Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇനി കനകദുർഗ്ഗക്കൊപ്പം ഒരു ജീവിതം വേണ്ട; വിവാഹമോചന നടപടികളുമായി ഭർത്താവ് കൃഷ്ണനുണ്ണി രംഗത്ത്; ശബരിമലയിൽ പോയി എന്നതിന്റെ പേരിൽ വിവാഹമോചനം ലഭിക്കില്ലെന്ന് അഭിഭാഷകർ ഉപദേശിച്ചതു കൊണ്ടുള്ള അനിശ്ചിതാവസ്ഥ മാത്രം ബാക്കി; ഭർത്താവിനെയും കുഞ്ഞുങ്ങളെയും വേണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റും കോടതിയിലേക്ക്: ഒരാവേശത്തിന് എടുത്തുചാടി മല ചവിട്ടാൻ പോയ കനകദുർഗയുടെ യാതനകൾ അവസാനിക്കുന്നില്ല

ഇനി കനകദുർഗ്ഗക്കൊപ്പം ഒരു ജീവിതം വേണ്ട; വിവാഹമോചന നടപടികളുമായി ഭർത്താവ് കൃഷ്ണനുണ്ണി രംഗത്ത്; ശബരിമലയിൽ പോയി എന്നതിന്റെ പേരിൽ വിവാഹമോചനം ലഭിക്കില്ലെന്ന് അഭിഭാഷകർ ഉപദേശിച്ചതു കൊണ്ടുള്ള അനിശ്ചിതാവസ്ഥ മാത്രം ബാക്കി; ഭർത്താവിനെയും കുഞ്ഞുങ്ങളെയും വേണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റും കോടതിയിലേക്ക്: ഒരാവേശത്തിന് എടുത്തുചാടി മല ചവിട്ടാൻ പോയ കനകദുർഗയുടെ യാതനകൾ അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഒരാവേശത്തിന്റെ പുറത്ത് ശബരിമല കയറാൻ പോയ കനകദുർഗ്ഗയുടെ ജീവിതം ഇപ്പോൾ വല്ലാത്ത അവസ്ഥയിലാണ്. മക്കളിൽ നിന്നും ഭർത്താവിൽ നിന്നും തീർത്തും ഒറ്റപ്പെട്ടു ജീവിക്കേണ്ട അവസ്ഥയിലാണ് അവർ. അയ്യപ്പനെ ദർശനം നടത്തിയ യുവതി ഇപ്പോൾ പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടിൽ പൊലീസ് സംരക്ഷണയിൽ ഒറ്റക്കാണ് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലാണ് ഭർത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുർഗയുമായുള്ള ബന്ധം വേർപെടുത്താനാണ് കൃഷ്ണനുണ്ണി ഒരുങ്ങുന്നത്.

അതേസമയം കോടതി വിധി അനുസരിച്ച് ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യമാണ് കൃഷ്ണനുണ്ണിക്ക് മുന്നിലുള്ളത്. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹർജി നൽകുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദർശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീർന്നിട്ടില്ല. ഇവർ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.

കനകദുർഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികൾക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. കനകദുർഗ തനിച്ചാണു താമസം. ഭർത്താവിനും മക്കൾക്കുമൊപ്പം കഴിയാൻ അവസരമാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഭർത്താവിനു തന്നെ വേണ്ടെന്നാണെങ്കിൽ മക്കളെ ഒപ്പം കിട്ടണമെന്ുമാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ചൂണ്ടക്കാട്ടി അവർ കോടതിയെ സമീപിക്കും. മക്കൾക്കു വേണ്ടി മലപ്പുറം ജില്ലാ ശിശുക്ഷേമ സമിതിക്കു പരാതി നൽകിയിട്ടുണ്ട്. സമിതിയുടെ തീരുമാനം അനുകൂലമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നാണ് കനകദുർഗ്ഗ പറയുന്നത്.

സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുർഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോൾ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒന്നും ഓർത്തില്ല. ശബരിമല കയറിയാൽ മതിയെന്ന ചിന്തയായിരുന്നു അവർക്ക്. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇരുളിന്റെ മറവിൽ പൊലീസിന്റെ സഹായത്തോടെ ദർശനം നടത്തി കനകദുർഗ്ഗയും ബിന്ദുവും. ഇതിന്‌ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുർഗ്ഗ നയിച്ചത്.

പിന്നീടു ഭർതൃവീട്ടിലെത്തിയപ്പോൾ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുർഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടിൽ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭർതൃവീട്ടിൽ കഴിയാൻ അനുമതി നേടിയത്.

ശബരിമല ദർശനം നടത്തിയ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്ന് ഭർതൃവീട്ടുകാർ നിലപാട് എടുത്തതിന് പിന്നാലെയാണ് കനകദുർഗ പുലാമന്തോൾ ഗ്രാമ ന്യായാലയത്തെ സമീപിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി പെരിന്തൽമണ്ണയിലെ സർക്കാർ ആശ്രയ കേന്ദ്രത്തിലാണ് കനകദുർഗ താമസിക്കുന്നത്. പൊലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.വിധിക്കെതിരെ ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ പോകുമെന്ന് ഭർത്താവ് കൃഷ്ണനുണ്ണിയുടെ അഭിഭാഷകൻ വ്യക്തമാക്കി.

ശബരിമല ദർശനം നടത്തിയ കനകദുർഗ്ഗയ്ക്ക്ഭർതൃവീട്ടിൽ പ്രവേശിക്കാൻ കോടതിയുടെ അനുമതി ലഭിച്ചതിനെ തുടർന്നാണ് അവർ വീട്ടിലേക്ക് എത്തിയത്. ഭർത്താവിനും കുട്ടികൾക്കും ഒപ്പം ജീവിക്കാനുള്ള സ്ത്രീയുടെ അവകാശം നിഷേധിക്കരുതെന്നും കോടതി പറഞ്ഞു. പെരിന്തൽമണ്ണ ഗ്രാമകോടതിയുടേതാണ് ഉത്തരവ്. ഭർതൃവീട്ടിലേക്കുള്ള പ്രവേശനത്തിനും കുട്ടികളെ കാണുന്നതിനുമുള്ള അപേക്ഷ പുലാമന്തോൾ ഗ്രാമകോടതി 28-ന് പരിഗണിച്ചങ്കിലു മാറ്റി വയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ ഭർത്താവിനും ഭർത്തൃമാതാവിനും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാൻ കോടതി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജായി എത്തിയ കനകദുർഗ്ഗയെ സർക്കാർ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിപ്പിച്ച പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടർന്നാണ് കനകദുർഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. ശബരിമല ദർശനത്തിനുമുൻപ് ആനമങ്ങാട് സപ്ലൈകോ ഔട്ട്‌ലെറ്റിൽ അസിസ്റ്റന്റ് സെയിൽസ്മാനായിട്ടായിരുന്നു ഇവർ ജോലിചെയ്തിരുന്നത്. എന്നാൽ ഇവിടെ നിരന്തരം ജനസമ്പർക്കമുണ്ടാകുന്ന സ്ഥാപനമായതിനാലും പൊലീസ് സംരക്ഷണം സ്ഥാപനത്തിന്റെ നടത്തിപ്പിന് പ്രയാസമാകുമെന്നതും കണക്കിലെടുത്താണ് അങ്ങാടിപ്പുറത്തേക്ക് മാറ്റിയത്. ഇപ്പോൾ ഇവർ ജോലിക്കു പോയിത്തുടങ്ങിയിട്ടുണ്ട്.

പ്രതിഷേധം ഭയന്ന് കനകദുർഗ്ഗക്കൊപ്പം നാലു വനിതകളടക്കം 10-15 പൊലീസുകാർ സംരക്ഷണത്തിനായി ഒപ്പമുണ്ട്. സപ്ലൈകോയിൽ അസിസ്റ്റന്റ് സെയിൽസ് വുമണായ കനകദുർഗ പെരിന്തൽമണ്ണയിലെ ഓഫീസിലേക്കു പോയാലും വീട്ടിൽ പൊലീസ് സാന്നിധ്യമുണ്ടാകും. കനകദുർഗ സമ്മാനിച്ച മാനക്കേടിനൊപ്പം, പൊലീസിന്റെ മുഴുവൻസമയ സാന്നിധ്യം സ്വൈരജീവിതത്തിനു തടസമാണെന്നും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഓവർസിയറായ കൃഷ്ണനുണ്ണി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP