Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സർവ മേഖലകളിൽ നിന്നും എതിർപ്പ് ശക്തം; കുടുംബശ്രീ വനിതകളെയും സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളെയും ഇറക്കാനുള്ള നീക്കവും പൂർണ്ണമായി വിജയിക്കില്ല; ഉന്നത ഉദ്യോഗസ്ഥർക്കും മടി; സാമുദായിക നേതാക്കന്മാരെ മുൻപിൽ നിർത്തിയുള്ള വനിതാ മതിൽ പൊളിയുമെന്ന ആശങ്കയും ഏറുന്നു; 30 ലക്ഷം വനിതകളെ കണ്ടെത്തുക അസാധ്യമെന്ന് പിണറായിയെ അറിയിച്ച് സംഘാടകരും: വനിതാ മതിൽ മാറ്റി നവോത്ഥാന മതിലാക്കി പുരുഷന്മാരെയും ഉൾപ്പെടുത്തി മാനം കാക്കാൻ ആലോചന സജീവം

സർവ മേഖലകളിൽ നിന്നും എതിർപ്പ് ശക്തം; കുടുംബശ്രീ വനിതകളെയും സ്‌കൂൾ- കോളേജ് വിദ്യാർത്ഥികളെയും ഇറക്കാനുള്ള നീക്കവും പൂർണ്ണമായി വിജയിക്കില്ല; ഉന്നത ഉദ്യോഗസ്ഥർക്കും മടി; സാമുദായിക നേതാക്കന്മാരെ മുൻപിൽ നിർത്തിയുള്ള വനിതാ മതിൽ പൊളിയുമെന്ന ആശങ്കയും ഏറുന്നു; 30 ലക്ഷം വനിതകളെ കണ്ടെത്തുക അസാധ്യമെന്ന് പിണറായിയെ അറിയിച്ച് സംഘാടകരും: വനിതാ മതിൽ മാറ്റി നവോത്ഥാന മതിലാക്കി പുരുഷന്മാരെയും ഉൾപ്പെടുത്തി മാനം കാക്കാൻ ആലോചന സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിന് വേണ്ടി നിലകൊള്ളുകയും വിശ്വാസികളിൽ നിന്നുള്ള ആ എതിർപ്പ് ശക്തമാകുകയും ചെയ്തതോടെയാണ് നവോത്ഥാന വനിതാ മതിൽ പണിയാനുള്ള തീരുമാനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങിത്തിരിച്ചത്. ഈ ആശയം സിപിഎം ഏറ്റെടുക്കുകയും 30 ലക്ഷം വനിതകളെ മതിലിനൊപ്പം അണിചേർക്കാൻ രംഗത്തിറങ്ങുകയും ചെയ്തു. എന്നാൽ ഇപ്പോൾ നവോത്ഥാന മതിൽ പണിയാൻ ഇറങ്ങിയതിന്റെ പേരിൽ ഇപ്പോൾ സർക്കാർ തന്നെ പ്രതിരോധത്തിലായിട്ടുണ്ട്. പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ രംഗത്തിറങ്ങുന്ന ഘട്ടത്തിൽ സർക്കാർ പണം മുടക്കി മതിൽ പണിയാൻ നിൽക്കുന്നതിനെതിരെയാണ് വിമർശനം ശക്തമായിരിക്കുന്നത്. എൻഎസ്എസും കെസിബിസിയും സർക്കാർ നിലപാടിനെ തള്ളിപ്പറഞ്ഞു കൊണ്ട് രംഗത്തെത്തിയ സാഹചര്യത്തിൽ പ്രതിരോധത്തിലാണ്.

വനിതാ മതിലിന് ആളെക്കൂട്ടൽ വലിയ പ്രതിസന്ധിയായി സംഘാടകർക്ക് മുന്നിൽ നിൽക്കുകയാണ്. പ്രമുഖർ പലരും പിൻവാങ്ങുകയാണ്. മഞ്ജു വാര്യരുടെ പിന്മാറ്റം സർക്കാറിന് കനത്ത തിരിച്ചടിയായി മാറി. എല്ലാറ്റിനും കാരണം മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശി ആണെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്. നവോത്ഥാന സംഘടനകൾ എന്നു പറഞ്ഞ് സർക്കാർ അവതരിപ്പിച്ചത് ജാതിസംഘടനകളെ ആയിരുന്നു. ഇവരിൽ തന്നെ സുഗതന്റെ പൂർവ്വകാല പ്രസ്താവനകൾ അടക്കം വലിയ വിവാദങ്ങൾക്ക് ഇടയാക്കി. ഇതോടെ തന്നെ ഉദ്ദേശിച്ച കാര്യത്തിന്റെ ശോഭകെട്ട അവസ്ഥയിലായി. വനിതാ മതിൽ പണിയാനുള്ള സംഘാടക സമിതിയിൽ വനിതകൾ ഇല്ലാത്തതാണ് അടുത്ത പ്രതിസന്ധിയായി മാറിയത്.

സർക്കാർ ആശിർവാദത്തോടെ നടത്തുന്ന ഈ പരിപാടിയെ വർഗീയ മതിലെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. ഇതിനെ ശക്തമായി തന്നെ ചെന്നിത്തലയെ പോലുള്ളവർ എതിർക്കുകയും ചെയ്യുന്നു. വനിതാ മതിൽ നിർമ്മാണത്തിനു സർക്കാർ ഫണ്ട് അനുവദിക്കാനുള്ള ഭാഗം ഒഴിവാക്കി ഉത്തരവു പുതുക്കിയെങ്കിലും മറ്റു വഴികളിലൂടെ സർക്കാർ പണം ചെലവഴിക്കാൻ സാധ്യത നിലനിൽക്കുന്നതിനാൽ ഉത്തരവു പൂർണമായി പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്കു വീണ്ടും കത്തു നൽകിയിരുന്നു. വനിതാ മതിലിനു ഫണ്ട് അനുവദിക്കാൻ ധന വകുപ്പിനോടു നിർദ്ദേശിക്കുന്ന ഭാഗം ഒഴിവാക്കി ചീഫ് സെക്രട്ടറി ആദ്യ ഉത്തരവ് പുതുക്കിയതു നേരത്തെ ചെന്നിത്തല നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

വനിതാ മതിലിന്റെ പ്രചാരണച്ചുമതല ഇപ്പോഴും വനിതാ ശിശുവികസന വകുപ്പിൽ നിലനിൽക്കുകയാണെന്നു കത്തിൽ ചൂണ്ടിക്കാട്ടി. അതിന്റെ ചെലവ് സ്വാഭാവികമായും സർക്കാർ ഫണ്ടിൽ നിന്നു തന്നെ എടുക്കേണ്ടി വരും. വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി പാസാക്കി നൽകുന്ന തുക മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കരുത്. മാത്രമല്ല, ഹൈന്ദവ സംഘടനകളെ മാത്രം ഉൾപ്പെടുത്തിയാണു മതിൽ നിർമ്മിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് എതിർപ്പ് ശക്താകുന്നത്.

സിപിഎം സംഘാടനാ തലത്തിൽ വിചാരിച്ചാൽ വലിയ തോതിൽ വനിതകളെ എത്തിക്കാൻ സാധിക്കും. എന്നാൽ, അത് 30 ലക്ഷത്തിൽ എത്തുമെന്ന കാര്യത്തിൽ യാതൊരു ഉറപ്പുമില്ല. കുടുംബശ്രീകളെയും കോളേജ് വിദ്യാർത്ഥികളെയും അണിനിരത്താനാണ് നീക്കം നടക്കുന്നത്. എന്നാൽ, ഈ നീക്കം പൂർണമായും വിജയിക്കില്ലെന്ന കാര്യം ഉറപ്പാണ്. ഉന്നത ഉദ്യോഗസ്ഥരിൽ പലരും പരിപാടിയുടെ സംഘാടക സമിതിയിൽ ഉണ്ട്. എന്നാൽ, രാഷ്ട്രീയ പാർട്ടിക്കാർ ആളെ കൂട്ടുന്ന മാതൃക പിന്തുടരാൻ പലർക്കും സമ്മതമല്ല. സർക്കാർ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കൂടുതൽ ജീവനക്കാരും വിട്ടു നിൽക്കാനാണ് സാധ്യത.

എസ്എൻഡിപിയിലെ വനിതകളെ മുഴുവൻ രംഗത്തിറക്കുമെന്നാണ് വെള്ളാപ്പള്ളിയുടെ അവകാശവാദം. എന്നാൽ, രാഷ്ട്രീയ സ്വഭാവമുള്ള ഈ പരിപാടിയിൽ പങ്കെടുക്കാൻ യോഗത്തിനുള്ളിലെ വനിതകൾക്കും താൽപ്പര്യമില്ല. എൻഎസ്എസ് പൂർണമായും പരിപാടിയോട് സഹകരിക്കില്ല. എന്നാൽ, പാർട്ടി ചുമതലയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്ന കാര്യം ഉറപ്പാണ്. ഇങ്ങനെ നിരവധി പ്രതിസന്ധികൾ പാർട്ടിക്ക് മുമ്പിലുണ്ട്. ഈ സാഹചര്യത്തിൽ, വനിതാ മതിൽ എന്നത് മാറ്റി പുരുഷന്മാരെയു പങ്കെടുപ്പിക്കാമോ എന്ന ആലോചനയിലാണ് സംഘാടകർ. നവോത്ഥാനമെന്ന ഓമനപ്പേരിൽ സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിൽ സമൂഹത്തിൽ ജാതീയമായ വിഭാഗീയത വളർത്താനുള്ള ശ്രമമാണെന്ന് സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള പ്രതികരണത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ഇന്നലെ പറഞ്ഞത്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് വനിതാ മതിലിനുള്ള സർക്കാർ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ഈ ആരോപണം സർക്കാറിനെ ശരിക്കും പ്രതിരോധത്തിലാക്കുമെന്നത് ഉറപ്പാണ്. വനിതാ മതിലും നവോത്ഥാനവും തമ്മിൽ എന്ത് ബന്ധമാണുള്ളത്. വിശ്വാസികൾക്കെതിരായ മതിലുമായി സഹകരിക്കില്ല. എന്നാൽ മതിലിൽ പങ്കെടുക്കരുതെന്ന് സമുദായ അംഗങ്ങൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ആർ ബാലകൃഷ്ണപിള്ളയും ഗണേശ്കുമാറും മതിലുമായി സഹകരിച്ചാൽ അവരെ സംഘടനയുമായി സഹകരിപ്പിക്കില്ലെന്ന ഭീഷണിയും സുകുമാരൻ നായർ മുഴക്കിയിട്ടുണ്ട്. ഇവർ പങ്കെടുക്കുമോ എന്ന കാര്യം കണ്ടുതന്നെ അറിയണം. അതേസമയം ഡിസംബർ 26ന് അയ്യപ്പകർമ്മ സമിതി സംഘടിപ്പിക്കുന്ന അയ്യപ്പജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കണമെന്നും സുകുമാരൻ നായർ നിർദ്ദേശിച്ചു. ശബരിമല വിഷയത്തിലെ നിലപാടാണ് എൻഎസ്എസിന്റെ പ്രധാന പ്രശ്‌നമെന്നത് ഉറപ്പാണ്. സുപ്രീംകോടതിയുടെ പുനഃപരിശോധനാ വിധി ആചാരങ്ങൾക്ക് എതിരായാൽ വിശ്വാസികൾക്കൊപ്പം കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും എൻഎസ്എസ് വ്യക്തമാക്കുന്നു.

വനിതാമതിൽ സംഘടിപ്പിക്കുമ്പോൾ ഹിന്ദു സമുദായത്തിന് അപ്പുറത്തേക്കുള്ളവരുടെ പിന്തുണയും സർക്കാറിന് ലഭിക്കില്ലെന്ന് അറിയുന്നുണ്ട്. സർക്കാർ പിന്തുണയോടെ നടത്തുന്ന വനിതാമതിലുമായി ബന്ധപ്പെട്ടു സമൂഹത്തിൽ ആരോഗ്യകരമല്ലാത്ത ചേരിതിരിവുകൾ സൃഷ്ടിക്കുന്നത് അഭികാമ്യമല്ലെന്നു കെസിബിസി അഭിപ്രായപ്പെട്ടത് സർക്കാറിനെ കടുത്ത സമ്മർദ്ദത്തിലാക്കുന്നു. കേരള നവോത്ഥാനത്തിന്റെ പിതൃത്വം ഏതെങ്കിലും സമുദായമോ സംഘടനകളോ അവകാശപ്പെടുന്നത് ചരിത്രപരമായി ശരിയല്ല. നവോത്ഥാനത്തിലേക്കും ആധുനിക കേരളസമൂഹത്തിന്റെ ആവിർഭാവത്തിലേക്കും നയിച്ച സാംസ്‌കാരികവും സാമൂഹികവുമായ നിരവധി ഘടകങ്ങളുണ്ട്. അത്തരം ഘടകങ്ങളെ പ്രദാനം ചെയ്തതിൽ ഹിന്ദു-ക്രിസ്ത്യൻ-ഇസ്ലാം മതദർശനങ്ങളും മതപ്രചാരണ സംരംഭങ്ങളും സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

ക്രൈസ്തവർക്കാണ് യഥാർത്ഥ നവോത്ഥാനത്തിന്റെ അവകാശമെന്ന കാര്യമാണ് കെസിബിസി ചൂണ്ടിക്കാട്ടുന്നത്. നവോത്ഥാനത്തിന്റെ പ്രണേതാക്കളും പ്രചാരകരുമായി ചിലരെ വാഴിക്കുകയും നവോത്ഥാനമൂല്യങ്ങളുടെ അവകാശികളായി ചിലരെ ചിത്രീകരിക്കുകയും ചെയ്യുന്നത്, രാഷ്ട്രീയമായി ചില്ലറ ഗുണം ചെയ്‌തേക്കാമെങ്കിലും സമൂഹത്തിനു പൊതുവേ, അതു തെറ്റായ സന്ദേശം നൽകും. നവോത്ഥാനം കഴിഞ്ഞുപോയ ഒരധ്യായമല്ല. അതു ചരിത്രത്തിന്റെ ചാലകശക്തിയായി വർത്തിക്കുന്ന സാമൂഹിക പ്രതിഭാസമാണ്. ആധുനിക കേരളസമൂഹം ഒന്നായി അതിന്റെ അവകാശികളും പങ്കാളികളുമാണെന്നും കെസിബിസി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിലെ സർക്കാറിനെ പ്രതിരോധിക്കാനായി രംഗത്തുള്ളത് കെപിഎംഎസ് ജനറൽ സെക്രട്ടറിയും സംഘാടകസമിതി കൺവീനറുമായ പുന്നല ശ്രീകുമാറാണ്. വനിതാ മതിലിനെ ആക്ഷേപിക്കുന്നത് അസഹിഷ്ണുത മൂലമാണെന്ന് പുന്നല അഭിപ്രായപ്പെട്ടു. വനിതാമതിലിൽ അണിനിരക്കുന്ന പ്രസ്ഥാനങ്ങളെയും നേതൃത്വത്തെയും ആക്ഷേപിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സമീപനം പദവിക്ക് യോജിച്ചതല്ല. മറ്റ് സമുദായസംഘടനകളെ 'എടുക്കാച്ചരക്കുകൾ' എന്ന് വിശേഷിപ്പിച്ചതിലൂടെ പരിപാടിയിൽ പങ്കെടുക്കാത്തവരെ മഹത്വവൽക്കരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. പാർട്ടികളുടെയും മുന്നണികളുടെയും താക്കോൽസ്ഥാനത്തുള്ളവർ സമുദായത്തിന്റെ ബ്രാൻഡ് അംബാസഡറായി ചുരുങ്ങരുതെന്നും പുന്നല പറയുന്നു.

സർക്കാർ 190 സംഘടനകളെ കത്തയച്ച് വിളിച്ചിരുന്നു. അതിൽ 174 സംഘടനകൾ ആലോചനായോഗത്തിൽ പങ്കെടുത്തു. എൻഎസ്എസും യോഗക്ഷേമസഭയും പങ്കെടുത്തില്ല. അഭിപ്രായസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന, ദുരഭിമാനക്കൊലയും സദാചാര ആക്രമണങ്ങളും നടമാടുന്ന സാഹചര്യത്തിൽ കേരളത്തിന്റെ സമൂഹമനഃസ്ഥിതിക്ക് ചികിത്സ അത്യാവശ്യമാണ്. മന്നത്ത് പത്മനാഭൻ, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയ ഉൽപ്പതിഷ്ണുക്കളായ നവോത്ഥാന നായകരുടെ പിൻതലമുറയെന്ന് അവകാശപ്പെടുന്നവർ പിന്നോട്ടുപോകുമ്പോൾ കെപിഎംഎസ് രണ്ടാം നവോത്ഥാനത്തിന് ഒപ്പമാണെന്നും പുന്നല അഭിപ്രായപ്പെടുന്നു.

ശബരിമലയിൽ ഇപ്പോൾ സ്ത്രീകൾ പോയില്ലെങ്കിലും ഭാവിയിൽ അതുണ്ടാകും. ആചാരങ്ങളെ പരിഷ്‌കരിക്കാൻ എന്നും നവോത്ഥാനപ്രസ്ഥാനങ്ങൾ മുന്നിലുണ്ടായിരുന്നു. കാനനക്ഷേത്രം, കാട്ടുപാത, പോകാൻ ദുർഘടമായ വഴികൾ ഇതൊക്കെ ഉണ്ടായിരുന്ന കാലത്താണ് ശബരിമലയിൽ സ്ത്രീകൾ പോകാതിരുന്നത്. ഇപ്പോൾ സ്ഥിതി മാറി. അതിനാൽ മാറിയ സാഹചര്യത്തിൽ ആചാരങ്ങളും സ്വാഭാവികമായും മാറണമെന്നും അദ്ദേഹം പറഞ്ഞു.

സമുദായ സംഘടനകളുടെ യോഗം വിളിച്ച് നവോത്ഥാനത്തിന്റെ ഭാഗമായി വനിതാ മതിൽ തീർക്കാനാണ് തീരുമാനിച്ചത്. എന്നാൽ, ശബരിമലയുവതി പ്രവേശനവുമായി ബന്ധമില്ല മതിലിന് എന്ന വാദമാണ് യോഗത്തിൽ പങ്കെടുത്ത സമുദായ നേതാക്കളും പറഞ്ഞത്. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ പ്രധാന ഉദ്ദേശ്യം ശബരിമലയിൽ യുവതികളെ കയറ്റുന്നതിന് വഴിയൊരുക്കുക എന്നതായിരുന്നു. അതേസമയം യോഗത്തിൽ പങ്കെടുത്ത എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പോലും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നീക്കത്തെ തള്ളിപ്പറഞ്ഞു. നിലപാടിൽ മാറ്റമില്ലെന്നും എസ്എൻഡിപി ശബരിമലയിലെ യുവതി പ്രവേശനത്തിന് എതിരാണെന്നും വെള്ളാപ്പള്ളി നടേശൻ ഇന്ന് വ്യക്തമാക്കി. ശബരിമലയിൽ വനിതകൾ കയറരുതെന്നാണ് എസ്എൻഡിപിയുടെ നിലപാട്. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല.

നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ല. ക്ഷേത്രപ്രവേശനം ഉൾപ്പെട്ടിരുന്നെങ്കിൽ എസ്എൻഡിപി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല പ്രശ്നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ തീർക്കുക. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതിൽ സംഘടിപ്പിക്കുന്നതിൽ തീരുമാനമുണ്ടായത്.

അതേസമയം വെള്ളാപ്പള്ളിയുടേതിന് സമാനമായി നിലപാടാണ് യോഗത്തിൽ പങ്കെടുത്ത മിക്ക സംഘടനകൾക്കും. ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ അടക്കമുള്ളവർക്ക് വെള്ളാപ്പള്ളിയുടേതിന് സമാനമായ നിലപാടാണ്. ബിഡിജെഎസ് അടക്കമുള്ളവരും ഭൂരിപക്ഷം വരുന്ന ഈഴവ സ്ത്രീകൾക്കും സമാനമായ നിലപാടാണ്. അതുകൊണ്ട് തന്നെ യുവതീപ്രവേശനത്തെ അനുകൂലിച്ചാൽ അത് എസ്എൻഡിപിയിൽ വെള്ളാപ്പള്ളിയുടെ അപ്രമാദിത്തത്തെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറുമെന്ന കാര്യം ഉറപ്പാണ്.

നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ എന്നാണ് വെള്ളാപ്പള്ളി അടക്കമുള്ളവർ വിശദീകരിക്കുന്നത്. അങ്ങനെയാണെങ്കിൽ എന്തിന് യുവതികളുടെ മതിൽ. എല്ലാവർക്കും പങ്കാളികളായിക്കൂടേ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. വെള്ളാപ്പള്ളി തന്നെ ഈ വിഷയത്തിൽ നിലപാട് മാറ്റുന്നത് പലതവണയാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ ആദ്യം സർക്കാരിന് ഒപ്പം നിലകൊണ്ടു. സമുദായത്തിലും ബിഡിജെഎസിലും നിന്നുള്ള എതിർപ്പ് ശക്തമായതോടെ നിലപാടിൽ വെള്ളം ചേർത്ത് നടേശൻ മലക്കം മറിഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നവോത്ഥാന മതിൽ പണിയാൻ വിളിച്ച യോഗത്തിൽ നടേശന്റെ ചാടിക്കളി കണ്ട് സമുദായാംഗങ്ങൾ മൂക്കത്ത് വിരൽ വച്ചു. നവോത്ഥാന മതിൽ തീർക്കാൻ ഈഴവപ്പെണ്ണുങ്ങളും ഉണ്ടാകുമെന്ന് അദ്ദേഹം തുറന്നടിച്ചു.

ഇതു വരെ ഈ നിലപാടിൽ നിന്ന് മാറിയിട്ടില്ല. പക്ഷേ, ഇവിടെ ശരിക്കും വെട്ടിലായത് എസ്എൻഡിപി യൂണിയൻ ഭാരവാഹികളും ബിഡിജെഎസുമാണ്. ബിഡിജെഎസിന്റെ തലപ്പത്തുള്ളവരെല്ലാം തന്നെ എസ്എൻഡിപിയുടെ യൂണിയൻ ഭാരവാഹികളും യോഗം കൗൺസിലർമാരുമാണ്. ഇവർക്ക് വെള്ളാപ്പള്ളി എങ്ങോട്ട് ചായുന്നുവോ അവിടേക്ക് വളയാനേ കഴിയുകയുള്ളൂ. എന്നാൽ സമുദായാംഗങ്ങൾക്ക് ഈ പ്രശ്നമില്ല. സിപിഎമ്മുകാരായ ഒരു ന്യൂനപക്ഷം ഒഴിച്ച് ഈഴവ സമുദായത്തിലെ 90 ശതമാനം പേരും വെള്ളാപ്പള്ളിക്കെതിരേ നിലപാട് സ്വീകരിച്ചു കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ വെള്ളാപ്പള്ളിക്കെതിരേ ട്രോൾ നിറഞ്ഞുവെന്ന് മാത്രമല്ല, ചില ശാഖകളിൽ കോലംകത്തിക്കലും പന്തം കൊളുത്തി പ്രകടനവും വരെ നടക്കുനന അവസ്ഥയാണ്.

വനിതാ മാധ്യമപ്രവർത്തകരെ ആക്രമിച്ചതും അധിക്ഷേപിച്ചതും സുഗതനായിരുന്നെന്ന ഫേസ്‌ബുക്ക് വെളിപ്പെടുത്തലും പ്രശ്നം സങ്കീർണമാക്കി. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത ഇരുപതോളം സംഘടനകൾ വനിതാമതിലിനുള്ള പിന്തുണ പിൻവലിക്കുകയും ചെയ്തു. കേരള ബ്രാഹ്മണസഭയും വി എസ്.ഡി.പിയും പരിപാടിക്കെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനദിവസം വനിതാമതിൽ സംഘടിപ്പിക്കുന്നതിനെതിരേ ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ശിവഗിരി മഠവും മുഖ്യമന്ത്രിക്കു പരാതി നൽകും.

ശ്രീനാരായണ ധർമവേദിയെ പ്രതിനിധീകരിച്ചു സി.കെ. വിദ്യാസാഗർ വനിതാമതിൽ സംഘാടകസമിതിയിൽ ഉൾപ്പെട്ടതിനെതിരേ ധർമവേദി ജനറൽ സെക്രട്ടറി ബിജു രമേശ് മുഖ്യമന്ത്രിക്കു പരാതി നൽകി. വിദ്യാസഗറിനു ധർമവേദിയുമായി ബന്ധമില്ലെന്നു പരാതിയിൽ വ്യക്തമാക്കുന്നു. കെ.പി.എം.എസിൽനിന്നു പുന്നല ശ്രീകുമാറിനെ സർക്കാർ ഒപ്പം നിർത്തിയെങ്കിലും തുറവൂർ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കൾ എൻ.ഡി.എയുടെ ഭാഗമാണ്. എൻ.എസ്.എസ്, യോഗക്ഷേമസഭ, ക്ഷത്രിയസഭ, നമ്പ്യാർ സഭ തുടങ്ങിയ മുന്നോക്കസംഘടനകൾ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP