Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാക്കിസ്ഥാനെ തുരത്തി എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെ; നിരവധി രക്തസാക്ഷികൾ അവരുടെ യുവത്വവും സ്വപ്നങ്ങളും ഭാരതത്തിനായി ഹോമിച്ചപ്പോൾ ലോകം കണ്ടത് ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം; അവരുടെ ഇന്നുകൾ നമ്മുടെ നാളേക്ക് വേണ്ടി അവർ രാഷ്ട്രത്തിനു നൽകി; കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 20വയസ്; ഓർക്കാം വീരപുത്രന്മാരെ

പാക്കിസ്ഥാനെ തുരത്തി എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെ; നിരവധി രക്തസാക്ഷികൾ അവരുടെ യുവത്വവും സ്വപ്നങ്ങളും ഭാരതത്തിനായി ഹോമിച്ചപ്പോൾ ലോകം കണ്ടത് ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യം; അവരുടെ ഇന്നുകൾ നമ്മുടെ നാളേക്ക് വേണ്ടി അവർ രാഷ്ട്രത്തിനു നൽകി; കാർഗിൽ യുദ്ധവിജയത്തിന് ഇന്ന് 20വയസ്; ഓർക്കാം വീരപുത്രന്മാരെ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി;അഭിമുഖ പരീക്ഷയിലെ ചോദ്യത്തിന് പരംവീര ചക്രത്തിനു വേണ്ടിയാണ് താൻ സൈന്യത്തിൽ ചേരുന്നതെന്ന് ഉത്തരം നൽകിയ മനോജ് കുമാർ പാണ്ഡെ, ജുബർ ടോപ് എന്ന തന്ത്രപ്രധാനമായ സ്ഥലം തിരിച്ചു പിടിക്കാൻ വേണ്ടി ജീവൻ ബലി നൽകി പരം വീര ചക്രത്തിനർഹനായി. ശത്രു സൈന്യത്തിന്റെ എല്ലാ ബങ്കറുകളും തകർത്തതിനു ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത് .അത്യസാധാരണമായ പോരാട്ട വീര്യം പ്രദർശിപ്പിച്ച് ബറ്റാലിക് പ്രദേശത്തെ പോയിന്റ് 5140 ഉൾപ്പെടെയുള്ള തന്ത്ര പ്രധാന മേഖലകൾ തിരിച്ചു പിടിച്ച് അവസാനം മറ്റൊരു പോയിന്റ് തിരിച്ചു പിടിക്കുന്നതിനിടെ വെടിയേറ്റ് വീണ സിംഹം.

ക്യാപ്റ്റൻ വിക്രം ബത്ര, നെഞ്ചിൽ വെടിയേറ്റിട്ടും ശത്രുവിന്റെ ബങ്കറിൽ കടന്നു കയറി അവരുടെ മെഷീൻ ഗൺ പിടിച്ചെടുത്ത് മറ്റു ബങ്കറുകൾ നശിപ്പിച്ച റൈഫിൾമാൻ സഞ്ജയ് കുമാർ, ഗുരുതരമായി പരിക്കേറ്റിട്ടും ടൈഗർ ഹിൽ തിരിച്ചു പിടിക്കാൻ പോരാടിയ യോഗേന്ദ്ര സിങ് യാദവ്, റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ശരീരത്തിലേറ്റിട്ടും പതറാതെ പോയിന്റ് 4875 തിരിച്ച് പിടിച്ച് അവസാനം മരണത്തിനു കീഴടങ്ങിയ അനുജ് നയ്യാർ, തുടങ്ങിനിരവധി രക്തസാക്ഷികൾ അവരുടെ യുവത്വവും സ്വപ്നങ്ങളും ഭാരതത്തിനു വേണ്ടീ ഹോമിച്ചപ്പോൾ 1999കാർഗിൽ യുദ്ധത്തിൽ ലോകം കണ്ടത് ദേശീയാഭിമാനത്താൽ പ്രചോദിതനായ ഭാരതീയന്റെ പോരാട്ട വീര്യമായിരുന്നു.

1999 ഫെബ്രുവരി 19. ലോകം ഉറ്റുനോക്കിയ വാജ്‌പേയിയുടെ ലാഹോർ ബസ് നയതന്ത്രം. തുടർന്ന് മാർച്ചിൽ ഇന്ത്യാ പാക്ക് പ്രധാനമന്ത്രിമാർ വാജ്‌പേയിയും നവാസ് ഷെരീഫും ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പുവെച്ചു. പക്ഷെ അതേ സമയം പാക്ക് പട്ടാള മേധാവി പെർവേസ് മുഷറഫിന്റെ മാസ്റ്റർപ്ലാൻ പ്രകാരം പാക്ക് സൈനികർ മുജാഹിദീനുകളുടെ വേഷത്തിൽ അതിർത്തി കടന്ന് കാലാകാലങ്ങളായി മഞ്ഞുകാലത്ത് ഒഴിച്ചിട്ടിരുന്ന ഇന്ത്യൻ സൈനിക പോസ്റ്റുകളിലേക്കു നുഴഞ്ഞു കയറി.

ഇന്റലിജൻസ് മുന്നറിയിപ്പുകൾ അവഗണിച്ച പട്ടാള മേധാവിത്വത്തെ ഉണർത്തിയത് 1999 മെയ് 3ന് ഒരാട്ടിടയൻ ബൈനോക്കുലറിലൂടെ കണ്ട ദൃശ്യമായിരുന്നു. കാർഗിലിലെ തന്ത്രപ്രധാന ഉയരങ്ങളിൽ പാക്ക് സൈനികർ ബങ്കറുകൾ സ്ഥാപിക്കുന്നു. തുടക്കത്തിലെ പാളിച്ചകൾക്കുശേഷം ഇന്ത്യൻ കരസേനയും വായുസേനയും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കാർഗിൽ മലനിരകൾ തിരിച്ചു പിടിച്ചു.

പരുക്കൻ ഭൂപ്രകൃതിയോടും കോച്ചി വിറയ്ക്കുന്ന ശീതക്കാറ്റിനോടും മല്ലിട്ട് 40 കിലോയിലധികം വരുന്ന പടക്കോപ്പുകളും പുറത്തേന്തി ഇന്ത്യൻ സൈനികർ കുത്തനെയുള്ള പർവ്വതങ്ങൾ ഇഴഞ്ഞു കയറിയാണ് ഉയരങ്ങളിൽ നിലയുറപ്പിച്ചിരുന്ന പാക്ക് സൈനികരെ തുരത്തിയത്.രണ്ടു മാസത്തിലധികം നീണ്ട ഓപ്പറേഷൻ വിജയ് ജൂലൈ 26ന് വിജയക്കൊടി പാറിച്ചു.

കാർഗിൽ വീര്യം

അന്താരാഷ്ട്ര സമൂഹം ഇടപെട്ട് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിനു മുന്നേ കഴിയുന്നത്ര ഭാരതത്തിന്റെ സ്ഥലം പിടിച്ചടക്കുക എന്ന ലക്ഷ്യമായിരുന്നു പാക്കിസ്ഥാനുണ്ടായിരുന്നത്.1998 ൽ പാക്കിസ്ഥാൻ സൈനിക മേധാവിയായി മുഷറഫ് സ്ഥാനമേറ്റെടുത്തത് മുതൽ കാർഗിൽ യുദ്ധത്തിന്റെ നീക്കങ്ങൾ തുടങ്ങിയതായാണ് പിന്നീട് മനസിലായത്. കാർഗിൽ സൈനിക നീക്കത്തെക്കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഭാരത പ്രധാനമന്ത്രി അടൽ ബിഹാരി വാജ് പേയിയോട് പറഞ്ഞിരുന്നത്.

1999 മെയ് 3 നാണ് കാർഗിൽ മലനിരകളിൽ പാക്കിസ്ഥാൻ സാന്നിദ്ധ്യം ആദ്യം കണ്ടത്. ആദ്യം ചെറിയൊരു കടന്നു കയറ്റമാണെന്നാണ് ധരിച്ചത്. പിന്നീടാണ് പാക്കിസ്ഥാൻ സൈന്യത്തിന്റെ നീക്കം വളരെ ആസൂത്രിതമാണെന്നും മനസ്സിലായത്. നിയന്ത്രണ രേഖക്ക് 200 ഓളം ചതുരശ്ര കിലോ മീറ്റർ സ്ഥലത്താണ് പാക് സൈന്യം അധിനിവേശം നടത്തിയത്.14000 അടി വരെ ഉയരമുള്ള മഞ്ഞു മലകളിൽ തികച്ചും പ്രതികൂല സാഹചര്യത്തെ അതിജീവിച്ചാണ് ഇന്ത്യൻ സൈന്യം പാക്കിസ്ഥാനികളെ തുരത്തിയത്. രണ്ട് ലക്ഷത്തോളം ഭടന്മാരെയാണ് സൈന്യം യുദ്ധത്തിൽ വിന്യസിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദംഅഭിവൃദ്ധി പ്രാപിച്ചു കൊണ്ടിരിക്കുന്ന സമയം കൂടിയായിരുന്നു പാക്കിസ്ഥാൻ ആക്രമണത്തിനു തെരഞ്ഞെടുത്തത്. തന്ത്ര പ്രധാനമായ പല സ്ഥലങ്ങളും പാക്കിസ്ഥാൻ സൈന്യം കയ്യേറിയിരുന്നു.

യുദ്ധത്തിൽ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. എന്നാൽ യുദ്ധത്തിൽ മരിച്ച സൈനികരെ പിന്നീട് പാക്കിസ്ഥാൻ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. കശ്മീരിലെ മുജാഹിദ്ദീൻ പോരാളികളാണ് യുദ്ധം ചെയ്തതെന്ന പാക്കിസ്ഥാന്റെ വാദം അന്താരാഷ്ട്ര രംഗത്ത് ആരും അംഗീകരിച്ചതുമില്ല. അങ്ങനെ യുദ്ധത്തിൽ നയതന്ത്രപരമായുള്ള മുൻതൂക്കവും ഭാരതത്തിന് ലഭിച്ചു.എല്ലാ സ്ഥലങ്ങളും തിരിച്ചു പിടിച്ച് യുദ്ധമവസാനിച്ചപ്പോൾ ഭാരതത്തിനു നഷ്ടമായത് 527 വീരപുത്രന്മാരെയായിരുന്നു.
അവരുടെ ഇന്നുകൾ നമ്മുടെ നാളേക്ക് വേണ്ടി അവർ രാഷ്ട്രത്തിനു നൽകി. ഓർക്കാം എന്നും ഇന്ത്യയുടെ വീരപുത്രന്മാരെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP