Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സക്കീർ ഹുസൈനെ തള്ളി സിപിഎം സംസ്ഥാന നേതൃത്വവും; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതി ശരിവച്ച് പാർട്ടി അന്വേഷണ കമ്മീഷൻ; കളമശ്ശേരി ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും പാർട്ടിയുടെ അംഗത്വത്തിൽ നിന്നും സക്കീർ ഹുസൈന് ആറ് മാസം സസ്‌പെൻഷൻ; നടപടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ടിന് പിന്നാലെ; പ്രളയഫണ്ട് തിരിമറിയും ലോക്ക് ഡൗൺ കാലത്തെ ഷോയും കാരണം തലവേദനയായ സക്കീറിനെ തളയ്ക്കാൻ ഒരുങ്ങി പാർട്ടി നേതൃത്വം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അനധികൃത സ്വത്തുസമ്പാദന വിവാദത്തിൽ സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ പാർട്ടിയിൽനിന്നു സസ്‌പെൻഡ് ചെയ്തു. ആറു മാസത്തേക്കാണു പ്രാഥമിക അംഗത്വത്തിൽനിന്നുള്ള സസ്‌പെൻഷൻ.പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എടുത്ത തീരൂമാനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു ജില്ലാ ഘടകത്തെ അറിയിക്കുകയായിരുന്നു. ഒരു വർഷം മുന്പു നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. സക്കീർ ഹുസൈൻ അനധികൃത സ്വത്ത് സന്പാദിച്ചു എന്നാണു കമ്മീഷൻ കണ്ടെത്തിയത്.

സക്കീർ ഹുസൈനെ വഹിക്കുന്ന പദവികളിൽനിന്നു നീക്കാനുള്ള ജില്ലാക്കമ്മറ്റിയുടെ ശിപാർശ പോരെന്നും പ്രാഥമിക അംഗത്വത്തിൽനിന്ന് ആറുമാസം മാറിനിൽക്കണമെന്നും സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ആറു മാസത്തിനു ശേഷം സക്കീർ ഹുസൈൻ പ്രവർത്തിക്കേണ്ട ഘടകം ഏതാണെന്നു സംസ്ഥാന കമ്മിറ്റി തീരുമാനിക്കും.

എറണാകുളം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ. ശിവൻ നൽകിയ പരാതിയിലായിരുന്നു സംസ്ഥാന സമിതി അംഗം സി.എം. ദിനേശ് മണി ഉൾപ്പെടുന്ന മൂന്നംഗ കമ്മിറ്റി അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പുണ്ടെന്നു കണ്ടെത്തുകയും ചെയ്തത്.മരിച്ച നിലയിൽ കണ്ടെത്തിയ അയ്യനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വി.എ. സിയാദിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തായതോടെയാണ് സക്കീർ ഹുസൈൻ കുടുങ്ങിയത്. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്ം സക്കീർ ഹുസൈൻ. പി രാജീവിന്റെ വിശ്വസ്തൻ. ഏരിയ ഘടകങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് അടിത്തറ വിപുലപ്പെടുത്തി സംഘടന സംവിധാനം കൂടുതൽ അച്ചടക്കമുള്ളതും ക്രിയാത്മകവുമാക്കുകയും ലക്ഷ്യമിട്ട് കളമശ്ശേരി ഏര്യാ കമ്മറ്റി വിഭജിച്ചാണ് ഗുണ്ടാക്കേസിൽ ജയിലിൽ കിടന്ന സക്കീർ ഹുസൈനെ സിപിഎം ഏര്യാ സെക്രട്ടറിയായി വീണ്ടും നിയോഗിച്ചത്. അനധികൃത സ്വത്തു സമ്പാദന കേസിൽ സക്കീർ ഹുസൈനെ സ്ഥാനത്തുനിന്നു നീക്കാൻ ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശ നൽകിയിരുന്നു. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും ജില്ലാ കമ്മിറ്റിയിൽ നിന്നും സക്കീർ ഹൂസൈനെ നീക്കാൻ സെക്രട്ടേറിയറ്റ് സംസ്ഥാന കമ്മിറ്റിക്കു ശുപാർശ നൽകിയതിന് പിന്നാലെയാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.

സക്കീർ ഹുസൈൻ കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിൽ സെക്രട്ടേറിയറ്റിന്റെ തീരുമാനം അവതരിപ്പിച്ചിരുന്നു. ്. സക്കീർ ഹുസൈന്റെ അനധികൃത സ്വത്തു സമ്പാദനത്തെക്കുറിച്ചു പാർട്ടി മുൻ ലോക്കൽ കമ്മിറ്റി അംഗം കെ.കെ. ശിവൻ പാർട്ടി നേതൃത്വത്തിനു നൽകിയ പരാതിയാണ് നടപടിക്ക് ആധാരം. ആരോപണങ്ങളിൽ സത്യമുണ്ടെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. കളമശേരിയിൽ സക്കീർ ഹുസൈൻ 86 ലക്ഷം രൂപയ്ക്കു വീടു വാങ്ങിയതായി പരാതിയിൽ ആരോപിച്ചിരുന്നത്.

ലോക് ഡൗണിനിടെ പുറത്തിറങ്ങിയതിന് ബോധവത്കരിച്ച പൊലീസുകാരോട് സക്കീർ ഹുസൈൻ മോശമായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിരുന്നു. സക്കീർ ഹുസൈന്റെ ഈ പെരുമാറ്റത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതൃപ്തി അറിയിച്ചതായാണ് സൂചന. സിപിഎം സംസ്ഥാന നേതൃത്വവും സക്കീർ ഹുസൈനെ ശാസിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മറ്റിയിലെ ചർച്ചകൾ. ആലുവ മുട്ടത്തുവെച്ച് തന്നെ തടഞ്ഞ പൊലീസുകാരനോട് 'ഞാൻ സക്കീർ ഹുസൈൻ, സിപിഎമ്മിന്റെ കളമശ്ശേരി ഏരിയാ സെക്രട്ടറി' എന്നു പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ബോധവത്ക്കരിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസുകാരൻ പറയുമ്പോൾ ഇങ്ങനെയല്ല ബോധവത്ക്കരിക്കേണ്ടതെന്നും സക്കീർ ഹുസൈൻ പറയുന്നുണ്ട്.എന്നാൽ, പൊലീസുകാരൻ തന്നെ വീഡിയോ എടുത്ത് അതിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിക്കുകയാണെന്ന് സക്കീർ ഹുസൈൻ ആരോപിക്കുന്നു. പ്രളയ ഫണ്ട് അഴിമതിയിൽ ആത്മഹത്യ ചെയ്ത പാർട്ടി നേതാവും സക്കീർ ഹുസൈനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചിരുന്നു.

താരതമ്യേന ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനം കുറവായ ഏരിയ കമ്മിറ്റിയാണ് കളമശ്ശേരി. ഇക്കാര്യം കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ടെക്കികൾ കളമശ്ശേരി എസിയിലാണെങ്കിലും ഇവരെ ഏകോപിക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. വിവിധ ആരോപണങ്ങളെ തുടർന്ന് മുമ്പും സക്കീർ ഹുസൈനെതിരെ നടപടി വന്നിരുന്നു. അന്ന് സക്കീർ ഹുസൈനെ മാറ്റിയതിന് പിന്നാലെ മുതിർന്ന പാർട്ടി അംഗം മോഹനനെ ഏരിയ സെക്രട്ടറിയായി പാർട്ടി തീരുമാനിച്ചുവെങ്കിലും ആരോഗ്യകാരണങ്ങളാൽ അദ്ദേഹം പിന്മാറി. ഇതോടെ ജോൺ ഫെർണാണ്ടസിന് ചുമതല കൊടുത്തു. പിന്നെ പതിയേ വീണ്ടും ഏര്യാ സെക്രട്ടറിയായവുകയായിരുന്നുഈ നേതാവാണ് ഇപ്പോൾ പ്രളയ ഫണ്ട് തട്ടിപ്പ് വിവാദത്തിലും ചർച്ചയായി മാറിയത്.

വ്യവസായിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ കേസിൽ അകപ്പെട്ടതിന്റെ ക്ഷീണം മാറും മുൻപാണ് കളമശ്ശേരി സിപിഎം ഏരിയാ സെക്രട്ടറിയായ സക്കീർ ഹുസൈൻ വീണ്ടും വാർത്തകളിലേക്ക് കടന്നുവരുന്നത്. കുസാറ്റ് വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെട്ടതിന്റെ പേരിൽ കളമശ്ശേരി എസ്ഐ അമൃത രംഗനെ സക്കീർ ഹുസൈൻ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായതോടെയാണ് ഗുണ്ടാ നേതാവിന്റെ രീതിയിൽ സിപിഎം രാഷ്ട്രീയം നിയന്ത്രിക്കുന്ന സക്കീർ ഹുസൈന്റെ ചെയ്തികൾ വീണ്ടും പുറംലോകത്തിലേക്ക് എത്തിയത്. സിപിമ്മിന്റെ മാറുന്ന മുഖമായാണ് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ വീക്ഷിക്കപ്പെടുന്നത്.

അധോലോകവും രാഷ്ട്രീയവും തമ്മിലുള്ള കൊച്ചിയിലെ കൈകോർക്കലിന്റെ പ്രത്യക്ഷ രൂപമാണ് സക്കീർ ഹുസൈൻ എന്നും ആരോപണമുണ്ട്. പണത്തിനു പണം, കയ്യൂക്കിനു കയ്യൂക്ക്. ഭീഷണിക്ക് ഭീഷണി, ഇതിന്നിടയിൽ പാർട്ടി പ്രവർത്തനവും. സിപിഎമ്മിൽ സക്കീർ ഹുസൈൻ വളർച്ചയുടെ പടവുകൾ താണ്ടിയത് ഈ ഗുണ്ടാ രീതിയിലാണ്. സക്കീർ ഹുസൈനെ ഭയപ്പെടുന്നതിലേറെ പാർട്ടിക്ക് പുറത്തുള്ളവരല്ല അകത്തുള്ളവരാണ് എന്ന് വരുമ്പോൾ പാർട്ടിക്ക് അകത്ത് സക്കീർ ഹുസൈന്റെ സ്വാധീന ശക്തിയുടെ അളവറിയാം. വ്യവസായിയെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് പാർട്ടി ഏരിയ സെക്രട്ടറിയുടെ തനിനിറം പുറംലോകം അറിയുന്നത്. വെണ്ണല സ്വദേശിയായ യുവ വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയതാണ് സക്കീറിന്റെ ഗുണ്ടാമുഖം ആദ്യമായി വെളിയിൽ കൊണ്ടുവന്നത്. സക്കീർ ഹുസൈൻ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കർശന നിലപാട് വ്യക്തമാക്കിയപ്പോൾ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശക്തമായ നിലപാടിലേക്ക് വന്നതേയില്ല. കോടിയേരി ഹുസൈനെ ന്യായീകരിച്ച് സംസാരിച്ചതും അന്ന് വിവാദങ്ങളിൽ സ്ഥാനം പിടിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP