Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനധികൃത നിർമ്മാണത്തിന് അനുമതി കൊടുത്തത് സിപിഎം ഭരണ സമിതി; കാപികോ റിസോർട്ട് നിർമ്മിച്ച 17.34 ഏക്കറിൽ 7.26 ഏക്കർ സർക്കാർ പുറമ്പോക്ക്; പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഊന്നിവലകൾ വരെ പരസ്യമായി നശിപ്പിച്ച അഹങ്കാരം; പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കുലുങ്ങാതിരുന്ന റിസോർട്ട് മുതലാളിക്ക് സുപ്രീംകോടതി കൊടുത്തത് എട്ടിന്റെ പണി; കാപികോയെ തകർക്കുന്നത് അതിജീവനത്തിന്റെ പോരാട്ടം

അനധികൃത നിർമ്മാണത്തിന് അനുമതി കൊടുത്തത് സിപിഎം ഭരണ സമിതി; കാപികോ റിസോർട്ട് നിർമ്മിച്ച 17.34 ഏക്കറിൽ 7.26 ഏക്കർ സർക്കാർ പുറമ്പോക്ക്; പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഊന്നിവലകൾ വരെ പരസ്യമായി നശിപ്പിച്ച അഹങ്കാരം; പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കുലുങ്ങാതിരുന്ന റിസോർട്ട് മുതലാളിക്ക് സുപ്രീംകോടതി കൊടുത്തത് എട്ടിന്റെ പണി; കാപികോയെ തകർക്കുന്നത് അതിജീവനത്തിന്റെ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കാപികോ റിസോർട്ട് നിർമ്മിച്ച 17.34 ഏക്കറിൽ 7.26 ഏക്കർ സർക്കാർ പുറമ്പോക്കാണെന്നു രേഖകൾ. ഹൈക്കോടതി ഉത്തരവുപ്രകാരം ആലപ്പുഴ കളക്ടറുടെ നിർദേശപ്രകാരം നടന്ന സർവേയിലാണ് ഇതു കണ്ടെത്തിയത്. പാണാവള്ളി പഞ്ചായത്തിൽപെട്ട വേമ്പനാട്ട് കായലിലെ സ്വകാര്യ ദ്വീപിൽ ചട്ടങ്ങൾ ലംഘിച്ച് പണിതുയർത്തിയ കാപികോ റിസോർട്ട് പൊളിക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പിന്നിലെ പ്രധാന ചാലക ശക്തിയായി നിലകൊണ്ടത് സാധാരണക്കാരായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. അതിജീവനത്തിനായി അവർ നടത്തിയ നിയമപോരാട്ടമാണ് വിജയം കാണുന്നത്. ഇതിനൊപ്പമാണ് കൈയേറ്റവും ചർച്ചയാകുന്നത്.

ഇതിൽ കാപികോ കേരള റസോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി മോഹനൻ വെട്ടത്ത് ആർ.ഡി.ഒ.യ്ക്ക് ഹർജി നൽകിയിരുന്നു. ഇതു തള്ളി, സർക്കാർഭൂമി പിടിച്ചെടുക്കാൻ ചേർത്തല അഡീഷണൽ തഹസിൽദാരോട് 2013 ഒക്ടോബർ ആറിന് ആർ.ഡി.ഒ. ഉത്തരവ് നൽകിയിട്ടുള്ളതാണെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ല. പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും ഉന്നത സ്വാധീനംകൊണ്ടാണ് കാപികോ ഇതുവരെ കുലുങ്ങാതിരുന്നത്. അതീവ പരിസ്ഥിതി പ്രാധാന്യമുണ്ടെന്ന് ശാസ്ത്ര സമൂഹം ഒരേ പോലെ സമ്മതിക്കുന്ന വേമ്പനാട്ട് കായലിനെ വിഴുങ്ങും വിധമായിരുന്നു നെടിയതുരുത്ത് ദ്വീപിൽ കാപികോ റിസോർട്ട് സമുച്ചയം പണിതുയർത്തിയത്.

2006 ലാണ് പരിസ്ഥിതി സംരക്ഷണത്തിന് ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ജൈവബദലായ കണ്ടൽകാടുകളും മത്സ്യസമ്പത്തുകൊണ്ട് വേറിട്ട കായൽ ജലാശയവും തീരദേശ പരിപാലന നിയമം നഗ്‌നമായി ലംഘിച്ച് കൈയേറി നിർമ്മാണം തുടങ്ങിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗമായ ഊന്നിവലകൾ വരെ പരസ്യമായി നശിപ്പിച്ചായിരുന്നു നിർമ്മാണം. നിയമങ്ങൾ കാറ്റിൽ പറത്തി നേടിയെടുത്ത ഭൂമിയിൽ തീർത്ത റിസോർട്ടിന് ചുറ്റും മത്സ്യബന്ധനം പോലും തടയാൻ റിസോർട്ട് അധികൃതർ ധൈര്യപ്പെട്ടു.

എല്ലാ ചട്ടങ്ങളും കാറ്റിൽപറത്തിയാണ് വാമിക ഐലൻഡ്- കാപ്പികോ റിസോർട്ടുകൾ പണിതുയർത്തിയത്. നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗമായ ചെമ്മീൻ കൃഷി നടത്തിയിരുന്ന പ്രദേശം നികത്തിയാണ് 2006ൽ കാപ്പികോ റിസോർട്ട് നിർമ്മാണം ആരംഭിച്ചത്. ദ്വീപിലെ താമസക്കാരനായിരുന്ന കുഞ്ഞൻപിള്ളയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി റോയ് മാത്യുവും രത്‌ന ഈശ്വരനും ചേർന്ന് വാങ്ങിയാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കം. സിപിഎം. പാണവള്ളി പഞ്ചായത്ത് ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് പദ്ധതിക്ക് നിർമ്മാണാനുമതി ലഭിക്കുന്നത്. അനുമതി നൽകാൻ അധികാരമില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് അന്നത്തെ പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റും പദ്ധതിക്ക് അനുമതിനൽകുന്നത്.

നിർമ്മാണാനുമതി ലഭിച്ചതിനെ തുടർന്ന് വലിയതോതിൽ കായൽ നികത്തി കമ്പനി നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതോടെ ജോലി തടസ്സപ്പെട്ട ഊന്നി വലത്തൊഴിലാളികളാണ് ആദ്യമായി പരാതി നൽകിയത്.റിസോർട്ട് മാനേജ്മന്റെുകളെ പ്രതിചേർത്ത് സമർപ്പിക്കപ്പെട്ട ഏഴ് ഹരജികളിൽ 2013 ജൂൺ 25ന് കേരള ഹൈക്കോടതി വിധിപറഞ്ഞത്. തീരപരിപാലന നിയമം ലംഘിച്ചിരിക്കുന്നുവെന്ന് കണ്ടെത്തിയ കോടതി നിർമ്മാണങ്ങളും നികത്തലുകളും നീക്കി പ്രദേശം പൂർവസ്ഥിതിയിലാക്കാൻ ഉത്തരവിട്ടു. അനുമതിയില്ലാതെ സ്വകാര്യ ബോട്ട് ജെട്ടി നിർമ്മിച്ചു, തണ്ണീർത്തടം നികത്തി നിർമ്മാണപ്രവർത്തനങ്ങൾ നടത്തി, കായൽ കൈയേറി തുടങ്ങിയ ആരോപണങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.

റിസോർട്ട് നിർമ്മാണത്തിനായി 2.04 ഏക്കർ കായൽ നികത്തിയതായി ആലപ്പുഴ ജില്ല കലക്ടർ കണ്ടെത്തിയിരുന്നു. സ്വകാര്യ ദ്വീപ് കേന്ദ്രീകരിച്ച് നടത്തിയ കായൽ കൈയേറ്റം മൂന്നുമാസത്തിനകം പൊളിച്ചുനീക്കണമെന്നായിരുന്നു ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നെടിയതുരുത്ത് ദ്വീപിൽ റിസോർട്ട് നിർമ്മിച്ചതെന്നു വിലയിരുത്തിക്കൊണ്ടാണ്് റിസോർട്ട് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ റിസോർട്ട് ഉടമകൾ സുപ്രീം കോടതിയിൽ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. മരട് ഫ്ളാറ്റുകൾ പൊളിക്കുന്നതിനുള്ള മോക് ഡ്രിൽ പുരോഗമിക്കവേയാണ് കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കോടതി വിധി പുറത്തുവന്നത്. ജസ്റ്റിസ് റോഹിങ്ടൺ നരിമാനും ജസ്റ്റിസ് വി രാമസുബ്രഹ്മണ്യവും കേസിൽ വിശദമായ വാദം കേട്ടിരുന്നു.

ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോർട്ട് തേടി. ആ റിപ്പോർട്ടിലാണ് കാപികോ, വാമികാ റിസോർട്ടുകളുടെ അനധികൃത നിർമ്മാണത്തെ കുറിച്ചുള്ള റിപ്പോർട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമർശങ്ങളുണ്ടായിരുന്നു. ഈ റിപ്പോർട്ടിന്മേലുള്ള തുടർ നടപടിയായാണ് 2014ൽ കേരള ഹൈക്കോടതി കാപികോ, വാമികാ റിസോർട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.

വേമ്പനാട്ട് കായൽ അതി പരിസ്ഥിതി ദുർബല തീരദേശ മേഖലയാണെന്ന് 2011-ലെ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയതുരുത്തിൽ പരാതിക്കാർ നടത്തിയ നിർമ്മാണപ്രവർത്തനങ്ങൾ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP