Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാരാട്ട് റസാഖ് എംഎൽഎ ആരോപണങ്ങൾ ഏറെയുള്ള അതിസമ്പന്നൻ; ഫൈസൽ കള്ളക്കടത്ത് വീരൻ; മിനി കൂപ്പറും ഹമ്മറും തൊട്ട് ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഢംഭരവാഹനങ്ങൾ; റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ് പൂളടക്കമുള്ള സൗകര്യങ്ങളുമുള്ള വീടുകൾ; കോടിയേരിയെ വിവാദത്തിൽ കുടുക്കിയ കൊടുവള്ളി ഒരു 'പ്രത്യേക സാമ്പത്തിക മേഖല'; കിട്ടാത്ത മണ്ഡലം പിടിക്കാൻ ലീഗ് വിമതരെ ചാക്കിട്ടത് സിപിഎമ്മിന് ബാധ്യതയാവുന്നു

കാരാട്ട് റസാഖ് എംഎൽഎ ആരോപണങ്ങൾ ഏറെയുള്ള അതിസമ്പന്നൻ; ഫൈസൽ കള്ളക്കടത്ത് വീരൻ; മിനി കൂപ്പറും ഹമ്മറും തൊട്ട് ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഢംഭരവാഹനങ്ങൾ; റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ് പൂളടക്കമുള്ള സൗകര്യങ്ങളുമുള്ള  വീടുകൾ; കോടിയേരിയെ വിവാദത്തിൽ കുടുക്കിയ കൊടുവള്ളി ഒരു 'പ്രത്യേക സാമ്പത്തിക മേഖല'; കിട്ടാത്ത മണ്ഡലം പിടിക്കാൻ ലീഗ് വിമതരെ ചാക്കിട്ടത് സിപിഎമ്മിന് ബാധ്യതയാവുന്നു

കെവി നിരഞ്ജൻ

കോഴിക്കോട്: എൽ.ഡി.എഫിന്റെ ജനജാഗ്രത യാത്രക്കിടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആഡംബരകാറിലെ യാത്ര വിവാദമായ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വർണ്ണക്കള്ളകടത്തിനും, കുളൽപ്പണത്തിനും,നോട്ടിരിട്ടപ്പിനു പേരുകേട്ട് ഹവാലാഗ്രാമം. ഏതാണ്ട് 2000ത്തിലേറെ ചെറുപ്പക്കാർ ഇവിടെ ഇത്തരം തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്. ഇവിടെ സിപിഎമ്മാകട്ടെ വിതച്ചതുകൊയ്യുകയാണ്. മുസ്‌ലീലീഗിന്റെ പൊന്നാപുരം കോട്ടയായ ഈ മണ്ഡലം പിടിക്കാനായി ഈ ലീഗ് വിമതരായ ഹവാലാനേതാക്കളുമായി സഖ്യമുണ്ടാക്കിയതാണ് ഇവിടെ സി.പി.എം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും.

കഴിഞ്ഞതെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുസ്‌ലീലീഗിൽനിന്ന് തെറ്റിപ്പിരിഞ്ഞ കാരാട്ട് റസാഖിന് എൽ.ഡി.എഫ് പിന്തുണകൊടുക്കയായിരുന്നു. അങ്ങനെയാണ് ചരിത്രത്തിലാദ്യമായി കൊടുവള്ളി ഇടതുപക്ഷം പിടിക്കുന്നത്. കാരാട്ട് റസാഖ് കുഴൽപ്പണ രാജാവാണെന്ന് അന്നുതന്നെ വാർത്തകൾ വന്നിരുന്നെങ്കിലും സി.പി.എം അത് ചർച്ചചെയ്യുകപോലും ചെയ്തില്ല. കാരാട്ട് റസാഖിനൊപ്പം പോന്ന സ്വർണ്ണക്കടത്തുകാരൻ കാരാട്ട് ഫൈസലാണ് ഇപ്പോൾ കോടിയേരിയെ പ്രതിസന്ധിയിലാക്കിയിരക്കുന്ന മിനകൂപ്പറിന്റെ ഉടമ. ഇവരുടെ ഇടപാടുകളെക്കുറിച്ച് സി.പി.എം പ്രാദേശിക നേതൃത്വത്തിനും അറിയാമായിരുന്നെങ്കിലും ആരും അന്ന് പ്രതികരിച്ചിട്ടില്ല. അടുത്തകാലം വരെ ലീഗ് നേതാക്കളായിരുന്ന ഇവർ തെറ്റിയപ്പോൾമാത്രമാണ് ലീഗിന് അനഭിമതരാവുന്നത്. അതുകൊണ്ടുതന്നെ ഇവരെ കുറ്റംപറായൻ യാതൊരു ധാർമ്മികതയും ലീഗിന് ഇല്ല എന്നതാണ് വസ്തുത. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ഇവർക്കെതിരെ ഒരു നടപടിയും എടുക്കാറില്ല. മോദി സർക്കാറിന്റെ ആദായകനികുതിക്കാരും എൻഫോഴ്‌സ്‌മെന്റും ഒന്നും ഇവരെ തൊടാറുമില്ല.

കൊടുവള്ളിയിൽ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഹവാലാ ലോബിയാണെന്നത് പരസ്യമായ രഹസ്യമാണ്.കേരളത്തിൽ ഏറ്റവും കൂടുതൽ കുഴൽപ്പണം ഇറങ്ങുന്ന പ്രദേശമാണിത്. കാരട്ട് റസാഖ് ജയിച്ചതിൽനിന്നുതന്നെകുഴൽപ്പണലോബിയുടെ ശക്തിയും വ്യകത്മാണ്. എംഎ‍ൽഎതൊട്ട് പഞ്ചായത്ത് മെമ്പർവരെ ആരാവണമെന്ന് അവർ തീരുമാനിക്കും. ഒരു ഒറ്റ ദിവസംകൊണ്ട് അഞ്ചര തൊട്ട് എഴുകോടി രൂപയുടെവരെ കുഴൽപ്പണ ഇടപാടാണ് കൊടുവള്ളി സംഘങ്ങൾ നടത്തുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്കും അറയാത്തകാര്യമല്ല.

നോട്ട് നിരോധനം വന്നതോടെ എല്ലാവരും കരുതിയത് കുഴൽപ്പണക്കാരുടെ അടപ്പിളകിയെന്നാണ്. എന്നാൽ സംഭവിച്ചത് മറിച്ചാണ്. ഒറ്റ കുഴൽപ്പണക്കാരനുപോലും നയാപ്പൈസയുടെ നഷ്ടം ഇതുമൂലം ഉണ്ടായിട്ടില്‌ളെന്നാണ് കൊടുവള്ളിക്കാരുടെ അനുഭവസാക്ഷ്യം. കാരണം കൊടുവള്ളിയിലെ ഹവാലസംഘങ്ങളും തങ്ങളുടെ ലാഭം കറൻസിയായിട്ടല്ല ശേഖരിച്ചത് എന്നാണ് ഇതിന്റെ പ്രധാനകാരണം. റിയൽഎസ്റ്റേറ്റ ബിസിനസുകൾ, വൻകിട ആശുപത്രികൾ,സി.ബി.എസ്.ഇ സ്‌കൂളുകൾ ജൂവലറികൾ, അനാഥശാലകൾ അടങ്ങുന്ന ജീവകാരുണ്യ ട്രസ്റ്റുകൾ എന്നിങ്ങനെയുള്ള വിവിധ നിക്ഷേപങ്ങളിലായിട്ടാണ് അവരുടെ പണം ഇരിക്കുന്നത്.ഇതാവട്ടെ താരതമ്യേന സുരക്ഷിതമാണുതാനും.ആകെയുള്ള പ്രതിസന്ധി കുഴൽപ്പണവിതരണം താൽക്കാലികമായി നടക്കുന്നില്ല എന്നുമാത്രമാണ്.അതുമൂലം തൊഴിൽ രഹിതരായ ചെറുപ്പക്കാരെ ഇപ്പോൾ ഇത്തരം സ്ഥാപനങ്ങിൽ ജോലിക്കെടുക്കയാണ്.

ഗൾഫിൽ ജോലിചെയ്യുന്ന സാധാരക്കാരാണ് കൂഴൽപ്പണലോബിയുടെ വലയിൽ വീഴുന്നതെന്നാണ് എറ്റവും വിചിത്രം. നികുതിയൊന്നുമില്ലാതെ ഞൊടിയിടയിൽ പണം നേരിട്ട് വീട്ടിലത്തെിക്കുന്ന സമാന്തര സംവിധാനമാണിത്.പത്തിരുപത് വർഷം മുമ്പ് ചെറിയതോതിൽ തുടങ്ങിയ കുഴൽപ്പണ ശൃഖല ഇന്ന് മലബാറിലെ സമാന്തര സാമ്പത്തിക ശക്തിയായിരിക്കുന്നു. എത്ര ലക്ഷം രൂപവേണമെങ്കിലും ഞൊടിയിടയിൽ നാട്ടിലത്തെിക്കുന്ന സംഘങ്ങൾ ഇവിടെയുണ്ട്. കുഴൽപ്പണത്തെ നിയമവിരുദ്ധമായ ഒന്നായി ഇവിടുത്തുകാർ കാണുന്നില്ല എന്നതാണ് ഏറ്റവും വിചിത്രം. ഈ പണം സാധാരണക്കാരുടെ അധ്വാനമാണെന്നും ആദായനികുതി കൊടുക്കുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ട് ഇത് കള്ളപ്പണമാവുന്നില്‌ളെന്നുമാണ് ഇവരുടെ വാദം.ഇതേ പണം കൊണ്ട് എന്തുവാങ്ങിച്ചാലും സെയിൽടാക്‌സും എക്‌സൈസ് ഡ്യൂട്ടിയും അടക്കമുള്ളവ വരുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ കുഴലിനും ഡോളറിനുമൊപ്പം പിന്നെ മയക്കമരുന്നും പ്രവഹിക്കാൻ തുടങ്ങിയതോടെയാണ് ജനം ഇതിന്റെെ വിപത്തുകൾ തിരിച്ചറിയുന്നത്. രേഖയില്ലാത്ത പണമായതിനാൽ ഇവ തട്ടിയെടുക്കുന്ന സംഘങ്ങളും വന്നതോടെ പ്രദേശത്തെ് ക്രമസമാധാന പ്രശ്‌നങ്ങളും വർധിച്ചിരുന്നു.എട്ട് വർഷംമുമ്പ് കൊടുവള്ളിയിലുള്ള സഫ്വാൻ എന്ന ചെറുപ്പക്കാരനെ കുഴൽപ്പണ വിതരണത്തിനിടെ എതിർ സംഘങ്ങൾ കുത്തിക്കൊന്നിരുന്നു. അന്ന് കുഴൽപ്പണമാഫിയക്കെതിരെ ചില മതസംഘടകൾ ഈ മേഖലയിൽ കാമ്പയിൻ നടത്തിയെങ്കിലും പിന്നീട് അതെല്ലാവരും മറക്കുകയായിരുന്നു.

വനവും പുഴയും കൊള്ളയടിക്കുന്ന സംഘങ്ങളുമുണ്ട്. മണൽമാഫിയക്ക് എസ്‌കോർട്ട് പോയാൽ പോലും ദിവസവും രണ്ടായിരം രൂപ എതാനും മണിക്കുറുകളുടെ അധ്വാനം കൊണ്ട് കിട്ടും. പൂനൂർ പുഴയും, ചാലിയാറും, മൊയ്തീൻ-കാഞ്ചന പ്രണയത്തിലെ പ്രധാന കഥാപാത്രമായിരുന്ന ഇരുവഴിഞ്ഞി പുഴയുമൊക്കെ ഇന്ന് മണൽ മാഫിയുടെ പിടിയിലാണ്. പള്ളിക്കമ്മറ്റികൾക്ക് പണം കൊടുത്ത് പുഴയോരത്തെ പള്ളിപ്പറമ്പിലുടെ റോഡുണ്ടാക്കി മണൽക്കടത്തുനടത്തിയ സംഭവംപോലും ഇവിടെയുണ്ട്.

ഇതുകൊണ്ടൊക്കെ പ്രദേശത്തെ ചെറുപ്പക്കാരിൽ ഒരു ഭാഗവും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നില്ല. ചെറുപ്പത്തിൽതന്നെ എളുപ്പം പണം ഉണ്ടാക്കാവുന്നതുകൊണ്ട് അവരൊക്കെ ഇത്തരം സംഘങ്ങളിൽ പെടുന്നു. ഇത് സൃഷ്ടിക്കുന്ന സാംസ്കാരിക അരാജകത്വം അടുത്തകാലത്താണ് ഈ നാട് തിരച്ചറിഞ്ഞത്. ചെറുപ്പക്കാരിൽ നല്ലൊരു വിഭാഗവും മദ്യത്തിനും മറ്റും അടിമപ്പെടുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് നടത്തിയ കാമ്പയിനിൽ ഇത്തരം സംഘങ്ങളെ പേരെടുത്ത് വിമർശിച്ചിരുന്നു.

ചന്ദനത്തെലം കടത്തും വനം കൊള്ളയും വയനാട് കേന്ദ്രീകരിച്ച് വ്യാപകമായി നടക്കുന്നുണ്ട്്.കസ്തൂരിരംഗൻ സമരത്തിന്റെ പേരിൽ മുമ്പ് താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമിച്ചത് ഇത്തരം വനം കൊള്ള കേസുകളുടെ രേഖകൾ നശിപ്പിക്കാനായിരുന്നെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നു. മുൻ ലീഗ് എംഎ‍ൽഎ സി.മോയിൻ കുട്ടിതന്നെയാണ് ഈ വിഷയത്തിലും ആരോപണ വിധേയനായത്. ഇങ്ങനെ കുമിഞ്ഞുകൂടുന്ന പണത്തിന്റെ ഒരുഭാഗം സി.ബി.എസ്.ഇ സ്‌കൂളുകളും കോളജുകളും അനാഥാലയങ്ങളുംമായി മാറ്റുകയാണെന്നും ആരോപണമുണ്ട്. അനാഥാലായങ്ങളിലേക്ക് അന്യസംസ്ഥാനകുട്ടികളെ കടത്തിക്കൊണ്ടുവരുന്നതുവരെ ഗ്രാന്റ് തട്ടാനുള്ള തത്രപ്പാടിൽനിന്നാണെന്ന് ആദ്യഘട്ട അന്വേഷണത്തിൽ വ്യക്തമായിരുന്നെങ്കിലും ആ കേസും തുമ്പും വാലുമില്ലാക്കിയിരക്കയാണ്.മുസ്ലീലീഗിന്റെ തണലിലാണ് ഈ പ്രവർത്തനങ്ങൾ അടുത്തകാലംവരെ നടന്നത്. ഇപ്പോൾ കാരാട്ട് റസാഖ് കാലുമാറിയേതോടെ അതിൽ ഒരു പങ്ക് ഇടുതുപക്ഷത്തുമായി.

ഇനി രാഷ്ട്രീയമായി തങ്ങളെ എതിരിടുന്നവരെ തളക്കാൻ ലീഗ്, എസ്.ഡി.പി.ഐയുമായി കൂട്ടുചേർന്നതിന്റെ അതീവ അപകടകരമായ പല അവസ്ഥകളും ഈ മേഖലയിൽ കാണാനുണ്ട്്.ലീഗിന്റെ മാഫിയാ പ്രവർത്തനങ്ങളെ ചോദ്യം ചെയ്താൽ വടിവാളുമായ വരുന്ന എസ്.ഡി.പി.ഐക്കാരെ കണികണ്ട സംഭവം ഇവിടുത്തെ പരിസ്ഥിതി പ്രവർത്തകർക്കടക്കം പറയാനുണ്ട്.

ചെറിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനല്ലാതെ ഈ മാഫിയാ സംസ്‌ക്കാരത്തെ തുറന്നെതിർക്കാനുള്ള ചങ്കൂറ്റം സംഘപരിവാർ സംഘടനകളും അനുവർത്തിക്കാറില്ല. പല ബിജെപി നേതാക്കളും കുഴൽപ്പണ ലോബികളുടെ അടുത്ത സുഹൃത്തുക്കളാണെന്നതും പരസ്യമായ രഹസ്യമാണ്.മോദി ഭരിക്കുന്ന ഇക്കാലത്ത് കേന്ദ്ര എജൻസികളെയോ റവന്യൂ ഇന്റലിജൻസിനെയോ വെച്ചോ ഒരു അന്വേഷണം ആത്മാർഥമായി നടത്താമെങ്കിലും പരാതിപോലും നൽകാൻ പ്രദേശത്തെ ബിജെപി നേതാക്കൾ തയാറാവുന്നില്ല.അതേസമയം ഇങ്ങനെ ലഭിക്കുന്ന പണമാണ് മാറാട് കലാപത്തിനടക്കമുള്ള ദേശദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതെന്ന് വി.മുരളീധരനൊക്കെ പ്രസംഗിക്കാറുമുണ്ട്.പക്ഷേ ഒരു അന്വേഷണത്തിന്റെ ഘട്ടം വരുമ്പോൾ പരാതിക്കാർ ആരും ഉണ്ടാവില്ല.

മുമ്പ് ജൂവലറികളുടെ നഗരം എന്നറിയപ്പെട്ടിരുന്ന കൊടുവള്ളിയിൽ ഇന്ന് സ്വർണ്ണക്കടത്തിന്റെ നഗരമാണെന്ന് പൊലീസിനും നന്നായി അറിയാം. കോഴിക്കോട്ടെയെന്ന് വേണ്ട, കേരളത്തിലെ തന്നെ പ്രമുഖ ജൂവലറിയിലേക്കൊക്കെ സ്വർണം എത്തിക്കുന്നത് ഇവിടുത്തെ സംഘമാണ്. എയർഹോസ്റ്റസുമാർ തൊട്ട് സിനിമാതാരങ്ങളും ഉയർന്ന കസ്റ്റസ് ഉദ്യോഗസ്ഥർവരെ പങ്കാളികളായ ഈ കള്ളക്കടത്തിൽ പലപ്പോഴും പിടക്കപ്പെടുന്നത്, മലദ്വാരത്തിനകത്തുവെച്ചൊക്കെ സ്വർണം കടത്തുന്ന പാവം കാരിയർമാർ മാത്രമാണ്.ഇവരെയാവട്ടെ പെട്ടന്ന് ജാമ്യത്തിലെടുക്കാനും കേസ് തേച്ച് മായ്ച്ച കളയാനും സംഘത്തിന് കഴിയും. ഒറ്റിന് സംഘം കൊടുക്കുന്ന ശിക്ഷ മരണമാണ്. അതുകൊണ്ടുതന്നെ തട്ടിക്കൊണ്ടുപോവലും അക്രമവും മർദവനവും ഇവിടെ പതിവാവകുയാണ്. ഒരു പ്രമുഖ ലീഗ് നേതാവ് ഇങ്ങനെ ഒരു 'ടോർച്ചറിങ്ങ് ഹൗസ് 'തന്നെ കൊടുവള്ളിയിൽ പണിതായി നാട്ടുകാർ പറയുന്നു.ഇവിടെ നിന്ന് രാത്രികളിൽ നിലവിളികളും കേൾക്കാം!
റിമോട്ട് കൺട്രോളിൽ മാത്രം തുറക്കാവുന്ന സ്വിമ്മിങ്ങ്പൂളടക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടുകളിലാണ് ഇവിടെ പല ഹവാലക്കാരും കഴിയുന്നത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന ആഢംഭരവാഹനങ്ങൾ മിനിമം മൂന്നണ്ണമെങ്കിലും മുറ്റത്ത് കാണും. കൂട്ടിന് അര ഡസനോളം പുത്തൻ പുതിയ ബൈക്കുകളും. കോഴിക്കോട് കൊടുവള്ളിയിലെും താമരശ്ശേരയിലെയും ഒരു ശരാശരി സ്വർണക്കച്ചവടക്കാരന്റെയൊക്കെ വീടുകണ്ടാൽ ഇൻകം ടാക്‌സുകാരുടെയൊക്കെ കണ്ണുതള്ളിപ്പോവും.ഈ പണമൊക്കെ എവിടെനിന്ന് കുത്തി ഒലിച്ചുവരുന്നു എന്നുചോദിച്ചാൽ ആർക്കും മറുപടിയുണ്ടാവില്ല.

ഇപ്പോഴത്തെ വിവാദങ്ങളോടെ കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണക്കടത്ത് കേസും ചർച്ചയാവുന്നുണ്ട്. കൊടുവള്ളിയിൽ കോടിയേരിയെ ആനയിച്ച ആഡംബര കാറിന്റെ ഉടമ കാരാട്ട് ഫൈസലിന് സ്വർണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് ചാനലുകളിലൂടെ ആദ്യം വെളിപ്പെടുത്തിയത് കേസിലെ ഒന്നാംപ്രതി ഷഹബാസാണ്. തനിക്കും ഫൈസലിനും ഒരേ ഷോക്കോസ് നോട്ടീസാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) നൽകിയതെന്നും ഫൈസൽ പൊതുപ്രവർത്തകനായതിനാൽ അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അന്ന് താൻ െവളിപ്പെടുത്തിയിരുന്നില്ല എന്നുമായിരുന്നു ഷഹബാസിന്റെ പ്രതികരണം. അതേസമയം, സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് ആദ്യം പറഞ്ഞിരുന്ന കാരാട്ട് ഫൈസൽ നേരത്തേ താൻ അറസ്റ്റിലായത് സമ്മതിച്ചു. കേസിലെ ഒന്നാം പ്രതിയും തന്റെ കൂട്ടുകാരനുമായ ഷഹബാസ് അറസ്റ്റിലായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ആഡംബരകാർ തന്റെ വീട്ടിൽ നിന്ന് ഡി.ആർ.ഐ പിടികൂടിയിരുന്നു. അതുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റുചെയ്തിരുന്നു എന്നാണ് ഫൈസൽ വ്യക്തമാക്കിയത്. ഡി.ആർ.ഐ അന്വേഷിച്ച കേസിൽ കാരാട്ട് ഫൈസൽ ഏഴാം പ്രതിയാണ്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിലാണ് കാരാട്ട് ഫൈസലിനെ ഡി.ആർ.ഐ പ്രതിചേർത്തത്. കേസിലെ ഒന്നാംപ്രതി ഷഹബാസിന്റെ കൂട്ടാളിയായാണ് കേസിൽ ഫൈസലിന്റെ പങ്ക് ഡി.ആർ.ഐ രേഖപ്പെടുത്തിയത്.

2013 നവംബർ എട്ടിനാണ് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ആറ് കിലോഗ്രാം സ്വർണം ഡി.ആർ.ഐ പിടികൂടിയത്. തലശ്ശേരി സ്വദേശിനി റാഹില ചീരായ്, പുൽപള്ളി സ്വദേശിനിയും എയർഹോസ്റ്റസുമായ ഹിറാമോസ വി. സെബാസ്റ്റ്യൻ എന്നിവരായിരുന്നു ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നുലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ ഷഹബാസ്, ബന്ധു അബ്ദുൽ ലൈസ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീൽ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്റഫ് എന്നിവരും അറസ്റ്റിലായി. 2014 -മാർച്ച് 27നാണ് കാരാട്ട് ഫൈസലിനെ ഡി.ആർ.ഐ സൂപ്രണ്ട് വി എസ്. സെയ്ത് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഡി.ആർ.ഐ എറണാകുളം സി.ജെ.എം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഓരോ പ്രതികളും ചെയ്ത കുറ്റങ്ങളും മറ്റുപ്രതികളുമായി ഇവർക്കുള്ള ബന്ധവും വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP