Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചില്ലറ മെയ്‌ക്കപ്പും ക്രീം പുരട്ടലുമൊക്കെ മാറ്റി നിർത്തിയാൽ ആർഭാടം പാടെ വെട്ടിച്ചുരുക്കി; പഞ്ചസാര രോഗം കലശലായപ്പോൾ എത്തിയത് എറണാകുളം ജനറൽ ആശുപത്രിയിൽ; സർക്കാർ ആശുപത്രിയിലെ ചികിൽസാ വിവരം മകൾ അറിഞ്ഞത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി വഴി; ഒക്കലിലെ ലൊക്കേഷനിലേക്ക് ദിവസവും കൊണ്ടു പോയത് ഓട്ടോറിക്ഷക്കാരനും; അമ്മയുടെ കൈയിലെ പണമെല്ലാം ആരോ കൊള്ളയടിച്ചെന്ന് മൂത്ത മകൾ ദീപയ്ക്ക് സംശയം; കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി എവിടെ?

ചില്ലറ മെയ്‌ക്കപ്പും ക്രീം പുരട്ടലുമൊക്കെ മാറ്റി നിർത്തിയാൽ ആർഭാടം പാടെ വെട്ടിച്ചുരുക്കി; പഞ്ചസാര രോഗം കലശലായപ്പോൾ എത്തിയത് എറണാകുളം ജനറൽ ആശുപത്രിയിൽ; സർക്കാർ ആശുപത്രിയിലെ ചികിൽസാ വിവരം മകൾ അറിഞ്ഞത് മറ്റൊരു രോഗിയുടെ  കൂട്ടിരിപ്പുകാരി വഴി; ഒക്കലിലെ ലൊക്കേഷനിലേക്ക് ദിവസവും കൊണ്ടു പോയത് ഓട്ടോറിക്ഷക്കാരനും; അമ്മയുടെ കൈയിലെ പണമെല്ലാം ആരോ കൊള്ളയടിച്ചെന്ന് മൂത്ത മകൾ ദീപയ്ക്ക് സംശയം; കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി എവിടെ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയുടെ കൈയിലുണ്ടായിരുന്ന പണമെല്ലാം ആരോ കൊള്ളയടിച്ചെന്ന് മകൾ ദീപയ്ക്ക് സംശയം. രണ്ടാഴ്ചയിലേറെയായി എറണാകുളം ജനറൽ ആശുപത്രിയിൽ ചികത്സയിലായിരുന്നു രാജേശ്വരി. തന്റെ മൊബൈൽ തകരാറിലായെന്നാണ് രാജേശ്വരി മകൾ ദീപയോട് വ്യക്തമാക്കിയിട്ടുള്ളത്. ആശുപത്രിയിലെ ജനറൽ വാർഡിലാണ് രാജേശ്വരിയെ പ്രവേശിപ്പിച്ചിരുന്നത്. ഇന്നലെ രാജേശ്വരിയെ ഡിസ്ചാർജ് ചെയ്തു. എന്നാൽ വീട്ടിൽ എത്തിയിട്ടുമില്ല

ഷുഗർ കൂടിയതിനേത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് അമ്മ ആശുപത്രിയിൽ കഴിയുന്നതെന്നും സുഖം പ്രാപിച്ച് വരുന്നതായും മകൾ ദീപ മറുനാടനോട് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയെന്ന് വ്യക്തമാകുന്നത്. അടുത്തിടെ സിനിമയിൽ അഭിനയിക്കാൻ എന്ന് വെളിപ്പെടുത്തി ഏതാനും പേരെത്തി രാജേശ്വരിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ട് പോകാറുണ്ടായിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി അമ്മയെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. ഇതോടെ മകൾ ദീപ ആശങ്കയിലായി. ഇഥിനിടെയാണ് പരിചയക്കാരിയായ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയാണ് രാജേശ്വരി ആശുപത്രിയിലുള്ള വിവരം ദീപയെ അറിയിച്ചത്.

വിവരം അറിഞ്ഞപ്പോൾ മാതാവിനെ മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും തുടർന്ന് ആശുപത്രിയിലെത്തിയാണ് സ്ഥിതിഗതികൾ മനസ്സിലാക്കിയതെന്നും ദീപ അറിയിച്ചു . ഒക്കലിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് സിനിമ ചിത്രീകരണം പുരോഗമിക്കുന്നതെന്നാണ് രാജേശ്വരിയെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടു പോകാനെത്തിയിരുന്ന ഓട്ടോ ഡ്രൈവർ അടുപ്പക്കാരോട് സൂചിപ്പിച്ചിട്ടുള്ളത്. ഒരിക്കൽ സിനിമ പ്രവർത്തകർ വീട്ടിലെത്തിയിരുന്നതായി വിവരം ലഭിച്ചെന്നും ഇവരിൽ ആരെയും ഇതുവരെ നേരിൽ കണ്ടിട്ടില്ലന്നും ദീപ പറഞ്ഞു.

മാതാവിന്റെ കൈവശം ലക്ഷങ്ങളുണ്ടായിരുന്നെന്നും ഇന്ന് ഇതെല്ലാം എവിടെപ്പോയെന്ന് വ്യക്തമല്ലന്നും അടുത്തിടെ പല കാര്യങ്ങൾ പറഞ്ഞ് ഒപ്പം കൂടിയവർ കബളിപ്പിച്ച് പണം തട്ടിയോ എന്നും മറ്റും സംശയമുണ്ടെന്നും മകൾ ദീപ മറുനാടനോട് സൂചിപ്പിച്ചു. ആശുപത്രിയിൽ ഒറ്റയ്ക്കാണ് രാജേശ്വരി ഉള്ളത്. പുലർച്ചെ എഴുന്നേറ്റാലുള്ള ചില്ലറ മെയ്‌ക്കപ്പും ക്രീം പുരട്ടലുമൊക്കെ മാറ്റി നിർത്തിയാൽ ആർഭാടം പാടെ വെട്ടിച്ചുരുക്കിയാണ് ഇവർ ഇവിടെ കഴിഞ്ഞിരുന്നത്. ഡിസ് ചാർജ് ചെയ്ത രാജേശ്വരി ഇങ്ങോട്ടാണ് പോയതെന്നതിനെ കുറിച്ച് ആർക്കും ഒരു വിവരമില്ല.

നവാഗതനായ ബിലാൽ മെട്രിക്സ് സംവിധാനം ചെയ്യുന്ന എന്മഗജ ഇതാണ് ലൗ സ്റ്റോറി എന്ന ചിത്രത്തിലാണ് രാജേശ്വരി അഭിനയിച്ചിരുന്നത്. തനിക്ക് ഒരുപാട് അസുഖങ്ങൾ ഉണ്ടെന്നും ചികിത്സിക്കാൻ പണം ആവശ്യമായതിനാലാണ് സിനിമയിൽ അവസരം ലഭിച്ചപ്പോൾ അഭിനയിക്കാമെന്ന് തീരുമാനിച്ചതെന്നും രാജേശ്വരി നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സിനിമാ അഭിനയത്തിന് മുമ്പേ പണം നഷ്ടപ്പെട്ടുവെന്ന സൂചന രാജേശ്വരി നൽകിയിരുന്നു.

'ഞാൻ വളരെ ബുദ്ധിമുട്ടിലാണ് കഴിയുന്നത്. ജനങ്ങൾ പിരിച്ചു തന്ന പൈസ ബാങ്കിൽ ഇട്ടിരിക്കുകയാണ് പലിശ പോലും കിട്ടാറില്ല. 25 ലക്ഷം രൂപ ചോർന്നു പോയെന്ന് പറയുന്നു. ഇതിനകത്ത് ഒരുപാട് അട്ടിമറികളും കള്ളത്തരങ്ങളും നടക്കുന്നുണ്ട്.'-ഇതായിരുന്നു അന്ന് രാജേശ്വരി പറഞ്ഞത്. ജിഷ വധക്കേസിൽ ഇപ്പോഴും കേസിലുൾപ്പെട്ട നിരവധി പ്രതികൾ പുറത്ത് ഉണ്ട്. അവരെകുറിച്ചുള്ള വിവരങ്ങൾ പുറത്തുകൊണ്ടുവരാനാണ് 'എന്മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന സിനിമയിൽ വേഷമിടുന്നത്. തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുൾ സസ്പെൻസ് ആണെന്നുമാണ് ജിഷയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്. എന്മഗജ ഇതാണ് ലൗ സ്റ്റോറി' എന്ന സിനിമയുടെ നിർമ്മാതാവ് നിയാസ് പെരുമ്പാവൂരാണ്.

മൂത്ത മകൾ ദീപയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും തന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന്റെ സത്യാവസ്ഥ പങ്കുവച്ചും രാജേശ്വരി നേരത്തെ പ്രതികരണങ്ങൾ നടത്തിയിട്ടുണ്ട്. ആശുപത്രിയിൽ സുഖമില്ലാതെ കിടന്നപ്പോൾ മൂത്ത മകൾ ദീപ തിരിഞ്ഞുനോക്കിയില്ലെന്നും പണത്തെ ചൊല്ലി താനുമായി തർക്കമുണ്ടായെന്നും തുറന്നുപറഞ്ഞാണ് ദീപയ്ക്കെതിരെ ആരോപണങ്ങൾ മാസങ്ങൾക്ക് മുമ്പ് രാജേശ്വരി ഉന്നയിക്കുന്നത്. ആശുപത്രിയിൽ സുഖമില്ലാതെ കിടന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല. ആശുപത്രിയിലെ റൂമിന്റെ വാടക നൽകാൻ പോലും ദീപ തയ്യാറായില്ല - രാജേശ്വരി പറഞ്ഞിരുന്നു.

മുമ്പും സമാന രീതിയിൽ രാജേശ്വരി വീട്ടിൽ നിന്ന് മാറി നിന്നിരുന്നു. സർക്കാർ പണിതുനൽകിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടിൽ നിന്ന് മാറിയ രാജേശ്വരി അന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ മെഡിസിൻ വാർഡിൽ ചികിത്സയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP