Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നാണമുണ്ടെങ്കിൽ ഇങ്ങനെ ദ്രോഹിക്കാതെ കയറിപ്പോടാ' എന്ന് നാട്ടുകാർ; ഗുണ്ട് ഉൾപ്പടെ പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ രക്ഷകനായി എത്തിയത് കടുവ; കണ്ണിമലയെ കാട്ടാന വിറപ്പിച്ച രണ്ട് ദിനങ്ങൾ

'നാണമുണ്ടെങ്കിൽ ഇങ്ങനെ ദ്രോഹിക്കാതെ കയറിപ്പോടാ'  എന്ന് നാട്ടുകാർ; ഗുണ്ട് ഉൾപ്പടെ പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ രക്ഷകനായി എത്തിയത് കടുവ; കണ്ണിമലയെ കാട്ടാന വിറപ്പിച്ച രണ്ട് ദിനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മുണ്ടക്കയം: നാണമുണ്ടെങ്കിൽ ഇങ്ങനെ ദ്രോഹിക്കാതെ കയറിപ്പോട എന്ന് ഒരു നാട്ടുകാരൻ വിളിച്ചു പറഞ്ഞു.രണ്ടു ദിവസങ്ങളിലായി ഉള്ളിൽ അടക്കിപ്പിടിച്ച വിഷമവും ദേഷ്യവും ദൈന്യതയും ഒക്കെ ചേർന്നതായിരുന്നു ആ സംസാരം.കണ്ണിമല വെള്ളനാടിയെ ഭീതിയിലാഴ്‌ത്തി രണ്ട് ദിവസമായി കാട്ടാന വിളയാട്ടത്തിൽ അവയെത്തുരത്താനുള്ള ശ്രമത്തിനിടെ ആൾക്കൂട്ടത്തിൽ നിന്ന് ഉയർന്ന് കേട്ട വാചകമാണിത്.

മഞ്ഞളരുവി പാക്കാനം വനം മേഖലയിൽ നിന്ന് എത്തിയതെന്നു കരുതുന്ന ആനകളെ വ്യാഴാഴ്ച രാവിലെയാണു നാട്ടുകാർ കണ്ടത്. വെള്ളനാടി ജനവാസ മേഖലയ്ക്ക് സമീപം ഗ്രൗണ്ടിൽ നിന്നു വ്യാഴാഴ്ച ആനയെ ഓടിച്ചെങ്കിലും വനത്തിലേക്ക് തിരികെപ്പോയില്ല. രണ്ട് ദിവസമായി വനം അതിർത്തിയിൽ ചുറ്റിത്തിരിയുന്ന രണ്ട് ആനകൾ ഇന്നലെ എസ്റ്റേറ്റിൽ ലയങ്ങളുടെ സമീപത്തെത്തി. പുലർച്ചെ എസ്റ്റേറ്റിലെ റോഡ് വഴി വെള്ളനാടി സരസ്വതീ ക്ഷേത്രത്തിനു സമീപം ജനവാസ മേഖലയിൽ എത്തി. പിന്നീട് സമീപത്തെ ആറ്റിലേക്ക് ഇറങ്ങി.

മണിമലയാറ്റിൽ തന്നെ ഏറ്റവും ആഴം കൂടിയ മൂരിക്കയത്തിനു സമീപം പുലർച്ചെ നാലിനാണു നാട്ടുകാർ ആനകളെ കണ്ടത്. തോട്ടം തൊഴിലാളികൾ പുലർച്ചെ ജോലിക്കു പോകുന്ന വഴിയിലൂടെ ലയങ്ങൾക്കു സമീപത്തു കൂടിയാണ് ആനകൾ എത്തിയത്.രാവിലെ മുതൽ മൂരിക്കയത്തിനു സമീപം ലയത്തിനു മുൻപിൽ ആനകളെ കാണാൻ ജനം തടിച്ചുകൂടി. നാട്ടിലിറങ്ങിയ കാട്ടാനകൾ ഒരു ദിവസം മുഴുവൻ നാടിനെ വിറപ്പിച്ചു.

സംഭവം അറിഞ്ഞതും മുണ്ടക്കയം പൊലീസും വണ്ടൻപതാൽ ഫോറസ്റ്റ് ഓഫിസിൽ നിന്നു വനപാലകരും എത്തി. ആനകൾ മൂരിക്കയത്തിനു സമീപമുള്ള മൺ തിട്ടയിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചു.ഒൻപതോടെ വെടി ശബ്ദം ഉണ്ടാക്കി തിരികെയോടിക്കാൻ ശ്രമം ആരംഭിച്ചു. മുറിഞ്ഞപുഴ സ്റ്റേഷനിൽ നിന്നു കൂടുതൽ വനപാലകരും റാപ്പിഡ് റെസ്‌പോൺസ് ടീമും എത്തി ശ്രമം തുടർന്നു. പടക്കം പൊട്ടിച്ചു. എന്നാൽ ആനകൾ ഇരു കരകളിലുമായി മാറി മാറി നിലയുറപ്പിച്ചു. മൂരിക്കയത്തിന് എതിർവശം കൈതത്തോട്ടമാണ്. വെടിയൊച്ച കേട്ടതോടെ ആറിന് അക്കരെ കടക്കാൻ ആനകൾ ശ്രമിച്ചത് പരിഭ്രാന്തി പടർത്തി.

ഇതോടെ മറുകരയിൽ എത്തി വനപാലകർ വെടിശബ്ദം മുഴക്കി. ഇതോടെ ആനകൾ ആദ്യം നിന്ന സ്ഥലത്തേക്ക് എത്തി. ഇതിനിടെ ആളുകൾ കൂടിയതോടെ ആനകൾ തിരികെപ്പോകില്ലെന്ന് ഉറപ്പായി. ഒടുവിലാണ് കടുവയെ രംഗത്തിറക്കിയത്.വൈകിട്ട് അഞ്ചിന് 'പോർട്ടബ്ൾ എലിഫന്റ് റിപ്പല്ലർ' എന്ന ഉപകരണം കൊണ്ട് കടുവയുടെ ശബ്ദം പുറപ്പെടുവിച്ചു ഇതോടെ ആനകൾ വിരണ്ടോടി.

കാടിനു നടുവിൽ നിന്നു കടുവ അലറുന്ന ശബ്ദം വെള്ളനാടി മൂരിക്കയത്തിന് ഇരുവശവും മലകളിൽ തട്ടി പ്രതിധ്വനിച്ചതോടെ ആനകൾ കുതിച്ചുചാടി. വാലും ഉയർത്തി ചുറ്റും പരതി. അടുത്തുള്ള കാട്ടിലേക്ക് ഓടിക്കയറി. രാവിലെ മുതൽ ഗുണ്ട് പൊട്ടിച്ചിട്ടും അനങ്ങാതെ നിന്ന ആനകളെ പേടിപ്പിക്കാൻ എത്തിയത് 'പോർട്ടബ്ൾ എലിഫന്റ് റിപ്പല്ലർ' എന്ന ഉപകരണമാണ്. ചെറിയ ബോക്‌സിൽ നിന്നു കോളാമ്പി വഴി പുറത്തു വരുന്ന ഫ്രീക്വൻസി കൂടിയ, കടുവയുടെ ശബ്ദമാണ് ആനകളെ തുരത്താൻ ഉപയോഗിച്ചത്.

വനപാലക സംഘം രാത്രിയിലും ആനയെ നിരീക്ഷിച്ചു വരികയാണ്. ആനകൾ ജനവാസ മേഖലയിൽ എത്താൻ തുടങ്ങിയതോടെ ഭീതിയിലാണ് നാട്ടുകാർ.കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നതിനു പരിഹാരം കാണാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. മുണ്ടക്കയം, കോരുത്തോട്, എരുമേലി പഞ്ചായത്ത് ജനപ്രതിനിധികളെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി തിങ്കളാഴ്ച യോഗം ചേരും.നാലിന് മുണ്ടക്കയം പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് യോഗം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP