Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'സംശയരോഗിക'ളായ കുടുംബക്കാർക്കു സമാധാനം കിട്ടിയില്ലെങ്കിലും വിദഗ്ദ്ധമായി കാര്യങ്ങൾ തീർപ്പാക്കിയ ക്രൈം ബ്രാഞ്ചിനെ എങ്ങനെ കുറ്റം പറയും? ഇത്രയും വലിയ ഒരു കേസും അതിലുൾപ്പെട്ടവന്മാരെയും മുന്നിൽക്കണ്ടിട്ടും ഇത്ര കഷ്ടപ്പെട്ട് 'നാത്തൂൻപോരും' 'വ്യക്തിഹത്യ' യും ആക്കിത്തീർക്കാൻ നിങ്ങൾ ചിലർ ശ്രമിക്കുന്നത് എന്തിന്? ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും ചോദ്യങ്ങളുമായി പ്രിയ വേണുഗോപാൽ; സ്റ്റീഫൻ ദേവസ്യയോട് സംശയങ്ങൾ ഉയർത്തി ജസ്റ്റീസ് ഫോർ ബാലു കൂട്ടായ്മയും

'സംശയരോഗിക'ളായ കുടുംബക്കാർക്കു സമാധാനം കിട്ടിയില്ലെങ്കിലും വിദഗ്ദ്ധമായി കാര്യങ്ങൾ തീർപ്പാക്കിയ ക്രൈം ബ്രാഞ്ചിനെ എങ്ങനെ കുറ്റം പറയും? ഇത്രയും വലിയ ഒരു കേസും അതിലുൾപ്പെട്ടവന്മാരെയും മുന്നിൽക്കണ്ടിട്ടും ഇത്ര കഷ്ടപ്പെട്ട് 'നാത്തൂൻപോരും' 'വ്യക്തിഹത്യ' യും ആക്കിത്തീർക്കാൻ നിങ്ങൾ ചിലർ ശ്രമിക്കുന്നത് എന്തിന്? ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും ചോദ്യങ്ങളുമായി പ്രിയ വേണുഗോപാൽ; സ്റ്റീഫൻ ദേവസ്യയോട് സംശയങ്ങൾ ഉയർത്തി ജസ്റ്റീസ് ഫോർ ബാലു കൂട്ടായ്മയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിനിടെയായ അപകടം സ്വാഭാവികമെന്ന് പറയുമ്പോഴും ബന്ധുക്കൾക്ക് സംശയം തീരുന്നില്ല. അതിനിടെ പ്രിയാ വേണുഗോപാൽ വീണ്ടും ഫെയ്‌സ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കുടുംബത്തെ അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായാണ് അവർ കാര്യങ്ങൾ കുറിക്കുന്നത്. ലക്ഷ്മിയും ബാലുവിന്റെ കുടുംബവുമായുള്ള പോരായി പ്രശ്‌നത്തെ കാണാനുള്ള ശ്രമാണ് നടക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തേയും പരിഹസിക്കുന്നു. ഇതിനൊപ്പം സംഗീതജ്ഞനായ സ്റ്റീഫൻ ദേവസിയോട് ജസ്റ്റീസ് ഫോർ ബാലഭാസ്‌കർ എന്ന കൂട്ടായ്മയും ചില ചോദ്യങ്ങൾ ഉയർത്തുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിനു കാരണമായ വാഹന അപകടത്തിൽ ദുരൂഹത ഇല്ലെന്ന പ്രാഥമിക റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് തയ്യാറാക്കിയത്. ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ഇത് തന്നെ ദുരൂഹമാണ്. കാർ ഓടിച്ചത് ബാലഭാസ്‌കറെന്നാണ് അർജുൻ മൊഴി നൽകിയത്. എന്നിട്ടും ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇവയാണ്. ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയാണ്. അപകടം മനഃപൂർവം സൃഷ്ടിച്ചതല്ല. അമിതവേഗവും റോഡിന്റെ ചരിവും അപകടത്തിലേക്ക് നയിച്ചു. ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഈ നിഗമനങ്ങളിലേക്ക് എത്താൻ കാരണമായ ശാസ്ത്രീയ തെളിവുകളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി ഉന്നയിച്ച സംശയങ്ങളാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. അപകടത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നോ , ഡ്രൈവർ അർജുൻ എന്തിനാണ് മൊഴി മാറ്റിയത്, പൂന്തോട്ടം ആയുർവേദ ആശുപത്രി ഉടമകളും പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ബാലഭാസ്‌കറിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നോ, അവർക്ക് അപകടത്തിൽ പങ്കുണ്ടോ എന്നിവയായിരുന്നു സി.കെ ഉണ്ണി ഉന്നയിച്ച സംശയങ്ങൾ. അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണ സംഘം ശാസ്ത്രീയമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് ,ഡിഎൻഎ പരിശോധനകളുടെ അന്തിമ ഫലം വരുന്നതോടെ ഇത് സംശയാതീതമായി വ്യക്തമാകും. ആരോപണ വിധേയർ,ദൃക്‌സാക്ഷികൾ എന്നിവരുടെ ഫോൺ രേഖകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൂർത്തിയായി.

ബാലഭാസ്‌കർ തമ്പിയെയും വിഷ്ണുവിനെയും സാമ്പത്തികമായി പലപ്പോഴും സഹായിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണ് സ്വർണക്കടത്തിന് കസ്റ്റംസ് ഓഫീസറെ ഇരുവരും പരിചയപ്പെട്ടതെന്നും കണ്ടെത്തി. ഡിആർഐ അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ പരിമിതിയുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം പറയുന്നു. എന്നാൽ അർജുന്റെ മൊഴി തെറ്റാണെന്ന് പറഞ്ഞിട്ടും അപകടത്തിൽ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതാണ് കുടുംബത്തിന്റെ പ്രതിഷേധത്തിന് കാരണം.

പ്രിയാ വേണുഗോപാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

തമ്പിക്ക് ജാമ്യം കിട്ടി. മറ്റെയാളും താമസിയാതെ ഇറങ്ങുമായിരിക്കും. അർജുനനെ ഇനി ചോദ്യം ചെയ്തില്ലെങ്കിലും പ്രശ്‌നമില്ല. സോബിയുടെ മൊഴിയും പരിശോധിക്കേണ്ട. അജി കള്ളം പറഞ്ഞാലും അവർ വിശ്വസിക്കും. പൊലീസ് ആദ്യമേ കള്ളക്കളികൾക്കു കൂട്ട് നിന്നതും അവരുടെ നിഷ്‌കളങ്കത ആവാം. 'സംശയരോഗിക'ളായ കുടുംബക്കാർക്കു ഇനി ഒരു കാലത്തും സമാധാനം കിട്ടിയില്ലെങ്കിലും ഇത്ര വിദഗ്ദ്ധമായി കാര്യങ്ങൾ തീർപ്പാക്കിയ ക്രൈം ബ്രാഞ്ചിനെ എങ്ങനെ കുറ്റം പറയും??

ബാലുച്ചേട്ടന്റെ സുഹൃത്ത് എന്നവകാശപ്പെടുന്ന ഒരു Juliya Bijoy ഉന്നയിച്ച സംശയങ്ങളും അതിനുള്ള മറുപടികളും വീണ്ടും ഇതേ ചോദ്യങ്ങളുമായി വന്ന് ഗുരുതരമായ ഒരു കേസിനെക്കുറിച്ചുള്ള, അതിനെ എങ്ങനെയെങ്കിലും നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ചർച്ചകളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കായി സമർപ്പിക്കുന്നു. ഇനിയങ്ങോട്ട് ഇത്തരക്കാർക്ക് മറുപടി കൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല.

'കഷ്ടം! ലക്ഷ്മിയെ സംശയിക്കുന്നു എന്ന് ഞങ്ങൾ ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ലക്ഷ്മിയുടെ കൂടെ ഉള്ളവരെ സംശയിക്കണം, അവരിൽ നിന്നും ലക്ഷ്മിക്ക് പോലും ആപത്തെന്നല്ലേ അച്ഛൻ കൊടുത്ത പരാതിയിലുമുള്ളത് ? എന്നിട്ടും അവരുടെ കൂടെത്തന്നെ നിൽക്കാനും ഞങ്ങളെ ഒഴിവാക്കാനും എന്തിന് ശ്രമിച്ചു എന്നതല്ലേ ഞങ്ങളുടെ ചോദ്യം? ലക്ഷ്മിക്ക് അറിയാമല്ലോ കുടുംബത്തെ.

ബാലുച്ചേട്ടന്റെ അച്ഛൻ പലകാര്യങ്ങളും എല്ലായിടത്തും പറഞ്ഞിട്ടുണ്ട്. എഡിറ്റ് ചെയ്തവരോട് ചോദിക്കുക ബാക്കി. ഇതുവരെ പല ഇന്റർവ്യൂസിലായി പറഞ്ഞ എല്ലാം ചേർത്തു വായിക്കുമ്പോൾ കഥ മനസ്സിലാകും. അച്ഛൻ പറഞ്ഞ കാര്യങ്ങളും ബാലുച്ചേട്ടൻ അച്ഛനോട് പറഞ്ഞ കാര്യങ്ങളും തന്നെയാണ് ഞങ്ങളൊക്കെ ആദ്യം മുതൽക്കേ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനം. ലക്ഷ്മി വായ തുറക്കണം എന്ന് തന്നെയേ ഞങ്ങളും പറഞ്ഞുള്ളൂ. ഞങ്ങൾക്ക് വേണ്ടി പറയാതിരിക്കാനും ആർക്കൊക്കെയോ വേണ്ടി പറയാനും ഫേസ്‌ബുക് തുറക്കാനും ശ്രമിക്കണ്ടായിരുന്നു.

ആക്‌സിഡന്റ് സമയത്തു തടിയുള്ള ആളെ കണ്ടെന്നു പറഞ്ഞത് ഞാനല്ല, സോബിയാണ്. അത് തമ്പിയായിക്കൂടെ എന്നത് ന്യായമായ സംശയം, അതിനു ആർക്കാണ് വിഷമം? അതെന്റെ ഭർത്താവായിക്കൂടെന്നു ലക്ഷ്മിക്ക് പറയണമെങ്കിൽ അതിനർത്ഥം തമ്പി ആവരുത് അത് എന്ന് ലക്ഷ്മിക്ക് നിര്ബന്ധമുണ്ടെന്നാണോ? ഒരുകാര്യം പറയട്ടെ, നിങ്ങൾ ചില സുഹൃത്തുക്കൾ കൂടെ നിന്ന് ലക്ഷ്മിയെ കൂടുതൽ കുഴിയിലേക്ക് ചാടിക്കുകയാണ്. എന്റെ പോസ്റ്റുകളിൽ ഒരു വാക്കു പോലും ഇതുവരെ തിരുത്തേണ്ടതായിട്ടുണ്ടെന്നു ഞാൻ കരുതുന്നില്ല. ഏതു ചോദ്യത്തിനും മറുപടി നൽകാനും തയ്യാർ. പക്ഷെ നിങ്ങളൊക്കെ വാദിച്ചതും ന്യായീകരിച്ചും ലക്ഷ്മിയെ കുടുക്കിലാക്കിക്കൊണ്ടിരിക്കുകയാണ്, ലക്ഷ്മിക്ക് ചോദ്യങ്ങളുണ്ടെങ്കിൽ നേരിട്ടാവാമല്ലോ.

ഒരുമിച്ചൊരു പ്രസ് മീറ്റ് ആകാമെന്ന് ലക്ഷ്മിയോട് പറയൂ, സംശയങ്ങളെല്ലാം മാറ്റാം, പിന്നെ തമ്പിയോട് ചോദിക്കാനുള്ളതെല്ലാം ഒരുമിച്ചു ചോദിക്കുകയും ചെയ്യാം, എന്താ? കല്യാണം കഴിഞ്ഞൊരു തവണയെങ്കിലും ബാലുവിന്റെ കുടുംബത്തിൽ നിന്ന് മോശമായ എന്തെങ്കിലും ലക്ഷ്മി കണ്ടിട്ടുണ്ടോ എന്ന് പറയട്ടെ.

ഇനി ചില പേർസണൽ കാര്യങ്ങൾ.

ശരിയാണ്, ബാലുച്ചേട്ടന്റെ വീട്ടിൽ ഞാൻ പോയിട്ടില്ല. ആ ചേതനയറ്റ ശരീരം അവിടെകിടക്കുമ്പോഴാണ് ആദ്യമായി അവിടേക്കു കാലുകുത്തിയത്. ബാലുച്ചേട്ടൻ ക്ഷണിക്കാഞ്ഞിട്ടല്ല, പക്ഷെ പേരമ്മയ്ക്കു സ്ഥാനം നൽകാത്ത വീട്ടിൽ ഞാൻ എന്തിനു വരണം എന്ന എന്റെ വാശി മാത്രമാണ്. ഇത് പറഞ്ഞു ഞാനും ബാലുച്ചേട്ടനും തർക്കിച്ചിട്ടുണ്ട്, ലക്‌സ്മി എന്തുകൊണ്ട് ഒരിക്കൽപ്പോലും പേരമ്മയെയോ ചേച്ചിയെയോ കാണാനും അടുക്കാനും ശ്രമിച്ചില്ല എന്നത് ഞാൻ ചേട്ടനോട് ചോദിച്ചിട്ടുണ്ട്. ഞാനും ഒരു ഭാര്യയാണ്, മരുമകളാണ്. എനിക്ക് സ്‌നേഹവും സ്ഥാനവും നൽകുന്ന ഭർത്താവിന്റെ കുടുംബത്തെ അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ സ്‌നേഹിക്കാനും അവർക്കു വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും ഞാൻ ശ്രമിക്കും. ഇത് ബാലുച്ചേട്ടനോടും പറഞ്ഞിട്ടുണ്ട്. മുൻകൈഎടുക്കേണ്ടവർ തന്നെ വിചാരിച്ചാലേ എല്ലാം ശരിയാകൂ എന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ആഗ്രഹിക്കുന്ന, വേണ്ടുന്ന രീതിയിൽ ഒരു ബന്ധങ്ങളെയും എത്തിക്കാൻ കഴിയാത്തതിന്റെ വിഷമം ബാലുച്ചേട്ടന് എന്നുമുണ്ടായിരുന്നു. ഞാൻ ബാലുച്ചേട്ടന് 7 വയസ്സ് താഴെയാണ്. അനിയത്തി എന്നല്ല ആര് ഉപദേശിക്കുന്നതും ഇഷ്ടമല്ലാത്ത പിന്നെ തിരിഞ്ഞുനോക്കാത്ത ആളാണ് ബാലുച്ചേട്ടൻ. പക്ഷെ എന്റെ വാക്കിനു ബാലുച്ചേട്ടൻ വിലത്തന്നിരുന്നു എന്നതിന്റെ തെളിവാണ് പിന്നീട് ഞങ്ങളുടെ ഒക്കെ വീട്ടിൽ ബാലുച്ചേട്ടൻ ലക്ഷ്മിയേയുംകൂട്ടി വന്നത്. ചെന്നൈയിൽ എന്റെ വീട്ടിൽ വന്നപ്പോൾ തബലിസ്‌റ് പാച്ചുവും കൂടെ ഉണ്ടായിരുന്നു. എന്റെ ചേച്ചിയും കുടുംബവും ബാലുച്ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്. അന്ന് ഒരുപാട് നേരം രസമായി അവിടെ ചിലവഴിച്ചിട്ടുമുണ്ട്. ഈയിടെ ഒരു ചർച്ചയിൽ ഞങ്ങളെ അറിയുകയേ ഇല്ലാ എന്ന് പറഞ്ഞ ഷാന്മോൻ എന്ന ഇഷാൻ ദേവ് അവിടെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, പണ്ട് ഞങ്ങളുടെ ഒരു കച്ചേരിക്ക് ബാലുച്ചേട്ടൻ വയലിൻ വായിച്ചത് കാണാൻ വന്നറ്റും ബാലുച്ചേട്ടൻ ഞങ്ങളുടെ വീട്ടിൽ നിന്നിരുന്നപ്പോളൊക്കെ അവിടെ സ്ഥിരമായി വരാറുണ്ടായിരുന്നതും ഒക്കെ പറഞ്ഞു പരിചയം പുതുക്കുകയും ചെയ്തിരുന്നു.

ലക്ഷ്മി ഗർഭിണിയായ വിവരം അമ്മൂമ്മയുടെ പിറന്നാളിന് എല്ലാവരേയും അറിയിച്ചു അന്ന് ഒരുമിച്ചിരുന്നു സദ്യയും ഉണ്ടതാണ്. ലക്ഷ്മിക്ക് ഇടയ്ക്കു ചില ബുദ്ധിമുട്ടുകൾ വന്നപ്പോൾ ബാലുച്ചേട്ടൻ മരുന്നിന്റെ കാര്യമൊക്കെ അന്വേഷിച്ചത് എന്റെ ഭർത്താവിനോടാണ്. മോൾ ജനിച്ച വിവരം ബാലുച്ചേട്ടൻ ആദ്യം വിളിച്ചുപറഞ്ഞ ആൾക്കാരിൽ ഞാനുമുണ്ട്. ഞങ്ങളുടെ മക്കളുടെ dob 21 ആയതും പേരിന്റെ വിശേഷവുമൊക്കെ ഞങ്ങൾ പങ്കുവച്ചിരുന്നു. എന്റെ ചേച്ചി മായാ us ഇത് നിന്ന് മോൾക്ക് ഉടുപ്പുകളുമൊക്കെയായി വന്നപ്പോളാണ് അവർ വീട് മാറിയത്തിന്റെയും ലത കൂടെയുള്ളനത്തിന്റെയും ലതയോടൊപ്പം പോകുന്നതിന്റെയും കഥ കേൾക്കുന്നത്. ഞങ്ങളുടെയൊക്കെ മക്കളെ ബാലുച്ചേട്ടനോ ലക്‌സ്മിയോ കാണാൻ വന്നിട്ടില്ല, അമ്മാവന്റെ വീട്ടിലാണ് അതുമൊക്കെ നടക്കാറ് . അതിലാർക്കും പരാതിയും പരിഭവവുമില്ല, ഓരോരുത്തരുടെയും അവസ്ഥ മനസ്സിലാക്കാനല്ലെങ്കിൽ ബന്ധങ്ങളെന്തിന്!

അമ്മൂമ്മയുടെ വയ്യായ്കയും ആശുപത്രിവാസവും മരണവും ഒക്കെ ഞങ്ങളെയൊക്കെ ഒത്തിരി ബാധിച്ചതാണ്. ലക്ഷ്മി ഒരു 10 വർഷത്തിന് ശേഷമാണ് അമ്മൂമ്മയുടെ വീട്ടിൽ വരാൻപോലും തുടങ്ങിയത്. പക്ഷെ ആ പാവം അമ്മൂമ്മ അതിനൊക്കെ എത്രയോ മുന്നെയവരുടെ വാടക വീട്ടിൽ പോയിട്ടുണ്ട്. ആ അമ്മൂമ്മ മരിച്ചപ്പോൾ ലക്ഷ്മി മോളെയും കൂട്ടി വരുമെന്ന് ഞങ്ങൾ കരുതി. ചടങ്ങുകൾ കഴിഞ്ഞു പൂന്തോട്ടത്തിലേയ്ക്ക് പോകാനുള്ള ധൃതിയായിരുന്നു. അന്ന് ബാലുച്ചേട്ടൻ പറഞ്ഞത് ഞാൻ പോസ്റ്റിൽ ഇട്ടിട്ടുണ്ട്. അതൊക്കെ വലിയ മുറിവുകളാണ്..പക്ഷെ എന്നുമവർക്കു വേണ്ടി പ്രാര്ഥിക്കുകയെ ഞങ്ങളുടെ വീട്ടിൽ ഓരോരുത്തരും ചെയ്തിട്ടുള്ളൂ.

അപ്പോൾ ബാക്കി പ്രസ് മീറ്റിന് ??

പ്രൊഫഷണൽ അല്ലെങ്കിൽ പിന്നെ എന്ത് ബന്ധമാണുള്ളത്? വീട്ടുകാരുള്ളപ്പോഴും ആശുപത്രിയിൽ പോകാൻപോലും ഇവരെ ഉള്ളൂ എന്ന അവസ്ഥ എന്താണ്? CCTV connected to thampi's phone, അതോ? ലക്ഷ്മി അവിടെ ഒറ്റയ്ക്കല്ലല്ലോ, അമ്മയും അച്ഛനും അനിയനും ഒക്കെയില്ലേ? എന്നിട്ടു ലത കൂടെ നിന്നേ പറ്റൂ എന്ന് ലക്ഷ്മി വാശിപിടിച്ചു എന്നല്ലേ ലത പറഞ്ഞത്? തമ്പിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ നിങ്ങൾ ലക്ഷ്മിയോടൊപ്പം തന്നെയുള്ള ആരോ ആണ് എന്നാണ് മനസ്സിലായത്. പൊലീസ് തന്നെ തന്ന സൂചനകളാണ് ലക്ഷ്മിയുടെ ബാഗിലെ സ്വർണത്തിന്റെ കാര്യവും മറ്റും. അതിനുള്ള ഉത്തരം ഇപ്പോഴും ആർക്കും വ്യക്തവുമല്ലതാനും. ലക്ഷ്മി പറഞ്ഞതെല്ലാം പലതരത്തിൽ കാണുകയും ചെയ്തു. ലക്ഷ്മിയെ കാണാൻ അനുവാദം തരേണ്ടത് തമ്പിയാണെങ്കിൽ എത്ര തവണ അങ്ങോട്ടേക്ക് പോകാൻ തോന്നും? !

ഞങ്ങളുടെ മേൽ ഇത്രയും നാളായി വന്നുവീണ ചെളി പുറത്തേക്കിട്ടു എന്നെ ഉള്ളൂ...അത് മനസ്സിലാക്കേണ്ടവർക്കു മനസ്സിലായിട്ടുമുണ്ട്.. ചില വരികൾ മാത്രമേ വായിക്കൂ എന്ന് വാശിയുണ്ടെന്നു തോന്നുന്നല്ലോ. Oct 2 മുതൽ ഞങ്ങൾക്കെതിരെ ഒരുപാട് fb പോസ്റ്റുകളും ഓൺലൈൻ വിഡിയോകളും വന്നിരുന്നു. ആശുപത്രിയിൽ കണ്ട കാഴ്ചകളും വിചിത്രമായിരുന്നു. ഞാൻ എഴുതി വച്ചതു ആരെയും കാണിക്കണ്ട എന്നായിരുന്നു തീരുമാനം, മുതിർന്നവരും അങ്ങനെ തന്നെ പറഞ്ഞു. വികാരമുണ്ടെങ്കിലും ഒപ്പം വിവേകവുമുണ്ട്. ചെയ്തില്ല. സ്വർണക്കള്ളക്കടത്തു പുറത്തുവന്നതും ബാലഭാസ്‌കറിന്റെ പേജിലെ fb പോസ്റ്റ് കണ്ടിട്ട് പിന്നീട് അതിലെ 'kaikazhukal' കണ്ടതും തന്നെയാണ് പോസ്റ്റ് പബ്ലിക്കായിട്ടു ഇടാൻ കാരണം എന്ന് പറഞ്ഞല്ലോ.

ആരുടെയാണെങ്കിലും, സുഹൃത്തേ, നിങ്ങളുടെ കൂട്ടത്തിൽ ആരൊക്കെയോ പറഞ്ഞല്ലോ, വിഷ്ണുവിനെ പണ്ടേ അറിയാമായിരുന്നു, ബാലുവിന് warning കൊടുത്തതാണെന്നുമൊക്കെ. എന്നിട്ട് ബാലുച്ചേട്ടൻ പോയപ്പോൾ ലക്ഷ്മിക്ക് കൊടുത്തിരുന്നോ ആ warning? വിഷ്ണുവിനെക്കുറിച്ച് മാത്രമല്ല, തമ്പിയയെക്കുറിച്ചും ലതയെക്കുറിച്ചും ഞങ്ങൾ കൊടുത്തിരുന്നു, പൊലീസിനും കൊടുത്തു പരാതി. എന്നിട്ടിപ്പോഴോ? ലക്ഷ്മിയെ സംരക്ഷിക്കുക എന്ന വ്യാജേന നിങ്ങളൊക്കെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

ശരി, ബാലു പാവം സ്‌നേഹം കിട്ടാതെ വളർന്നു എന്ന് നിങ്ങൾ പറയുന്നു. കല്യാണം കഴിച്ചിട്ടും എന്തുപറ്റി? ലക്ഷ്മിയും അങ്ങനെതന്നെ ആയിരുന്നോ? 2 പേർക്കും സ്‌നേഹം കൊടുക്കാൻ ലതയെ ഉണ്ടായിരുന്നുള്ളൂ? സ്വന്തം കുടുംബത്തിൽ കയറി ഭരിക്കാൻ വരുന്ന, ഭർത്താവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മറ്റൊരു സ്ത്രീയെ, ആദ്യം പുറത്താക്കുന്നത് ഭർത്താവിനോട് സ്‌നേഹക്കൂടുതലുള്ള പൊസ്സസ്സീവ് ആയ ഭാര്യ ആയിരിക്കും. ഇവിടെ അതുണ്ടായില്ലല്ലോ?? ഒരു പോസ്റ്റിൽ ഞാൻ പറഞ്ഞിരുന്നു. സ്വന്തം സൗകര്യങ്ങൾക്കും സുഖത്തിനും വേണ്ടി ആവശ്യമില്ലാത്തവരെ വീട്ടിൽ പ്രതിഷ്ഠിച്ചാൽ ഇതാണ് ഗതി. അമ്മയെയും സഹോദരങ്ങളെയും ബാലു മാറ്റി നിർത്തിയിട്ടില്ല, അത് നിങ്ങളുടെ കഥ, പക്ഷെ ഇവരോടൊപ്പം ആയിരുന്നു, അതിന് കൂടെയുള്ളവർ തന്നെയാണ് കാരണവും.

ഒരുകാര്യം കൂടി, ബാലു ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ പറയുമായിരുന്നോ എന്ന് - ബാലുവിനെ തിരിച്ചു കിട്ടിയിട്ട് പറയാം എന്നാണ് ആദ്യമേ കരുതിയത്. നിങ്ങളോടൊക്കെ അതേ ചോദ്യം- ബാലു ഉണ്ടായിരുന്നെങ്കിൽ oct 2 മുതൽ വന്ന ബാലുവിന് കുടുംബമില്ല എന്ന കഥകളും വരുമായിരുന്നോ? കുഞ്ഞിന്റെയും പാലുകാച്ചലിന്റെയും ഒക്കെവരെ ചോദ്യങ്ങളുമായി നിങ്ങളും വരുമായിരുന്നോ?

പിന്നെ, ഇത്രയും വലിയ ഒരു കേസും അതിലുൾപ്പെട്ടവന്മാരെയും മുന്നിൽക്കണ്ടിട്ടും അതിനിടെ ഇത്ര കഷ്ടപ്പെട്ട് 'നാത്തൂൻപോരും' 'വ്യക്തിഹത്യ' യും ആക്കിത്തീർക്കാൻ നിങ്ങൾ ചിലർ ശ്രമിക്കുന്നത് കാണുമ്പോൾ എന്താണ് പറയേണ്ടത്? ബാലുവിന്റെ സുഹൃത്ത് ആണെന്ന് തെളിയിക്കാൻ കിട്ടുന്ന ഒരു അവസരം പാഴാക്കിയല്ലോ.. '

സ്റ്റീഫൻ ദേവസ്സിയോട് ജസ്റ്റീസ് ഫോർ ബാലുവെന്ന കൂട്ടായ്മ ഉയർത്തുന്ന സംശയങ്ങൾ ഇങ്ങനെ

സ്റ്റീഫൻ ദേവസ്സി വെളിപ്പെടുത്തിയ കാര്യങ്ങളിൽ അവ്യക്തതകൾ തോന്നിയതുകൊണ്ട് ചില സംശയങ്ങൾ ഉന്നയിക്കുന്നു

1. മറ്റുള്ളവർക്ക് കയറാൻ വിലക്കുണ്ടായിരുന്നിരുന്നിട്ടും ഡോക്ടേർസ് സ്റ്റീഫന് മുക്കാൽ മണിക്കൂറോളം ICU വിൽ നിൽക്കാനും സംസാരിക്കാനും അനുമതി കൊടുത്തോ..........?
(അച്ഛനും വീട്ടുകാർക്കും പോലും അത്രയും സമയം നൽകിയിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്)
2. സ്റ്റീഫന്റെ കൂടെ ഡോക്ടേർസിനൊപ്പം ഒരു 'സുഹൃത്തും'ഉണ്ടായിരുന്നു എന്ന്... അത് ആരാണ് .......?
3. സ്റ്റീഫൻ ബാലുവിന് വോയിസ് മെസേജസ് അയക്കണമെന്ന് ഡോക്ടർമാർ പറഞ്ഞെന്നു പറയുന്നു. ബാലുവിന്റെ ഫോൺ തമ്പിയുടെ കൈവശം ആണെന്നിരിക്കെ, കുടുംബത്തോട് ഇത് പറയാഞ്ഞത് എന്തുകൊണ്ട്...........?
4. തമ്പി അവസാനം കണ്ടു എന്നതും സ്റ്റീഫൻ അറിഞ്ഞിട്ടുണ്ട്...

അന്ന് സ്റ്റീഫൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP