Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയിൽ വീണ്ടും കൂറ്റൻ സ്റ്റേഡിയം വരുന്നു; 75,000ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണം നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ; ജയ്പൂരിൽ ഒരുങ്ങുക ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റേഡിയം

ഇന്ത്യയിൽ വീണ്ടും കൂറ്റൻ സ്റ്റേഡിയം വരുന്നു; 75,000ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണം നാല് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ; ജയ്പൂരിൽ ഒരുങ്ങുക ലോകത്തിലെ മൂന്നാമത്തെ വലിയ സ്റ്റേഡിയം

മറുനാടൻ ഡെസ്‌ക്‌

ജയ്പുർ: കോവിഡ് മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും തുടരുന്നതിനിടയിലും ഇന്ത്യയിൽ വീണ്ടുമൊരു കൂറ്റൻ സ്റ്റേഡിയം വരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയമാണ് രാജസ്ഥാനിലെ ജയ്പുരിൽ നിർമ്മിക്കുന്നത്. നാലു മാസത്തിനുള്ളിൽ സ്റ്റേഡിയം നിർമ്മാണം ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന ഖ്യാതിയോടെ ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമുള്ള മൊട്ടേരയിൽ പണിതുയർത്തിയ സർദാർ പട്ടേൽ സ്റ്റേഡിയത്തിനു പിന്നാലെയാണ് രാജ്യത്ത് മറ്റൊരു കൂറ്റൻ സ്റ്റേഡിയം ഒരുങ്ങുന്നത്. മൊട്ടേരയിലെ സർദാർ പട്ടേൽ സ്റ്റേഡിയം (സീറ്റിങ് കപ്പാസിറ്റി – 1.10 ലക്ഷം), ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (സീറ്റിങ് കപ്പാസിറ്റി – 1.02 ലക്ഷം) എന്നിവ കഴിഞ്ഞാൽ ലോകത്തെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാകും ജയ്പുരിൽ നിർമ്മിക്കുന്നത്. 75,000ത്തോളം പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് നിർമ്മാണം.

30,000 പേർക്ക് ഇരിക്കാവുന്ന സവായ് മാൻസിങ് സ്റ്റേഡിയത്തിലാണ് നിലവിൽ ജയ്പുരിലെ മത്സരങ്ങൾ നടക്കുന്നത്. 100 ഏക്കറോളം സ്ഥലത്താണ് ജയ്പുരിലെ സ്റ്റേഡിയം നിർമ്മിക്കുന്നത്. 75,000ത്തോളം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന് പ്രതീക്ഷിക്കുന്ന ചെലവ് ഏതാണ്ട് 350 കോടി രൂപയാണ്. രണ്ടാം ഘട്ടത്തിൽ ഇതു വിപുലീകരിക്കും. രണ്ടു വർഷമാണ് നിർമ്മാണ കാലാവധി. നഗരത്തിൽനിന്ന് 25 കിലോമീറ്റർ മാറി ജയ്പുർ–ഡൽഹി ഹൈവേയോടു ചേർന്ന് ചോൻപ് ഗ്രാമത്തിലാണ് സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിർമ്മാണം നാലു മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി മഹേന്ദ്ര ശർമ വ്യക്തമാക്കി.

ഇൻഡോർ ഗെയിംസിനുള്ള സൗകര്യങ്ങൾ സ്റ്റേഡിയത്തിലുണ്ടാകും. സ്പോർട്സ് ട്രെയിനിങ് അക്കാദമികൾ, ക്ലബ് ഹൗസ് എന്നിവയ്ക്കു പുറമെ 4,000 വാഹനങ്ങൾക്ക് ഒരേസമയം പാർക്ക് ചെയ്യാനുള്ള സംവിധാനവും സ്റ്റേഡിയത്തിൽ ഒരുക്കുമെന്ന് മഹേന്ദ്ര ശർമ അറിയിച്ചു. രഞ്ജി മത്സരങ്ങൾ കൂടി ലക്ഷ്യമിട്ട് രണ്ട് പരിശീലന ഗ്രൗണ്ടുകളും സ്റ്റേഡിയത്തിന്റെ ഭാഗമായിട്ടുണ്ടാകും. കാണികൾക്കായി രണ്ട് റസ്റ്ററന്റുകൾ, കളിക്കാർക്കായി 30 പ്രാക്ടീസ് നെറ്റ്സ്, 250 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന പ്രസ് കോൺഫറൻസ് റൂം എന്നിവയും ഉണ്ടാകും.

സ്റ്റേഡിയം നിർമ്മാണത്തിന് ബിസിസിഐ രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷന് 90 കോടി രൂപ നൽകും. ഇതിനു പുറമെ 100 കോടിയുടെ പ്രത്യേക സഹായം അസോസിയേഷൻ ബിസിസിഐയോടു തേടും. 100 കോടി രൂപ വായ്പയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിലെ കോർപറ്റേറ്റ് ബോക്സുകൾ വിറ്റ് 60 കോടി രൂപ സമാഹരിക്കാമെന്നാണ് പ്രതീക്ഷയെന്നും സെക്രട്ടറി മഹേന്ദ്ര ശർമ വ്യക്തമാക്കി.

സർദാർ സ്റ്റേഡിയം

ഗുജറാത്തിലെ അഹമ്മദാബാദിനു സമീപമുള്ള മൊട്ടേരയിൽ സ്ഥിതി ചെയ്യുന്ന സർദാർ പട്ടേൽ സ്റ്റേഡിയം (മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയം) ആണ് ഇന്ത്യയിലെ ഏറ്റവും വലിയ മൈതാനം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്ന പ്രത്യേകതയും ഈ സ്റ്റേഡിയത്തിന് അവകാശപ്പെട്ടതാണ്. ഇരിപ്പിടങ്ങളുടെ എണ്ണം 1,10,000. 1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ റെക്കോർഡാണു മൊട്ടേര പൊളിച്ചെഴുതിയത്. ലോകത്തെ സ്റ്റേഡിയങ്ങളിൽ സീറ്റുകളുടെ എണ്ണത്തിൽ ഇപ്പോൾ ലോകത്തു രണ്ടാം സ്ഥാനത്തുള്ളതും മൊട്ടേരയാണ്. ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപത്തു ഫുട്ബോൾ ഗ്രൗണ്ട്, ടെന്നിസ് കോർട്ട്, ബാഡ്മിന്റൻ കോർട്ട്, ഒളിംപിക്സ് മത്സരങ്ങൾക്കു യോജിച്ച സ്വിമ്മിങ് പൂൾ, ക്ലബ് ഹൗസുകൾ, പരിശീലന മൈതാനങ്ങൾ എന്നിവയും സ്റ്റേഡിയം കോംപ്ലക്സിലുണ്ട്. 63 ഏക്കറിൽ വ്യാപിച്ചു കിടക്കുന്നതാണ് മൊട്ടേരയിലെ മൈതാനം.1983ൽ പണികഴിപ്പിച്ച സർദാർ പട്ടേൽ സ്റ്റേഡിയം കാലപ്പഴക്കം വന്നതോടെ ഇടിച്ചു നിരത്തിയാണ് ഇവിടെത്തന്നെ പുതിയ സ്റ്റേഡിയം പണിതത്.

ഒരു ലക്ഷത്തിലേറെ ആളുകളെ ഒരേ സമയം ഉൾക്കൊള്ളാവുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് (എം.സി.ജി) മെൽബൺ ക്രിക്കറ്റ് ക്ലബന്റെ ഹോം ഗ്രൗണ്ടാണ്. ഓസ്ട്രേലിയയും ന്യൂസിലന്റും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2015-ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ ഉൾപ്പെടെ അഞ്ച് മത്സരങ്ങൾക്ക് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് വേദിയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP