Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അർധ നഗ്‌നരായ സുന്ദരികൾ തെരുവിൽ നിറഞ്ഞപ്പോഴും വെള്ളക്കാരുടെ കണ്ണു മുഴുവൻ പോയത് നമ്മുടെ മലയാളി മങ്കമാരുടെ മുഖത്തേയ്ക്ക്; ഭരതനാട്യവും മോഹിനിയാട്ടവും തിരുവാതിരയും ചെണ്ടമേളവും മാഞ്ചസ്റ്ററിന്റെ മനസ്സ് പിടിച്ചു; കോടികൾ മുടക്കി വിദേശത്ത് റോഡ് ഷോ നടത്തുന്ന ടൂറിസം വകുപ്പ് ഇത് കണ്ടു പഠിക്കട്ടേ

അർധ നഗ്‌നരായ സുന്ദരികൾ തെരുവിൽ നിറഞ്ഞപ്പോഴും വെള്ളക്കാരുടെ കണ്ണു മുഴുവൻ പോയത് നമ്മുടെ മലയാളി മങ്കമാരുടെ മുഖത്തേയ്ക്ക്; ഭരതനാട്യവും മോഹിനിയാട്ടവും തിരുവാതിരയും ചെണ്ടമേളവും മാഞ്ചസ്റ്ററിന്റെ മനസ്സ് പിടിച്ചു; കോടികൾ മുടക്കി വിദേശത്ത് റോഡ് ഷോ നടത്തുന്ന ടൂറിസം വകുപ്പ് ഇത് കണ്ടു പഠിക്കട്ടേ

ലണ്ടൻ: വർഷം തോറും കേരളാ ടൂറിസം വകുപ്പ് വിദേശ രാജ്യങ്ങളിൽ റോഡ് ഷോ നടത്തി പൊളിക്കുന്നത് കോടികളാണ്. വിദേശത്ത് നിന്ന് ആളുകളെ കേരളത്തിലെത്തിച്ച് വിനോദ സഞ്ചാരം പൊടിപൊടിക്കുകയാണ് ലക്ഷ്യം. എന്നാൽ ഇത്തരം റോഡ് ഷോകളിൽ ശുഷ്‌കമായ പ്രാതിനിധ്യം മാത്രമേ ഉണ്ടാകാറുള്ളൂ. എന്നാൽ ഒരു പൈസ പോലും നൽകാതെ ബ്രിട്ടണിലെ മൂന്നാമത്തെ വലിയ നഗരമായ മാഞ്ചസ്റ്ററിൽ ഇന്നലെ ഒരു കൂട്ടം മലയാളികൾ കേരളത്തെ സമർത്ഥമായി അവതരിപ്പിച്ചു.

മാഞ്ചസ്റ്റർ പരേഡിൽ എന്തുകൊണ്ടും താരമായത് ദൈവത്തിന്റെ സ്വന്തം നാടായിരുന്നു. ഇത്തരം കൂട്ടായ്മകളിലാവണം കേരളത്തെ ടൂറിസം വകുപ്പും അവതരിപ്പിക്കേണ്ടതെന്ന പാഠമാണ് ഇത് പകർന്ന് നൽകുന്നത്. പരേഡ് കാരണം ഇന്നലെ മാഞ്ചസ്റ്ററിലെ തെരുവുകൾ ശബ്ദമുഖരിതമായിരുന്നു. വാഹനങ്ങൾ എല്ലാം വഴി മാറി പോയത് തെരുവ് നിറഞ്ഞുനിൽക്കുന്ന ലക്ഷങ്ങളെ ഉൾക്കൊള്ളാൻ ആയിരുന്നു. മാഞ്ചസ്റ്ററിന്റെ ഏറ്റവും വലിയ ഉത്സവമായ മാഞ്ചസ്റ്റർ പരേഡിൽ അനേകം ഭാഷകളും സംസ്‌കാരങ്ങളും സമന്വയിക്കപ്പെട്ടു.

പതിവ് തെറ്റിക്കാതെ അൽപവസ്ത്രധാരികളും, അർദ്ധനഗ്‌നരുമായ സ്ത്രീകൾ ആയിരുന്നു ഇക്കുറിയും തെരുവ് കീഴടക്കാൻ എത്തിയവരിൽ ഭൂരിപക്ഷവും. ആഫ്രിക്കൻ, ഏഷ്യൻ യൂറോപ്യൻ സംസ്‌കാരങ്ങൾ ഇവിടെ ഇടകലർന്നപ്പോൾ ആർക്കും മറക്കാനാവാത്ത ഒരു ദിവസമായി മാറി ഇന്നലെ. എന്നാൽ മാഞ്ചസ്റ്റർ പരേഡിലെ യഥാർത്ഥ ആകർഷണം ഇത്തവണ മലയാളികൾ ആയിരുന്നു. തെരുവ് നിറഞ്ഞ് സെറ്റ് സാരിയുടുത്ത മലയാളി മങ്കമാരും, ഭരതനാട്യവും, മോഹിനിയാട്ടവും, കഥകളി വേഷവും എന്തിനേറെ തിരുവാതിര കളിയും നിറഞ്ഞപ്പോൾ കൗതുകത്തോടെ നോക്കി നിൽക്കുന്ന വെള്ളക്കാരുടെ കണ്ണുകളിലെ തിളക്കം കേരളത്തിനുള്ള ആദരവായി മാറി.

പരേഡിന്റെ സ്വീകരണം ഏറ്റുവാങ്ങിയ മേയറടക്കമുള്ള ജനപ്രതിനിധികൾ വാഹനത്തിൽ നിന്നും എണീറ്റു നിന്നാണ് കേരളത്തെ ആദരിച്ചത്. മലയാള വേഷങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ കാട്ടിയ തിരക്ക് മാത്രം മതി മലയാളത്തിന്റെ പ്രധാന്യം തിരിച്ചറിയാൻ. കോടികൾ ഖജനാവിൽ നിന്നും മുടക്കി റോഡ് ഷോകൾ നടത്താനും, ടൂറിസം വകുപ്പ് കണ്ട് പഠിക്കേണ്ടതാണ് സൗജന്യമായ ഈ കേരള വിപണനം. മലയാളത്തെ ഇതിന്റെ ഭാഗമാക്കിയ മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ഭാരവാഹികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നതാണ് സത്യം.

രാവിലെ 11 മണിയോടുകൂടി റാലിക്ക് തയ്യാറായി എല്ലാവരും എത്തി. 12. 30 ന് എല്ലാ സജ്ജീകരണങ്ങളോയും കൂടി ഒരുങ്ങി. സംഘാടകർ പറഞ്ഞ കൃത്യം 1മണിക്കുതന്നെ റാലി ആരംഭിച്ചു. ലിവർപൂൾ റോഡിൽ നിന്നുമാണ് മാഞ്ചസ്റ്റർ പരേഡിന് തുടക്കം കുറിച്ചത്. തുടർന്ന് മെയിൻ റോഡുകൾ പിന്നിട്ട് കൗൺസിൽ ബിൽഡിംഗിനു മുന്നിലൂടെ കടന്നുപോയ റാലി അവിടെ നിന്നും അഭിവാദ്യം സ്വീകരിച്ചു.

ഒന്നിനു പിന്നിൽ ഒന്നായി അണിനിരന്ന മലയാളത്തിന്റെ കാഴ്ചകൾ മനം കവരുന്നതായിരുന്നു. മാഞ്ചസ്റ്റർ കോളേജിന്റെ പരേഡിന്റെ തൊട്ടു പിന്നിൽ ആയിരുന്നു മാഞ്ചസ്റ്റർ മലയാളി അസോസിയേഷന്റെ സ്ഥാനം. എംഎംഎയുടെ വനിത മെമ്പർ വിൻസി ഏന്തിയ ബാനറിന് പിന്നിലാണ് മലയാളി സമൂഹം അണി നിരന്നത്. ആദ്യം കേരള തനിമയോടെയുള്ള വേഷവിധാനങ്ങളുമായി മോഹിനിയാട്ടവും അവതരിപ്പിച്ചു നീങ്ങിയപ്പോൾ തൊട്ടു പിന്നിൽ രാധേഷ് നായരുടെ നേതൃത്വത്തിലുള്ള മാഞ്ചസ്റ്റർ മേളം അണി നിരന്നു.

കേരളത്തിന്റെ സ്വന്തം കലാരൂപമായ കഥകളിയും ഇടവേളകളില്ലാതെ കൊട്ടിക്കയറിയ ചെണ്ടമേളവുമാണ് കാണികളുടെ ശ്രദ്ധയാകർഷിച്ചത്. 12 അടി പൊക്കമുള്ള കഥകളിയുടെ ഫ്‌ളോട്ട് ആദ്യ കാഴ്ചയിൽ തന്നെ കാണികളുടെ മനം കവർന്നത്. താളമേളത്തിന്റെ വിസ്മയം പകർന്ന് ചെണ്ടമേളം നിറഞ്ഞാടിയപ്പോൾ മാഞ്ചസ്റ്ററിൻഡറെ തെരുവ് ഉത്സവപ്രീതിയാൽ നിറഞ്ഞു. കൂടാതെ യാതൊരു ഇടവേളകളും ഇല്ലാതെ രണ്ടര മണിക്കൂർ ചുവടുവച്ച മോഹിനി നർത്തകിമാരും കാണികൾ മനം കുളിർക്കുന്ന കാഴ്ചയായി. മുത്തുക്കുടകൾ ഏന്തി കേരളീയ വേഷവിധാനത്തോടെയാണ് ഏവരും പരേഡിൽ പങ്കെടുത്തത്.

15 പേർ അടങ്ങുന്ന ടീമാണ് തിരുവാതിര അവതരിപ്പിച്ചത്. ഇതിന് പിന്നിൽ ആയിരുന്നു അയുർവ്വേദത്തിന്റെ പ്രസക്തി വിളിച്ചോതിയുള്ള കൂറ്റൻ കഥകളികാരന്റെ ഫ്‌ളോട്ട് അണി നിരന്നത്. പരേഡ് ആൽബർട്ട് സ്‌ക്വയറിൽ എത്തിയപ്പോൾ മാഞ്ചസ്റ്റർ മേയർ, എംപിമാർ അടക്കമുള്ള നേതാക്കൾ സ്വീകരണം നൽകി.

കേരളത്തിന്റെ റാലി എത്തിയപ്പോൾ കൗൺസിലർ അടക്കമുള്ളവർ എഴുന്നേറ്റു നിന്നു കയ്യടിച്ചുകൊണ്ടാണ് സ്വീകരിച്ചത്. വഴിയരികിൽ കാഴ്ചകൾ ആസ്വദിക്കുവാനായി നിന്ന കാണികൾ ഏറെ കരഘോഷത്തോടെയാണ് റാലിയെ അഭിവാദ്യം ചെയ്തത്. മലയാളത്തിന്റെ ഈ വർണക്കാഴ്ചകളെക്കുറിച്ച് വാതോരാതെ സംസാരിക്കുവാനും അവസരങ്ങളുണ്ടായിരുന്നു. മലയാളികളുടെ വർണാഭമായ കലാരൂപങ്ങളും ചെണ്ടമേളവും പകർത്തുവാൻ പത്ര മാദ്ധ്യമങ്ങൾ മത്സരിക്കുകയായിരുന്നു. കുട്ടികളുടെ കലാരൂപങ്ങളും സെറ്റ് സാരിയണിഞ്ഞെത്തിയ വനിതകളുടേയും ചിത്രങ്ങൾ പകർത്തി.

മാഞ്ചസ്റ്റർ കൗൺസിലുമായി ബന്ധപ്പെട്ട് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ ഒരുക്കിയ ഈ വർണാഭമായ റാലിക്ക് ഏറെ സ്വീകാര്യത ലഭിച്ചുവെന്നുതന്നെ പറയാം. ഇതിലൂടെ അസോസിയേഷൻ നല്ലൊരു തുടക്കമാണ് കുറിച്ചത്. ചെണ്ടമേളവും മുത്തുക്കുടകളും കഥകളിയും മോഹിനിയാട്ടവും തിരുവാതിരക്കളിയും ഉൾപ്പെടെ മാഞ്ചസ്റ്ററിന്റ തെരുവുകളിൽ ആടിത്തിമിർത്തപ്പോൾ യുകെ മലയാളികൾ മാഞ്ചസ്റ്ററിന്റെ ചരിത്രത്തിൽ ഇടംനേടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP