Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വൈകിയെത്തുന്ന നീതി നീതിനിഷേധത്തിനു തുല്യം; 27 വർഷം പൂർത്തിയായിട്ടും അഭയാ കേസിൽ വിധിപ്രസ്താവം വന്നില്ല; ഇപ്പോഴും കേസിന്റെ സഞ്ചാരം കോടതികളിൽ നിന്ന് കോടതികളിലേക്ക്; ഹൈക്കോടതിയിലെ ഹർജികളിൽ വാദം പൂർത്തിയായത് മാത്രം ആശ്വാസം; കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതിനാൽ കേസ് ഇപ്പോഴും തുടരുന്നു: ഉന്നത ഇടപെടലിൽ പൂർണമായും അട്ടിമറിക്കപ്പെട്ട അഭയ കേസിലെ പോരാട്ടചരിത്രം ഓർത്തെടുത്ത് ജോമോൻ പുത്തൻപുരക്കൽ

വൈകിയെത്തുന്ന നീതി നീതിനിഷേധത്തിനു തുല്യം; 27 വർഷം പൂർത്തിയായിട്ടും അഭയാ കേസിൽ വിധിപ്രസ്താവം വന്നില്ല; ഇപ്പോഴും കേസിന്റെ സഞ്ചാരം കോടതികളിൽ നിന്ന് കോടതികളിലേക്ക്; ഹൈക്കോടതിയിലെ ഹർജികളിൽ വാദം പൂർത്തിയായത് മാത്രം ആശ്വാസം; കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്നതിനാൽ കേസ് ഇപ്പോഴും തുടരുന്നു: ഉന്നത ഇടപെടലിൽ പൂർണമായും അട്ടിമറിക്കപ്പെട്ട അഭയ കേസിലെ പോരാട്ടചരിത്രം ഓർത്തെടുത്ത് ജോമോൻ പുത്തൻപുരക്കൽ

എം മനോജ് കുമാർ

തിരുവനന്തപുരം: വൈകിയെത്തുന്ന നീതി നീതി നിഷേധത്തിനു തുല്യമാണ്. അങ്ങിനെയെങ്കിൽ സിസ്റ്റർ അഭയാ കേസിൽ ഇപ്പോഴും നീതിനിഷേധം തുടരുകയാണ്. നീണ്ട 27 വർഷമായി ഈ കേസ് തുടരുകയാണ്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ 

27 വർഷം തികയുകയാണ്. 1992 മാർച്ച് 27-നാണ്.സിസ്റ്റർ അഭയ കൊല്ലപ്പെടുന്നത്. കോടതിയിൽ നിന്നും കോടതിയിലേക്ക് അഭയാ കേസ് ഇപ്പോഴും സഞ്ചരിക്കുകയാണ്. ഇതുവരെ ഈ കേസിൽ ഒരു വിധി തീർപ്പ് ഉണ്ടായിട്ടില്ല.ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ, മൂന്നാം പ്രതി സിസ്റ്റർ സെഫി എന്നിവർ വിചാരണ നേരിടുവാനും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടുകൊണ്ടുമുള്ള വിധിയാണ് വിചാരണ കോടതിയായ സിബിഐ കോടതിയിൽ നിന്നും വന്നിരിക്കുന്നത്. അതിനെതിരെയുള്ള പ്രതികളുടെയും സിസ്റ്റർ അഭയാ ആക്ഷൻ കൗൺസിൽ ചെയർമാൻ ജോമോൻ പുത്തൻപുരക്കലിന്റെയും ഹർജികളാണ് ഇപ്പോൾ ഹൈക്കോടതിയിൽ വിധി പറയാൻ ഇരിക്കുന്നത്. ഈ ഹർജികളിൽ വിശദമായ വാദം ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് പൂർത്തിയാക്കികഴിഞ്ഞിട്ടുണ്ട്. ഹർജികളിൽ വിധി പ്രസ്താവം വന്നാൽ അഭയകേസിൽ വീണ്ടും വിചാരണ തുടങ്ങും.

2018 സെപ്റ്റംബർ 13 ന് ഈ കേസിൽ സുനിൽ തോമസിന്റെ ബെഞ്ച് വാദം പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അടുത്ത് തന്നെ ഈ ഹർജികളിൽ വിധിപ്രസ്താവം വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പുരോഹിതർ പ്രതികളായി മാറിയാൽ പണവും സ്വാധീനവും കേസിനെ എങ്ങിനെയൊക്കെ സ്വാധീനിക്കും എന്ന് തെളിയിക്കുന്നതാണ് അഭയാ കേസ്. സിബിഐ പോലുള്ള ഇന്ത്യയിലെ സ്വതന്ത്രമെന്ന് പറയുന്ന അന്വേഷണ ഏജൻസി അന്വേഷിച്ചിട്ടും ഫലപ്രദമായി ഈ കേസ് മുന്നോട്ടു കൊണ്ടുപോകാൻ സിബിഐക്ക് കഴിഞ്ഞിട്ടില്ല. ഈ കേസിൽ വന്ന സമ്മർദ്ദം കാരണമാണ് സിബിഐ ഡി.വൈഎസ്‌പി വർഗ്ഗീസ് പി തോമസ് സിബിഐ വിട്ടതും. വർഗീസ് തോമസിന്റെ പ്രസ്താവനകൾ കേസിന്റെ കാര്യത്തിൽ വന്ന സമ്മർദ്ദങ്ങൾക്ക് തെളിവായി മാറുകയും ചെയ്യുന്നു. കേസിലെ പ്രതിയായ ഫാദർ ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ട സിബിഐ കോടതി വിധി തന്നെ വിവാദങ്ങളിലേക്കാണ് കടന്നു ചെന്നതും. ഒരു കേസിലെ പ്രതി എങ്ങിനെ വിചാരണ കൂടാതെ രക്ഷപ്പെടും എന്ന ചോദ്യമാണ് സിബിഐ കോടതി വിധിയെ തുടർന്ന് ഉയർന്നു വന്നതും. ഇപ്പോൾ കേസിലെ പ്രധാന ഹർജികൾ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിലാണ്. വാദം പൂർത്തിയായ ഈ ഹർജികളിൽ വിധി പ്രസ്താവം വന്നാൽ വീണ്ടും ഈ കേസ് വീണ്ടും മുഖ്യധാരയിലേക്ക് വരും. അങ്ങിനെ വന്നാലും ഒരു കൊലക്കേസ് കഴിഞ്ഞു 27 വർഷം കഴിഞ്ഞിട്ടും അഭയാ കേസിൽ നീതിനിഷേധം തന്നെ എന്ന പ്രസ്താവം വീണ്ടും ഉയർന്നുവരികയും ചെയ്യും.

കണ്ണിലെണ്ണയൊഴിച്ച് ഈ കേസിന്റെ പിറകെ നിന്നതിനാലാണ് ഈ കേസ് അവസാനിപ്പിക്കാൻ പ്രതികൾക്ക് കഴിയാതിരുന്നത്- സിസ്റ്റർ അഭയ കേസിന്റെ ആക്ഷൻ കൗൺസിൽ ചെയർമാൻകൺവീനർ ജോമോൻ പുത്തൻ പുരക്കൽ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ കിട്ടിയാൽ പോലും 14 വർഷം കൊണ്ട് ഇറങ്ങിപ്പോരാമായിരുന്നു. പ്രതികൾ തന്നെ 27 വർഷമായി പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ തങ്ങൾക്ക് കഴിയില്ലാ എന്ന തോന്നൽ ഉള്ളതുകൊണ്ടാണ് അവർ ഇത്രയും വർഷം കേസ് നീട്ടിക്കൊണ്ട് പോയത്. അല്ലെങ്കിൽ അവർ എത്രയും വേഗം വിചാരണ പൂർത്തിയാക്കാൻ ശ്രമം നടത്തുമായിരുന്നു-ജോമോൻ പുത്തൻ പുരക്കൽ പറഞ്ഞു.

അഭയ കേസിന്റെ നാൾ വഴികൾ ഇങ്ങിനെ:

1992 മാർച്ച് 27-നാണ് കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കാണുന്നത്. ലോക്കൽ പൊലീസ് പതിനേഴ് ദിവസവും, ക്രൈം ബ്രാഞ്ച് ഒമ്പതര മാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് ആണിത്. എന്നാൽ അഭയാ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ 1992 മെയ് 18 ന് അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരനെ നേരിൽ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.

. 1993 മാർച്ച് 29 ന് കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. സിബിഐ ഡി.വൈഎസ്‌പി വർഗ്ഗീസ് പി തോമസിന്റെ നേതൃത്വത്തിൽ സിബിഐ സംഘം ചുരുങ്ങിയ ആറ് മാസത്തിനുള്ളിൽ തന്നെ കൊലപാതകമെന്ന് കണ്ടെത്തി കേസ് ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യയാക്കുവാൻ തന്റെ മേലുദ്യോഗസ്ഥൻ സിബിഐ- എസ്‌പി സമ്മർദ്ദം ചെലുത്തി പീഡിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തികൊണ്ട് വർഗ്ഗീസ് പി തോമസ് വാർത്താ സമ്മേളനം നടത്തി സിബിഐ യിൽ നിന്നും 1993 ഡിസംബർ 31 ന് രാജിവച്ചതിനെ തുടർന്നാണ് അഭയ കേസ് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

വർഗ്ഗീസ് പി തോമസിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സിബിഐ എസ്‌പി. യെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് ജോമോൻ പുത്തൻപുരയ്ക്കൽ 1994 മാർച്ച് 16 ന് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേരളത്തിലെ ലോക്സഭയിലെയും രാജ്യസഭയിലെയും 28 എംപി.മാർ ഒപ്പിട്ട നിവേദനം 1994 ജൂൺ 2 ന് സിബിഐ ഡയറക്ടർ കെ വിജയറാവുവിനെ അന്നത്തെ എംപിമാരായ ഒ രാജഗോപാൽ, ഇ ബാലാനന്ദൻ, പി സി തോമസ് എന്നിവരും ജോമോൻ പുത്തൻപുരയ്ക്കലും ചേർന്ന് നേരിൽ കണ്ട്നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ എസ്‌പി. യെ മാറ്റി കൊണ്ട് സിബിഐ ഡിഐജി എം.എൽ ശർമ്മയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമിനെ നിയമിച്ചുകൊണ്ട് ഡയറക്ടർ ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ 16 വർഷത്തിനിടയിൽ പ്രതികളെ പിടിക്കുവാൻ കഴിയുന്നില്ല എന്ന് പറഞ്ഞ് സിബിഐ അന്വേഷണം അവസാനിപ്പിച്ചുകൊണ്ട് മൂന്ന് പ്രാവശ്യം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഈ മൂന്ന് പ്രാവശ്യവും നൽകിയ റിപ്പോർട്ട് തള്ളികൊണ്ട് എറണാകുളം ചീഫ് ജൂഡിഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. 2007 മെയ് 9 നും 18 നും സിബിഐ ഡയറക്ടർ വിജയ് ശങ്കറിനെ ജോമോൻ പുത്തൻപുരയ്ക്കൽ നേരിൽ കണ്ട് പരാതി നൽകിയതിനെ തുടർന്നാണ് സിബിഐ എസ് പി എസ് എം കൃഷ്ണയുടെയും ഡിവൈഎസ്‌പി ആർ എൽ അഗർവാളിന്റെയും നേതൃത്വത്തിലുള്ള സിബിഐ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. സിസ്റ്റർ അഭയയുടെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതിന് ചീഫ് കെമിക്കൽ എക്സാമിനർ ആർ ഗീത, അനലിസ്റ്റ് എം ചിത്ര എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം സിജെഎം കോടതി 2011 മെയ് 31 ന് കുറ്റപത്രം നൽകിയിരുന്നു. എന്നാൽ പിന്നീട് രണ്ട് പ്രതികളെയും വെറുതെ വിട്ടതിനെതിരെ ജോമോൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.

ആദ്യം കേസ് അന്വേഷിച്ച കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ് ഐ വി വി അഗസ്റ്റിൻ, ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കെ സാമുവൽ എന്നിവരെ തെളിവ് നശിപ്പിച്ചതിന് സിബിഐ പ്രതിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. പിന്നീട് ഇരുവരും മരണപ്പെട്ടതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി.

അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ സിബിഐ കോടതി വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ അപ്പീൽ നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി, കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി എന്നിവർ രേഖാമൂലം അന്നത്തെ ഡയറക്ടർ അലോക് വർമ്മയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും അപ്പീൽ ഹൈക്കോടതിയിൽ സിബിഐ ഫയൽ ചെയ്തില്ല.പകരം സിബിഐ ഡയറക്ടർ ഉൾപ്പടെയുള്ളവർ പ്രതിയെ സഹായിച്ചുവെന്നാണ് ആരോപണം വരുകയും ചെയ്തിരുന്നു. ഈ പരാതിയെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കുവാൻ സെൻട്രൽ വിജിലൻസ് കമ്മീഷന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം സെക്രട്ടറി കഴിഞ്ഞ ഡിസംബർ 10 ന് പരാതി കൈമാറികൊണ്ട് കത്ത് നൽകിയിരുന്നു.ഒടുവിൽ രണ്ടാം പ്രതി ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയിൽ സിബിഐ 2019 ഫെബ്രുവരി 19 ന് അപ്പീൽ നൽകിയിരിക്കുകയാണ്. എല്ലാ ഹര്ജികളിലും ഇപ്പോൾ വാദം പൂർത്തിയായിട്ടുണ്ട്. ഈ വിധിയാണ് അഭയാ കേസിനെ സംബന്ധിച്ച് നിർണായകമാകുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP