Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുപ്രായത്തിലെ പ്രണയക്കുരുക്കും ബ്രയിൻവാഷിങ്ങും; ഐസിസിന്റെ വീരഗാഥകളിൽ ആകൃഷ്ടരായി എല്ലാം ഉപേക്ഷിച്ച് പലായനം; ഐഎസ് വധുക്കളുടെ ജീവിതം ഈയാംപാറ്റകളുടേത് പോലെ; മലയാളികളെ മടക്കി കൊണ്ടുവരാത്തതിന് പിന്നിൽ

ചെറുപ്രായത്തിലെ പ്രണയക്കുരുക്കും ബ്രയിൻവാഷിങ്ങും; ഐസിസിന്റെ വീരഗാഥകളിൽ ആകൃഷ്ടരായി എല്ലാം ഉപേക്ഷിച്ച് പലായനം; ഐഎസ് വധുക്കളുടെ ജീവിതം ഈയാംപാറ്റകളുടേത് പോലെ; മലയാളികളെ മടക്കി കൊണ്ടുവരാത്തതിന് പിന്നിൽ

മറുനാടൻ മലയാളി ബ്യൂറോ

 ന്യൂഡൽഹി: ഈയാംപാറ്റകളെ പോലെയാണ് ഐസിലേക്ക് ആകർഷിക്കപ്പെടുന്ന സ്തീകളുടെ ജീവിതം. വെളിച്ചമെന്ന് കരുതി അടുക്കുമ്പോഴേക്കും കെട്ടുപോകും. എന്നാൽ, നിരന്തരമായ ബ്രെയിൻ വാഷിംഗിന്റെ ഫലമായി ഐഎസ് വധുക്കൾക്ക് നാട്ടിലേക്ക് മടങ്ങിവരണമെന്ന് തന്നെയുണ്ടാവില്ല. തിരിച്ചുവരാൻ ആകാത്ത വിധം അവരുടെ മസ്തിഷ്‌കങ്ങളിൽ ഐഎസ് ആശയങ്ങൾ ആവേശിച്ചിരിക്കുന്നു.

ജിഹാദിൽ ആകൃഷ്ടരായി ഐഎസ് ഭീകരരെ പ്രണയിച്ച് വിവാഹം കഴിച്ച് സിറിയയിൽ വിശുദ്ധയുദ്ധത്തിനുപോയി, എല്ലാം നഷ്ടമായവർ ആണ് ഇവർ. മിക്കവാറും പേരും ഇസ്ലാമിലേക്ക് മതം മാറിയവരും. സിറിയയിൽ നിന്ന് ഐഎസിനെ ഏതാണ്ട് കെട്ടിക്കുന്നതിൽ സഖ്യസേന വിജയിച്ചതോടെ, അവർ വിവിധ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന ഭാര്യമാർ ഇപ്പോൾ വിവിധ അഭയാർഥി ക്യാമ്പുകളിലോ ജയിലുകളിലോ ആണ്. രണ്ടായിരത്തിലേറെ വരുന്ന ഇത്തരം ഐഎസ് വധുക്കളിൽ അമേരിക്കക്കാരും, ബ്രിട്ടീഷുകാരും, ഇന്ത്യാക്കാരും ഒക്കെയുണ്ട്. മിക്കാവാറും പേർ പ്രണയത്തിന് ഒടുവിലാണ് മതം മാറി ഐഎസിൽ എത്തിയത്.

മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവർ ഇപ്പോൾ അഫ്ഗാൻ ജയിലിലാണ് കഴിയുന്നത്. 2016-18 കാലയളവിൽ അഫ്ഗാനിസ്ഥാനിലെ നൻഗർഹറിലേക്ക് ഭർത്താക്കന്മാർക്കൊപ്പം എത്തിയവരാണ് ഇവർ നാലുപേരും. അഫ്ഗാനിസ്ഥാനിലുണ്ടായിരുന്ന വിവിധ ഏറ്റുമുട്ടലുകളിൽ വച്ച് ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെടുകയായിരുന്നു.

2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവർ അഫ്ഗാൻ പൊലീസിന് കീഴടങ്ങുന്നത്. തുടർന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവിൽ പാർപ്പിച്ച് വരികയാണ്. 2019 ഡിസംബറിൽ കാബൂളിൽ വച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കുട്ടികൾക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാൽ ഇവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസിലാക്കി. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ ഇവർക്കെതിരേ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

13 രാജ്യങ്ങളിൽ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റിലെ 408 അംഗങ്ങളെ തടവിൽ പാർപ്പിച്ചിട്ടുള്ളതായി നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി അഹമ്മദ് സിയ സരാജ് ഏപ്രിൽ 27ന് കാബൂളിൽ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. ഇതിൽ നാല് ഇന്ത്യക്കാരും 16 ചൈനക്കാരും 299 പാക്കിസ്ഥാനികളും രണ്ട് ബംഗ്ലാദേശികളും രണ്ട് മാലിദ്വീപുകാരുമാണ് ഉള്ളത്.

തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാൻ സർക്കാർ ചർച്ചകൾ നടത്തുകയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അതേസമയം, ഡൽഹിയിലെ അഫ്ഗാൻ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇന്ത്യയുടെ നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്നാണ് കാബൂളിലെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്.

ഐസിസിൽ ചേർന്ന ഈ നാലുവനിതകളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. അതിന് സാധ്യതയില്ലെന്നും റിപ്പോർട്ടുകൾ വരുന്നു.

മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരും വലയിൽ

അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയ ഐഎസ് സംഘത്തിന്റെ ഫോട്ടോയിൽ മലയാളിയായ നിമിഷ എന്ന ഫാത്തിമയുടെയും ഭർത്താവ് വിൻസർ എന്ന ഈസയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇവർ മടങ്ങിവരുമെന്ന് ഓർത്ത് നിഷിഷയുടെ അമ്മ
തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി ബിന്ദു ആഗ്രഹിച്ചിരുന്നത്. ഭീകരവാദ കേസുകൾ അന്വേഷിക്കുന്ന എൻഐഎ കാണിച്ച ഫോട്ടോയിൽ ഇവരുടെ മകൾ ആയ ഉമ്മക്കുൽസും ഉണ്ടായിരുന്നു.

തന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ ഐഎസിൽ ചേരാൻ പോയപ്പോൾ ബിന്ദുവിനു നഷ്ടമായത്.കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യൻ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സൺ വിൻസെന്റിനെ വിവാഹംകഴിച്ചത്. തുടർന്ന് ഇരുവരും ഇസ്ലാംമതം സ്വീകരിച്ചു. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. നാഗർഹാറിലാണ് ഇവരുണ്ടായിരുന്നതെന്നാണ് ബന്ധുക്കൾക്ക് മുമ്പ് ലഭിച്ച വിവരം. കാസർകോട് നിന്ന് കാണാതായവർക്കൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയും ബി.ഡി.എസ്. വിദ്യാർത്ഥിനിയുമായ നിമിഷ എന്ന ഫാത്തിമയും അപ്രത്യക്ഷയായത്. കാസർകോട് പൊയിനാച്ചി സെഞ്ച്വറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരുന്നു നിമിഷ.

ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്,  സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.

എന്തിനാണ് തന്റെ മകളെ കൊല്ലാൻ വിടുന്നതെന്നാണ് നിമിഷയുടെ അമ്മ ബിന്ദു ചോദിക്കുന്നത്. കേന്ദ്ര സർക്കാർ നിമിഷയെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരികയും, നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ബിന്ദു. ഒരു ഇന്ത്യക്കാരി എന്ന നിലയിൽ എന്റെ മനുഷ്യാവകാശമല്ലേ അത്. ഞാൻ ഈ ഇന്ത്യയിലാണ് ജീവിക്കുന്നത്. ഞാൻ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൾ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുൻപ് അന്നിരുന്ന കേരള സർക്കാരിനെയും, അന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവർ എന്തുകൊണ്ട് അത് തടഞ്ഞില്ലെന്ന് ബിന്ദു ചോദിക്കുന്നു. ഐസിസിലേക്ക് പോകാൻ പ്രേരിപ്പിച്ചവർ ഇന്ത്യയിൽ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവർ ചോദിച്ചു. എന്തായാലും ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ മനസ് തുറന്നിട്ടില്ല.

ജിഹാദി വധുക്കളുടെ മനഃശാസ്ത്രം

ഐഎസ് വധുക്കളുടെ മനഃശാസ്ത്രമെന്താണ്? ലോകം മുഴുവൻ ഭയത്തോടെ കാണുന്ന ഐഎസ് ഭീകരരെ പ്രണയിച്ച് സിറിയയിലേക്കും അഫ്ഗാനിലേക്കും കടക്കാൻ യുവതികളെ പ്രേരിപ്പിക്കുന്നത് എന്താണ്? ലോകം ആകാക്ഷയോടെ ചോദിച്ച ആ സമസ്യക്ക് ഉത്തരം നൽകുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗിന്റെ (ഐ എസ് ഡി) പഠനമാണ്. യുവതികൾ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെടുത്തുന്നത് കേവലം പ്രണയത്തിനും വിവാഹത്തിനുമപ്പുറം സങ്കീർണ്ണമായ മറ്റു പല ഘടകങ്ങളും ഉണ്ടെന്നാണ് ഇവർ കണ്ടെത്തിയത്. ഐസിസ് കേന്ദ്രങ്ങളിൽ നിന്നും മടങ്ങിയെത്തിയ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമൊപ്പം പ്രവർത്തിക്കുന്ന ആളുകളിൽനിന്നും വിവര ശേഖരണം നടത്തിയാണ് ഇവർ പഠന വിവരങ്ങൾ പുറത്തുവിട്ടത്.

യുകെയിലെയും നെതർലാൻഡിലെയും ഐഎസിൽ ചേർന്ന് പ്രവർത്തിച്ച 250 ഓളം സ്ത്രീകളോടും പെൺകുട്ടികളോടും പ്രവർത്തിച്ചവരുമായി നടത്തിയ അഭിമുഖത്തെ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോർട്ട്.' ജിഹാദി വധുക്കൾ' എന്ന് അറിയപ്പെടുന്ന ഐസിസുമായി ബന്ധമുള്ള സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ചുള്ള പൊതു ധാരണ പ്രണയത്തിലൂടെയോ വിവാഹത്തിലൂടെയോ മാത്രമാണ് അവർ തീവ്രവാദത്തിൽ ആകൃഷ്ടരാകുന്നത് എന്നാണ്. ഐഎസ് വിഭാവനം ചെയ്യുന്ന ഭരണകൂടത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം, ഐഎസിൽ ഉണ്ടെന്ന് അവർ കരുതുന്ന സാഹോദര്യ മനോഭാവം, ദിവ്യമായ എന്തോ കൃത്യത്തിന്റെ ഭാഗമാകാനുള്ള ആഗ്രഹം എന്നിവയൊക്കെയാണ് സ്ത്രീകളെയും പെൺകുട്ടികളെയും ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകമെന്നാണ് പഠനത്തിൽ പറയുന്നത്. അല്ലാതെ പ്രണയമോ, വിവാഹമോ മാത്രമല്ല ഇവരെ ഭീകര സംഘടനയിലേക്ക് നയിക്കുന്നതെന്നും പഠന റിപ്പോർട്ട് വിശദമാക്കുന്നു.

ചിലയാളുകളുടെ കാര്യത്തിൽ വിവാഹം പലഘടകങ്ങളിൽ ഒരു ഘടകമാവാമെങ്കിലും അതൊരു പ്രധാനഘടകമല്ലെന്നാണ് പഠനത്തിൽ പറയുന്നത്. രക്ഷിതാക്കളുമായുള്ള കലഹമാണ് ഐഎസിൽ ചേരുന്നതിന് മറ്റ് ചുരുക്കം ചില പെൺകുട്ടികളെ പ്രേരിപ്പിക്കുന്നതെന്നും പഠന റിപ്പോർട്ട് വിശദമാക്കുന്നു. ഖിലാഫത്തിലേക്കുള്ള യാത്ര ടസത്യവും നിർമ്മലവുമായ ഇസ്ലാമിക ജീവിതം' നയിക്കാനുള്ള ഒരു മാർഗ്ഗമാണെന്ന് ചിലർ മനസ്സിലാക്കുന്നു. ചിലരെ സാമൂഹികമായ വിവേചനങ്ങളാണ് ഐസിസിലെത്തിക്കുന്നത്.

യുകെയിൽനിന്നും നൂറോളം സ്ത്രീകളും പെൺകുട്ടികളും ഐസിസിൽ ചേരാനൊരുങ്ങതായി റിപ്പോർട്ടുണ്ടായിരുന്നു. സിറിയയിലേക്കും ഇറാഖിലേക്കും പോയ ബ്രിട്ടീഷ് പൗരന്മാരിൽ 12% പേരും തീവ്രവാദ സംഘടനകളിൽ അംഗങ്ങളായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഭീകരരുടെ കാമാസക്തി തീർക്കാനുള്ള ഉപകരണങ്ങൾ മാത്രം വിവിധ കാരണങ്ങൾകൊണ്ട് ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരായി സിറിയയിലും മറ്റുമായിപെടുന്ന സ്ത്രീകളെയാണ് പൊതുവെ ഐഎസ് വധുക്കൾ എന്നു പറയുന്നത്. ഭീകരവാദത്തിലേക്ക് എത്തുന്നതിന് മുമ്പ് യുവാക്കളെ വിവാഹം കഴിച്ചവർ, പ്രണയ വിവാഹിതർ തുടങ്ങിയ സാധാരണയായി ഐസിസിൽ എത്തിപ്പെട്ടവർ കൂടായെ ഇവർ അടിമകളായി പിടിക്കുന്ന സ്ത്രീകളും ഈ കുട്ടത്തിൽ പെടും. നിരവധി യസീദി സ്ത്രീകളെയാണ് ഐസിസ് ഭീകരർ ഇങ്ങനെ വാങ്ങിയത്. ഇവരെ ഉപയോഗിച്ച ശേഷം ചന്തകളിൽ ലേലം ചെയ്യുകപോലും പതിവായിരുന്നു.

ലൈംഗിക അടിമകൾ

ഐഎസ് വധുക്കളെക്കുറിച്ച് ലോകം കൂടുതൽ അറിഞ്ഞത് ഐഎസ് ഭീകരർ പിടികൂടി ലൈംഗിക അടിമയാക്കിയ നാദിയ മുറാദ് എന്ന യസീദി സ്ത്രീയിലൂടെയാണ്. വടക്കു കിഴക്കൻ നൈജീരിയയിൽ ബൊക്കൊ ഹറാം തീവ്രവാദികളുടെ കുടുംബങ്ങൾ അനുഭവിക്കുന്ന ഒറ്റപ്പെടലിന്റെ കഥ തന്നെയാണ് ഐഎസ് വധുക്കളുടെ കാര്യത്തിലുമെന്നു നാദിയയുടെ ജീവിതം ലോകത്തോടു വിളിച്ചു പറഞ്ഞു. പല താവളങ്ങളിലും ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയയായതിനു ശേഷമാകും ഐഎസ് വധുക്കൾ എന്നറിയപ്പെടുന്ന പെൺകുട്ടികളെ ഭീകരിലൊരാൾ സാധാരണ വിവാഹം ചെയ്യുക.

ഐഎസ് താവളങ്ങളിൽനിന്നു രക്ഷപ്പെട്ട് എത്തുന്ന പെൺകുട്ടികളുടെ പുനരധിവാസത്തിനു വേണ്ടി പോരാടിയ നാദിയ മുറാദിന് ലോകം നൊബേൽ സമ്മാനം നൽകിയാണ് ആദരിച്ചത്. നാദിയ മുറാദ്, ഷമീമ ബീഗം, യുഎസിൽ നിന്ന് ഐഎസിൽ എത്തിയ ഹുഡ മുത്താന എന്നിവരുടെ ജീവിതം ഐഎസ് ക്യാംപുകളിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടുംക്രൂരതകളാണ് വെളിപ്പെടുത്തുന്നതെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു. യസീദി സ്ത്രീകളെ വിറ്റും ഐസിസ് ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചിരുന്നു.

എന്നാൽ ഭൂരിഭാഗം പേരും ഇങ്ങനെയല്ല ഐഎസിൽ എത്തുന്നത്. ഐഎസ് ഭീകരരിൽ ആകൃഷ്ടരായി സ്വന്തം മാതാപിതാക്കളെയും വീടും രാജ്യവും ഉപേക്ഷിച്ചുപോയ പെൺകുട്ടികളാണ് ഇവർ. ഐഎസ് പോരാളികളുടെ വീര ഗാഥകളിൽ ആകൃഷ്ടരായാണ് പെൺകുട്ടികൾ സിറിയയിലേക്ക് എത്തിയത്. എന്നാൽ അവിടെ കാത്തിരുന്നത് സ്വർഗമായിരുന്നില്ല. ലൈംഗിക അരാജകത്വത്തിന്റെ ആദ്യ നാളുകൾ നന്നായി ആസ്വദിച്ചെങ്കിലും പിന്നീട് തങ്ങൾ ഇരകളാണ് എന്ന് പെൺകുട്ടികൾ തിരിച്ചറിയുകയാണ്. ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി സംഘടനയിൽ ചേരുന്ന പെൺകുട്ടികൾ ഐഎസ് വധുക്കൾ എന്നാണ് അറിയപ്പെടുക. ഭീകരരുടെ വധുവാകുന്നതോടെ ഏതു സമയത്തും ലൈംഗികമായി ഉപയോഗിക്കാവുന്ന ഉപകരണങ്ങളാണ് ഇവർ. മിക്കപ്പോഴും രണ്ടോ മൂന്നോ പേരായിരിക്കും ഇവരെ ലൈംഗികമായി ഉപയോഗിക്കുക. യസീദി സ്ത്രീകളെ ദീർഘകാലം ഉപയോഗിച്ചശേഷം അടിമചന്തയിൽ ലേലം ചെയ്ത് വിറ്റ് ഐഎസ് വൻ തോതിൽ കാശുണ്ടാക്കിയിരുന്നു.

കന്യകയായ യസീദി പെൺകുട്ടിക്ക് വില 12,500 ഡോളർ!

ഏറ്റവും കൂടുതൽ ഐഎസ് വധുക്കൾ സൃഷ്ടിക്കപ്പെട്ടത് യഹൂദന്മാർ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പീഡിപ്പിക്കപ്പെട്ട ജന വിഭാഗമായ യസീദികളുടെ കാര്യത്തിലാണ്. യസീദി പെൺകുട്ടികളെ ചന്തയിൽ വെച്ച് വിറ്റും, വാട്‌സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും ലേലം ചെയ്ത് വിറ്റും ഐഎസ് കോടികൾ സമ്പാദിച്ചിരുന്നു. (അൽജസീറയടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം നിഷേധിക്കയാണ്. ഇസ്ലാമോ ഫോബിയ തലയ്ക്കുപിടിച്ച പാശ്ചാത്യ മാധ്യമങ്ങളുടെ സൃഷ്ടിയാണ് ഇതെന്നാണ് അവർ പറയുന്നത്) പക്ഷേ യസീദി സ്ത്രീകളെ പെൺകുട്ടികളെ പരസ്യമായി വിൽക്കുന്നുവെന്നതിന്റെ വീഡിയോകൾ നേരത്തെ പുറത്തുവന്നിരുന്നു. ഐഎസിന്റെ തടവിൽനിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന നൂറുകണക്കിന് സ്ത്രീകളും തങ്ങളെ ലൈംഗിക അടിമകളാക്കിയതിന്റെയും വിറ്റതിന്റെയും വിവരങ്ങൾ കണ്ണീരോടെ ലോകത്തെ അറിയിച്ചിരുന്നു. ആദ്യകാലങ്ങളിൽ തങ്ങളുടെ അധീനമേഖലകളിൽവെച്ച് പരസ്യമായി ലേലം ചെയ്തായിരുന്നു യസീദി സ്ത്രീകളെ ഇസ്ലാമിക ഭീകരർ വിറ്റിരുന്നത്. എന്നാൽ അഞ്ചു വർഷം മുമ്പ് ഇവർ വിൽപ്പന ഓൺലൈനിലേക്ക് മാറ്റി. മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിച്ച ഐഎസിന്റെ അറബി ഭാഷയിലുള്ള ഒരു പരസ്യം ഇങ്ങനെയായിരുന്നു.'കന്യകയും സുന്ദരിയുമായ പെൺകുട്ടി, 12 വയസ്സ്. വില 12,500 ഡോളർ. ഉടൻ തന്നെ വിൽക്കപ്പെടും'.

സ്മാർട് ഫോൺ ആപ്പുകളിലൂടെയാണ് ആവശ്യക്കാർക്ക് പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ഭീകരർ കൈമാറിയിരുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് കൈമാറുക. ഇതിനായി ഇവർ ഇരകളുടെ പേരും ഫോട്ടോഗ്രാഫുകളും ഉൾപ്പെടെയുള്ള വിശദമായ ഡേറ്റാബേസും സൂക്ഷിച്ചിരുന്നു. ഐഎസ് ചെക്ക്പോസ്റ്റുകൾ വഴി ഇവർ രക്ഷപ്പെടുന്നതിന് തടയുന്നതിന് വേണ്ടിയാണിത്. ഇവയെല്ലാം നുണകളാണെന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുമ്പോഴും സത്യമാണെന്നതിന് യസീദി പെൺകുട്ടികളുടെ അനുഭവ സാക്ഷ്യമുണ്ട്. ഇടനിലക്കാർ യസീദി സ്ത്രീകളെ വാങ്ങി മറ്റ് രാജ്യങ്ങളിലെ വേശ്യാലയങ്ങളിൽ പാർപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പെൺകുട്ടികളെ വിൽപ്പന നടത്താൻ അനേകം പരസ്യങ്ങളാണ് ടെലിഗ്രാം, വാട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയവയിലൂടെ വന്നിരുന്നത്്. 12 വയസ്സിന് താഴേയ്ക്കുള്ളവർക്കാണ് ഉയർന്ന വില. മൂന്നും ഏഴും വയസ്സുകളുള്ള രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായ യുവതിക്ക് 3,700 ഡോളറായിരുന്നു വില. ഇവരുടെ ഉടമ വിൽക്കാൻ പരസ്യം നൽകിയത് ഇവരുടെ ഫോട്ടോയോടൊപ്പമായിരുന്നു

രണ്ടുവർഷം മുമ്പ് സിറിയയിൽ നിന്ന് രക്ഷപ്പെട്ട ലാമിയ എന്ന യസീദി പെൺകുട്ടിക്ക് പറയാനുണ്ടായിരുന്നത് തന്നെ ഓൺലൈനിൽ വിറ്റ കഥയായിരുന്നു. ഒരു കള്ളക്കടത്തുകാരന്റെ സഹായത്തോടെ, ഐഎസ് നിയന്ത്രിത മേഖലയിൽ നിന്നും സർക്കാർ അധീന പ്രദേശത്തേക്ക് ഇവർക്ക് കടക്കാനായി. ഇവർക്കൊപ്പം രക്ഷപ്പെട്ട എട്ടു വയസ്സുകാരി അൽമാസും 20കാരി കാതറീനും മൈൻ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.സ്ഫോടനം ലാമിയയുടെ വലം കണ്ണ് തകർത്തു. മുഖം വടുക്കൾ കൊണ്ട് വികൃതമാകുകയും ചെയ്തു. എന്നാലും ലൈംഗിക അടിമത്വത്തിൽനിന്ന് രക്ഷപ്പെട്ടതിൽ ഇവർ ആശ്വസിക്കുന്നു

യസീദികളുടെ അത്രക്ക് പീഡനം എറ്റിട്ടില്ലെങ്കിലും മറ്റ് ഐഎസ് വധുക്കളുടെ കാര്യവും മെച്ചമൊന്നുമല്ല. സഹിക്കാവുന്നതിന്റെ പരമാവധി അവർ സഹിച്ചു കഴിഞ്ഞു. ഇതിന്റെ പേരിലാണ് ലോകമെമ്പാടുമുള്ള മനുഷ്യവകാശ ഗ്രൂപ്പുകൾ അവരുടെ അവകാശങ്ങൾക്കായി വാദിക്കുന്നത്. ചെറിയ പ്രായത്തിൽ ഉണ്ടായ പ്രണയക്കുരുക്കും ബ്രയിൻവാഷിങ്ങും തകർത്തതാണ് അവരുടെ ജീവിതം എന്നും മാനസാന്തരം വന്ന ആരെയും ജന്മനാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP