Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിക്രം ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ പകർത്തിയത് ഓർബിറ്ററിലെ ഹൈ റെസല്യൂഷൻ ക്യാമറ; അവസരമൊരുങ്ങുന്നത് എന്ത് സംഭവിച്ചെന്ന് അറിയാനുള്ള കൃത്യമായ പഠനത്തിനും; ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ടീം ഐ എസ് ആർ ഒ; ഇനിയുള്ള 13 ദിവസങ്ങൾ അതിനിർണ്ണായകം; ചന്ദ്രയാൻ രണ്ടിന്റെ വിജയം 95ൽ നിന്ന് 100 ശതമാനമാക്കാൻ വീണ്ടും ശാസ്ത്രജ്ഞർ; തെളിയുന്നത് ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്ററിന്റെ സാങ്കേതിക തികവ്; ഇസ്രോയ്ക്ക് ഇത് പ്രതീക്ഷയുടെ പുതുകിരണം

വിക്രം ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ പകർത്തിയത് ഓർബിറ്ററിലെ ഹൈ റെസല്യൂഷൻ ക്യാമറ; അവസരമൊരുങ്ങുന്നത് എന്ത് സംഭവിച്ചെന്ന് അറിയാനുള്ള കൃത്യമായ പഠനത്തിനും; ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയിൽ ടീം ഐ എസ് ആർ ഒ; ഇനിയുള്ള 13 ദിവസങ്ങൾ അതിനിർണ്ണായകം; ചന്ദ്രയാൻ രണ്ടിന്റെ വിജയം 95ൽ നിന്ന് 100 ശതമാനമാക്കാൻ വീണ്ടും ശാസ്ത്രജ്ഞർ; തെളിയുന്നത് ചന്ദ്രനെ വലംവയ്ക്കുന്ന ഓർബിറ്ററിന്റെ സാങ്കേതിക തികവ്; ഇസ്രോയ്ക്ക് ഇത് പ്രതീക്ഷയുടെ പുതുകിരണം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: ചന്ദ്രയാൻ 2 ദൗത്യത്തിന്റെ നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങിനിടെ ആശയവിനിമയം നഷ്ടമായ 'വിക്രം' ലാൻഡർ അതിവഗം കണ്ടെത്തിയതിന് പിന്നിൽ ഇന്ത്യൻ ശാസ്ത്ര ലോകത്തിന്റെ കരുത്ത്. ചന്ദ്രനെ വലംെവക്കുന്ന ഓർബിറ്ററിലെ കാമറയാണ് വിക്രം ലാൻഡറിന്റെ തെർമൽ ചിത്രങ്ങൾ പകർത്തിയത്. ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. ഇനിയുള്ള 13 ദിവസങ്ങൾക്കുള്ളിൽ ഇത് സാധ്യമായാൽ ഇന്ത്യയുടെ ചന്ദ്രയാൻ രണ്ട് പൂർണ്ണ ലക്ഷ്യത്തിലെത്തും. ഭാവി ചന്ദ്രാ പദ്ധതികളിൽ അതി നിർണ്ണായകമാണ് വിക്രം ലാൻഡറിനെ കണ്ടെത്താനായത്.

ചന്ദ്രന്റെ ഉപരിതലത്തിലെ ലാൻഡറിന്റെ സ്ഥാനമാണ് കണ്ടെത്തിയതെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ കെ. ശിവൻ അറിയിച്ചു. അതേസമയം, ലാൻഡറുമായി ആശയവിനിമയം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. 100 കിലോമീറ്റർ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ 2379 കിലോഗ്രാം ഭാരമുള്ള ഓർബിറ്റർ ചന്ദ്രനെ വലംവെക്കുകയാണ്. ചന്ദ്രനെ കുറിച്ചുള്ള വിവരങ്ങൾ ഓർബിറ്ററിലുള്ള ഉപകരണങ്ങൾ ശേഖരിച്ച് ഭൂമിയിലെ കൺട്രോൾ റൂമിന് കൈമാറും. ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള കാമറയും ധാതുപഠനത്തിന് കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും അന്തരീക്ഷഘടനയെ കുറിച്ച് പഠിക്കാൻ 'ചേസ് 2'വും സൂര്യനിൽ നിന്നുള്ള എക്‌സ്‌റേ വികിരണങ്ങളെപ്പറ്റി പഠിക്കാൻ സോളർ എക്‌സ്‌റേ മോണിറ്ററും ഓർബിറ്ററിലുണ്ട്. ഈ ഓർബിറ്ററാണ് വിക്രം ലാൻഡറിനേയും കണ്ടെത്തുന്നത്.

റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്‌കാൻ ചെയ്യാൻ സിന്തറ്റിക് റഡാറും ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കാൻ ഇമേജിങ് ഇൻഫ്രാറെഡ് സ്‌പെക്ട്രോമീറ്ററും സ്ഥലം കൃത്യമായി അടയാളപ്പെടുത്താൻ ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറയും ഓർബിറ്ററിൽ ഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിക്രം ലാൻഡറിനെ കുറിച്ച് വ്യക്തമായി തന്നെ പഠിക്കാനും നിരീക്ഷിക്കാനും ഇസ്രോയ്ക്ക് കഴിയും. ചിത്രങ്ങളിലൂടെ വിക്രം ലാൻഡറിനുണ്ടായ കേടുപാടുകൾ കണ്ടെത്താനാകും ഇസ്രോ ശ്രമിക്കുക. ഇതിന് ശേഷം ലാൻഡറിലേക്ക് ആശയ വിനിമയം സാധ്യമാക്കാനാകും പദ്ധതി. അങ്ങനെ പുതിയ പ്രതീക്ഷകളിലേക്ക് ഇസ്രോ മാറുകയാണ്. ചന്ദ്രയാൻ ഒന്നിൽ നിന്നും വ്യത്യസ്തമായി രണ്ടാമത്തെ ദൗത്യത്തിൽ രണ്ട് തരംഗദൈർഘ്യത്തിലുള്ള ഓർബിറ്ററുകളാണ് ഉപയോഗിച്ചത്. ഓർബിറ്ററുകളിലുള്ള പേലോഡുകളിൽ നിന്നും വരും വർഷങ്ങളിൽ നിരവധി വിവരങ്ങൾ നമുക്ക് ലഭിക്കും.

ശാസ്ത്രീയമായി നോക്കുമ്പോൾ ചന്ദ്രയാൻ രണ്ട് നൂറു ശതമാനവും വിജയമായിരുന്നു. എന്നാൽ സാങ്കേതികമായി മാത്രമാണ് പരാജയപ്പെട്ടത്. ഓർബിറ്ററിന് ഏഴര വർഷത്തോളം ചന്ദ്രനെ ഭ്രമണം ചെയ്യാൻ സാധിക്കും. നേരത്തെ അത് ഒരു വർഷമെന്നാണ് കണക്കാക്കിയിരുന്നത്. ഇതിലൂടെ ചന്ദ്രനെ പൂർണമായും നമ്മുടെ നിരീക്ഷണ വലയത്തിലാക്കാൻ സാധിക്കും. സെപ്റ്റംബർ ഏഴിന് സോഫ്റ്റ് ലാൻഡിങ്ങിനിടെ ചന്ദ്രനിൽ നിന്ന് 2.1 കിലോ മീറ്റർ അകലെവച്ചാണ് ലാൻഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ശനിയാഴ്ച പുലർച്ചെ 1.52ഓടെ ലാൻഡിങ് പ്രക്രിയ തുടങ്ങിയെങ്കിലും പിന്നീട് സിഗ്‌നൽ ലഭിക്കാതാവുകയായിരുന്നു. 37 ശതമാനം മാത്രം വിജയസാധ്യത കണക്കാക്കിയ സോഫ്റ്റ് ലാൻഡിങ് (മൃദുവിറക്കം) ഏറെ ശ്രമകരമായ ഘട്ടമായിരുന്നു. ഇതിനിടെയാണ് പാളീച്ച പറ്റിയത്.

ഇതുവരെ ആരും കടന്നുചെല്ലാത്ത ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ തേടിയുള്ള ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണത്തിനു ശേഷം 47 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ചന്ദ്രയാൻ 2 ലാൻഡിങ്ങിന് ശ്രമിച്ചത്. സോഫ്റ്റ് ലാൻഡിങ്ങിനായി ചന്ദ്രനിൽ നിന്ന് 35 കിലോമീറ്റർ പരിധിയിലാണ് ലാൻഡറിനെ എത്തിച്ചിരുന്നത്. മൈനസ് 13 ഡിഗ്രി ശരാശരി താപനിലയുള്ള ദക്ഷിണ ധ്രുവത്തിലെ മൻസിനസ് സി, സിംപിലിയൻ എൻ ഗർത്തങ്ങളുടെ മധ്യ ഭാഗത്താണ് ലാൻഡിങ് തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് പിഴവുണ്ടായത്. 48 ദിവസം നീണ്ട ചന്ദ്രയാൻ 2 ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 3,84,000 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത്. ജൂലൈ 22നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ചന്ദ്രയാൻ രണ്ട് പേടകവുമായി ജിഎസ്എൽവി മാർക്ക് ത്രീ റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്.

ചാന്ദ്ര ദൗത്യം 90 മുതൽ 95 ശതമാനം വരെയാണ് ലക്ഷ്യം കണ്ടതെന്ന് ഇസ്രോ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ചന്ദ്രനെക്കുറിച്ചുള്ള കൂടുതൽ പഠനത്തിന് ഓർബിറ്റർ സഹായകമാകും,മുൻ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ഓർബിറ്റർ ഏഴു വർഷം കൂടുതൽ ആയുസ് ലഭിക്കും. ഓർബിറ്ററിന് ഒരു വർഷത്തെ ആയുസാണ് നേരത്തെ കണക്കാക്കിയിരിക്കുന്നത്. സാങ്കേതികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ ദൗത്യം. 'ആശങ്കയുടെ 15 മിനിറ്റുകൾ' എന്നാണ് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ ലാൻഡിനു മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിച്ചിരുന്നു. ചന്ദ്രന്റെ ഉപരിതലത്തിലെ ജലസാന്നിധ്യം, പാറകളുടെ ഘടന, രാസഘടന എന്നിവ പഠിക്കുക എന്ന ഉദ്ദേശ്യത്തോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ലാൻഡ് ചെയ്യിക്കുകയായിരുന്നു ലക്ഷ്യം.

പേടകത്തിൽ നിന്ന് വേർപ്പെട്ട ഉടനെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമായത് ചന്ദ്രയാൻ ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ശുഭ പ്രതീക്ഷയുണ്ടെന്ന് ശാസ്ത്രലോകം പറയുന്നു. ഇനി വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാൻ സാധിച്ചാൽ ദൗത്യത്തിന് പുതുജീവൻ ലഭിക്കും. ഇതിനുള്ള ശ്രമത്തിലാണ് ഐഎസ്ആർഒ. ദൗത്യം പരാജയപ്പെടുമോ എന്ന ആശങ്ക പരന്നതോടെ ഐഎസ്ആർഒ ചെയർമാൻ ശിവൻ വിങ്ങിപ്പൊട്ടിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചതും വൻ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

സോഫ്റ്റ് ലാൻഡിംഗിലൂടെ ചന്ദ്രോപരിതലത്തെ സ്പർശിക്കുന്നതിനു നിമിഷങ്ങൾ മുമ്പ് ലാൻഡറും ഇസ്രോ കേന്ദ്രവും തമ്മിലുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു. സോഫ്റ്റ് ലാൻഡിങ് പ്രക്രിയ ഏകദേശം 15 മിനിറ്റുകൊണ്ടു പൂർത്തിയാകേണ്ടതായിരുന്നു. ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ മുകളിൽവച്ചാണു ലാൻഡറിന്റെ ഗതി മാറുന്നതും ബന്ധം നഷ്ടപ്പെടുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP