Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കൂറ്റൻ മഞ്ഞുപാളികൾ അല്ലാതെ ജീവനുള്ള ഒന്നുമില്ല; സൈനികരുടേത് ദുരിത ജീവിതം; ചെങ്കുത്തായ ഈ മഞ്ഞുമല കാക്കാൻ രാജ്യം മുടക്കുന്നത് ശതകോടികൾ; എന്തുകൊണ്ടാണ് സിയാച്ചിൻ ഇന്ത്യയ്ക്ക് ഇത്രമേൽ പ്രിയപ്പെട്ടതാകുന്നത്?

കൂറ്റൻ മഞ്ഞുപാളികൾ അല്ലാതെ ജീവനുള്ള ഒന്നുമില്ല; സൈനികരുടേത് ദുരിത ജീവിതം; ചെങ്കുത്തായ ഈ മഞ്ഞുമല കാക്കാൻ രാജ്യം മുടക്കുന്നത് ശതകോടികൾ; എന്തുകൊണ്ടാണ് സിയാച്ചിൻ ഇന്ത്യയ്ക്ക് ഇത്രമേൽ പ്രിയപ്പെട്ടതാകുന്നത്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഹിമാലയൻ മലനിരകളിലെ കിഴക്കൻ കാരക്കോറത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഹിമാനിയാണ് സിയാചിൻ ഹിമാനി. ഇന്ത്യാ-പാക് നിയന്ത്രണരേഖയ്ക്ക് തൊട്ട് കിഴക്കായാണ് ഇതിന്റെ സ്ഥാനം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാണിത്. എഴുപത് കിലോമീറ്റർ നീളമുള്ള സിയാചിൻ ഹിമാനി കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയിൽ ലോകത്തിൽ രണ്ടാമത്തേതുമാണ്. സിയാചിൻ ഹിമാനിയും അതിന്റെ എല്ലാ കൈവഴികളും ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.

ശീതകാലത്ത് ഇവിടുത്തെ ശരാശരി മഞ്ഞുവീഴ്‌ച്ച 10.5 മീറ്റർ(35 അടി) ആണ്. താപനില മൈനസ് 50 ഡിഗ്രിസെൽഷ്യസായി താഴുകയും ചെയ്യും. സിയചിൻ ഹിമാനിയുടെ എല്ലാ കൈവഴികളുമുൾപ്പടെ മൊത്തം സിയാചിൻനിരകൾ 700 ചതുരശ്ര കിലോമീറ്റർ വിസ്ത്രീർണ്ണം വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഹെലിപ്പാഡും (ഇന്ത്യ നിർമ്മിച്ചത്) ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയും സിയാചിൻ നിരകളിലാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് 22,000 അടി വരെ ഉയരത്തിൽ ഇവിടെ ഇന്ത്യൻ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെക്കാൾ കൂടുതൽ ഇന്ത്യൻ സൈനികർ ഇവിടെ മരിച്ചത് മോശം കാലാവസ്ഥ മൂലം.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള 1972ലെ ഷിംല കരാർ പ്രകാരം കാശ്മീരിലെ നിയന്ത്രണരേഖ സിയാചിൻ ഗ്ലേഷ്യർ സ്പർശിച്ചിരുന്നില്ല. കരാർ പ്രകാരം രേഖ ചഖ9842 എന്ന പോയിന്റിൽ വന്നവസാനിച്ചു. മനുഷ്യവാസയോഗ്യമല്ലാത്ത പ്രദേശമായിരുന്നതിനാലായിരുന്നു സിയാചിൻ ഗ്ലേഷ്യറിനെ ഉൾപ്പെടുത്താതിരുന്നത്. അതോടെ ഈ പ്രദേശം ഇരുരാഷ്ട്രങ്ങളും അവകാശമുന്നയിക്കുന്ന തർക്കസ്ഥലമായി മാറി. ഓപ്പറേഷൻ മേഘദൂതിലൂടെ ഇത് ഇന്ത്യ പിടിച്ചെടുത്തു. അതിന് ശേഷം ഈ മലനിരകൾ ഇന്ത്യയുടെ അഭിമാനപ്രശ്‌നമായി മാറി. സൈനികൾ ഇത് സംരക്ഷിക്കാൻ ജിവൻ ബലികൊടുത്തും തോക്കേന്തി.

ഓപ്പറേഷന്റെ ആദ്യപടിയായി ഇന്ത്യൻ ആർമി സൈനികരെ വായൂമാർഗ്ഗം ഗ്ലേഷ്യറിലെത്തിച്ചു. ഹെലികോപ്ടറുകൾക്ക് പറക്കാവുന്ന ഉയർന്നപരിധിയിലുമുയരെ പറന്ന് ഇന്ത്യൻ വ്യോമസേന ആദ്യ സൈനികട്രൂപ്പിനെയും അവർക്ക് വേണ്ട സാധനസാമഗ്രികളും ഗ്ലേഷ്യറിലെത്തിച്ചു.1984 മാർച്ചിൽ കുമാവോൺ റെജിമെന്റിന്റേയും ലഡാക്ക് സ്‌കൗട്ട്‌സിന്റേയും ഒരു സൈനികദളം മുഴുവൻ സോജിലാ പാസിലൂടെ നടന്ന് ഗ്ലേഷ്യറിന്റെ കിഴക്കൻ ബേസിൽ എത്തിച്ചേർന്നു. പാക്കിസ്ഥാൻ റഡാറുകളുടെ കണ്ണിൽപ്പെടാതെ ഗ്ലേഷ്യറിലെത്തിച്ചേരുക എന്നതായിരുന്നു കഠിനമായ ഈ നീക്കത്തിന്റെ ലക്ഷ്യം.

ഓപ്പറേഷനാരംഭിക്കുന്നതിന് ആഴ്‌ച്ചകൾക്ക് മുമ്പേ സൈനികർക്ക് നൽകിയ അതികഠിന പരിശീലനത്തിന്റെ ഫലമായി ലോകത്തിന്റെ മൂന്നാം ധ്രുവം എന്ന് വിശേഷിക്കപ്പെടുന്ന, ഓക്‌സിജൻ ലഭ്യത വളരെക്കുറവുള്ള, സിയാച്ചിനിലെ കൊടുംതണുപ്പിൽ അച്ചടക്കത്തോടെ മനോധൈര്യം കൈവിടാതെ ഇന്ത്യൻ സൈനികർ ഉയരങ്ങൾ കീഴടക്കി. ഈ വിജയം നേടിയത് ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതായിരുന്നു. അതിന്റെ ഖ്യാതി ഇല്ലായ്മ ചെയ്യാനാകില്ല. അതുകൊണ്ടാണ് ജീവൻ പണയപ്പെടുത്തിയും ഇവിടെ സംരക്ഷിക്കാൻ സൈനികരെത്തുന്നത്.

സിയാച്ചിനിലെ പകൽ സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയിൽ മൈനസ് 55 ഡിഗ്രി. ഇത് മൈനസ് 60 വരെ താഴാം. നമുക്കു കിട്ടുന്ന ഓക്‌സിജന്റെ അളവിന്റെ 10% മാത്രമാണു സിയാച്ചിനിൽ കിട്ടുന്നത്. പത്ത് മിനിട്ട് മഞ്ഞിലൂടെ നടന്നാൽ അര മണിക്കൂറെങ്കിലും വിശ്രമിക്കാതെ സാധ്യമല്ല. ശ്വാസകോശത്തേയും തലച്ചോറിനെയും ബാധിക്കുന്ന ഹൈ ആൾട്ടിട്ട്യൂഡ് പൾമൊണറി ഒഡിമ ബാധിക്കാൻ മണിക്കൂറുകൾ മാത്രം മതി. ഹിമദംശനം (ഫ്രോസ്റ്റ് ബൈറ്റ്) – മഞ്ഞിന്റെ കടിയേറ്റു ദേഹം മുറിയും. ശരീരഭാഗങ്ങൾ മുറിഞ്ഞുപോകുന്ന അവസ്ഥ വരെയുണ്ടാകാം. മരണകാരണം പോലുമാകാവുന്നതാണിത്. 15 സെക്കൻഡ് നേരം ഇരുമ്പു ദേഹത്തു തൊട്ടാൽപോലും മഞ്ഞിന്റെ കടി കിട്ടും. തോക്കിന്റെ ഇരുമ്പുഭാഗങ്ങൾ കൊണ്ടാലും മതി. അവിടെയാണ് തോക്കുകളുമായി സൈനികർ കാവൽ നിൽക്കുന്നത്. ഹിമദംശനമേറ്റ് കൈകാൽ വിരലുകളും മറ്റും മുറിച്ചുനീക്കേണ്ടി വന്നിട്ടുള്ള എത്രയോ സൈനികരുണ്ട്. തണുപ്പിൽനിന്നു രക്ഷനേടാൻ തീകാഞ്ഞാൽ പലപ്പോഴും മരവിപ്പ് മൂലം കൈ അറ്റുപോകുന്നത് അറിയുകപോലുമില്ല. ഉറക്കം, വിശപ്പ് എന്നിവ നഷ്ടപ്പെടാം. ഓർമ നശിക്കാം. സംസാരശേഷി നശിക്കാം. ശരീരം തളരാം.

മണിക്കൂറിൽ 100 മൈൽ വരെ വേഗത്തിലുള്ള മഞ്ഞുകാറ്റ്. അതും മൂന്നാഴ്ച വരെ തുടർച്ചയായി വീശുന്നത്. സാധാരണ മനുഷ്യർക്കു പിടിച്ചുനിൽക്കാനാവില്ല. 36 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകാം സിയാച്ചിനിൽ. മഞ്ഞുവീഴ്ചക്കാലത്ത് അപ്പപ്പോൾ അതു നീക്കം ചെയ്തില്ലെങ്കിൽ സൈനിക പോസ്റ്റുകൾ മഞ്ഞുമൂടിപ്പോകും. അതിനുപുറമേയാണു ഹിമപാതവും മറ്റും. ടിൻ കാനുകളിലെ ഭക്ഷണം മാത്രം കഴിച്ചു കഴിയണം മാസങ്ങളോളം. ഈ ദുരിതമെല്ലാം സഹിച്ചാണ് ഈ മലനിര സൈനികർ സംരക്ഷിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ സൈനിക താവളത്തിനായി ഇന്ത്യ ചെലവഴിക്കുന്നത്. ഏറ്റവും ഉയരത്തിലുള്ള ഈ മലനിര കൈവിടുന്നത് രാജ്യത്തിന്റെ പരമാധികാരത്തെ പോലും സ്വാധീനിക്കും. അതുകൊണ്ടാണ് കഷ്ടതകൾ ഏറ്റെടുത്തുള്ള സൈന്യത്തിന്റെ കാവൽ നിൽക്കൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP