Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സർവ്വപ്രതാപിയായ കരുണാകരനെ കണ്ട് അധികാരം ഏറ്റെടുത്ത ജഡ്ജി! ശീമാട്ടിക്കായി മെട്രോയെ എതിർത്ത സാമൂഹിക പ്രതിബദ്ധത; പുകവലി നിരോധന വിധിയുമായി നേടിയ പൊലീസ് സംരക്ഷണം; മോഹിപ്പിക്കുന്ന പദവികൾക്ക് വേണ്ടി ദാഹിക്കുന്ന ന്യായാധിപർ എന്ന സ്വന്തം രോമാഞ്ച വിധി സ്വന്തം കാര്യത്തിൽ മറക്കുന്ന ജസ്റ്റീസ്; നെടുങ്കണ്ടം കമ്മീഷനായി ജസ്റ്റീസ് നാരയണക്കുറുപ്പെത്തുമ്പോൾ രോഷവുമായി സോഷ്യൽ മീഡിയ; വെള്ളാനയാകാൻ മറ്റൊരു ജ്യുഡീഷ്യൽ കമ്മീഷനും

സർവ്വപ്രതാപിയായ കരുണാകരനെ കണ്ട് അധികാരം ഏറ്റെടുത്ത ജഡ്ജി! ശീമാട്ടിക്കായി മെട്രോയെ എതിർത്ത സാമൂഹിക പ്രതിബദ്ധത; പുകവലി നിരോധന വിധിയുമായി നേടിയ പൊലീസ് സംരക്ഷണം; മോഹിപ്പിക്കുന്ന പദവികൾക്ക് വേണ്ടി ദാഹിക്കുന്ന ന്യായാധിപർ എന്ന സ്വന്തം രോമാഞ്ച വിധി സ്വന്തം കാര്യത്തിൽ മറക്കുന്ന ജസ്റ്റീസ്; നെടുങ്കണ്ടം കമ്മീഷനായി ജസ്റ്റീസ് നാരയണക്കുറുപ്പെത്തുമ്പോൾ രോഷവുമായി സോഷ്യൽ മീഡിയ; വെള്ളാനയാകാൻ മറ്റൊരു ജ്യുഡീഷ്യൽ കമ്മീഷനും

എം മനോജ് കുമാർ

തിരുവനന്തപുരം: ഒരു പദവി സർക്കാർ നൽകുമ്പോൾ ആ പദവിയിലിരുന്ന് അടുത്ത പദവി ഉറപ്പിച്ചാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് ആദ്യത്തെ പദവിയിൽ നിന്ന് പടിയിറങ്ങാറ്. നാരായണക്കുറുപ്പിനെ അറിയാവുന്നവർ പറയുന്ന കാര്യമാണിത്. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങിയ ശേഷം അടുത്ത പദവി അന്വേഷിച്ചിരിക്കുമ്പോഴാണ് നെടുങ്കണ്ടം രാജ്കുമാർ ഉരുട്ടിക്കൊലക്കേസിൽ സർക്കാർ ഇന്നലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും അതിന്റെ തലപ്പത്ത് ജസ്റ്റിസ് നാരായണക്കുറുപ്പിനെ അവരോധിക്കുകയും ചെയ്തിരിക്കുന്നത്. വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ പുതിയ പദവികളിൽ ആസനസ്ഥരാകുന്നത് വിധിയിലൂടെ വിമർശിച്ച ജഡ്ജി കൂടിയാണ് നാരായണകുറുപ്പ്.

രോമാഞ്ചമുണ്ടാക്കുന്ന ഒരു വിധിയിൽ കുറുപ്പ് പറഞ്ഞതിങ്ങനെ: .തന്റെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഉടൻ തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോട് ആ രംഗത്തേക്കിറങ്ങുന്ന ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ നിഷ്പക്ഷനായാകും തന്റെ ജുഡീഷ്യൽ കർത്തവ്യങ്ങൾ നിർവഹിക്കുക എന്നത് അസാധ്യമാണ്. മോഹിപ്പിക്കുന്ന പദവികൾക്ക് വേണ്ടി ദാഹിക്കുന്ന ന്യായാധിപർ, വിരമിക്കലിനു ശേഷം ധനലാഭമുള്ള ഉദ്യോഗമോ രാഷ്ട്രീയ പാർട്ടികളിലെ പദവികളോ സ്വീകരിക്കുമ്പോൾ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഒലിച്ചുപോകുന്നത്. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ഉത്തമതാൽപര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു സമിതിയുടെ അവധാനതയോട് കൂടിയുള്ള ചർച്ചയും നീക്കവും അടിയന്തരാവശ്യമാണ്. എന്നാൽ ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശേഷമുള്ള കുറുപ്പിന്റെ കാര്യമോ?-ഇതാണ് സോഷ്യൽ മീഡിയ ഇപ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്നത്.

സ്വന്തം വിധിയിലെ മഷി തുള്ളികൾ ഉണങ്ങും മുൻപ് തന്നെ അദ്ദേഹം തന്റെ തന്നെ വിധിന്യായം കാറ്റിൽപ്പറത്തി. 1998 സെപ്റ്റംബർ എട്ടിന് ഈ വിധിന്യായം പുറപ്പെടുവിച്ച അദ്ദേഹം 2001 ഡിസംബർ 12 ന് ന്യായാധിപ സ്ഥാനത്ത് നിന്ന് വിരമിച്ചു. പിന്നീട് ഒരു നിമിഷം പോലും അദ്ദേഹം വെറുതെ ഇരുന്നില്ല. 2002 ജൂലൈ 27 ന് കോട്ടയത്തെ കുമരകം ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് നാരായണക്കുറുപ്പിനെ എ.കെ. ആന്റണി സർക്കാർ നിയമിച്ചു. ഏഴ് മാസം കൊണ്ട് അദ്ദേഹം റിപ്പോർട്ടും കൊടുത്തു. 2007 മെയ് മാസത്തിൽ പത്രക്കാരുടെ സേവന- വേതന മുറപ്പിക്കുന്ന നാഷണൽ വേജ് ബോർഡ് ഫോർ വർക്കിങ് ജേർണലിസ്റ്റ് കമ്മീഷന്റെ തലവനായി കേന്ദ്ര തൊഴിൽ മന്ത്രാലയം നിയമിച്ചു. ആ കമ്മീഷൻ റിപ്പോർട്ടും അദ്ദേഹം എഴുതി നൽകി.

പദവിക്ക് ചുറ്റും എന്നും ന്യായാധിപൻ

പിന്നീട് കേരള സ്റ്റേറ്റ് പൊലീസ് കംപ്ലയിന്റ് അഥോറിറ്റി ചെയർമാനായി 2015ൽ നിയമിതായി. അത് കഴിഞ്ഞു അസ്വസ്ഥനായി നിന്ന അദ്ദേഹത്തിന് ഇപ്പോൾ പിണറായി സർക്കാർ പ്രിയങ്കരനാകുന്നു. അടുത്ത അന്വേഷണ കമ്മീഷന്റെ ചുമതലയും ഇന്നലെ അദ്ദേഹത്തെ ഏൽപ്പിച്ചു. നെടുങ്കണ്ടത്ത് രാജ് കുമാറിനെ പൊലീസുകാർ ഉരുട്ടിക്കൊന്ന സംഭവം അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് മാസം കൊണ്ട് റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ഉത്തരവ്. ക്രൈംബ്രാഞ്ച് അന്വേഷണം സമാന്തരമായി നടക്കുമ്പോഴാണ് സർക്കാർ നാരായണകുറുപ്പിനെ കമ്മീഷൻ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. പൊലീസ് കംപ്ലയിന്റ് അഥോറിറ്റി അധ്യക്ഷൻ ആയി സ്ഥാനമൊഴിയുമ്പോൾ വീണ്ടും അധ്യക്ഷനാകാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് നടക്കാത്തതിനാലാണ് കുറുപ്പ് ആ സ്ഥാനം വിട്ടത്. അടുത്ത പദവിയെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കുറുപ്പിനെ തേടി വീണ്ടും പദവിയെത്തിയത്.

നെടുങ്കണ്ടം ഉരുട്ടിക്കൊലയെക്കുറിച്ചുള്ള ജനരോഷം പതഞ്ഞു പൊങ്ങുമ്പോൾ താത്കാലിക ശമനം തേടിയാണ് സർക്കാർ ഒപ്പം ജുഡീഷ്യൽ അന്വേഷണം കൂടി പ്രഖ്യാപിച്ചത്. ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിപാടിയുമാണ്. കേരളം ഭരിച്ച ഒരു സർക്കാരും ഒരു ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും നടപടിയെടുത്തില്ല. കെഎസ്ആർടിസിയെ വെള്ളാനയെന്നു വിശേഷിപ്പിക്കുമ്പോൾ അതിലും വലിയ വെള്ളാനകളായി മാറുന്ന ജുഡീഷ്യൽ കമ്മീഷനുകളിലേക്ക് പലപ്പോഴും ജനശ്രദ്ധ എത്താറില്ല. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കുന്ന ജസ്റ്റിസ് പി.എ.മുഹമ്മദ് കമ്മീഷൻ ഇതേവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

അഞ്ച് തവണയായി മുപ്പത് മാസമാണ് അന്വേഷണ കമ്മീഷന്റെ കാലാവധി സർക്കാർ നീട്ടി നൽകിയത്. ഒരു കോടി തൊണ്ണൂറു ലക്ഷത്തോളം രൂപയാണ് കമ്മീഷൻ ഇതുവരെ ചെലവിട്ടിരിക്കുന്നത്. ഇനിയും ഈ ഈ വർഷം നവംബർ മാസം വരെ കമ്മീഷന് കാലാവധിയുമുണ്ട്. സോളാർ കമ്മീഷൻ അന്വേഷിച്ച ജസ്റ്റിസ് ജി.ശിവരാജൻ കമ്മീഷന്റെ അവസ്ഥയെന്താണ്? നീട്ടി നീട്ടി അന്വേഷണം മുന്നോട്ടു കൊണ്ടുപോയിട്ടും സോളാർ കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴുംഫയലിൽ ഉറങ്ങുകയാണ്. എല്ലാ ജുഡീഷ്യൽ കമ്മീഷനുകളുടെയും അവസ്ഥ കൂടിയാണിത്.

ഇപ്പോൾ നെടുങ്കണ്ടം രാജ്കുമാർ ഉരുട്ടിക്കൊല കേസിൽ ഒരു മാസം കൊണ്ട് നിഷ്പ്രയാസം പൂർത്തിയാക്കാൻ കഴിയുന്ന ഉരുട്ടിക്കൊല അന്വേഷണത്തിനുള്ള സമയം സർക്കാർ ആറുമാസമാണ് നൽകിയിരിക്കുന്നത്. ആറുമാസം കഴിഞ്ഞാൽ വീണ്ടും ഒരു മൂന്നു മാസം സർക്കാർ വീണ്ടും നീട്ടിക്കൊടുത്തേക്കും. അത് കഴിഞ്ഞു വീണ്ടും മൂന്നു മാസം. അപ്പോഴേക്കും ജനങ്ങൾ ഈ കാര്യം മറക്കുകയും കമ്മീഷൻ റിപ്പോർട്ട് സമർപ്പണം ഒച്ചപാടില്ലാത്ത സമയത്ത് നടക്കുകയും ചെയ്യും. ഉരുട്ടിക്കൊല കേസിൽ ഇത് സർക്കാർ ലക്ഷ്യമാകുമ്പോൾ ഒപ്പം രക്ഷപ്പെടുന്നത് ജസ്റ്റിസ് നാരായണകുറുപ്പ് കൂടിയാണ്. അദ്ദേഹത്തിന്റെ മുൻകാല ചെയ്തികൾ അന്വേഷിക്കുമ്പോഴോ എന്തായിരുന്നു നാരായണകുറുപ്പ് എന്ന് തെളിയുകയും ചെയ്യും.

കരുണാകരനെ കണ്ട കുറുപ്പ്

കെ.കരുണാകരൻ സർവ പ്രതാപിയായി കേരളം ഭരിക്കുന്ന സമയം. മുഖ്യമന്ത്രി കെ.കരുണാകരനെ കാണാൻ ഒരു വിശിഷ്ഠാതിഥിയെത്തി. കരുണാകരൻ സമയം കൊടുത്ത പലരും അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും ആ സമയത്ത് കരുണാകരൻ പ്രവേശനം അനുവദിച്ചില്ല. കരുണാകരന്റെ ഗൺമാൻ രാമചന്ദ്രൻ നായർ രഹസ്യമായി പറഞ്ഞു. ഉള്ളിലെ ആൾ പുറത്തുവന്നാലേ ലീഡർ ഇനി ആരെയെങ്കിലും കാണൂ. കുറെ കാത്തിരിപ്പിന് ശേഷം ആ വിശിഷ്ടാതിഥി പുറത്തെത്തി. ആ അതിഥി മറ്റാരുമായിരുന്നില്ല. നാരായണകുറുപ്പ് ആയിരുന്നു.

പിറ്റേന്ന് ഹൈക്കോടതി ജഡ്ജി ആയി ചുമതലയേൽക്കുന്ന നാരായണകുറുപ്പ് ആണ് തലേന്ന് മുഖ്യമന്ത്രിയെ നേരിട്ട് കൺപാർത്തത്. ജഡ്ജിയായി നിയമിതനാകാൻ പോകുന്ന ഒരു ജസ്റ്റിസ് കാത്തു സൂക്ഷിക്കേണ്ട ധാർമ്മികതയുടെ എല്ലാ അതിരുകളും ലംഘിച്ചാണ് നാരായണകുറുപ്പ് അന്ന് മുഖ്യമന്ത്രിയെ കണ്ടത്. ഈ കാര്യം എന്തായിരുന്നു നാരായണകുറുപ്പ് എന്നതിന്റെ വ്യക്തമായ സൂചനകൾ നൽകുന്നു. വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുമായി നാരായണക്കുറുപ്പ് കാത്തു സൂക്ഷിച്ച ബന്ധത്തിന്റെ സൂചനകൾ നൽകുന്ന കൂടിക്കാഴ്ചയായിരുന്നു ഇത്. വിവിധ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് എല്ലാ കാലവും പ്രിയങ്കരനായിരുന്നു നാരായണക്കുറുപ്പ്. അതുകൊണ്ട് തന്നെ ഹൈക്കോടതി ജഡ്ജിയായി വിരമിച്ച ശേഷവും പദവികൾക്ക് അദ്ദേഹത്തിന് ഒരു ക്ഷാമവും വന്നിട്ടില്ല.

കൊച്ചി മെട്രോയ്ക്ക് എതിരെ സമരം നടക്കുമ്പോൾ അതിന്റെ മുൻ നിരയിൽ ഉണ്ടായിരുന്ന ആളാണ് ജസ്റ്റിസ് നാരായണക്കുറുപ്പ്. കൊച്ചി സെൻട്രലിലെ ശീമാട്ടിയുടെ കണ്ണായ സ്ഥലം കൊച്ചി മെട്രോയുടെ പേരിൽ നഷ്ടപ്പെടും എന്ന് മനസിലാക്കിയായിരുന്നു ഈ സമരം.പൊതുസ്ഥലത്ത് പുകവലി നിരോധിച്ച വിധിയോടെയാണ് നാരായണകുറുപ്പ് ശ്രദ്ധ നേടുന്നതും. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് വിരമിച്ച ശേഷവും പൊലീസ് അകമ്പടിക്ക് കുറുപ്പ് സർക്കാരിനെ സമീപിക്കാറുള്ളതും. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹം അസ്വസ്ഥനായിരുന്നു.

കുറുപ്പിനുള്ള പൊലീസ് സുരക്ഷ കേന്ദ്രവും കേരളവും അടങ്ങുന്ന റിവ്യൂ കമ്മറ്റി തള്ളിയിരുന്നു. ഇതിൽ കുറുപ്പ് വേദനിച്ചിരുന്നു. പക്ഷെ പദവി ലഭിക്കാത്തതിനാൽ കുറുപ്പിന് പൊലീസ് സംരക്ഷണം ലഭിച്ചതുമില്ല. ഇങ്ങിനെ നിന്നുപോയ പൊലീസ് സംരക്ഷണമാണ് നെടുങ്കണ്ടം ഉരുട്ടിക്കൊല കമ്മീഷൻ പദവിയിലൂടെ കുറുപ്പിന് വീണ്ടും ലഭിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന മാധ്യമ പ്രവർത്തകൻ റോയി മാത്യുവിന്റെ കുറിപ്പ്

മി ലോർഡ്, ജസ്റ്റ് റിമംബർ ദാറ്റ്!

നെടുങ്കണ്ടം ഉരുട്ടിക്കൊല അന്വേഷിക്കാൻ ഹൈക്കോടതി റിട്ട . ജഡ്ജി കെ. നാരായണക്കുറുപ്പിനെ സംസ്ഥാന സർക്കാർ നിയമിച്ചു. നല്ല കാര്യം!
പക്ഷേ, ഈ കൂറുപ്പ് സാർ കേരള ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലത്ത് നല്ല ഒരു സൊയമ്പൻ ജഡ്ജ് മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആര് മറന്നാലും അദ്ദേഹം മറന്നിട്ടുണ്ടാവില്ല.. എന്നാലും ജസ്റ്റ് റിമംബർ ദാറ്റ് മൈ ലോർഡ്-

ന്യായാധിപന്മാർ വിരമിച്ച ശേഷം പദവികൾ സ്വീകരിക്കുന്ന ഏർപ്പാട് ശരിയല്ലെന്നും, ഭരണത്തിലിരിക്കുന്നവരുടെ മുന്നിൽ പോയി ക്യൂ നിന്ന് സ്ഥാനമാനങ്ങൾ തേടുന്നതിനെതിരെ വിധിന്യായത്തിലൂടെ ആഞ്ഞടിച്ച ഉത്തമനായ ജഡ്ജി ആയിരുന്നു അദ്ദേഹം. Nixon M Josepeh vs Union of India എന്ന കേസിൽ അദ്ദേഹം പുറപ്പെടുവിച്ച വിധി ന്യായം വായിച്ച് ഞാനൊക്കെ പുളകിതനായതാണ്. ഇന്നും അത് വായിച്ച് ക്യൂബാ മുകുന്ദനേപ്പോലെ ബാത്‌റൂമിൽ കേറി നിന്ന് അത്യാഗ്രഹികളായ റിട്ടയേർഡ് ജസ്റ്റിസുമാർക്കെതിരെ രോഷം കൊള്ളാറുണ്ട്. രോമാഞ്ച മുണ്ടാക്കുന്ന വിധിന്യായത്തിലെ പ്രധാന ഭാഗമിങ്ങനെയാണ്.

However, considering its importance and ramifications, the issue is a matter of national concern which needs to be addressed by the first respondent. While it is argued that it is the fundamental right of a citizen to nurture a political belief or to take up an employment the person who had sat in judgment over others ought not only be just and balanced but should be seen to be so. One cannot rule out persons nurturing political amions unwillingly taking command from political masters. Nothing can be more catastrophic than that. It is well nigh impossible for a person who has been dreaming of making a mark in the political arena the moment he quits office, be presumed to be unbiased in the discharge of his judicial function. Judges making a bee-line for plum assignments, running after office of profit after retirement, or joining the political band wagon will certainly erode the confidence of the people in the judiciary. The issue needs urgent and careful deliberation by a competent body in the interest of the judiciary and the nation.
കൂറുപ്പ് സാറിന്റെ ഉത്തരവിന്റെ ഏകദേശ പരിഭാഷ ഇങ്ങനെയാണ് -
'എന്നിരിക്കിലും വിഷയത്തിന്റെ പ്രാധാന്യവും അനന്തരഫലങ്ങളും പരിഗണിക്കുമ്പോൾ ഇത് ദേശീയ പ്രശ്‌നമാണ് , അതു കൊണ്ടു തന്നെ ഒന്നാം എതിർകക്ഷി വിഷയത്തെ അഭിസംബോധന ചെയ്യേണ്ടതുമാണ്. രാഷ്ട്രീയ വിശ്വാസവും ഒരു ഉദ്യോഗം ഏറ്റെടുക്കുന്നതും പൗരന്റെ മൗലികാശമെന്ന് വാദിക്കാമെങ്കിലും മറ്റുള്ളവർക്ക് മേൽ വിധി പ്രസ്താവം നടത്തുന്ന ഒരു വ്യക്തി കൃത്യവും നിഷ്പക്ഷവും ആയിരിക്കണമെന്നതും അങ്ങനെ തന്നെയെന്നെന്ന് ബോധ്യപ്പെടുത്തുന്നതിനും ബാധ്യത പ്പെട്ടിരിക്കുന്നു.രാഷ്ട്രീയ യജമാനന്മാരിൽ നിന്ന് ആജ്ഞ സ്വീകരിച്ചാണ് ആ വ്യക്തി തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ വളർത്തുന്നത് എന്ന സാധ്യത ഒരാൾക്കും നിഷേധിക്കാനാവില്ല. അങ്ങനെയെങ്കിൽ അതിലും വലിയ ദുരന്തവുമില്ല.തന്റെ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ഉടൻ തന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളോട് ആ രംഗത്തേക്കിറങ്ങുന്ന ഒരു ജുഡീഷ്യൽ ഉദ്യോഗസ്ഥൻ നിഷ്പക്ഷനായാകും തന്റെ ജുഡീഷ്യൽ കർത്തവ്യങ്ങൾ നിർവഹിക്കുക എന്നത് അസാധ്യമാണ്.മോഹിപ്പിക്കുന്ന പദവികൾക്ക് വേണ്ടി ദാഹിക്കുന്ന ന്യായാധിപർ, വിരമിക്കലിനു ശേഷം ധനലാഭമുള്ള ഉദ്യോഗമോ രാഷ്ട്രീയ പാർട്ടികളിലെ പദവികളോ സ്വീകരിക്കുമ്പോൾ ജുഡീഷ്യറിയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഒലിച്ചുപോകുന്നത്. രാജ്യത്തിന്റെയും ജുഡീഷ്യറിയുടെയും ഉത്തമതാൽപര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇക്കാര്യത്തിൽ ഉത്തരവാദിത്തപ്പെട്ട ഒരു സമിതിയുടെ അവധാനതയോട് കൂടിയുള്ള ചർച്ചയും നീക്കവും അടിയന്തരാവശ്യമാണ്. '

ജഡ്ജി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം സർക്കാരിന്റെ തിണ്ണ നെരങ്ങി ട്രിബ്യൂണൽ പദവിയും കമ്മീഷൻ സ്ഥാനവും മേടിക്കുന്ന ഏമാൻന്മാർക്കെതിരെയുള്ള ധാർമ്മിക രോഷം കൂടിയായിരുന്നു ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ വിധിന്യായം!

1998 സെപ്റ്റംബർ എട്ടി (8) ന് ഈ വിധിന്യായം പുറപ്പെടുവിച്ച അദ്ദേഹം 2001 ഡിസംബർ 12 ന് ന്യായാധിപ സ്ഥാനത്ത് നിന്ന് വിരമിച്ചു.
പിന്നീട് ഒരു നിമിഷം പോലും അദ്ദേഹം വെറുതെ ഇരുന്നില്ല.
2002 ജൂലൈ 27 ന് കോട്ടയം ജില്ലയിലെ കുമരകത്തുണ്ടായ ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് നാരായണക്കുറുപ്പിനെ എ.കെ. ആന്റണി സർക്കാർ നിയമിച്ചു. ദോഷം പറയരുതല്ലോ ഏഴ് മാസം കൊണ്ട് റിപ്പോർട്ടും കൊടുത്തു. (30 മാസം സിറ്റിങ് നടത്തി ഒരു കോടി 84 ലക്ഷം പുട്ടടിച്ച കമ്മീഷൻ കഥകൾ അന്തരീക്ഷത്തിൽ നിൽക്കുന്ന കാര്യം ഓർക്കുക. )

കുറുപ്പ് സാറിന് വീണ്ടും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടി വന്നു - 2007 മെയ് മാസത്തിൽ പത്രക്കാരുടെ സേവന- വേതന മുറപ്പിക്കുന്ന നാഷണൽ വേജ് ബോർഡ് ഫോർ വർക്കിങ് ജേർണലിസ്റ്റ് കമ്മീഷന്റെ തലവനായി കേന്ദ്ര തൊഴിൽ മന്ത്രാലയം നിയമിച്ചു. ആ കമ്മീഷൻ റിപ്പോർട്ടും നല്ല വെടിപ്പായി എഴുതിക്കൊടുത്തു.

എന്നിട്ടും സർക്കാർ അദ്ദേഹത്തോട് വീണ്ടും ജോലി ചെയ്യാനാവശ്യപ്പെട്ടു - കേരള സ്റ്റേറ്റ് പൊലീസ് കംപ്ലയിന്റ് അതോരിറ്റി ചെയർമാനായി 2015ൽ നിയമിതായി. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ ആ കടമയും ഈ റിട്ടയേർഡ് ന്യായാധിപൻ ചെയ്തു തീർത്തു.

ഇതാ ഒടുവിൽ പിണറായി സർക്കാർ അടുത്തൊരു അന്വേഷണ കമ്മീഷന്റെ ചുമതലയും ഇന്നലെ ഏൽപ്പിച്ചു. നെടുങ്കണ്ടത്ത് രാജ് കുമാർ എന്ന വ്യക്തിയെ പൊലീസ് കാർ മർദ്ദിച്ചു കൊന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് മാസം കൊണ്ട് റിപ്പോർട്ട് നൽകണമെന്നാണ് സർക്കാർ ഉത്തരവ് -
ഈ ജോലിയും അദ്ദേഹം ചെയ്ത് നമ്മെ ധന്യരാക്കട്ടെ!
എന്നാലും കുറുപ്പ് സാറിന്റെ ടി - വിധി ന്യായത്തിലെ ഒരു വാചകം വിനീതനായ എന്നെ ഊണിലും ഉറക്കത്തിലും പിന്തുടരുകയും വേട്ടയാടുകയും ചെയ്യുന്നുണ്ട്-

While it is argued that it is the fundamental right of a citizen to nurture a political belief or to take up an employment the person who had sat in judgment over others ought not only be just and balanced but should be seen to be so. One cannot rule out persons nurturing political amions unwillingly taking command from political masters. Nothing can be more catastrophic than that......

കുറച്ചു നാള് മുമ്പ് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കെ.ടി. തോമസ് എഴുതിയ സോളമന്റെ തേനീച്ചകൾ - .ഒരു ന്യായാധിപന്റെ സ്മരണകൾ എന്ന ആത്മ കഥ വായിച്ചും എന്റെ ഹൃദയം വിങ്ങുകയാണ് കുട്ടരെ . മറ്റൊന്നുമല്ല - പുസ്തകത്തിന്റെ ആമുഖത്തിൽ അദ്ദേഹം വിനയം അഭിനയിക്കാതെ ( കടപ്പാട് കെ ടി തോമസ് ) എഴുതിയിട്ടുണ്ട് - ' സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്നും വിരമിക്കുന്നതു വരെ ഒരു ഗ്രന്ഥരചന നടത്തുന്നതിനെപ്പറ്റി ഞാൻ ആലോചിച്ചിട്ടു പോലുമില്ല. ന്യായാധിപ സ്ഥാനത്തു നിന്നും വിരമിച്ചു കഴിഞ്ഞതിനു ശേഷം ലഭിക്കാനിടയുള്ള ഉദ്യോഗങ്ങൾ ഏതെങ്കിലും കിട്ടുവാൻ ആഗ്രഹിക്കുക എന്നത് മിക്കവാറും എല്ലാ ന്യായാധിപന്മാരിലും സ്വാഭാവികമായി രൂപമെടുക്കുമെങ്കിലും എന്റെ ആഗ്രഹം മറിച്ചായിരുന്നു. ' എത്ര സത്യസന്ധമായ വാക്കുകൾ ! പുണ്യാത്മൻ തന്നെ -
ഇതെഴുതിയ ഈ തോമസ് സാർ താഴെക്കാണുന്ന പദവികൾ വിരമിക്കലിനു ശേഷം വഹിച്ചതായി വിക്കിപീഡിയയിൽ കാണുന്നു.

Chairman - Justice K. T. Thomas Committee on Unaided professional colleges[15] - 2003
Chairman of the Police Reforms Monitoring Committee constituted by the Supreme Court[12]
Chairman of the School Review Commission to review the functioning of National Law School of India University, Bangalore[12]
നിയമ രംഗത്തെ സേവനങ്ങൾ മാനിച്ചു കൊണ്ട്
2006 ൽ രാജ്യം അദ്ദേഹത്തിന് പത്മ ഭുഷൺ നൽകി.

ഇവരി ത്യാഗങ്ങളെല്ലാം സഹിക്കുന്നത് വിവരദോഷിയും പാപിയുമായ എനിക്കും ഭുമി മലയാളത്തിലെ ജനങ്ങൾക്കു വേണ്ടിയും ആണല്ലോ എന്നോർക്കുമ്പോൾ ലേശം ആശ്വാസം കിട്ടുന്നുണ്ട്.
അതേ, കർത്താവ് പറഞ്ഞു - നീതിക്കുവേണ്ടി വിശന്ന് ദാഹിക്കുന്നവർ ഭാഗ്യവാന്മാർ, അവർക്ക് തൃപ്തി വരും. (മത്തായി 5 അധ്യായം വാക്യം 6)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP