Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

1200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽകൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ കീഴടങ്ങി; മൂന്നു മാസം നീണ്ട ഒളിവു ജീവിതത്തിന് അവസാനമുണ്ടായത് മധുരൈ കോടതിയിൽ; നിർമ്മലനെ കസ്റ്റഡിയിൽ വാങ്ങാൻ തമിഴ്‌നാട് പൊലീസ് അപേക്ഷ നല്കി; തട്ടിപ്പിനിരയായവരുടെ ആക്ഷൻ കൗൺസിലും സമരസമിതിയും പ്രതീക്ഷയിൽ

1200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ നിർമ്മൽകൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ കീഴടങ്ങി; മൂന്നു മാസം നീണ്ട  ഒളിവു ജീവിതത്തിന് അവസാനമുണ്ടായത് മധുരൈ കോടതിയിൽ; നിർമ്മലനെ കസ്റ്റഡിയിൽ വാങ്ങാൻ തമിഴ്‌നാട് പൊലീസ് അപേക്ഷ നല്കി; തട്ടിപ്പിനിരയായവരുടെ ആക്ഷൻ കൗൺസിലും സമരസമിതിയും പ്രതീക്ഷയിൽ

അരുൺ ജയകുമാർ

തിരുവനന്തപുരം: 1200 കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയ പാറശ്ശാല പളുഗൽ നിർമ്മൽകൃഷ്ണ ചിറ്റ്സ് ഉടമ കെ നിർമ്മലൻ ഒടുവിൽ കീഴടങ്ങി. മധുരൈ കോടതിയിലാണ് ഇന്ന് നിർമ്മലൻ കീഴടങ്ങിയത്. ഇന്ന് തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മധുരൈ കോടതിയിലാണ് നിർമ്മലൻ കീഴടങ്ങിയത്. കേരളം കണ്ടതിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായ നിർമ്മൽ കൃഷ്ണയുടെ തട്ടിപ്പ് മറുനാടൻ മലയാളി നിരന്തരം വാർത്ത നൽകി പിന്തുടർന്നിരുന്നു. തലസ്ഥാനത്തെ കക്ഷി രാഷ്ട്രീയ ഭൈദമന്യേയുള്ള നിരവധി നേതാക്കളുടെ പണം നിക്ഷേപിച്ചിരുന്ന ബാങ്കിൽ നിന്നും കോടികൾ നഷ്മായിരുന്നു.

മൂന്ന് മാസത്തോളം ഒളിവ് ജീവിതം നയിച്ച ശേഷമാണ് നിർമ്മലൻ ഇന്ന് കീഴടങ്ങിയത്. തലസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ശിവകുമാറിന് നിർമ്മലനോടുള്ള അടുത്ത ബന്ധങ്ങളാണ് ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചതെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു.ഇന്ന് കീഴടങ്ങിയ നിർമ്മലനെ തമിഴാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങിക്കുമെന്നാണ് വിവരം. മജിസ്ട്രേറ്റ് മുൻപാകെ ഹാജരായതിനാൽ ഇന്ന് തന്നെ ജയിലിലേക്ക് മാറ്റും

പിന്നീട് തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക കേസ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ ലഭിക്കാനായി കോടതിയിൽ അപേക്ഷ നൽകുമെന്നാണ് സൂചന. കേരളത്തിലാണ് നിർമ്മലന്റെ നിക്ഷേപ തട്ടിപ്പിന് ഇരയാവരിൽ 85 ശതമാനവുമെന്നിരിക്കെ വലിയ പ്രക്ഷോഭങ്ങളാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്. മുൻ മന്ത്രി ശിവകുമാറിനെതിരേ ഉൾപ്പടെ പ്രതിഷേധം വ്യാപിക്കുകയും പാറശ്ശാല ഹൈവേയിൽ കഴിഞ്ഞയാഴ്ച പ്രതിഷേധ ജാഥയും സംഘടിപ്പിച്ചിരുന്നു. സാമ്പത്തിക വിഷയത്തിൽ തനിക്ക് യാതൊരു ഇടപാടുകളുമില്ലെന്ന് ശിവകുമാർ നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

നിർമ്മലൻ കീഴടങ്ങിയ വിവരം പുറത്ത് വന്നതോടെ തട്ടിപ്പിനിരയായവരുടെ ആക്ഷൻ കൗൺസിലും സമരസമിതിയും വലിയ ആഘോഷത്തിലാണ്. ഇയാൾ കസ്റ്റഡിയിലായതോടെ തങ്ങളുടെ നഷ്ടപെട്ട പണം തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സമരസമിതി അംഗങ്ങൾ മറുനാടനോട് പ്രതികരിച്ചത്. കേസിന്റെ ആദ്യ ഘട്ടത്തിൽ ഇടപെടാതിരുന്ന കേരളാ പൊലീസ് പിന്നീട് ഈ വിഷയത്തിൽ കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. നിർമ്മലന്റേയും മറ്റ് കൂട്ടാളികളുടേയും സ്വത്ത് വിവരങ്ങൾ പൊലീസ് കണ്ടെത്തി റിസീവറെ അറിയിക്കുമെന്നും അതിലൂടെ തങ്ങളുടെ പണം തിരികെ കിട്ടുമെന്നും പലരും പ്രതചീക്ഷക്കുന്നു.

മകളുടെ വിവാഹത്തിന് ഉൾപ്പടെ പണം നിർമ്മൽ കൃഷ്ണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന കന്യാകുളങ്ങര സ്വദേശി ആത്മഹത്യ ചെയ്തതും വലിയ വിവാദമായിരുന്നു. നാട്ടുകാർക്ക് കോടികളുടെ നിക്ഷേപം തിരികെ നൽകാനുണ്ടായിരുന്നപ്പോഴും പണം തിരികെ നൽകേണ്ടവർക്ക് നൽകാതെ സ്വന്തം ഭാര്യക്ക് പണം നൽകാനുണ്ടെന്ന് നിർമ്മലൻ കോടതിയിൽ രേഖ സമർപ്പിച്ചിരുന്നു. സമാനമായി നിരവധി ബന്ധുക്കളുടേയും പരിചയക്കാരുടേയും പേര് തിരുകി കയറ്റി കോടികൾ പിന്നെയും വെട്ടിക്കാൻ നിർമ്മലൻ ശ്രമിച്ചിരുന്നുവെന്ന് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.

കൃത്യമായി പലിശ നൽകിയിരുന്ന നിർമ്മലന്റെ സ്ഥാപനത്തിൽ പക്ഷേ നോട്ട് നിരോധനത്തിന് ശേഷം പലിശ ഉൾപ്പടെ മുടങ്ങിയതായാണ് സൂചന. കഴിഞ്ഞ മാർച്ചിൽ കമ്പനിയുടെ പേര് മാറ്റുകയും ചെയ്തിരുന്നു നിർമ്മൽ കൃഷ്ണ ബെനഫിറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരുന്ന കമ്പനി മാർച്ചോടെ നിർമ്മൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പേരിൽ രജിസ്ട്രർ ചെയ്ത് എംഡിയായി മറ്റൊരാളെ നിയമിക്കുകയും പിന്നീട് നിർമ്മലൻ ഡയറക്ടറായി തുടരുകയുമായിരുന്നു. അതായത് ഇപ്പോൾ വെളിപ്പെടുത്തിയ സ്വത്തിൽ നിർമ്മലനെ കൂടാതെ കമ്പനിയിൽ വേറെ ആളുകളുടെ പേരിൽ ഷെയറുകൾ മാറ്റിയിട്ടുണ്ടൊ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

നോട്ട് നിരോധനത്തിന് പിന്നാലെ ജില്ലയിൽ ഏഴോളം ബാങ്കുകൾ പൊട്ടിയപ്പോഴും നിർമ്മലന്റെ സ്ഥാപനത്തിൽ മാത്രം നിക്ഷേപങ്ങൾ കൂടി വരികയായിരുന്നു. 10 ലക്ഷം രൂപ നിക്ഷേപിച്ച പലർക്കും തങ്ങളുടെ ബാങ്ക് പാസ് ബുക്കിൽ രേഖപ്പെടുത്തി നൽകിയത് പക്ഷേ വെറും ഒരു ലക്ഷം രൂപ മാത്രമാണെന്നും കാരണം ചോദിച്ചപ്പോൾ പറഞ്ഞത് ഇൻകം ടാക്‌സ് പേയ്‌മെന്റിൽ നിന്നും രക്ഷപ്പെടാം എന്നുമാണ്.നിർമ്മലൻ ഇപ്പോൾ പറയുന്നത് 90 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ്. ബാധ്യത 600 കോടിയുടേയും. അപ്പോൾ ആറിലൊന്ന് തുക പേലും നിക്ഷേപകർക്ക് തിരിച്ച് കിട്ടില്ലെന്നും ഇനി കോടതി ഇടപെട്ട് നിർമ്മലന്റെ ബിനാമി സ്വത്തുൾപ്പടെ കണ്ടെത്തിയാൽ മാത്രമെ നിക്ഷേപകർക്ക് കൂടുതലായി എന്തെങ്കിലും പണം പ്രതീക്ഷിക്കേണ്ടതുള്ളുവെന്നാണ് അഭിഭാഷകൻ പറയുന്നത്. പാപ്പർ സ്യൂട്ടിൽ നിർമ്മലൻ പറയുന്നത് തന്റെ അച്ഛന്റെ കാലത്ത് നൽകിയ പല ലോണുകളും ഇപ്പോഴും തിരികെ ലഭിക്കാനുണ്ടെന്നും അങ്ങനെയാണ് കടം പെരുകി കമ്പനി നഷ്ടത്തിലായതെന്നുമായിരുന്നു.

പാറശാലയിലെ നിർമൽ കൃഷ്ണ നിധി ലിമിറ്റഡ് എന്ന പണമിടപാട് സ്ഥാപനത്തിന്റെ നിക്ഷേപതട്ടിപ്പിനെക്കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനെക്കുറിച്ച് പുറത്ത് വന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. സാധാരണക്കാരായ നിരവധിയാളുകളുടെ പണമാണ് ഇത് മൂലം നഷ്ടപ്പെട്ടിരിക്കുന്നത്. ചിട്ടിയിലും നിക്ഷേപത്തിലുമായി 1000 കോടിയലധികം രൂപയുടെ തട്ടിപ്പുനടന്നു പ്രാഥമിക നിഗമനം.

കേരളത്തിലും, തമിഴ്‌നാട്ടിലും രണ്ട് സംസ്ഥാനങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന വലിയ തട്ടിപ്പായതിനാൽ രണ്ട് സംസ്ഥാനങ്ങളിലെ പൊലീസിന്റെ വെവ്വേറെയുള്ള അന്വേഷണത്തിന് പകരം കേന്ദ്ര ഏജൻസിയുടെ അന്വേഷണമാവും ഫലപ്രദമാവുക എന്നും രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. അതുകൊണ്ട് നിർമൽ കൃഷ്ണ തട്ടിപ്പിനെക്കുറിച്ച് സി ബി ഐ യെക്കൊണ്ട് അന്വേഷിപ്പിക്കാൻ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP