Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യം പ്രസംഗിച്ചതിന്റെ പേരിൽ; പിന്നെ പുസ്തകം എഴുതിയതിനും; ഒന്നും തെളിയിക്കാനാവാതെ വന്നപ്പോൾ വ്യാജ അഴിമതി കേസ്; ഒരു വർഷം സസ്‌പെൻഷനിൽ നിന്ന ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്റ് ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഹീറോ ആകുന്നതിന് മുമ്പേ ഉണ്ടായ ആരോപണത്തിന്റെ പേരിൽ; നവോത്ഥാന നായകനാവാൻ ഖജനാവിൽ നിന്നും കാശു മുടക്കുന്ന പിണറായി വിജയന് സത്യം പറയുന്നവർക്കിട്ട് പണി കൊടുക്കാൻ നിയമങ്ങൾ പോലും ബാധകമല്ലേ? ഇത് നിയമങ്ങളേയും ചട്ടങ്ങളേയും നഗ്നമായി ലംഘിക്കുന്ന വെല്ലുവിളി തന്നെ

ആദ്യം പ്രസംഗിച്ചതിന്റെ പേരിൽ; പിന്നെ പുസ്തകം എഴുതിയതിനും; ഒന്നും തെളിയിക്കാനാവാതെ വന്നപ്പോൾ വ്യാജ അഴിമതി കേസ്; ഒരു വർഷം സസ്‌പെൻഷനിൽ നിന്ന ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്റ് ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഹീറോ ആകുന്നതിന് മുമ്പേ ഉണ്ടായ ആരോപണത്തിന്റെ പേരിൽ; നവോത്ഥാന നായകനാവാൻ ഖജനാവിൽ നിന്നും കാശു മുടക്കുന്ന പിണറായി വിജയന് സത്യം പറയുന്നവർക്കിട്ട് പണി കൊടുക്കാൻ നിയമങ്ങൾ പോലും ബാധകമല്ലേ? ഇത് നിയമങ്ങളേയും ചട്ടങ്ങളേയും നഗ്നമായി ലംഘിക്കുന്ന വെല്ലുവിളി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നവോത്ഥാന നായകനാകാൻ പിണറായി വിജയൻ ചെലവാക്കാൻ ഉദ്ദേശിക്കുന്നത് ഖജനാവിലുള്ള 50 കോടി രൂപയാണ്. വനിതാ മതിലിന് സർക്കാർ പണം ഉപയോഗിക്കില്ലെന്ന് കളവ് പറഞ്ഞ മുഖ്യമന്ത്രിയും സർക്കാരും എല്ലാം തങ്ങൾ തന്നെ ചെയ്യുമെന്ന് പറഞ്ഞത് ഹൈക്കോടതി മുമ്പാകെയാണ്. വനിതാകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനാണ് വനിതാ മതിലെന്നും പറയുന്നു. ഷൊർണ്ണൂർ എംഎംഎ പികെ ശശി പീഡനക്കേസിൽ പെട്ടിട്ടും സംരക്ഷ കവചമൊരുക്കുന്നവർ എങ്ങനെ സ്ത്രീ സംരക്ഷണത്തിന് മതിലുയർത്തുമെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. എന്നാൽ നവോത്ഥാന നായകാനാകൻ ഇറങ്ങുന്ന പിണറായിക്ക് സത്യം പറയുന്നവരോട് തീരെ താൽപ്പര്യമില്ല. അഴിമതിക്കെതിരെ ധീരമായ പോരാട്ടം നടത്തിയ ഡിജിപി ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്റ് ചെയ്ത് പുതിയ സന്ദേശങ്ങൾ സമൂഹത്തിന് നൽകുകയാണ് മുഖ്യമന്ത്രി. സർക്കാരിന്റെ കൊള്ളരുതായ്മകൾക്ക് കൂട്ടു നിൽക്കാത്ത സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിൽ ഇരിക്കേണ്ടി വരുമെന്ന സന്ദേശം. വിരമിക്കൽ കാലാവധി തീരും വരെ മുൻ വിജിലൻസ് ഡയറക്ടർ കൂടിയായ ജേക്കബ് തോമസിനെ വീട്ടിലിരുത്താനാണ് നവോത്ഥാന നായകനായ പിണറായിയുടെ ലക്ഷ്യം.

സസ്‌പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സർക്കാർ മൂന്നാമതും സസ്‌പെൻഡ് ചെയ്ത് സർവ്വീസ് ചട്ടങ്ങളിൽ പുതിയ ചരിത്രം രചിക്കുകയാണ് സർക്കാർ. ഇന്നലെ രാത്രിയാണ് ഉത്തരവിറങ്ങിയത്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കേ ഡ്രജർ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ സസ്‌പെൻഷൻ. അന്വേഷണത്തിന് കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. ജേക്കബ് തോമസിന്റെ കഴിഞ്ഞ സസ്‌പെൻഷൻ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു പുതിയ സസ്‌പെൻഷൻ ഉത്തരവ് ഇന്നലെ തന്നെ പുറപ്പെടുവിച്ചത്. ഇതോടെ സസ്‌പെന്റ് ചെയ്യാൻ മാത്രമാണ് ഡ്രജർ വാങ്ങിയ വിഷയം പൊടി തട്ടിയെടുത്തതെന്നതും വ്യക്തമാണ്. സർക്കാർ ഖജനാവിന് നേട്ടമുണ്ടാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ അഴിമതിയുടെ പേരിൽ കേസിൽ കുടുക്കുകയാണ് സർക്കാർ. സർക്കാരിനൊപ്പമുള്ളവരെ സ്ത്രീ പീഡന കേസിൽ പെട്ടാൽ പോലും സംരക്ഷിക്കുന്ന സർക്കാരിന്റേതാണ് വിചിത്ര നടപടി.

ഒരു വർഷം മുൻപാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു അത്. ആറുമാസം കഴിഞ്ഞപ്പോൾ പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിന് രണ്ടാമത്തെ സസ്‌പെൻഷൻ. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിൽക്കൂടുതൽ സസ്‌പെൻഷനിൽ നിർത്താൻ കേന്ദ്രസർക്കാർ അനുമതി വേണം. രണ്ടാഴ്ച മുൻപ് സസ്‌പെൻഷൻ ആറുമാസത്തേയ്ക്കു കൂടി ദീർഘിപ്പിക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും സസ്‌പെൻഷൻ. അന്വേഷണവുമായി സഹകരിക്കാത്ത സാഹചര്യത്തിൽ ഡി.ജി.പി ജേക്കബ് തോമസിന്റെ സസ്‌പെൻഷൻ നീട്ടണമെന്ന് അന്വേഷണ കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്തു. ജേക്കബ് തോമസിന്റെ ചട്ടലംഘനങ്ങളെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ കമ്മിഷനാണു ജേക്കബ് തോമസിനെ വീണ്ടും സസ്പെൻഡ് ചെയ്യണമെന്നു സർക്കാരിനു ശുപാർശ നൽകിയത്.

അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്ത ശേഷം കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി അയയ്ക്കാനാണു സർക്കാർ തീരുമാനം. അന്വേഷണ കമ്മിഷൻ ജേക്കബ് തോമസിനെ പലപ്പോഴായി മൊഴിയെടുക്കാൻ വിളിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം പൂർത്തിയാക്കാനായില്ലെന്നും സസ്പെൻഷൻ നീട്ടണമെന്നും കമ്മിഷൻ സർക്കാരിനു ശുപാർശ നൽകിയത്. ഓഖിയിൽ സർക്കാരിനെ വിമർശിച്ചതിനും സർക്കാർ നടപടിയെ വിമർശിച്ചു പുസ്തകം എഴുതിയതിനുമാണ് അന്വേഷണം. ഈ വിഷയത്തിലെ സസ്‌പെൻഷൻ പുതിയ പ്രശ്‌നമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് തുറമുഖ ഡയറക്ടറായിരിക്കേ ഡ്രജ്ജിങ് നടത്തിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ ജേക്കബ്‌തോമസിനെതിരേ വിജിലൻസ് അന്വേഷണം നടക്കുകയാണെന്ന വാദവുമായി ജേക്കബ് തോമസിനെ വീണ്ടും സസ്‌പെന്റ് ചെയ്തത്. ജയരാജൻ ചിറ്റപ്പനും ജലീൽ കൊച്ചാപ്പയും കൊടിവെച്ച കാറിൽ പാറിപ്പറക്കുമ്പോൾ യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്ത ജേക്കബ് തോമസ് സസ്പെൻഷനിലായിട്ട് ഒരു വർഷം തികയുന്നുവെന്ന വിമർശനം പൊതു സമൂഹം ഉയർത്തിയിരുന്നു.

സ്വോഡ് ഓഫ് ഓണർ നേടി ഐപിഎസ് പരിശീലനം പൂർത്തിയാക്കിയ ആളാണ് ജേക്കബ് തോമസ്. യാതൊരു സമ്മർദ്ദത്തിനും പ്രലോഭനത്തിനും ഭീഷണിക്കും വഴിപ്പെടാത്തയാൾ. നിലവിൽ സംസ്ഥാനത്തെ ഏറ്റവും സീനിയർ ഐപിഎസ് ഓഫീസർ; സംസ്ഥാന പൊലീസ് മേധാവി ആകേണ്ടിയിരുന്നയാൾ-ഇത്തരത്തിലൊരു ഉദ്യോഗസ്ഥനെതിരെയാണ് നവോത്ഥാനത്തിന് കോടികൾ മുടക്കുന്ന പിണറായിയുടെ പ്രതികാരം തീർക്കൽ. സസ്പെൻഷൻ ചോദ്യംചെയ്തു ജേക്കബ് തോമസ് സെൻട്രൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലി(സി.എ.ടി)നെ സമീപിച്ചിട്ടുണ്ട് സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഏഴ് പ്രകാരം തനിക്കെതിരേ നടപടി നിലനിൽക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സി.എ.ടിയെ സമീപിച്ചിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച സി.എ.ടി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു നോട്ടീസയച്ചു.
വിജയ് ശങ്കർ പാണ്ഡെ കേസിലെ സുപ്രീം കോടതി വിധി ട്രിബ്യൂണലിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത തുറന്നുപറയുന്നതുകൊണ്ടു നടപടിയെടുക്കാൻ സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടം ഏഴ് പ്രകാരം കഴിയില്ല. ഗാന്ധി സ്മാരകസമിതി സംഘടിപ്പിച്ച യോഗത്തിൽ ഓഖി ദുരന്തവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസംഗത്തിൽ സർക്കാരിന് അപഖ്യാതിയുണ്ടാക്കിയെന്ന തോന്നലാണ് നടപടിക്ക് ഒരു കാരണം. എന്നാൽ, മനഃപൂർവം സർക്കാരിനെതിരേ പരാമർശം നടത്തിയിട്ടില്ല.

സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകവും എതിരായി വ്യാഖ്യാനിച്ചു. പുസ്തകത്തിലെ വിവരണങ്ങൾ സർക്കാരിനെയോ എതെങ്കിലും വ്യക്തിയെയോ ഉദ്ദേശിച്ചുള്ളതല്ല. സർക്കാരിന്റെ നടപടി നിയമവിരുദ്ധവും നിലനിൽക്കാത്തതുമാണ്. അഴിമതിക്കെതിരേ സംസാരിക്കാൻ പൗരൻ എന്ന നിലയിൽ അവകാശമുണ്ട്. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ നിന്നേ സംസാരിച്ചിട്ടുള്ളൂ എന്നാണ് ജേക്കബ് തോമസ് പറയുന്നത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസുകാരനാണ് ജേക്കബ് തോമസ്. സീനിയോറിട്ടി അനുസരിച്ച് പൊലീസ് മേധാവിയാകേണ്ട സിവിൽ സർവ്വീസുകാരൻ. അദ്ദേഹത്തെക്കാൾ ജൂനിയറായ ലോക് നാഥ് ബെഹ്‌റയാണ് പൊലീസ് ഭരിക്കുന്നത്. തന്റെ ബാച്ചിലെ തന്നെ ഋഷിരാജ് സിംഗിന് കേന്ദ്ര ഡിജിപി പദവിയിൽ ഉന്നത സ്ഥാനവും കിട്ടി. ഇതെല്ലാം ജേക്കബ് തോമസിനും അർഹതപ്പെട്ടതാണ്. എന്നാൽ അഴിമതിക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ മാത്രം സർക്കാരുകളുടെ ഇഷ്ടക്കേടുണ്ടാക്കിയ ജേക്കബ് തോമസിന് ഇന്ന് ഔദ്യോഗിക പദവികളില്ല.

വിജിലൻസ് ഡയറക്ടറായിരിക്കെ ഉന്നത സിപിഎം നേതാക്കൾക്കും ഐഎഎസ് ഉന്നതർക്കുമെതിരെ അഴിമതി ആരോപണത്തിൽ അന്വേഷണം നടത്തിയതോടെയാണ് ജേക്കബ് തോമസിനെതിരെ സർക്കാർ തിരിഞ്ഞത്. ആദ്യം വിജിലൻസ് സ്ഥാനത്തു നിന്നും നിർബന്ധിത അവധി എടുപ്പിച്ചു. പിന്നീട് പദവിയിൽ നിന്നും മാറ്റുകയും ചെയ്തു. ഇതിന് ശേഷം സർക്കാർ വിമർശനത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജേക്കബ് തോമസിനെ ആരെന്തു ചെയ്താലും പ്രതിപക്ഷം ചോദിക്കില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ഓഖി ദുരന്തം ഏകോപിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും സംസ്ഥാനത്തു നിയമവാഴ്ച തകർന്നു എന്നുമുള്ള പ്രസംഗത്തിന്റെ പേരിലാണു ജേക്കബ് തോമസിനെ സർക്കാർ സസ്‌പെൻഡ് ചെയ്തത്. കാരണം കാണിക്കൽ നോട്ടിസിന് അദ്ദേഹം നൽകിയ വിശദീകരണം നേരത്തേ സർക്കാർ തള്ളിയിരുന്നു. ഇതിന് ശേഷമാണ് അത്മകഥ എഴുതിയ സംഭവത്തിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുത്തത്. വീണ്ടും സസ്‌പെന്റ് ചെയ്ത ശേഷം ജേക്കബ് തോമസിന് കാരണം കാണിക്കൽ നോട്ടീസും നൽകി. ഇതിൽ അദ്ദേഹം മറുപടി നൽകും. അഴിമതിക്കെതിരെ തന്റേതായ രീതിയിൽ മുന്നോട്ട് പോകുമെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. ഇത് തന്നെയാണ് അദ്ദേഹത്തെ ഇടത് സർക്കാരിനും ശത്രുവാക്കുന്നതെന്നാണ് സൂചന.

ജേക്കബ് തോമസിന്റെ ആത്മകഥയായ് സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ ഏറെ ചർച്ചയായിരുന്നു. ഔദ്യോഗിക ജീവിതത്തിൽ തന്നെ വിഴുങ്ങാൻ കെൽപ്പുള്ള വമ്പൻസ്രാവുകളെ എങ്ങനെ പ്രതിരോധിച്ചുവെന്നാണ് പുസ്തകത്തിൽ ജേക്കബ് തോമസ് വിവരിക്കുന്നത്. സർവീസിലിരിക്കെ സർക്കാരിന്റെ അനുമതി വാങ്ങാതെയാണ് ജേക്കബ് തോമസ് പുസ്തകം എഴുതിയതെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് ഡ്രെജിംങിൽ വിജിലൻസ് കേസ് എടുക്കുന്നത്. വീണ്ടും സസ്പെന്റ് ചെയ്യാൻ വേണ്ടിയായിരുന്നു ഇതെന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. സസ്‌പെൻഷനിലുള്ള ഡിജിപി ജേക്കബ് തോമസ് തുറമുഖ ഡയറക്ടർ ആയിരിക്കെ ചട്ടങ്ങൾ ലംഘിച്ചു ഡ്രജർ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന റിപ്പോർട്ടിന്മേൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാരിനു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ നിയമോപദേശം നൽകിയത് ഇതിന്റെ പേരിലാണ്. സർക്കാരിന് നേട്ടമുണ്ടാക്കാൻ ജേക്കബ് തോമസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ പിണറായിക്ക് അഴിമതിയാകുന്നത്. ഇഷ്ടമില്ലാത്ത ഉദ്യോഗസ്ഥനെ എങ്ങനേയും പുകച്ച് പുറത്ത് ചാടിക്കാനുള്ള നീക്കം. ഇനിയും രണ്ട് കൊല്ലം ജേക്കബ് തോമസിന് സർവ്വീസ് കാലാവധിയുണ്ട്. അതുവരെ അദ്ദേഹത്തെ സർവ്വീസിന് പുറത്ത് നിർത്താനുള്ള വാശിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ബാർ കോഴയിൽ യുഡിഎഫിനെ പെടുത്തിയ ഉദ്യോഗസ്ഥനായതു കൊണ്ട് പ്രതിപക്ഷവും ഇതിനെയൊന്നും ചോദ്യം ചെയ്യുന്നില്ല. അങ്ങനെ സത്യത്തിന് വേണ്ടി പോരാടിയ ജേക്കബ് തോമസ് തീർത്തും ഒറ്റപ്പെടുകയാണ്.

ധനവകുപ്പ് ഇൻസ്‌പെക്ഷൻ വിഭാഗത്തിന്റെ റിപ്പോർട്ടിന്മേൽ ജേക്കബ് തോമസിനെതിരെ അന്വേഷണത്തിനു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം.വിജയാനന്ദ് കഴിഞ്ഞവർഷം ശുപാർശ നൽകിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ നിയമോപദേശം തേടുകയായിരുന്നു. ജേക്കബ് തോമസ് 2009 മുതൽ 2014 വരെയാണു തുറമുഖ വകുപ്പു ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നത്. ഈ സമയത്തു കട്ടർ സക്ഷൻ ഡ്രജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നാണു ധനവകുപ്പ് പരിശോധനാവിഭാഗം കണ്ടെത്തിയത്. സർക്കാർ അനുമതി ലഭിച്ചശേഷം രേഖകളിൽ മാറ്റം വരുത്തിയെന്നും ടെൻഡർ രേഖകൾ വിദേശ കമ്പനിക്കു നേരത്തേതന്നെ കൈമാറിയെന്നും അവർ റിപ്പോർട്ട് ചെയ്തിരുന്നു. 2014ൽ ജേക്കബ് തോമസ് വിജിലൻസ് എഡിജിപി ആയിരുന്ന കാലത്തു വിജിലൻസ് ഈ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തി ക്രമക്കേടുകളില്ലെന്നു റിപ്പോർട്ട് നൽകി.

വലിയതുറയിൽ തുറമുഖ വകുപ്പിന്റെ ആസ്ഥാനം നിർമ്മിച്ചതിൽ ഉൾപ്പെടെ ജേക്കബ് തോമസ് ക്രമക്കേടു നടത്തിയതായി പിന്നീടു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലും കണ്ടെത്തിയെന്ന വാദവുമായാണ് പുതിയ അന്വേഷണ നീക്കം. ഇപ്പോൾ സസ്‌പെൻഷനിലുള്ള ജേക്കബ് തോമസിനെ ഒരിക്കലും തിരിച്ചെടുക്കാതിരിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP