Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്നെ കുടുക്കിയത് അയാൾ എന്ന് അഫ്‌സൽ ഗുരു പറഞ്ഞത് ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിനെ കുറിച്ച്; പാർലമെന്റിൽ ആക്രമണം നടത്തിയ വ്യക്തിയെ പരിചയപ്പെടുത്തയത് ഇതേ ദേവീന്ദർ സിങ്; തീവ്രവാദിക്ക് വേണ്ടി താമസം ഒരുക്കിയതും ദേവീന്ദർ സിംഗിന്റെ നിർദ്ദേശ പ്രകാരം; ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മുമ്പ് അഫ്‌സൽ ഗുരു എഴുതിയ കത്ത് വീണ്ടും ചർച്ചയാകുന്നു; ദേവീന്ദർ സിംഗിനെ തീവ്രവാദിയായി പരിഗണിച്ച് അന്വേഷണമെന്ന് പൊലീസ്

എന്നെ കുടുക്കിയത് അയാൾ എന്ന് അഫ്‌സൽ ഗുരു പറഞ്ഞത് ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിനെ കുറിച്ച്; പാർലമെന്റിൽ ആക്രമണം നടത്തിയ വ്യക്തിയെ പരിചയപ്പെടുത്തയത് ഇതേ ദേവീന്ദർ സിങ്; തീവ്രവാദിക്ക് വേണ്ടി താമസം ഒരുക്കിയതും ദേവീന്ദർ സിംഗിന്റെ നിർദ്ദേശ പ്രകാരം; ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനൊപ്പം പിടിയിലായ ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ മുമ്പ് അഫ്‌സൽ ഗുരു എഴുതിയ കത്ത് വീണ്ടും ചർച്ചയാകുന്നു; ദേവീന്ദർ സിംഗിനെ തീവ്രവാദിയായി പരിഗണിച്ച് അന്വേഷണമെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജുമ്മു കാശ്മീരിൽ വെച്ച് കൊടും തീവ്രവാദികൾക്കൊപ്പം അറസ്റ്റിലായ ഡിഎസ്‌പി ദേവീന്ദർ സിംഗിന്റെ ഭീകരബന്ധം പുറത്തായതോടെ ചർച്ചയാകുന്നത് പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിനെ കുറിച്ച്. പാർലമെന്റ് ആക്രമിച്ച ഭീകരവാദികളിൽ ഒരാളെ ഡൽഹിയിൽ എത്തിച്ചതും തനിക്ക് പരിചയപ്പെടുത്തിയതും ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദർ സിംഗാണെന്ന് മുമ്പ് തന്നെ അഫ്‌സൽ ഗുരു വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അഫ്‌സൽ ഗുരു മുമ്പ് തന്റെ അഭിഭാഷകന് കത്തു നൽകിയിരുന്നു. ഈ കത്താണ് വീണ്ടും ചർച്ചയാകുന്നത്.

അഫ്‌സൽ ഗുരുവിന് താമസം ഒരക്കണം എന്നു പറഞ്ഞ അതേ ദേവീന്ദർ സിംഗിനെയാണ് ഇപ്പോൾ അൽത്താഫ് എന്ന ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനൊപ്പം അറസ്റ്റു ചെയ്തത്. ജമ്മു കശ്മീരിലെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകൾക്കൊപ്പം, 2001-ലെ പാർലമെന്റ് ഭീകരാക്രമണക്കേസിൽ യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തിയിരുന്നോ എന്നതിലും സംശയങ്ങളുയർത്തുന്നതാണ് ഈ അറസ്റ്റ്. കഴിഞ്ഞ വർഷം ധീരതയ്ക്കുള്ള പ്രസിഡന്റിന്റെ അവാർഡ് നേടിയ ഓഫീസറാണ് ഡിഎസ്‌പി ദേവീന്ദർ സിങ്. കൂടെ അറസ്റ്റിലായ നാവീദ് ബാബുവാകട്ടെ, താഴ്‌വരയിലെ ലഷ്‌കർ ഇ ത്വയ്യിബയുടെ തലമുതിർന്ന കമാൻഡർമാരിൽ ഒരാളും. മറ്റൊരാൾ അഫ്‌സൽ ഗുരു തന്റെ കത്തിൽ ചൂണ്ടിക്കാണിക്കുന്ന അൽത്താഫാണ്. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഭീകരനാണ്. ജമ്മു കശ്മീരിലെ കുൽഗാമിൽ നിന്ന് ഇവരെ അറസ്റ്റ് ചെയ്യുന്ന സമയത്ത് സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് എ കെ 47 ഉൾപ്പടെയുള്ള നിരവധി ആയുധങ്ങളും കണ്ടെടുത്തിരുന്നു. ഇതോടെ ദേവീന്ദർ സിംഗിന്റെ തീവ്രവാദ ബന്ധമാണ് ചർച്ചയാകുന്നത്.

ദേവീന്ദർ സിംഗിനെതിരെ നേരത്തെ അഫ്‌സൽ ഗുരു തന്റെ അഭിഭാഷകന് അയച്ച കത്ത് നേരത്തെ പുറത്തുവന്നിരുന്നു. തന്നെ കുടുക്കിയത് ദേവീന്ദർ സിംഗാണെന്ന് കത്തിൽ അഫ്‌സൽ ഗുരു ആരോപിച്ചത്. അന്ന് തന്നെ ഈ വിവരം പുറത്തുവന്നിരുന്നതാണെങ്കിലും അന്വേഷണ ഏജൻസികൾ ഒരിക്കലും ഇത് അന്വേഷിക്കാൻ തയ്യാറായിരുന്നില്ല. ഇതോടെ അഫ്‌സൽ ഗുരുവിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായിരുന്ന അഡ്വ സുശീൽ കുമാർ അന്ന് പുറത്തുവിട്ട കത്തിൽ ദേവീന്ദർ സിംഗിനെ 'ദ്രാവീന്ദർ സിങ്' (Dravinder Singh) എന്നാണ് വിശേഷിപ്പിക്കുന്നത്. തനിക്ക് പാർലമെന്റിൽ ആക്രമണം നടത്തിയ വ്യക്തിയെ 2000-ത്തിന്റെ തുടക്കത്തിൽ പരിചയപ്പെടുത്തയത് ഇതേ ദേവീന്ദർ സിംഗാണെന്ന് അഫ്‌സൽ ഗുരു കത്തിൽ പറയുന്നു.

''എന്നെ ഒരു ദിവസം അൽത്താഫ് ദ്രാവീന്ദർ സിങ് (ഡിഎസ്‌പി) എന്ന ഓഫീസറുടെ അടുത്തേക്ക് കൊണ്ടുപോയി. ദ്രാവീന്ദർ സിംഗിന് വേണ്ടി ഒരു ജോലിയുണ്ടെന്നും അത് ചെയ്യണമെന്നും എന്നോട് പറഞ്ഞു. വലിയ പൊലീസുദ്യോഗസ്ഥനായതിനാൽ എനിക്ക് വേറെ വഴിയില്ലായിരുന്നു. ഡൽഹിയെ കുറിച്ച് നന്നായി അറിയാമെന്നതിനാൽ തനിക്കറിയാവുന്ന ഒരാളെ ഡൽയിലേക്ക് കൊണ്ടുപോകണമെന്നും അവിടെ ഒരു വീട് വാടകയ്ക്ക് എടുത്ത് നൽകണമെന്നും തന്നോട് ആവശ്യപ്പെടുയായിരുന്നു എന്നാണ് കത്തിൽ അഫ്‌സൽ ഗുരു പറയുന്നത്.

എനിക്കയാളെ മുമ്പ് പരിചയമുണ്ടായിരുന്നില്ല. അയാളുടെ രീതികളും ഭാഷയും കണ്ടപ്പോൾ അയാൾ കശ്മീരി അല്ല എന്ന് എനിക്ക് മനസ്സിലായി. പക്ഷേ എനിക്ക് വേറെ വഴിയുണ്ടായിരുന്നില്ല. അയാളെ ഞാൻ ഡൽഹിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം അയാളെന്നോട് ഒരു കാർ വേണമെന്ന് പറഞ്ഞു. ഞാനയാളെ കരോൾ ബാഗിലേക്ക് കൊണ്ടുപോയി. അവിടന്ന് അയാളൊരു കാർ വാങ്ങി. ഡൽഹിയിൽ വച്ച് അയാളൊരുപാട് പേരെ കാണുമായിരുന്നു. അയാളുടെ പേര് മുഹമ്മദ് എന്നായിരുന്നു. ദ്രാവീന്ദർ സിങ് ഇതിനിടയിൽ പല തവണ ഞങ്ങളെ (ഗുരുവിനെയും, അൽത്താഫിനെയും മുഹമ്മദിനെയും) വിളിക്കുമായിരുന്നു'', അഫ്‌സൽ ഗുരു പറയുന്നു.

2001 ഡിസംബർ 13-ന് ഇന്ത്യയെ ഞെട്ടിച്ച പാർലമെന്റ് ആക്രമണം നടത്തിയവരിൽ ഒരാൾ ഈ മുഹമ്മദായിരുന്നു. ഇയാളെ സുരക്ഷാസേന പാർലമെന്റ് വളപ്പിൽ നിന്ന് തന്നെ വെടിവച്ച് കൊന്നു. അന്ന് ദേവീന്ദർ സിങ് അഫ്‌സൽ ഗുരുവിനെ വിളിച്ചുവെന്ന ആരോപണമോ മുഹമ്മദ് എവിടെ നിന്ന് വന്നു എന്നതോ അന്വേഷണസംഘം അന്വേഷിച്ചിരുന്നില്ല. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ രാജ്യത്ത് എതിർപ്പ് ശക്തമായിരുന്നു. പാർലമെന്റിൽ കാർഗിൽ ശവപ്പെട്ടി കുംഭകോണം ചർച്ച ചെയ്യുന്ന വേളയിലായിരുന്നു ഭീകരാക്രമണം നടന്നത്. അതുകൊണ്ട് തന്നെ ഇത് ഭരണതലത്തിൽ ആസൂത്രണം ചെയ്ത ആക്രമണം ആയിരുന്നു എന്ന ആക്ഷേപവും ഉയർന്നിരുന്നു.

ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡർ അസീഫ് റാത്തർ, ലഷ്‌കറെ ത്വയിബ കമാൻഡർ നവീദ് ബാബു എന്നിവർക്കൊപ്പമാണ് ഡിഎസ്‌പി ദേവീന്ദർ സിംഗിനെ പിടികൂടിയത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സൽ ഗുരുവിനെ കേസിൽ കുടുക്കിയെന്ന ആരോപണത്തിന് ശക്തി നൽകുന്നതാണ് ഇപ്പോഴത്തെ അറസ്റ്റ്. കാശ്മീരിലെ തീവ്രവാദികളെ ഇയാൾ സഹായിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. അസീഫ് റാത്തറിനേയും നവീദ് ബാബുവിനെയും ഷോപിയാനിൽ നിന്ന് രക്ഷപ്പെടാൻ ദേവീന്ദർ സിങ് സഹായിക്കുന്നതിനിടെയാണ് പിടിയിലായത്.

തീവ്രവാദികളെ സുരക്ഷിത താവളത്തിലേക്ക് കടത്തുകയായിരുന്നു ഇയാൾ. ഡിഐജി അതുൽ ഗോയലിന്റെ നേതൃത്വത്തിൽ ഇയാൾക്കെതിരെ അന്വേഷണം നടത്തുകയും പ്രത്യേക ഓപറേഷനിൽ പിടികൂടുകയുമായിരുന്നു. കാറിൽ നിന്ന് രണ്ട് എ കെ 47 തോക്കുകളും പിടികൂടിയിട്ടുണ്ട്. ഇവരുടെ വീടുകൾ നടത്തിയ പരിശോധനയിലും നിരവധി ആയുധങ്ങൾ കണ്ടെടുത്തു. തെക്കൻ കശ്മീരിലെ കുൽഗാമിലുള്ള മിർ ബാസാറിലെ പൊലീസ് ബാരിക്കേഡിൽ വച്ചാണു പിടികൂടിയത്. ഡിഐജി അതുൽ ഗോയലും പരിശോധനാ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. ഒക്ടോബർ നവംബർ മാസങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളായ 11 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പിടിയിലായ നവീദ് ബാബു.

നവീദ് ബാബുവിന് വേണ്ടിയുള്ള തിരച്ചലിലായിരുന്നു പൊലീസ്. വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടെ നവീദ് ബാബു അയാളുടെ സഹോദരനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതാണ് പൊലീസിന് ഇയാളെ അറസ്റ്റ് ചെയ്യാൻ സഹായകരമായത്. നവീദ് ബാബു നേരത്തെ കാശ്മീർ പൊലീസിൽ സ്പെഷൽ പൊലീസ് ഓഫീസറായിരിന്നു. പിടിയിലായ ഡിവൈഎസ്‌പിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിലും ആയുധങ്ങൾ കണ്ടെത്തി. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിന് ശേഷം പൊലീസ് ശ്രീനഗറിലെ വിവിധ പ്രദേശങ്ങളിൽ റെയ്ഡ് നടത്തി ആയുധങ്ങൾ കണ്ടെത്തിയതായാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീനഗറിലെ ബാദമി ബാഗ് കന്റോൺമെന്റ് മേഖലയിലെ ദേവിന്ദർ സിംഗിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഒരു എ കെ 47 റൈഫിളും രണ്ട് പിസ്റ്റലുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തീവ്രവാദികൾ ഡൽഹിയിൽ പൊകുന്നതിനിടെയാണ് അറസ്റ്റിലായത്. നാല് ദിവസത്തെ അവധിയിലായിരുന്നു ദേവിന്ദർ സിംങ്. പാർലമെന്റ് ആക്രമണ കേസിലെ പ്രതിയോടൊപ്പം ഡൽഹിയിൽ പോയി അവിടെ താമസിക്കാൻ ദേവീന്ദർ സിംങ് ആവശ്യപ്പെട്ടിരുന്നുവെന്ന് പിന്നീട് തൂക്കികൊല്ലപ്പെട്ട അഫ്‌സൽ ഗുരു വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞയാഴ്ച വിദേശ പ്രതിനിധികൾ കാശ്മീർ സന്ദർശിക്കാനെത്തിയപ്പോൾ അനുഗമിച്ച പൊലീസ് സംഘത്തിൽ ദേവീന്ദർ സിംഗുമുണ്ടായിരുന്നു. സിംഗിനും തീവ്രവാദികൾക്കും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് പൊലീസും സ്ഥിരീകരിക്കുന്നുണ്ട്. തീവ്രവാദികളെ പിടിക്കാൻ നിയോഗിക്കപ്പെട്ട സംഘത്തിൽ ദേവീന്ദർ സിങ് ഉണ്ടായിരുന്നില്ലെന്ന് കാശ്മീർ പൊലീസും അറിയിച്ചു. ഇയാൾ തീവ്രവാദികളെ രക്ഷപ്പെടുത്താൻ തന്നെയാണ് ശ്രമിച്ചതെന്നും പറയുന്നു. റാത്തറും നവീദ് ബാബുവും സോഫിയാനിൽ നിന്നുള്ളവരാണ്. മാരുതി കാറിലായിരുന്നു യാത്ര. ഇതിനിടെയാണ് പിടിയിലായത്.

ജമ്മുകാശ്മീർ പൊലീസിന്റെ ആന്റി ഹൈജാക്കിങ് സ്‌ക്വാഡിലെ അംഗമായിരുന്നു നേരത്തെ സിങ്. ഇപ്പോൾ ശ്രീനഗർ വിമാനത്താവളത്തിലാണ് ജോലി. 1994 മുതൽ ജമ്മുകാശ്മീർ പൊലീസിലെ പ്രത്യേക ഓപ്പറേഷൻ വിഭാഗത്തിലെ അംഗമായിരുന്നു. തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളുടെ പേരിൽ അതിവേഗം പ്രെമോഷനും കിട്ടിയിട്ടുണ്ട്. പരാതികൾ ഉയർന്നതിനെ തുടർന്ന് കുറച്ചു കാലം സസ്പെൻഷനിലായിരുന്നു ഇയാൾ. അതിന് ശേഷം ശ്രീനഗർ പൊലീസിന്റെ കൺട്രോൾ റൂമിലെത്തി. അവിടെ നിന്നാണ് അന്റി ഹൈജാക്കിങ് സ്‌ക്വാഡിന്റെ ഭാഗമായത്. പിന്നീട് വിമാനത്താവളത്തിലേക്കും മാറ്റി.

രഹസ്യവിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തെക്കൻ കശ്മീർ ഡിഐജി അതുഓൽ ഗോയലിന്റെ നേതൃത്വത്തിലാണ് ദേവീന്ദർ സിംഗിന്റെ കാറിനെ പിന്തുടർന്നതും കുൽഗാമിലെ മിർ ബസാറിൽ വച്ച് അറസ്റ്റ് ചെയ്തതും. കസ്റ്റഡിയിലെടുക്കുമ്പോൾ ഡിഎസ്‌പിയെ രോഷാകുലനായി ഡിഐജി കയ്യേറ്റം ചെയ്‌തെന്നും ദൃക്‌സാക്ഷികൾ പറയുന്നു. വാഹനത്തിൽ നിന്ന് എകെ 47 അടക്കമുള്ള റൈഫിളുകൾ കണ്ടെടുത്തതിനാൽ ദേവീന്ദർ സിംഗിന്റെ വീട്ടിലും പരിശോധന നടന്നു. അവിടെ നിന്നും രണ്ട് പിസ്റ്റളുകളും ഒരു എകെ 47 റൈഫിളും കണ്ടെടുത്തതായും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP