Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഓർക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങൾക്ക് ഉത്തരവാദികളായവർ, കൂടുതൽ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയിൽ കറങ്ങി നടക്കുന്നുണ്ട്; കെ ആർ മീര എഴുതുന്നു

ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ? ഇല്ലെങ്കിൽ ഓർക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങൾക്ക് ഉത്തരവാദികളായവർ, കൂടുതൽ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയിൽ കറങ്ങി നടക്കുന്നുണ്ട്; കെ ആർ മീര എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിന്റെ അടിസ്ഥാനത്തിൽ രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരി കെ ആർ മീര. ആ ഒമ്പതു വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവളുടെ ആമാശയത്തിൽ തിരിച്ചറിയാൻ കഴിഞ്ഞ ഭക്ഷണപദാർഥം മാങ്ങയുടെ അംശങ്ങളാണ് എന്നു പറയുന്നുണ്ടെന്ന് മീര ചൂണ്ടിക്കാട്ടുന്നു. 'മറ്റു ഭക്ഷണപദാർഥങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കൊഴുത്ത മഞ്ഞ ദ്രവരൂപത്തിൽ ആയിരുന്നു എന്നും.അതിന്റെ അർത്ഥം അവൾ കാര്യമായ ഭക്ഷണം കഴിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു എന്നാണ്. അവസാനം കഴിച്ച മാങ്ങ ദഹിക്കുന്നതിനു മുമ്പേ അവളുടെ മരണം സംഭവിച്ചു എന്നും.ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?'- എന്നാണ് കെ ആർ മീര തന്റെ ഫേസ്്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്.

കെ ആർ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

''നിലവിൽ, ലൈംഗികാതിക്രമ കേസുകൾ കൊണ്ട് രണ്ടു കൂട്ടർക്കേ ഗുണമുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരിലെ അഴിമതിക്കാർക്ക്. പിന്നെ പ്രതിഭാഗം അഭിഭാഷകർക്ക്. അതിന്റെ ഫലമോ? അതറിയാൻ കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പെൺവാണിഭ കേസുകളിലെ പ്രതികളുടെ പട്ടിക പരിശോധിച്ചാൽ മതി. മിക്കവാറും പട്ടികകളിൽ ഒരേ പേരുകൾ ആവർത്തിക്കുന്നതു കാണാം. സീരിയൽ റേപ്പിസ്റ്റുകൾ എന്നു വിളിക്കപ്പെടുന്ന സ്ഥിരം ലൈംഗികാതിക്രമികൾ ലോകമെങ്ങുമുണ്ട്. ഒരേ കുറ്റം ആവർത്തിക്കാൻ എങ്ങനെ ധൈര്യം കിട്ടുന്നു എന്ന ചോദ്യത്തിന് അവരെല്ലാവരും നൽകുന്ന ഉത്തരം ഒന്നുതന്നെയാണ് ആദ്യത്തെ തവണ പിടിക്കപ്പെടാതിരുന്നതിൽനിന്ന് അല്ലെങ്കിൽ ആദ്യത്തെ തവണ ശിക്ഷയിൽനിന്നു രക്ഷപ്പെട്ടതു കൊണ്ട്. മിക്കവാറും അതിക്രമികൾ കുട്ടിക്കാലത്ത് ക്രൂരമായ അതിക്രമങ്ങൾക്കു വിധേയരായവരാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോൾ ലൈംഗികാതിക്രമ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്.

വാളയാർ കേസ് കുറച്ചു കൂടി ഗൗരവമുള്ളതാണ്. അതിന്റെ രാഷ്ട്രീയം ജാതീയവും സാമ്പത്തികവും കൂടിയാകുന്നു. മരിച്ച നിലയിൽ കണ്ടെത്തിയ കുട്ടികളുടെ അച്ഛനമ്മമാർ ദിവസക്കൂലി തൊഴിലാളികളാണ്. തലമുറകളായി സാമൂഹികമോ സാമ്പത്തികമോ രാഷ്ട്രീയമോ ആയ അധികാരപദവികളിൽനിന്നെല്ലാം അകറ്റിനിർത്തപ്പെട്ടവരും ചൂഷണം ചെയ്യപ്പെട്ടവരുമായ ജനങ്ങളിൽപ്പെട്ടവരാണ് അവർ.

അച്ഛനും അമ്മയും പണിക്കു പോയാൽ മാത്രം അടുപ്പിൽ തീ പുകയുന്ന കുടുംബമാണ് അവരുടേത്. കുട്ടികളെ പരിചരിച്ചു വീട്ടിലിരിക്കാനുള്ള ആർഭാടം അവരുടെ അമ്മയുടെ ജീവിതത്തിലില്ല. ആ ഒമ്പതു വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അവളുടെ ആമാശയത്തിൽ തിരിച്ചറിയാൻ കഴിഞ്ഞ ഭക്ഷണപദാർഥം മാങ്ങയുടെ അംശങ്ങളാണ് എന്നു പറയുന്നുണ്ട്. മറ്റു ഭക്ഷണപദാർഥങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധം കൊഴുത്ത മഞ്ഞ ദ്രവരൂപത്തിൽ ആയിരുന്നു എന്നും.

അതിന്റെ അർത്ഥം അവൾ കാര്യമായ ഭക്ഷണം കഴിച്ചിട്ടു മണിക്കൂറുകൾ കഴിഞ്ഞിരുന്നു എന്നാണ്. അവസാനം കഴിച്ച മാങ്ങ ദഹിക്കുന്നതിനു മുമ്പേ അവളുടെ മരണം സംഭവിച്ചു എന്നും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഒരു മാങ്ങ തിന്നു വിശപ്പടക്കിയിട്ട്, ഇരുപതു കിലോയിൽ താഴെ തൂക്കമുള്ള ഒരൊമ്പതു വയസ്സുകാരി തന്റെ ഒറ്റമുറി വീട്ടിലെ കഴുക്കോലിൽ തൂങ്ങി മരിച്ചു എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ?

ഇല്ലെങ്കിൽ ഓർക്കുക, അവളുടെയും സഹോദരിയുടെയും മരണങ്ങൾക്ക് ഉത്തരവാദികളായവർ പിടിക്കപ്പെടാത്തതിന്റെയോ ശിക്ഷിക്കപ്പെടാത്തതിന്റെയോ ആത്മവിശ്വാസത്തിൽ, കൂടുതൽ ഒമ്പതുകാരികളെയും പതിനൊന്നുകാരികളെയും ഉന്നംവച്ച് നമുക്കിടയിൽ കറങ്ങി നടക്കുന്നുണ്ട്. ''

( ഡെക്കാൻ ക്രോണിക്കിളിൽ എഴുതിയ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചത് )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP