Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാത്രിയിൽ ഐജി കാവൽ.. പകൽ സിഐയും 16 പൊലീസുകാരും; വീട്ടിൽ കയറാനാവാത്ത കനകദുർഗയ്ക്ക് വിഐപി സുരക്ഷ; ആവേശത്തിൽ ശബരിമല കയറിയ ആക്ടിവിസ്റ്റിന് കോടതി കനിഞ്ഞ് വീട്ടിൽ പോകാനായാലും സുരക്ഷ തുടരും; കോടതിയിലും ഭാര്യയുമായി ഒത്തുതീർപ്പിനില്ലെന്ന് നിലപാടിൽ ഉറച്ച് കൃഷ്ണനുണ്ണിയും; ഇനിയെല്ലാം കോടതി തീരുമാനിക്കട്ടേയെന്ന നിലപാടിൽ പൊലീസ്

രാത്രിയിൽ ഐജി കാവൽ.. പകൽ സിഐയും 16 പൊലീസുകാരും; വീട്ടിൽ കയറാനാവാത്ത കനകദുർഗയ്ക്ക് വിഐപി സുരക്ഷ; ആവേശത്തിൽ ശബരിമല കയറിയ ആക്ടിവിസ്റ്റിന് കോടതി കനിഞ്ഞ് വീട്ടിൽ പോകാനായാലും സുരക്ഷ തുടരും; കോടതിയിലും ഭാര്യയുമായി ഒത്തുതീർപ്പിനില്ലെന്ന് നിലപാടിൽ ഉറച്ച് കൃഷ്ണനുണ്ണിയും; ഇനിയെല്ലാം കോടതി തീരുമാനിക്കട്ടേയെന്ന നിലപാടിൽ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയക്ക് രാത്രിയിൽ കാവലിരിക്കുന്നത് കേരളാ പൊലീസിലെ ഐജി. നിലവിൽ പെരിന്തൽമണ്ണയിലെ വൺസ്റ്റോപ്പ് സെന്റർ സംരക്ഷണകേന്ദ്രത്തിൽ കനകദുർഗ കഴിയുന്നത് വിവിഐപിക്ക് സമാനമായ പൊലീസ് സുരക്ഷയിലാണ്. സിഐ. അടക്കം 15 പൊലീസുകാരാണ് സംരക്ഷണത്തിനുള്ളത്. രാത്രി ഐ.ജിയുടെ പ്രത്യേക സംഘമാണ് സുരക്ഷയൊരുക്കുന്നത്. അങ്ങാടിപ്പുറത്തെ വീടിനും പൊലീസ് കാവലുണ്ട്. മുഖ്യമന്ത്രിക്ക് പോലും എസ് പി തല സുരക്ഷയാണ് കേരളത്തിൽ ഒരുക്കുന്നത്. അവിടെയാണ് കനകദുർഗയ്ക്ക് ഐജിയുടെ മേൽനോട്ടത്തിലെ സുരക്ഷ.

ശബരിമല ദർശനത്തിന്റെ പേരിൽ കനകദുർഗയ്ക്ക് ജീവന് ഭീഷണിയുണ്ടെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് മുൻകരുതൽ. കനകദുർഗയ്ക്കും ബിന്ദുവിനും മതിയായ സുരക്ഷ നൽകണമെന്ന് സുപ്രീംകോടതിയുടെ നിർദ്ദേശവുമുണ്ട്. ഭർതൃവീട്ടിലേക്കുള്ള പ്രവേശനത്തിനും കുട്ടികളെ കാണുന്നതിനുമുള്ള അപേക്ഷ പുലാമന്തോൾ ഗ്രാമകോടതി 28-ന് പരിഗണിക്കും. ഇക്കാര്യത്തിൽ ഭർത്താവിനും ഭർത്തൃമാതാവിനും ബോധ്യപ്പെടുത്താനുള്ള കാര്യങ്ങൾ രേഖാമൂലം നൽകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 28-ന് കോടതിയുടെ തീരുമാനമനുസരിച്ചാകും പൊലീസിന്റെ മറ്റു നടപടിക്രമങ്ങൾ. ഏതായാലും അതീവ സുരക്ഷതന്നെ കനകദുർഗയ്ക്കായി ഒരുക്കും.

പുലാമന്തോൾ ഗ്രാമകോടതിയുടെ ചുമതല തിരൂർ മുൻസിഫ് മജിസ്ട്രേറ്റിനാണ് എന്നതിനാൽ വ്യാഴാഴ്ച തിരൂർ മുൻസിഫ് മജിസ്ട്രേറ്റ് നിമ്മിയാണ് അപേക്ഷ പരിഗണിച്ചത്. ഇടക്കാല ഉത്തരവിനായിരുന്നു കനകദുർഗയുടെ അപേക്ഷ. നേരത്തേ ജില്ലാ ഡൊമസ്റ്റിക് വയലൻസ് പ്രൊട്ടക്ഷൻ ഓഫീസർക്ക് കനകദുർഗ അപേക്ഷനൽകിയിരുന്നു. കനകദുർഗയുടെ ഭർത്താവ് കൃഷ്ണനുണ്ണിയും സഹോദരനും കോടതിയിലെത്തിയിരുന്നു. കനകദുർഗയ്ക്ക് വേണ്ടി അഭിഭാഷക റഹിയാനത്തും ഭർത്തൃമാതാവ് സുമതി അമ്മയ്ക്ക് വേണ്ടി എൻ. അരവിന്ദനും എം.കെ. സുനിലും കൃഷ്ണനുണ്ണിക്ക് വേണ്ടി ശ്രീപ്രകാശും ഹാജരായി. ഇന്നലെ തന്നെ കോടതി തീരുമാനം എടുക്കുമെന്നായിരുന്നു പ്രതീക്ഷ. അതുണ്ടായില്ല.

തന്നെ വീട്ടിൽ കയറ്റണം എന്നാവശ്യപ്പെട്ടുള്ള കനകദുർഗയുടെ അപേക്ഷയാണ് തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജായി എത്തിയ കനകദുർഗ്ഗയെ സർക്കാർ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുകയും ആശ്രയകേന്ദ്രത്തിന് സുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭർത്താവിനെയും സഹോദരനെയും വിളിപ്പിച്ച പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചുവെങ്കിലും അത് ഫലംകാണാഞ്ഞതിനെ തുടർന്നാണ് കനകദുർഗ്ഗയെ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റിയത്. കേസിൽ തീർപ്പാകാതെ വന്നതോടെ അങ്ങാടിപ്പുറം സ്വദേശിനിക്ക് കുറച്ചു ദിവസം കൂടി സർക്കാർ അഭയ കേന്ദ്രത്തിൽ കഴിയേണ്ടി വരുമെന്ന് ഉറപ്പാണ്. ഭർതൃവീട്ടിൽ കയറാൻ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

പെരിന്തൽമണ്ണ കോടതിയിൽ നൽകിയ ഹർജി പുലാമന്തോൾ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. ഭർത്താവും കുടുംബാംഗങ്ങളും വീട്ടിൽ കയറ്റില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതാണ് കേസിനും മറ്റും കാരണം. തിങ്കളാഴ്ച രാത്രി ആണ് കനക ദുർഗയെ പൊലീസ് പെരിന്തൽമണ്ണയിലെ വൺ സ്റ്റോപ് സെന്ററിലേക്ക് മാറ്റിയത്. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റാൻ ഭർത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. കോടതി നിർദ്ദേശിച്ചാൽ കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാനാണ് പൊലീസ് തീരുമാനം. കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്‌നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടിൽ നിന്നും താമസം മാറ്റി. കനക ദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കാൻ കോടതി നിർദ്ദേശിച്ചാൽ നിയമപരമായി നേരിടാൻ ആണ് ഇവരുടെയും തീരുമാനം. കനക ദുർഗ സുമതിയമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നിൽക്കുന്നുണ്ട്. അമ്മയെ സംരക്ഷിക്കാൻ മറ്റാരും ഇല്ലെന്നും ഈ സാഹചര്യത്തിൽ കനക ദുർഗയെ ഒപ്പം താമസിപ്പിക്കാൻ സാധിക്കില്ലെന്നും ആണ് കൃഷ്ണനുണ്ണിയുടെ നിലപാട്.

ഭർതൃമാതാവിൽനിന്ന് മർദ്ദനമേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കനകദുർഗ. ചൊവ്വാഴ്ച തിരികെ എത്തിയപ്പോൾ ഭർതൃകുടുംബം ഇവരെ പുറത്താക്കിയതെന്നാണ് ആരോപണം. പൊലീസ് സുരക്ഷയിൽ സഖി വൺ സ്റ്റോപ്പ് സെന്ററിലാണ് കനകദുർഗ്ഗ ഇപ്പോൾ കഴിയുന്നത്. ശബരിമല ദർശനം കഴിഞ്ഞയാഴ്ച പുലർച്ചെ വീട്ടിലത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പരാതി.സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.തുടർന്ന് കനകദുർഗയുടെ പരാതിയെത്തുടർന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിർത്തിയതിനും മർദ്ദിച്ചതിനും ഭർതൃമാതാവിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

അതേസമയം ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്നും മുഴുവൻ സമയ സുരക്ഷയൊരുക്കണമെന്നും ആവശ്യപ്പെട്ട് ശബരിമലയിൽ പ്രവേശനം നേടിയ ബിന്ദുവും കനക ദുർഗയും സുപ്രീംകോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP