Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയക്കെടുതിയേക്കാൾ വലിയ ദുരിതം കായികതാരങ്ങൾക്ക് സമ്മാനിച്ച് സർക്കാർ നിർദ്ദേശം; പ്രളയത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ച സർക്കാരിന്റെ 'ചെലവ് ചുരുക്കലിൽ' പെരുവഴിയിലാകുന്നത് ആയിരത്തോളം കായികതാരങ്ങൾ; റവന്യു ജില്ലകളിൽ നിന്നും വിജയിച്ച മൂന്നാം സ്ഥാനക്കാരെ തഴയുന്നതോടെ അടയുന്നത് തുടർ പഠനത്തിനുള്ള അവസരങ്ങൾ വരെ

പ്രളയക്കെടുതിയേക്കാൾ വലിയ ദുരിതം കായികതാരങ്ങൾക്ക് സമ്മാനിച്ച് സർക്കാർ നിർദ്ദേശം; പ്രളയത്തിന്റെ പേരിൽ കോടികൾ ചെലവഴിച്ച സർക്കാരിന്റെ 'ചെലവ് ചുരുക്കലിൽ' പെരുവഴിയിലാകുന്നത് ആയിരത്തോളം കായികതാരങ്ങൾ; റവന്യു ജില്ലകളിൽ നിന്നും വിജയിച്ച മൂന്നാം സ്ഥാനക്കാരെ തഴയുന്നതോടെ അടയുന്നത് തുടർ പഠനത്തിനുള്ള അവസരങ്ങൾ വരെ

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ : പ്രളയത്തെ അതിജീവിച്ച കായികതാരങ്ങൾക്ക് ഇടിതീയായി സർക്കാർ നിർദ്ദേശം. പ്രതിസന്ധികളെ തരണം ചെയ്ത് റവന്യൂ ജില്ലകളിൽ നിന്നും വിജയിച്ച കായികതാരങ്ങൾക്കാണ് സർക്കാർ നിർദ്ദേശം തിരിച്ചടിയാകുന്നത്. പ്രളയകെടുതിയുടെ മറവിൽ സർക്കാർ ചെലവ് ചുരുക്കുമ്പോൾ പെരുവഴിയിലാകുന്നത് ആയിരത്തോളം കായികതാരങ്ങൾ. സർക്കാർ ഉത്തരവിറക്കാതെ വാക്കാൽ നൽകിയ നിർദ്ദേശത്തിലാണ് ജില്ലകളിൽനിന്നും ജയിച്ചു വരുന്ന മൂന്നാംസ്ഥാനക്കാരായ വിജയികളെ അധികൃതർ ഒഴിവാക്കുന്നത്. ഇതുവഴി താരങ്ങൾക്ക് നഷ്ടമാകുന്നത് വൻ അവസരങ്ങളും.

2017 വരെ മൂന്നാം സ്ഥാനക്കാരായ താരങ്ങളെ ജില്ലകളിൽ നിന്നും മത്സരത്തിൽ പങ്കെടുപ്പിച്ചിരുന്നു. ജില്ലകളിലെ ചുരുങ്ങിയ സാഹചര്യങ്ങളിൽ മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാനത്തെ സിന്തറ്റിക്ക് ട്രാക്കുകളിൽ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള നിരവധി താരങ്ങൾ ഉദാഹരണമായുള്ളപ്പോഴാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി മൂന്നാം സ്ഥാനക്കാരനെ തഴയുന്നത്. മൂന്നാം സ്ഥാനക്കാർ മൽസരങ്ങളിൽ പങ്കെടുത്താൽ സർക്കാരിന് ചെലവ് ഏറിയാൽ ഒരു ലക്ഷം മാത്രം. അതേസമയം പ്രളയത്തിന്റെ പേരിൽ അനധികൃതമായി ചെലവിടുന്ന കോടികൾക്ക് കണക്കും കയ്യും ഇല്ല. താരങ്ങളുടെ ചങ്കിൽ കുത്തിയാണ് ഇപ്പോൾ സർക്കാർ ചെലവ് ചുരുക്കുന്നത്. ഒരു മൂന്നാം സ്ഥാനക്കാരന് സംസ്ഥാന മൽസരത്തിൽ പങ്കെടുത്ത് വിജയിച്ചാൽ ഗ്രേസ് മാർക്കും പിഎസ്‌സിയിൽ മുൻഗണനയും തുടർപഠനത്തിന് അവസരങ്ങളും ഒരുങ്ങും.

ഇനി വിജയിച്ചില്ലെങ്കിൽ പത്താംതരത്തിലുള്ള കായികതാരത്തിന് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകിയാൽ പ്ലസ് വൺ പ്രവേശനം ഉറപ്പാണ്. ഇത്തരം അവസരങ്ങൾ മുന്നിലുള്ളപ്പോഴാണ് താരങ്ങളെ തഴയാൻ സർക്കാർ തീരുമാനിച്ചത്. നേരത്തെ വിദ്യാഭ്യാസ മന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എന്നാൽ സർക്കാർ ഇതിനെ ഉത്തരവിലൂടെ നടപ്പിലാക്കാൻ ശ്രമിച്ചില്ല. സ്‌പോർട്ട്‌സ് ഡയറക്ടറും അഡിഷണൽ ഡിപിഐയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന് മാത്രമെ അറിയിച്ചിട്ടുള്ളു. സർക്കാർ ഉത്തരവ് ഇല്ലെന്നും ഇവർ പറയുന്നു. സംസ്ഥാന കലോൽസവങ്ങളിൽ കണ്ടുവരുന്ന അപ്പീൽ സംവിധാനത്തിലേക്ക് പോകുകയാണ് കാര്യങ്ങൾ.

അവസരം നഷ്ടപ്പെട്ട താരങ്ങളും കോടതിയെ സമീപിക്കാൻ ഒരുങ്ങി കഴിഞ്ഞു.പലരും നീക്കങ്ങൾ നടത്തികഴിഞ്ഞു. ചെലവ് ചുരക്കലിന്റെയും ആർഭാടങ്ങളുടെയും പേരിൽ മാറ്റിവെക്കപ്പെട്ട അന്താരാഷ്ട്ര ചലച്ചിത്രമേളയും പ്രസിദ്ധമായ നെഹ്രുട്രോഫി വള്ളംകളിയും പ്രളയം എടുത്ത ചെങ്ങന്നൂരിൽ ദേശീയ ഫെസ്റ്റ് നടത്തിയും സർക്കാർ കോടികൾ ചെലവിട്ടപ്പോൾ പറയാൻ യാതൊരു ന്യായീകരണവും ഇല്ലായിരുന്നു. ഇപ്പോൾ പാവപ്പെട്ട കായികതാരങ്ങളെ പിഴിഞ്ഞ് സർക്കാർ ദുരിതാശ്വാസം കണ്ടെത്തേണ്ടതില്ലെന്നും താരങ്ങളും അദ്ധ്യാപകരും രക്ഷകർത്താക്കളും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP