Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കംപ്യൂട്ടർ തകർത്ത് മോഷ്ടിച്ചത് രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ; നിർമ്മാണ ഘട്ടത്തിലെ കപ്പലിൽ സുരക്ഷാ വിവരങ്ങൾ ഒന്നുമില്ലെന്ന് വിശദീകരണം; മെഷീൻ ഗണ്ണുമായി കണ്ണിൽ എണ്ണയൊഴിച്ച് സൈന്യം കാവൽ നിൽക്കുന്ന കപ്പലിലെ കവർച്ചാ വിവരം കേട്ട് മൂക്കത്ത് വിരൽ വച്ച് കേരളാ പൊലീസ്; ചൈനയെ നിരീക്ഷിക്കാൻ തയ്യാറാകുന്ന ഷിപ്പിലെ മോഷണത്തിന് പിന്നിൽ ചാരവൃത്തിയും സംശയം; ഐഎൻഎസ് വിക്രാന്തിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച; തലകുനിച്ച് ഇന്ത്യൻ നേവി

കംപ്യൂട്ടർ തകർത്ത് മോഷ്ടിച്ചത് രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ; നിർമ്മാണ ഘട്ടത്തിലെ കപ്പലിൽ സുരക്ഷാ വിവരങ്ങൾ ഒന്നുമില്ലെന്ന് വിശദീകരണം; മെഷീൻ ഗണ്ണുമായി കണ്ണിൽ എണ്ണയൊഴിച്ച് സൈന്യം കാവൽ നിൽക്കുന്ന കപ്പലിലെ കവർച്ചാ വിവരം കേട്ട് മൂക്കത്ത് വിരൽ വച്ച് കേരളാ പൊലീസ്; ചൈനയെ നിരീക്ഷിക്കാൻ തയ്യാറാകുന്ന ഷിപ്പിലെ മോഷണത്തിന് പിന്നിൽ ചാരവൃത്തിയും സംശയം; ഐഎൻഎസ് വിക്രാന്തിൽ ഉണ്ടായത് വൻ സുരക്ഷാ വീഴ്ച; തലകുനിച്ച് ഇന്ത്യൻ നേവി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാജ്യത്ത് നിർമ്മിക്കുന്ന ആദ്യ വിമാന വാഹിനിക്കപ്പലിലെ നാല് ഹാർഡ് ഡിസ്‌കുകൾ കംപ്യൂട്ടർ തകർത്ത് മോഷ്ടിച്ചുവെങ്കിലും കപ്പൽ നാവികസേനയ്ക്ക് കൈമാറാത്തതിനാൽ സേനയുമായി ബന്ധപ്പെട്ട സുരക്ഷാ വിവരങ്ങളൊന്നും കപ്പലിലില്ലെന്ന് നാവികസേന അറിയിച്ചു. അതെപ്പറ്റി ആശങ്ക വേണ്ട. കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മിക്കുന്ന വിമാനവാഹിനിക്കപ്പൽ മാത്രമാണിതെന്നും വ്യക്തമാക്കി. എങ്കിലും ഗൗരവത്തോടെയാണ് കേസ് അ്‌ന്വേഷണം നടത്തുന്നത്.

നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പൽശാലയിൽ നിർമ്മാണത്തിലിരിക്കുന്ന വിമാനവാഹിനി ക്കപ്പലിലാണ് മോഷണം. ചില അനുബന്ധ ഉപകരണങ്ങളും കാണാതായിട്ടുണ്ട്. കേസന്വേഷണ ചുമതല കൊച്ചി ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി.ക്ക് കൈമാറി. കപ്പൽ ശാലയിൽ മോഷ്ടാക്കൾക്ക് പോലും കടക്കാനായി എന്നത് ഏറെ ഗൗരവതരമാണ്. നിർമ്മാണം അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്നത്. നിർമ്മാണ ജോലികൾ ചെയ്യുന്നവരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം ഇപ്പോൾ നടക്കുന്നത്. സുരക്ഷാ വീഴ്ചയടക്കം അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച വൈകീട്ടാണ് ഹാർഡ് ഡിസ്‌ക് മോഷണം പോയതായി പൊലീസിന് കപ്പൽശാലയുടെ പരാതി ലഭിക്കുന്നത്. 2009-ലാണ് കപ്പലിന്റെ പണി കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്. 2021-ൽ പണി പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആരംഭം മുതൽ കനത്ത സുരക്ഷയിലായിരുന്നു കപ്പൽശാല. സംഭവത്തിൽ അട്ടിമറി സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റു വസ്തുക്കൾ ഒന്നും മോഷ്ടിക്കാതെ കംപ്യൂട്ടറിൽ വിവരങ്ങൾ ശേഖരിക്കുന്ന ഹാർഡ് ഡിസ്‌ക് എടുത്തത് സംശയാസ്പദമാണ്.

കപ്പൽ നേവിക്ക് കൈമാറാത്തതിനാൽ നേവിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹാർഡ് ഡിസ്‌കല്ലില്ലെന്നാണ് സൂചന. കപ്പൽശാലയുടെ ഉടമസ്ഥതയിലുള്ളതാണ് നഷ്ടപ്പെട്ട ഹാർഡ് ഡിസ്‌കുകൾ. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് 2021ൽ നാവികസേനയുടെ ഭാഗമാകുമെന്നാണ് പ്രതീക്ഷ. വിക്രാന്തിന്റെ അവസാനവട്ട മിനുക്കുപണികൾ കൊച്ചിയിലെ കപ്പൽ നിർമ്മാണ ശാലയിൽ പുരോഗമിക്കേയാണ് മോഷണ വിവരം പുറത്താകുന്നത്.

ചൈനയെ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നേവിയുടെ സാന്നിധ്യം വർധിപ്പിക്കുകയാണ് ഇന്ത്യ. നിരീക്ഷിക്കാൻ വേണ്ട കൂടുതൽ സംവിധാനങ്ങൾ ഉടൻ നടപ്പിലാക്കാനും നീക്കം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി തന്ത്രപ്രധാന ഭാഗങ്ങളിൽ കപ്പലുകൾ സ്ഥിരമായി നിലയുറപ്പിക്കാനാണ് നേവിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്ത് നിശ്ചയിച്ച പ്രകാരം 2021ൽ തന്നെ കമ്മീഷൻ ചെയ്യുമെന്നാണ് സൂചന്. റഷ്യയിൽ നിന്നും കരാർ പ്രകാരം ലഭിക്കേണ്ട സാമഗ്രികൾ വൈകുന്നത് വിക്രാന്തിന്റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ എല്ലാം പരിഹരിച്ച് കപ്പൽ രണ്ടു വർഷത്തിനകം നാവികസേനയുടെ ഭാഗമാകും.

40,000 ടൺ ഭാരമുള്ള സ്റ്റോബാൻ വിഭാഗത്തിൽപെട്ട ഐഎൻഎസ് വിക്രാന്തിന് 3,500 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 30 പോർവിമാനങ്ങൾ, പത്തോളം ഹെലികോപ്ടറുകൾ ഒരേസമയം ലാൻഡ് ചെയ്യിക്കാൻ വിക്രാന്തിന് ശേഷിയുണ്ട്. കൊച്ചി കപ്പൽ ശാലയിൽ നിർമ്മിച്ച ഈ വിമാനവാഹിനിക്കപ്പലിന് ഇന്ത്യൻ നാവികസേനയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിന്റെ പേര് തന്നെയാണ് നൽകിയിരിക്കുന്നത്. നിർമ്മാണം ആരംഭിച്ച ശേഷം റഷ്യയിൽ നിന്നും ഉരുക്കെത്തിക്കാനുള്ള പദ്ധതി ആദ്യം തകിടം മറഞ്ഞു. ഡിആർഡിഒയുടെ സഹായത്തിൽ കപ്പലിന് ആവശ്യമായ ഉരുക്ക് സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ഇന്ത്യ ചെയ്തത്. ഈ തടസ്സങ്ങളൊക്കെ നീങ്ങിയപ്പോഴേക്കും 2011ൽ നിശ്ചയിച്ചിരുന്ന നീറ്റിലിറക്കൽ 2013 ഓഗസ്റ്റ് 12 വരെ നീണ്ടു.

ഇതിനു പിന്നാലെയാണ് റഷ്യയിൽ നിന്നുള്ള ഏവിയേഷൻ സാമഗ്രികളുടെ ഇറക്കുമതിയിലുണ്ടായ കാലതാമസം വീണ്ടും ഐഎൻഎസ് വിക്രാന്തിനെ വൈകിപ്പിച്ചത്. വിക്രാന്ത് കൂടി വരുന്നതോടെ കടലിൽ ചൈനയ്‌ക്കെതിരെ വൻ വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കപ്പലാണിത്. 262 മീറ്റർ നീളമുള്ള കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. മണിക്കൂറിൽ 28 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിന് ഏകദേശം 1500 നാവികരെ വഹിക്കാനാവും. കൂടാതെ 30 എയർക്രാഫ്റ്റുകളും വഹിക്കാൻ ഐഎൻഎസ് വിക്രാന്തിന് പറ്റും.

കൊച്ചി കപ്പൽ ശാലയിൽ നിർമ്മിക്കുന്ന ഇന്ത്യയുടെ വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്തിന് കരുത്തേകുന്നത് റഷ്യൻ സാങ്കേതിക വിദ്യകളെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ വിക്രാന്തിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സംവിധാനം (ഐപിഎംഎസ്) ഒരുക്കുന്നതു ബെംഗളുരു കേന്ദ്രമായ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡാണ് (ഭെൽ). കപ്പലുകളുടെയും അന്തർവാഹിനികളുടെയും എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങളെയും മെക്കാനിക്കൽ, ഇലക്ട്രിക്കൽ പ്രവർത്തനങ്ങളെയും നിയന്ത്രിക്കാനുള്ള സംവിധാനമാണ് ഐപിഎംഎസ്. പവർ മാനേജ്‌മെന്റ് സംവിധാനവും ഉൾപ്പെടുന്ന ഐപിഎംഎസ് ആണു ഐഎൻഎസ് വിക്രാന്തിനു വേണ്ടി ബെൽ തയാറാക്കുന്നത്.

2009 ഫെബ്രുവരി 28നാണു ഐഎൻഎസ് വിക്രാന്തിന്റെ നിർമ്മാണജോലികൾ കൊച്ചി കപ്പൽശാലയിൽ ആരംഭിച്ചത്. 2013 ഓഗസ്റ്റ് 12ന് ഔദ്യോഗിക ലോഞ്ചിങ് നടത്തി. ആദ്യഘട്ട ജോലികൾ പൂർത്തിയായതോടെ കഴിഞ്ഞ ജൂണിൽ കപ്പൽ വീണ്ടും നീറ്റിലിറക്കിയിരുന്നു. കപ്പലിന്റെ രണ്ടാംഘട്ട ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. വെള്ളത്തിലെ സഞ്ചാരത്തിനുൾപ്പെടെയുള്ള സംവിധാനങ്ങളുമെല്ലാം രണ്ടാംഘട്ടത്തിലാണ് ഒരുക്കുക. ഇതിനു ശേഷമാണു മൂന്നാം ഘട്ടത്തിൽ കടലിലെ പരീക്ഷണങ്ങൾക്കു വേണ്ടി കപ്പൽ മാറ്റുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP