Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശബരിമല കയറിയ കനകദുർഗ്ഗയുടെ വീട്ടിൽ കയറ്റം കഠിനം പൊന്നയ്യപ്പാ! വീട്ടിൽ കയറ്റണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു; കേസ് പരിഗണിക്കുന്നത് ഈമാസം 28ന്; കേസ് മാറ്റിവെച്ചതോടെ വീട്ടിൽ കയറാമെന്ന മോഹം മങ്ങി കനകദുർഗ്ഗ; ആവേശത്തിൽ ശബരിമല കയറിയ ആക്ടിവിസ്റ്റ് ഇന്ന് അന്തിയുറങ്ങുന്നതും സർക്കാർ ആശ്രയ കേന്ദ്രത്തിൽ തന്നെ

ശബരിമല കയറിയ കനകദുർഗ്ഗയുടെ വീട്ടിൽ കയറ്റം കഠിനം പൊന്നയ്യപ്പാ! വീട്ടിൽ കയറ്റണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു; കേസ് പരിഗണിക്കുന്നത് ഈമാസം 28ന്; കേസ് മാറ്റിവെച്ചതോടെ വീട്ടിൽ കയറാമെന്ന മോഹം മങ്ങി കനകദുർഗ്ഗ; ആവേശത്തിൽ ശബരിമല കയറിയ ആക്ടിവിസ്റ്റ് ഇന്ന് അന്തിയുറങ്ങുന്നതും സർക്കാർ ആശ്രയ കേന്ദ്രത്തിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: പൊലീസ് സുരക്ഷയിൽ ശബരിമല കയറി അയ്യപ്പനെ ദർശിച്ച കനകദുർഗ്ഗയ്ക്ക് ഇന്നും വീട്ടിൽ കയറാൻ സാധിക്കില്ല. കനകദുർഗയ്ക്ക് വീട്ടിലേക്കുള്ള മടക്കം എളുപ്പമാകില്ലെന്ന സൂചനയാണ് ഇന്നും കോടതിയിൽ നിന്നും പുറത്തുവന്നത്. തന്നെ വീട്ടിൽ കയറ്റണം എന്നാവശ്യപ്പെട്ടുള്ള കനകദുർഗയുടെ അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 28 ലേയ്ക്ക് മാറ്റി. തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജായി എത്തിയ കനകദുർഗ്ഗയെ സർക്കാർ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിപ്പിച്ച പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടർന്നാണ് കനകദുർഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്.

കേസിൽ തീർപ്പാകാതെ വന്നതോടെ അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ ഇന്നും സർക്കാർ അഭയ കേന്ദ്രത്തിൽ കഴിയേണ്ടി വരുമെന്ന് ഉറപ്പാണ്. ഭർതൃവീട്ടിൽ കയറാൻ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹർജി ഇന്നലെ കോടതി പരിഗണിച്ചിരുന്നില്ല. കനകദുർഗയുടെ അഭിഭാഷക ഹാജരാകാത്തതിനെത്തുടർന്ന് മാറ്റിയ കേസ് ഇന്ന് പരിഗണിച്ചെങ്കിലും വീണ്ടും മാറ്റിവെക്കുകയായിരുന്നു.

പെരിന്തൽമണ്ണ കോടതിയിൽ നൽകിയ ഹർജി കഴിഞ്ഞ ദിവസം പുലാമന്തോൾ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. അവിടെ ജഡ്ജി ഇല്ലാതിരുന്നതിനാൽ ചുമതലയുള്ള തിരൂർ കോടതിയിൽ ഇന്നലെ കേസ് പരിഗണിക്കുമെന്നാണ് കരുതിയത്. കേസ് പരിഗണനയ്ക്കു വന്നില്ലെന്നാണു കനകദുർഗയുടെ ബന്ധുക്കൾ നൽകുന്ന വിവരം. ഭർത്താവും കുടുംബാംഗങ്ങളും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് കേസിനും മറ്റും കാരണം. കനക ദുർഗ പെരിന്തൽമണ്ണ അഭയകേന്ദ്രത്തിൽ തുടരുന്നു.

തിങ്കളാഴ്ച രാത്രി ആണ് കനക ദുർഗയെ പൊലീസ് പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ് സെന്ററിലേക്ക് മാറ്റിയത്. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ ഭർത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. കോടതി നിർദ്ദേശിച്ചാൽ കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി. കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചാൽ നിയമപരമായി നേരിടാൻ ആണ് ഇവരുടെയും തീരുമാനം. കനക ദുർഗ സുമതിയമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്. അമ്മയെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും ഈ സാഹചര്യത്തിൽ കനക ദുർഗയെ ഒപ്പം താമസിപ്പിക്കാൻ സാധിക്കില്ലെന്നും ആണ് കൃഷ്ണനുണ്ണിയുടെ നിലപാട്.

ഭർതൃമാതാവിൽനിന്ന് മർദ്ദനമേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കനകദുർഗ. ചൊവ്വാഴ്ച തിരികെ എത്തിയപ്പോൾ ഭർതൃകുടുംബം ഇവരെ പുറത്താക്കിയതെന്നാണ് ആരോപണം. പൊലീസ് സുരക്ഷയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലാണ് കനകദുർഗ്ഗ ഇപ്പോൾ കഴിയുന്നത്. ശബരിമല ദർശനം കഴിഞ്ഞയാഴ്ച പുലർച്ചെ വീട്ടിലത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പരാതി.സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടർന്ന് കനകദുർഗയുടെ പരാതിയെത്തുടർന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിർത്തിയതിനും മർദ്ദിച്ചതിനും ഭർതൃമാതാവിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മുഴുവൻ സമയ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ശബരിമലയിൽ പ്രവേശനം നേടിയ ബിന്ദുവും കനക ദുർഗയും സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP