Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കീഴാറ്റൂർ വയൽ സമരത്തിൽ ബിജെപി.യുടെ രാഷ്ട്രീയ ലക്ഷ്യം വിജയം കണ്ടില്ല; പാർട്ടി ഗ്രാമത്തിൽ സാന്നിധ്യമുറപ്പിക്കാനുള്ള മോഹവും സഫലമായില്ല; നന്ദിഗ്രാമിലെ മണ്ണ് നിക്ഷേപിച്ചിട്ടും നിരാശയിയാരുന്നു ഫലം; അതോടെ വയൽ്ക്കിളികളെ കൈവിട്ടു; നോട്ടിഫിക്കേഷൻ എത്ര പുറത്തിറങ്ങിയാലും സമര പ്രഖ്യാപനം ഈയാഴ്ച തന്നെ ഉണ്ടാകുമെന്ന് വയൽക്കിളി നേതാവ്

കീഴാറ്റൂർ വയൽ സമരത്തിൽ ബിജെപി.യുടെ രാഷ്ട്രീയ ലക്ഷ്യം വിജയം കണ്ടില്ല; പാർട്ടി ഗ്രാമത്തിൽ സാന്നിധ്യമുറപ്പിക്കാനുള്ള മോഹവും സഫലമായില്ല; നന്ദിഗ്രാമിലെ മണ്ണ് നിക്ഷേപിച്ചിട്ടും നിരാശയിയാരുന്നു ഫലം; അതോടെ വയൽ്ക്കിളികളെ കൈവിട്ടു; നോട്ടിഫിക്കേഷൻ എത്ര പുറത്തിറങ്ങിയാലും സമര പ്രഖ്യാപനം ഈയാഴ്ച തന്നെ ഉണ്ടാകുമെന്ന് വയൽക്കിളി നേതാവ്

രഞ്ജിത്ത് ബാബു

കണ്ണൂർ: സിപിഎം. ന്റെ ചെങ്കോട്ടയിൽ ഇരച്ച് കയറാനുള്ള ശ്രമമായിരുന്നു കീഴാറ്റൂരിൽ വയൽക്കിളി സമരത്തെ പിൻതുണക്കാൻ ബിജെപി. യെ പ്രേരിപ്പിച്ചത്. എന്നാൽ ബിജെപി.ലക്ഷ്യമിട്ട രാഷ്ട്രീയ നേട്ടം കൊയ്യാൻ അവർക്കായില്ല. കാരണം കീഴാറ്റൂരിലെ സമരക്കാരിൽ ഭൂരിഭാഗവും സിപിഎം. നെ നെഞ്ചേറ്റിയവരായിരുന്നു. പാർട്ടിയുമായി പിണങ്ങിയാലും അവർ മറ്റൊരു ലാവണം തേടാൻ തത്പരരായിരുന്നില്ല. ഇക്കാര്യം വൈകിയാണ് ബിജെപി. നേതൃത്വത്തിന് മനസ്സിലായത്. അതോടെ ഇറങ്ങിപ്പുറപ്പെട്ട സമര പിൻതുണയിൽ നിന്നും പതിയേ അവർ പിൻവലിയുകയായിരുന്നു. കുമ്മനം രാജശേഖരൻ ബിജെപി. സംസ്ഥാന പ്രസിഡണ്ടായപ്പോഴാണ് കീഴാറ്റൂർ വയൽക്കിളികളുടെ സമരം പാർട്ടി ഏറ്റെടുത്തത്. ബിജെപി.യുടെ ദേശീയ നേതൃത്വം തന്നെ സമരം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു.

ദേശീയ സെക്രട്ടറി രാഹുൽ സിൻഹ നന്ദി ഗ്രാമിൽ നിന്നും മണ്ണുമായാണ് കീഴാറ്റൂരിൽ സമരത്തിനെത്തിയത്. നന്ദി ഗ്രാമിലെ ഒരു കൂട്ടം കർഷകരുമായി എത്തിയ രാഹുൽ സിൻഹ നന്ദി ഗ്രാമിലെ മണ്ണ് വയലിൽ നിക്ഷേപിച്ചാണ് കീഴാറ്റൂർ സമരത്തിന് ശക്തി പകർന്നത്. തങ്ങളുടെ നെഞ്ചത്ത് കൂടി മാത്രമേ ദേശീയ പാത കൊണ്ടു പോകാൻ കഴിയൂ എന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. സുരേഷ് ഗോപി മുതൽ പി.കെ. കൃഷ്ണദാസ് വരെയുള്ള നേതാക്കൾ കീഴാറ്റൂർ വയൽ നികത്തി റോഡ് കൊണ്ടു പോകുന്നതിനെതിരെ രണ്ടാഴ്‌ച്ചക്കകം കേന്ദ്ര തീരുമാനമുണ്ടാകുമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം സമരക്കാരിൽ ആത്മവിശ്വാസം തളിരിട്ടു.

സമരം വിജയിക്കുമെന്ന് അവർ കണക്കു കൂട്ടുകയും ചെയ്തു. അതിനുപരിയായി കഴിഞ്ഞ ജൂലായ് മാസം ഡൽഹിയിൽ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനും അനുയായികൾക്കുമൊപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച നടത്തുകയും ചെയ്തു. ദേശീയ തലത്തിലേക്കുയർന്ന കീഴാറ്റൂർ സമരം അതോടെ തത്ക്കാലത്തേക്കെങ്കിലും ആറിത്തണുത്തു. വിദഗ്ദ സംഘത്തെ അയച്ച് ഇത് വഴിയുള്ള പാത പുനഃപരിശോധിക്കുമെന്ന കേന്ദ്ര മന്ത്രിയുടെ വാക്കും പാലിക്കപ്പെട്ടില്ല. അതിനിടെ ബൈപാസിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ത്രീഡി വിഞ്ജാപനം വന്നിരുന്നു. ഇത് മരവിപ്പിച്ച് പഠനം നടത്തുമെന്ന് മന്ത്രിയുടെ ഉറപ്പ് എവിടേയുമെത്തിയില്ല.

അതിനിടെ ദേശീയപാതയുമായി ബന്ധപ്പെട്ട് ഇനി അവകാശ തർക്കങ്ങൾ മാത്രമേ പരിഗണിക്കുയുള്ളൂവെന്ന് ജില്ലാ കലക്ടർ അറിയിപ്പ് പുറപ്പെടുവിച്ചിരിക്കയാണ്. കലക്ടറുടെ അറിയിപ്പ് പ്രകാരം ത്രീഡീ നോട്ടിഫിക്കേഷൻ കഴിഞ്ഞതിനാൽ സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയായി. നേരത്തെ കീഴാറ്റൂർ വയലിലൂടെയുള്ള പാതക്ക് ത്രീഡീ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിരുന്നു. ഇത് പിൻവലിക്കുമെന്ന് മന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് സമരക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് ഉണ്ടായില്ല. ഫലത്തിൽ ഈ സ്ഥലം കേന്ദ്ര സർക്കാറിൽ നിക്ഷിപ്തമാവുകയും ചെയ്തു. നഷ്ടപരിഹാരം നൽകുക മാത്രമാണ് നിയമപരമായി അവശേഷിക്കുന്ന നടപടി. എന്നാൽ കലക്ടറുടെ അറിയിപ്പ് വന്നതോടെ സമരം ശക്തമാക്കാൻ തീരുമാനിച്ചിരിക്കയാണ് വയൽക്കിളികൾ. വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ പറയുന്നത് ഇനി സമരം പ്രക്ഷുബ്ദഘട്ടത്തിലേക്ക് നീങ്ങുമെന്നാണ്. അതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞു.

ദേശീയപാതാ ചട്ടം 21 പ്രകാരം കേന്ദ്ര സർക്കാറിന് അത് പിൻവലിക്കുകയോ ബദൽ വഴി കണ്ടെത്തുകയോ ചെയ്യാം. എന്നാൽ ഡൽഹി ചർച്ച പ്രകാരം ഒരു നീക്കവും ഇതുവരെയുണ്ടായില്ല. ത്രീഡീ വിഞ്ജാപനത്തിന് ശേഷം തുടർ നടപടികളോ വില നിർണ്ണയമോ കീഴാറ്റൂരിൽ ആരംഭിച്ചിട്ടില്ല. വയലുകളും തണ്ണീർ തടങ്ങളും നികത്തിക്കൊണ്ടു പോകാനുദ്ദേശിക്കുന്ന ബൈപാസിന്റെ രൂപ രേഖ മാറ്റാൻ മന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.നൂറ് മീറ്റർ താഴെമാത്രം വീതിയുള്ള വയലിന്റെ കരയിലൂടെ പോയാൽ പോലും അവശേഷിക്കുന്നത് 40 മീറ്റർ മാത്രമായിരിക്കും. ഇതും തണ്ണീർ തടങ്ങൾക്കും ജനങ്ങളുടെ ജീവിതത്തിനും പ്രശ്നമുണ്ടാക്കും. ഇക്കാര്യവും മന്ത്രിക്ക് മുമ്പാകെ അവതരിപ്പിച്ചു..അടിയന്തിരമായും ബദൽ പാതക്കുള്ള സ്ഥലം കണ്ടെത്തേണ്ടതുണ്ട്. നേരത്തെ ദേശീയപാതാ അഥോറിറ്റി തയ്യാറാക്കിയ രണ്ട് അലൈന്മെന്റുകൾ മാറ്റിയാണ് കീഴാറ്റൂർ വയലിലൂടെ ബൈപാസിന് അനുമതി നൽകിയത്. ഉന്നതമായ ഇടപെടലിലൂടെയാണ് വയലിലൂടെയുള്ള ബൈപാസിനുള്ള അനുമതി നൽകപ്പെട്ടതെന്ന് ആരോപിച്ചാണ് വയൽക്കിളികൾ സമരം ആരംഭിച്ചത്.

ഒന്നര വർഷക്കാലം നീണ്ടു നിന്ന സമരം ദേശീയ തലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സിപിഎം. പാർട്ടി ഗ്രാമായ കീഴാറ്റൂരിലെ സമരത്തിന് പാർട്ടിയുടെ കീഴ്ഘടകങ്ങൾ ആദ്യം സജീവമായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ പാർട്ടി നേതൃത്വം സമരക്കാരിലെ പാർട്ടി മെമ്പർമാരെ പുറത്താക്കി. എങ്കിലും സമരം മുന്നോട്ടു തന്നെ പോയി. ബിജെപി. എം. പി സുരേഷ് ഗോപി എത്തിയതോടെ ബിജെപി.യുടെ ഇടപെടലും ശക്തമായി. അതോടെ വിഷയം രാഷ്ട്രീയ തർക്കമായി. അന്നത്തെ ബിജെപി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ മുതൽ കേന്ദ്ര നേതാക്കൾ വരെ കീഴാറ്റൂരിലെത്തി സമരം നയിച്ചു. വയൽക്കിളികളുടെ സമര പന്തൽ സിപിഎം. അനുകൂലികളെന്ന് പറയുന്നവർ പരസ്യമായി കത്തിക്കുകയുമുണ്ടായി. കുമ്മനം രാജശേഖരന്റെ ഇടപെടലോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ പ്രത്യേക സംഘം കീഴാറ്റൂരിൽ പരിശോധനക്കെത്തിയത്. അവരുടെ റിപ്പോർട്ടിൽ തണ്ണീർ തടങ്ങളും വയലുകളും മണ്ണിട്ട് മൂടരുതെന്ന് നിർദ്ദേശിച്ചു.തുടർന്ന് കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായി വയൽക്കിളി നേതാക്കളും ബിജെപി. നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് കേന്ദ്ര സംഘം സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ഒരു തീരുമാനവും ഉണ്ടായില്ല. ജില്ലാ കലക്ടർ നടപടിയുമായി മുന്നോട്ട് നീങ്ങുകയും ചെയ്യുന്നു. വയൽക്കിളികൾ വീണ്ടും സമരം നടത്താൻ തയ്യാറെടുക്കുന്നത്

ജനകീയ സമരങ്ങളെ നേരിടുന്ന സമീപനത്തിൽ സിപിഎം. ഉം ബിജെപി.യും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂർ പറയുന്നു. ഇവർ ആരുടേയും പിൻതുണക്ക് നിൽക്കാതെ ശക്തമായ സമരമുറകളുമായി വൽക്കിളികൾ മുന്നോട്ട് പോകുമെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു. ദുർബലമായ നേതൃത്വമാണ് ബിജെപി.യെ നയിക്കുന്നതെന്നും മുതലാളിത്ത താത്പര്യങ്ങൾ നടപ്പാക്കുന്നതിൽ ബിജെപി.യും സിപിഎം. ഉം ഒരു പോലെയാണെന്നും സുരേഷ് കീഴാറ്റൂർ പറയുന്നു. ഈ ആഴ്‌ച്ച തന്നെ അടുത്ത സമരമുറയെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറയുന്നു. ബൈപാസ് നിർമ്മാണത്തിന് എത്ര നോട്ടിഫിക്കേഷൻ ഇറക്കിയാലും വയൽക്കിളികൾ സമരത്തിൽ ഉറച്ച് നിൽക്കും. അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP