Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരാൾ കോവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരണമടഞ്ഞു എന്നുകരുതി ഈ മരണത്തെ അപ്പോൾ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല; പ്രാഥമിക പരിശോധനയിൽ കോവിഡ് ഫലം പോസിറ്റീവായി സ്ഥിരീകരിച്ച എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കുന്നത് എങ്ങനെയാണ്; അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങൾ കണക്കാക്കുന്നത്; കോവിഡ് മരണങ്ങൾ മറച്ചുവയ്ക്കുന്നില്ലെന്ന് പ്രതികരിച്ച് ആരോഗ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രഥമിക പരിശോധനയിൽ കോവിഡ് ഫലം പോസിറ്റീവായി സ്ഥിരീകരിച്ച എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കാൻ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.കോവിഡ് മരണം കണക്കാക്കുന്നത് സംബന്ധിച്ച അന്തർദേശീയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്തും കോവിഡ് മരണങ്ങൾ കണക്കാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഒരാൾ കോവിഡ് സംശയിക്കപ്പെടുന്ന സമയത്ത് മരണമടഞ്ഞു എന്നുകരുതി ഈ മരണത്തെ അപ്പോൾ തന്നെ കോവിഡ് മരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും ഇതുസംബന്ധിച്ചുള്ള വിദഗ്ധ പരിശോധനയും മെഡിക്കൽ റിപ്പോർട്ടും ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധ സമിതി പരിശോധിച്ചാണ് കോവിഡ് മരണം സ്ഥിരീകരിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഡബ്ല്യുഎച്ച്ഒ-യുടെ അംഗീകാരമുള്ള International Guidelines For Certification And Classification (Coding) Of Covid-19 As Cause Of Death എന്ന ഇന്റർനാഷണൽ ഗൈഡ് ലൈൻ അനുസരിച്ചാണ് കേരളത്തിലും കോവിഡ് മരണം സ്ഥിരീകരിക്കുന്നത്. International Statistical Classification of Diseases അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഗൈഡ് ലൈൻ - ആരോഗ്യമന്ത്രി പറഞ്ഞു.

ഈ ഗൈഡ് ലൈനിൽ പറയുന്നതനുസരിച്ച് കോവിഡ് രോഗം മൂർച്ഛിച്ച് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി മരണമടയുന്നതിനെ മാത്രമേ കോവിഡ് മരണം എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താൻ കഴിയൂ. ഇക്കാര്യത്തിൽ ആരോഗ്യ രംഗത്തെ വിദഗ്ധ സംഘമാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് ബാധിച്ച ഒരാൾ മുങ്ങിമരണം, ആത്മഹത്യ, അപകടം എന്നിവയിലൂടെ മരണമടഞ്ഞാൽ അതിനെ കോവിഡ് മരണത്തിൽ ഉൾപ്പെടുത്താനാവില്ലെന്നും ഗുരുതരമായ അസുഖങ്ങൾ ഉള്ള ഒരാൾ ആ അസുഖം മൂർച്ഛിച്ചാണ് മരണമടയുന്നതെങ്കിൽ കോവിഡ് പോസിറ്റീവാണെങ്കിൽ പോലും കോവിഡ് മരണത്തിൽ പെടുത്താനാവില്ലെന്നും മന്ത്രി പറഞ്ഞു.

ഇതുസംബന്ധിച്ച് ആ രോഗിയെ പരിശോധിച്ച ആശുപത്രിയിൽ നിന്നും ലഭിക്കുന്ന മെഡിക്കൽ റിപ്പോർട്ട് വിദഗ്ധ സമിതി വിലയിരുത്തിയാണ് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നത്. ഉദാഹരണത്തിന് എറണാകുളത്ത് ആത്മഹത്യ ചെയ്ത 23 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും കോവിഡ് മരണത്തിൽപ്പെടുത്തിയിട്ടില്ല.

അതേസമയം പ്രായാധിക്യവും മറ്റ് പല അസുഖങ്ങളും ഉണ്ടെങ്കിലും കോവിഡ് മൂലം മറ്റവയവങ്ങളെ ബാധിച്ച് മരിച്ചാൽ അതിനെ കോവിഡ് മരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ജൂലൈ 31-ന് മരിച്ച 68 വയസുള്ള തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുടെ മരണം എൻ.ഐ.വി. ആലപ്പുഴയുടെ പരിശോധനാഫലത്തിന് ശേഷം ഓഗസ്റ്റ് മൂന്നാം തീയതിയിലെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിരുന്നു - മന്ത്രി പറഞ്ഞു.

ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചാൽ ഉടൻ തന്നെ സാമ്പിളുകൾ അതേ ആശുപത്രിയിൽ തന്നെയുള്ള കോവിഡ് ലാബിലോ, അംഗീകൃത ലാബ് ആ പരിസരത്ത് ഇല്ലാത്തപക്ഷം തൊട്ടടുത്ത കോവിഡ് ലാബിലോ പരിശോധിനയ്ക്കായി അയക്കുന്നുണ്ടെന്നും മരിച്ച നിലയിൽ ആശുപത്രിയിലെത്തിച്ചാലും മരണത്തിൽ ഡോക്ടർക്ക് സംശയം തോന്നിയാലും സാമ്പിളുകൾ ലാബിലേക്കയച്ച് പരിശോധിക്കാറുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കാലതാമസം ഉണ്ടാകാതിരിക്കാൻ ജീൻ എക്പേർട്ട് ടെസ്റ്റോ, ട്രൂനാറ്റ് ടെസ്റ്റോ നടത്തിയാണ് മൃതദേഹം വിട്ടുകൊടുക്കാറുള്ളത്. ട്രൂനാറ്റ് ടെസ്റ്റിൽ പോസിറ്റീവാണെന്ന് കരുതി എല്ലായിപ്പോഴും പോസീറ്റീവാകണമെന്നില്ലെന്നും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ചിലപ്പോൾ പോസിറ്റീവ് ഫലം കാണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആശുപത്രിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു മൃതദേഹം വിട്ടുകൊടുക്കുമ്പോൾ കോവിഡ് പോസിറ്റീവാണെന്ന് പറഞ്ഞേ വിട്ടുകൊടുക്കൂ. മാത്രമല്ല കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും മൃതദേഹം സംസ്‌കരിക്കുക. അതേസമയം മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിൾ കേന്ദ്ര സർക്കാരിന്റെ എൻ.ഐ.വി. ആലപ്പുഴയിലേക്ക് അയയ്ക്കുകയും ചെയ്യുന്നു - മന്ത്രി പറഞ്ഞു.

ആദ്യം മുതലേ സംശയമുള്ള എല്ലാ കേസുകളും എൻഐവി ആലപ്പുഴയിലയച്ചാണ് സ്ഥിരീകരിച്ച് വരുന്നതെന്നും എൻഐവി ആലപ്പുഴയിൽ നിന്നും ലഭിക്കുന്ന ഫലവും ആശുപത്രി നൽകുന്ന മെഡിക്കൽ റിപ്പോർട്ടും വിലയിരുത്തിയാണ് അത് കോവിഡ് മരണമാണോയെന്ന് സ്ഥിരീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇത്തരത്തിൽ സ്ഥിരീകരിക്കുന്ന മരണങ്ങൾ അന്ന് തന്നെ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലോ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പ്രസ് റിലീസിലോ പേരും വയസും സ്ഥലവും സഹിതം ഉൾപ്പെടുത്താറുണ്ട്. അതിനാൽ കോവിഡ് മരണം മറച്ച് വയ്ക്കുന്നു എന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല. എൻഐവി ആലപ്പുഴയിൽ സാമ്പിളികൾ അയച്ച് കിട്ടുന്ന മുറയ്ക്ക് കാലതാമസമില്ലാതെ വിലയിരുത്തി മരണം പ്രഖ്യാപിക്കാറാണ് പതിവ് - മന്ത്രി വ്യക്തമാക്കി.

കോവിഡ് മരണത്തിൽ ഉൾപ്പെടുത്തിയില്ല എന്ന് ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയ പേരുകൾ പലതും തൊട്ടടുത്ത ദിവസങ്ങളിൽ സ്ഥിരീകരണത്തിന് ശേഷം സർക്കാർ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയതായി കാണാമെന്നും മാനദണ്ഡങ്ങൾ അനുസരിച്ച് ഉൾപ്പെടുത്താൻ കഴിയാത്തവ ഒഴിവാക്കിയിട്ടുണ്ടെന്നും ഉൾപ്പെടുത്തിയതും ഒഴിവാക്കിയതുമായ വിവരങ്ങൾ ആരോഗ്യ വകുപ്പിന്റെ ബുള്ളറ്റിനിൽ പ്രസിദ്ധീകരിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP