത്തോടും ദുരിതക്കയത്തിലേക്ക് നീങ്ങിയത്. നെടുങ്കണ്ടത്ത് ഉരുൾപൊട്ടി മൂന്നു പേർ മരിച്ചു. പച്ചടി പത്തുവളവിന് സമീപം പീറ്റർ തോമസ്, ഭാര്യ റോസമ്മ , ജോളി എന്നിവരാണ് മരിച്ചത്. കൊണ്ടോട്ടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ ഒഴുക്കിൽപ്പെട്ടു. രണ്ടു പേരെ രക്ഷപ്പെടുത്തി. 18 വയസുകാരനെ കാണാനില്ല. കോഴഞ്ചേരി മുത്തൂറ്റ് ആശുപത്രിയിൽ വെള്ളം കയറി രോഗികൾ കുടുങ്ങിക്കിടക്കുന്നു. മലപ്പുറത്ത് മണ്ണിടിച്ചിലിൽ മരണം എട്ടായി.

മൂന്നാറിൽ പോസ്റ്റ് ഓഫീസിന് സമീപം ലോഡ്ജ് തകർന്ന് വീണ് ഒരാൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഏഴ് പെരെ നാട്ടുകാർ രക്ഷപ്പെടുത്തി. മലപ്പുറം പുളിക്കൽ കൈതക്കുണ്ടയിൽ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണ് കണ്ണനാരി അസീസും ഭാര്യ സുനീറയും മരിച്ചു. അടുത്തമുറിയിലായിരുന്ന മക്കൾ രക്ഷപ്പെട്ടു. തൃശൂർ വലപ്പാട് പൊട്ടിവീ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രൻ മരിച്ചു. റാന്നിയിൽ മുങ്ങിയ വീട്ടിൽ ഷോക്കേറ്റ് ഒരാളും മരിച്ചു.ഇടുക്കി നെടുങ്കണ്ടത്ത് ഉരുൾ പൊട്ടി മൂന്ന് പേർ മരിച്ചു. നെടുങ്കണ്ടം പച്ചടി പത്തുവളപ്പിന് സമീപമാണ് ഉരുൾപൊട്ടിയത്.

പമ്പ നദിയിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ശബരിമലയിലേക്കുള്ള പ്രവേശനം തടഞ്ഞു. ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്താണു തീരുമാനം. ദേവസ്വം ബോർഡ് മറിച്ച് തീരുമാനമെടുക്കും വരെ നിരോധനം തുടരും. പമ്പയിൽ വെള്ളപ്പൊക്കം ശക്തമായിട്ടുണ്ട്. പമ്പയിലെയും ത്രിവേണിയിലെയും പാലങ്ങൾ വെള്ളത്തിനടിയിലായി. പമ്പയിലും പരിസര പ്രദേശങ്ങളിലും ഉരുൾപ്പൊട്ടൽ സാധ്യതാ മുന്നറിയിപ്പും ഉണ്ട്. മഴ ശക്തമായി തുടരുന്നു. പത്തനംതിട്ടയിലെ കൊച്ചു പമ്പ, മൂഴിയാർ അടക്കമുള്ള ഡാമുകളിലെ നീരൊഴുക്ക് ക്രമാതീതമായി ഉയരുകയാണ്. കാനനപാതയിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പമ്പയിലേക്കുള്ള ബസ് സർവീസ് കെഎസ്ആർടിസി നിർത്തിവച്ചു

ചിരിത്രത്തിലാദ്യമായാണ് ഇത്രയും അണക്കെട്ടുകൾ ഒരുമിച്ച് തുറക്കുന്നത്. പമ്പ അണക്കെട്ട് തുറന്നതും ശക്തമായ മഴയും പമ്പാനദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായി. പമ്പ തീരത്തുള്ളവർക്ക് അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. റാന്നി ടൗൺ, ഇട്ടിയപ്പാറ, വടശേരിക്കര, ആറന്മുള സത്രക്കടവ് തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നെടുമ്പാശേരി എയർപ്പോർട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് എയർപോർട്ട് നാല് ദിവസത്തേക്ക് അടച്ചിരിക്കുകയാണ്. റൺവേയിലും പാർക്കിങ് ബേയിലും വെള്ളം നിറഞ്ഞൊഴുകുകയാണ്. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിലും വെള്ളം കയറയതോടെയാണ് വിമാനത്താവളം അടച്ചിടാൻ തീരുമാനിച്ചത്. ചെങ്കൽതോട് കരകവിഞ്ഞ് ഒഴുകുന്നതാണ് വിമാനത്താവളത്തിൽ വെള്ളം കയറാൻ കാരണം

ഇടുക്കി, മുല്ലപ്പെരിയാർ, മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ നിന്നും വെള്ളം തുറന്നുവിടുന്നതു കാരണം ഇടുക്കി ജില്ലയിലെ മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലാവുന്നു. ആലുവ, പരവൂർ തുടങ്ങി പെരിയാറിന്റെ കരയിലുള്ള പ്രദേശങ്ങളും വെള്ളപ്പൊക്കക്കെടുതി നേരിടുന്നു. ഇടമലയാർ അണക്കെട്ടിൽ ഇപ്പോൾ പരമാവധിയിലധികം വെള്ളം നിൽക്കുന്ന അവസ്ഥയിലാണ്. ഷോളയാർ, പെരിങ്ങൽകുത്ത് എന്നിവിടങ്ങളിൽ നിന്ന് വെള്ളം തുറന്നുവിടുന്നതു കാരണം ചാലക്കുടി പുഴയിലും വെള്ളം പൊങ്ങുകയാണ്. സംസ്ഥാനത്തെ 35 ജലസംഭരണികളിൽ നിന്നും ഇപ്പോൾ വെള്ളം തുറന്നു വിട്ടുക്കൊണ്ടിരിക്കുകയാണ്. നീണ്ട കാലത്തിനു ശേഷമാണ് മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നു വിടുന്നത്. കുട്ടനാട്ടിലും വെള്ളം ഉയരാൻ സാധ്യതയുണ്ട്.

വെള്ളപ്പൊക്കം കാരണം പമ്പ, ഭാരതപ്പുഴ, പെരിയാർ, ചാലിയാർ തുടങ്ങിയ നദികളിൽ നിന്നുള്ള ശുദ്ധജലവിതരണം തകരാറിലായിരിക്കുകയാണ്. വാട്ടർ അഥോറിറ്റിയുടെ പമ്പ് സെറ്റുകൾ പലതും കേടായി. ശുദ്ധീകരണ പ്ലാന്റുകൾ പലതും പ്രവർത്തനരഹിതമായി ഈ സാഹചര്യം നേരിടുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.ജലവിതരണം തകരാറിലാവാത്ത സ്ഥലങ്ങളിൽ നിന്ന് വെള്ളം ശേഖരിച്ച് വെള്ളം അവശ്യമുള്ള മേഖലകളിൽ എത്തിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ടാങ്കുകളിൽ വെള്ളം സംഭരിച്ച് ബോട്ടുകളിൽ ജനങ്ങൾക്ക് എത്തിക്കണം. വാട്ടർ അഥോറിറ്റിയുടെ സംവിധാനത്തിലൂടെ ലഭിക്കുന്ന വെള്ളത്തിന്റെ ഉപയോഗം പരിമിതപ്പെടുത്താൻ ജനങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവരാൻ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP