Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തകർന്നുവീണ യുക്രൈൻ എയർലൈൻസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്ക്ക് കൈമാറില്ല; രാജ്യാന്തര നിയമപ്രകാരം അന്വേഷണത്തിന്റെ ഉത്തരവാദിത്തം അപകടം നടന്ന രാജ്യത്തിന്; തകർന്നു വീണ വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങൾ വിശകലനം ചെയ്യാൻ ഇറാൻ ആരെ ആശ്രയിക്കും എന്ന് ഉറ്റുനോക്കി ലോകം; അമേരിക്കയുടെ മുന്നിൽ തങ്ങൾ പിന്തിരിഞ്ഞോടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി

തകർന്നുവീണ യുക്രൈൻ എയർലൈൻസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്ക്ക് കൈമാറില്ല; രാജ്യാന്തര നിയമപ്രകാരം അന്വേഷണത്തിന്റെ ഉത്തരവാദിത്തം അപകടം നടന്ന രാജ്യത്തിന്; തകർന്നു വീണ വിമാനത്തിന്റെ ബ്ലാക് ബോക്‌സിലെ വിവരങ്ങൾ വിശകലനം ചെയ്യാൻ ഇറാൻ ആരെ ആശ്രയിക്കും എന്ന് ഉറ്റുനോക്കി ലോകം; അമേരിക്കയുടെ മുന്നിൽ തങ്ങൾ പിന്തിരിഞ്ഞോടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി

മറുനാടൻ മലയാളി ബ്യൂറോ

ടെഹ്റാൻ: ഇറാനിൽ തകർന്നുവീണ യുക്രൈൻ എയർലൈൻസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാൻ. ബ്ലാക്ക് ബോക്സുകൾ വിമാനത്തിന്റെ നിർമ്മാതാക്കളായ ബോയിങ്ങിനോ അമേരിക്കയ്ക്കോ കൈമാറില്ലെന്ന് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ തലവൻ വ്യക്തമാക്കിയതായി ഇറാൻ വ്യോമയാന അഥോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. അതേസമയം, അമേരിക്കയുടെ മുന്നിൽ തങ്ങൾ പിന്തിരിഞ്ഞോടില്ലെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റുഹാനി വ്യക്തമാക്കി.

ബുധനാഴ്ച പുലർച്ചെയാണ് ടെഹ്റാനിലെ ഇമാം ഖൊമെയ്നി ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് പറന്നുയർന്ന വിമാനം തകർന്ന് വീണത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, അമേരിക്ക എന്നീ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണ് ബ്ലാക്ക് ബോക്സിലെ വിവരങ്ങൾ വിശകലനം ചെയ്യാനുള്ള സൗകര്യമുള്ളത്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെത്തിയതായി ഇറാൻ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇവ പരിശോധനയ്ക്കായി ഏത് രാജ്യത്തേക്കാവും അയയ്ക്കുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. രാജ്യാന്തര നിയമങ്ങൾ പ്രകാരം അപകടം നടന്നത് ഏത് രാജ്യത്തുവച്ചാണോ ആ രാജ്യത്തിനാവും അന്വേഷണത്തിന്റെ ഉത്തരവാദിത്വമെന്നും ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ചൂണ്ടിക്കാട്ടുന്നു.

ടെഹ്റാനിലെ ഇമാം ഖൊമെയ്നി ഇന്റർനാഷണൽ എയർപോർട്ടിൽനിന്ന് ബുധനാഴ്ച രാവിലെ പറന്നുയർന്ന യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം വിമാനത്താവളത്തിൽനിന്ന് 45 കിലോമീറ്റർ അകലെയുള്ള ഖലാജ് അബാദ് എന്ന സ്ഥലത്താണ് തകർന്നുവീണത്. യുക്രൈനിലെ കീവിലേക്ക് പോയ വിമാനമാണിത്. അതിൽ ഉണ്ടായിരുന്ന 176 പേരിൽ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. അപകടത്തിൽ കൊല്ലപ്പെട്ട 177 പേരിൽ മൂന്ന് ബ്രിട്ടീഷുകാരും, 63 കനേഡിയൻ പൗരന്മാരും. 82 ഇറാൻകാരെ കൂടാതെ 11 ഉക്രൈൻകാരും 10 സ്വീഡുകളും, നാല് വീതം അഫ്ഗാൻകാരും ജർമൻകാരും ഉണ്ടായിരുന്നു. വിമാനം അമേരിക്കൻ മിസൈലാക്രമണത്തിലോ, തീവ്രവാദി ആക്രമണത്തിലോ തകർന്നതല്ലെന്നാണ് ഉക്രൈൻ ഏംബസി വ്യക്തമാക്കിയത്. വിമാനത്തിലുണ്ടായിരുന്ന 168 യാത്രക്കാരും 9 ജീവനക്കാരും തൽക്ഷണം മരിച്ചു.

ഇറാൻ, ഇറാഖിലെ യുഎസ് സൈനിക താവളങ്ങളിലേക്ക് ബാലിസ്ററിക് മിസൈലാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് ഖൊമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോയിങ് 737 പറന്നുയർന്ന് മൂന്നുമിനിറ്റിനകം തകർന്നുവീണത്. വൻസ്ഫോടനത്തോടെ, പൊട്ടിത്തെറിക്കും മുമ്പ്, വിമാനത്തിന് തീപിടിച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്. വീഡിയോ ഫുട്ടേജുകളും അതാണ് സൂചിപ്പിക്കുന്നത്.

വിമാനം സഫോടനശബ്ദത്തോടെ തകർന്നുവീണതോടെ അമേരിക്ക ടെഹ്റാൻ ലക്ഷ്യമാക്കി തൊടുത്ത മിസൈൽ അബദ്ധത്തിൽ യാത്രാവിമാനത്തിൽ പതിച്ചതാണെന്ന അഭ്യൂഹങ്ങളും പരന്നു. എന്നാൽ, മിസൈൽ ആക്രമണം മൂലമല്ല, എഞ്ചിൻ തകരാറാണ് അപകടകാരണമെന്ന് ടെഹ്റാനിലെ യുക്രൈൻ ഏംബസി വിശദീകരിച്ചു. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് തീപിടിച്ചതോടെ പൈലറ്റിന് നിയന്ത്രണം നഷ്ടമായിരുന്നു. എന്നാൽ, വിമാനത്തിലെ ക്രൂ അടിയന്തര സാഹചര്യമുള്ളതായി റിപ്പോർട്ട് ചെയ്യാത്തത് ദുരൂഹത ഉയർത്തി. എങ്ങനെയാണ് തീപിടിച്ചതെന്നും കണ്ടെത്തേണ്ടതുണ്ട്.

നാലിൽ താഴെ വർഷം മാത്രം പഴക്കമുള്ളതാണ് വിമാനം. രണ്ടുദിവസം മുമ്പ് പരിശോധിക്കുകയും ചെയ്തിരുന്നു. ഫ്ളൈറ്റ് റഡാർ ഡാറ്റാ പ്രകാരം, ബോയിങ് 737-800 7925 അടി ഉയരത്തിൽ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. വിമാനം തകരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് യുഎസ് ഫെഡറൽ വ്യോമയാന ഭരണകൂടം ഇറാനും ഇറാക്കിനും, മുകളിൽ കൂടി പറക്കുന്നതിൽ നിന്ന് യുഎസ് എയർലൈൻസിനെ വിലക്കിയിരുന്നു. ബ്രിട്ടീഷ് എയർവേസും കുവൈറ്റ് എയർവേസും പ്രശ്നബാധിതമായ വ്യോമമേഖലയിലേക്ക് ഫ്ളൈറ്റുകൾ വിലക്കി. ജർമനിയുടെ ലുഫ്താൻസ ഫ്രാങ്കഫർട്ടിൽ നിന്ന് ടെഹ്റാനിലേക്കുള്ള പതിവ് ഫ്ളൈറ്റ് റദ്ദാക്കി. മലേഷ്യൻ എയർലൈൻസും സിംഗപ്പൂർ എയർലൈൻസും വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

ആകാശത്ത് നിന്ന് താഴേക്ക് പതിച്ച വിമാനം ഒരുവയലിലേക്കാണ് വീണത്. വിമാനാവശിഷ്ടങ്ങൾ വയലിലാകെ പൊട്ടിത്തെറിച്ച് വീണു. ആളിക്കത്തിയ തീയുടെ ചൂടിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. യുക്രൈൻ എയർലൈന്റെ തകർന്നുവീണ വിമാനം ബോയിങ് 737-800 ഇരട്ട എഞ്ചിൻ ജെറ്റ്ലൈനറാണ്. ഹ്രസ്വ-മധ്യദൂര യാത്രകൾക്കാണ് സാധാരണ ഈ വിമാനം ഉപയോഗിക്കാറുള്ളത്. 1990 കളിൽ പറക്കാൻ തുടങ്ങിയ 737-800 ബോയിങ് 737 മാക്സിനേക്കാൾ പഴയ മോഡലാണ്. മാക്സ് മോഡൽ രണ്ട് വൻഅപകടങ്ങളെ തുടർന്ന് 10 മാസത്തോളം പറപ്പിച്ചിരുന്നില്ല.

737-800 വിമാനവും വർഷങ്ങളായി നിരവധി അപകടങ്ങേളിൽ പെട്ടിട്ടുണ്ട്. മറ്റുവിമാനക്കമ്പനികളെ പോലെ തന്നെ ബോയിങ്ങും അപകടങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ പങ്കുചേരാറുണ്ട്. എന്നാൽ, അമേരിക്ക ഇറാന് മേൽ ഏർപ്പെടുത്തിയ ഉപരോധം നിലവിലുള്ളതുകൊണ്ട് അന്വേഷണത്തെ ബാധിക്കാൻ സാധ്യതയുണ്ട്. 1988 ൽ 270 പേരുടെ മരണത്തിന് ഇടയാക്കിയ ലോക്കർബീ വിമാന ബോംബ് സ്ഫോടനത്തെ പരാമർശിച്ച് കൊണ്ട് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി നേരത്തെ അമേരിക്കൻ എയർലൈനറുകൾക്ക് നേരേ പരോക്ഷ ഭീഷണികൾ ഉയർത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP