Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...' എന്ന സന്ദേശം ഭീകരർ പങ്കുവച്ചത് മൂന്നു മാസം മുമ്പ്; ഡിസംബർ ഒമ്പതിന് ഇന്ത്യയിലേക്ക് ഒളിച്ചുകടന്ന് ജയ്‌ഷെ മുഹമ്മദ് കമാൻഡർ അബ്ദുൾ റഷീദ് ഖാസി; അഫ്ഗാനിൽ ഐഇഡി കാർബോംബുകൾ ഒരുക്കുന്നതിൽ മികവു തെളിയിച്ചതോടെ ഇന്ത്യൻ ദൗത്യത്തിന്റെ ചുമതലയും; ഡിസംബർ അവസാനം പുൽവാമയിലെ ഒളിവിടത്തിൽ എത്തിയ ഭീകരൻ റഷീദ് ഖാസി തന്ത്രങ്ങൾക്ക് അന്തിമ രൂപം നൽകി ആദിൽ ധറിനെ ചാവേറാക്കി; ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിയ ആക്രമണത്തിന്റെ ആസൂത്രണം ഇങ്ങനെ

'വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...' എന്ന സന്ദേശം ഭീകരർ പങ്കുവച്ചത് മൂന്നു മാസം മുമ്പ്; ഡിസംബർ ഒമ്പതിന് ഇന്ത്യയിലേക്ക് ഒളിച്ചുകടന്ന് ജയ്‌ഷെ മുഹമ്മദ് കമാൻഡർ അബ്ദുൾ റഷീദ് ഖാസി; അഫ്ഗാനിൽ ഐഇഡി കാർബോംബുകൾ ഒരുക്കുന്നതിൽ മികവു തെളിയിച്ചതോടെ ഇന്ത്യൻ ദൗത്യത്തിന്റെ ചുമതലയും; ഡിസംബർ അവസാനം പുൽവാമയിലെ ഒളിവിടത്തിൽ എത്തിയ ഭീകരൻ റഷീദ് ഖാസി തന്ത്രങ്ങൾക്ക് അന്തിമ രൂപം നൽകി ആദിൽ ധറിനെ ചാവേറാക്കി; ഇന്ത്യയെ കണ്ണീരിലാഴ്‌ത്തിയ ആക്രമണത്തിന്റെ ആസൂത്രണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  ' വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...' - ജയ്‌ഷെ മുഹമ്മദ് ഭീകരർ അയച്ചതെന്ന് ഉറപ്പിക്കാവുന്ന ഇത്തരമൊരു സന്ദേശം പിടിച്ചെടുത്തിട്ടും ഇന്ത്യൻ ഇന്റലിജൻസ് ഉണർന്നു പ്രവർത്തിച്ചില്ലെന്ന സൂചനകളാണ് ഇപ്പോൾ പുൽവാമയിൽ രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെ പുറത്തുവരുന്നത്. കാശ്മീർ താഴ്‌വര സമീപകാലത്തു കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്ച നടന്നത്. ഇത്തരമൊരു വൻ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടതായി മുന്നറിയിപ്പ് നൽകുന്നതിൽ ഇന്ത്യൻ ഇന്റലിജൻസിന് വീഴ്ച വന്നുവെന്ന ആരോപണം ഉയർന്നിരുന്നു. കാശ്മീർ ഗവർണർ തന്നെ ഇന്ന് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.

ഇത്തരത്തിൽ ഇന്റലിജൻസ് വീഴ്ചയ്‌ക്കൊപ്പം ഈ ആക്രമണത്തിന്റെ ശക്തികേന്ദ്രം ജയ്‌ഷെ മുഹമ്മദ് കമാൻഡറായ അബ്ദുൾ റഷീദ് ഘാസി ആണെന്ന വിവരവും പുറത്തുവരികയാണ്. 'ബഡാ ഹോനാ ചാഹിയേ, ഹിന്ദുസ്ഥാൻ രോനാ ചാഹിയേ' ('വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...) എന്ന ഒരു സന്ദേശം ആണ് മാസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്തത്. ഇതോടെ തന്നെ അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികമായ ഫെബ്രുവരി ഒമ്പതിന് രാജ്യത്ത് വൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഇതിനായി ആസൂത്രണം നടക്കുന്നതിന്റെ സൂചനകൾ വന്നതിന് പുറമെയാണ് ഇതിന്റെ ബുദ്ധികേന്ദ്രം ആരായിരിക്കുമെന്ന കാര്യത്തിൽ ചില സൂചനകൾ ലഭിക്കുന്നത്.

ജയ്‌ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണു സ്‌ഫോടനം നടത്തിയത്. പക്ഷേ, ഈ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് മറ്റൊരാളാണെന്ന സൂചനകളാണ് ഇപ്പോൾ ഇന്റലിജൻസ് ഏജൻസികൾ നൽകുന്നത്. ജയ്‌ഷെ കമാൻഡറായ അബ്ദുൽ റഷീദ് ഖാസിയെയാണ് ഭീകരസംഘടന ഈ ദൗത്യം ഏൽപിച്ചത്. ഇന്ത്യയെ കരയിക്കുന്ന തരത്തിൽ അതി ശക്തമായ ആക്രമണം ആകണമെന്ന നിർദ്ദേശം വന്നത് ഘാസിയെ ഉദ്ദേശിച്ചാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.

അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സ്‌ഫോടക വിദഗ്ധനാണ് ഐഇഡി ഉപയോഗിച്ചുള്ള (റിമോട്ടിലൂടെയും മറ്റും സ്‌ഫോടനം നടത്താവുന്ന) ബോംബ് ക്രമീകരിച്ചതെന്നാണ് സൂചനകൾ ലഭിച്ചിട്ടുള്ളത. ഇത്തരത്തിൽ അഫ്ഗാനിലും മറ്റും പല സ്‌ഫോടനങ്ങളും നടന്നിരുന്നു. ഇതിന്റെ സൂത്രധാരൻ ആയിരുന്നു റഷീദ് ഖാസി. അഫ്ഗാനിൽ സമീപകാലത്ത് നടന്ന തരത്തിൽ ഉള്ള സ്‌ഫോടന രീതി തന്നെയാണ് വാഹനം ഓടിച്ചുകയറ്റി നടത്തുന്ന ആക്രമണ തന്ത്രം. ഇതാണ് ഇന്നലെ പുൽവാമയിലും പ്രയോഗിക്കപ്പെട്ടത്. ഇത്തരം സാമ്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ജയ്‌ഷെ കമാൻഡർ ആയ അബ്ദുൾ റഷീദ് ഖാസി തന്നെയെന്നാണ്.

ഭീകരാക്രമണങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും വിധം ഐ ഇ ഡി ബോംബുകൾ ഒരുക്കുന്നതിലെ വിദഗ്ധനായ ഇയാളെ ഇന്ത്യയിലും ആക്രമണത്തിന് ചുമതല ഏൽപിക്കുകയായിരുന്നു എന്നാണ് സൂചനകൾ. അതേസമയം, നേരത്തെ തന്നെ ഇത്തരത്തിൽ ആക്രമണ സാധ്യതയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടും മുൻകരുതൽ എടുക്കാത്തതും മുന്നറിയിപ്പ് നൽകാത്തതുമെല്ലാം ഇപ്പോൾ ചർച്ചയാവുന്നു. ഡിസംബർ മുതൽ തന്നെ ഇത്തരത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇന്ത്യയിൽ തിരഞ്ഞെടുപ്പുകാലം അടുക്കുന്ന സാഹചര്യം മുതലെടുത്ത് കാശ്മീർ ഭീകരർ പാക്കിസ്ഥാൻ സഹായത്തോടെ രാജ്യത്ത് പലയിടത്തും ഭീകരാക്രമണം നടത്തിയേക്കും എന്ന് കഴിഞ്ഞ മാസം അമേരിക്കൻ ഏജൻസിയും മുന്നറിയിപ്പ് നൽകി. മുമ്പ് മുംബൈ ഭീകരാക്രമണത്തിന് മുമ്പ് കടൽവഴി ഭീകരർ എത്തി ആക്രമണം നടത്തുമെന്ന മുന്നറിയിപ്പ് നൽകിയ അതേ ഏജൻസിയാണ് ഇത്തരമൊരു സൂചനയും നൽകിയത്. എന്നാൽ അന്നും ഇക്കുറിയും ഇന്ത്യ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം ഉയർന്നുകഴിഞ്ഞു.

ആസൂത്രണം മൂന്നുമാസങ്ങൾക്ക് മുന്നേ?

പാർലമെന്റ് ആക്രമണ കേസിനു പിന്നിൽ പ്രവർത്തിച്ച അഫ്‌സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒൻപതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തിൽ ആണ് ഏറ്റവും ഒടുവിൽ സൂചനകൾ ഇന്റലിജൻസിനു ലഭിച്ചത്. മുന്മാസങ്ങളിൽ പിടിച്ചെടുത്ത സംഭാഷണത്തിൽ ഒന്നായിരുന്നു 'വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...' എന്നത്. ഇന്ത്യയെ കരയിപ്പിക്കാൻ തക്കവിധം വലുതായിരിക്കണം ആക്രമണമെന്ന സന്ദേശം ഭീകരർ പരസ്പരം കൈമാറിയതിന് പിന്നാലെയാണ് ഖാസിയെ ജയ്‌ഷെ തലവൻ മൗലാന മസൂദ് അസ്ഹർ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന. ഡിസംബർ മധ്യത്തോടെയായിരുന്നു ഇത്. കശ്മീരിലേക്ക് ഡിസംബർ ഒൻപതിന് ഖാസി ഒളിച്ചുകടന്നതായാണു വിവരം. അവിടെനിന്നു ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി. ഇക്കാര്യങ്ങളിൽ സൂചനകൾ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല.

ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാൽനടയായി മിക്ക സ്ഥലങ്ങളും താണ്ടിയായിരുന്നു ഓരോ കേന്ദ്രങ്ങൾ മാറി യാത്ര. സ്വകാര്യ വാഹനങ്ങൾ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളിൽ തന്നെ വന്ന്, അത്തരത്തിൽ ജനക്കൂട്ടത്തിൽ ഒളിച്ചുകടന്നാണ് പുൽവാമയിൽ ഖാസി എത്തുന്നത്. അസ്ഹറിന്റെ ബന്ധുക്കളും ജയ്‌ഷെ കമാൻഡർമാരുമായ തൽഹ, ഉസ്മാൻ എന്നിവരുടെ കൊലപാതകത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഘാസി ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ലഭിച്ചിട്ടുള്ളവിവരം. ഉസ്മാന്റെ മരണത്തിനു തൊട്ടുപിന്നാലെ, പ്രതികാരം ചെയ്യുന്ന കുറിപ്പും ജയ്‌ഷെ പുറത്തുവിട്ടിരുന്നത് ഇതിന്റെ സൂചനയായി വിലയിരുത്തുന്നു.

ഇതിന് പുറമെ ജയ്‌ഷെയിലെ അഫ്‌സൽ ഗുരു സ്‌ക്വാഡിന്റെ പങ്കാളിത്തവും ഇന്ത്യ അന്വേഷിക്കുന്നുണ്ട്. കാരണം അഫ്‌സൽ ഗുരു തൂക്കിലേറ്റപ്പെട്ടതിന്റെ വാർഷികത്തിൽ ആക്രമണം നടത്തുമെന്ന സൂചനകൾ ലഭിച്ചതോടെ അന്ന് വലിയ സുരക്ഷ പല കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയിരുന്നു. എന്നാൽ അതിന് പിന്നാലെ ദിവസങ്ങൾക്കകം പുൽവാമയിൽ ആക്രമണം നടന്നു. ഇതിന് പിന്നാലെ മിനിറ്റുകൾക്കകം സമൂഹമാധ്യമമായ ടെലഗ്രാമിൽ ജയ്‌ഷെ അനുകൂല അക്കൗണ്ടുകളിലെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദേശങ്ങളും എത്തി. ഇന്ത്യയോട് പ്രതികാരം ചെയ്തു എന്ന് വ്യക്തമാക്കുന്ന സന്ദേശങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഇതോടെയാണ് അഫ്‌സൽ ഗുരു അനുയായികളുടെ സാന്നിധ്യവും സംശയിക്കുന്നത്.

ഇത്തരത്തിൽ സന്ദേശം വന്നതിന് പിന്നാലെ ജയ്‌ഷെയിൽ വഖാസ് കമാൻഡറായി അറിയപ്പെടുന്ന ആദിൽ അഹമ്മദിന്റെ വിഡിയോയും പ്രചരിച്ചു. അസ്ഹറിന്റെ ബന്ധുക്കളായ കമാൻഡർമാരെ കൊലപ്പെടുത്തിയതിനുള്ള പ്രതികാരമാണ് ഈ ആക്രമണമെന്ന് ഇയാൾ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം ഇന്ത്യൻ സുരക്ഷാവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന സംശയവും ഉയർത്തിയിട്ടുണ്ട്. ഇതിനായി ഇന്ത്യൻ ശ്രദ്ധ മറ്റിടങ്ങളിലേക്ക് മാറ്റാൻ ശ്രമം നടന്നിരുന്നു. ഫെബ്രുവരി 10നു നടത്തിയ ഗ്രനേഡ് ആക്രമണമായിരുന്നു അത്. അഫ്‌സൽ ഗുരു സ്‌ക്വാഡിൽപ്പെട്ടവർ ശ്രീനഗറിലെ ലാൽ ചൗക്കിലാണ് സിആർപിഎഫ് പട്രോൾ സംഘത്തിനു നേരെ ആക്രണം നടത്തുകയായിരുന്നു. അന്നു ഗ്രനേഡ് പൊട്ടിത്തെറിച്ച് ഏഴു സൈനികർക്കുൾപ്പെടെ 11 പേർക്ക് പരുക്കേറ്റിരുന്നു അന്ന്. ഫെബ്രുവരി 14ന് ആസൂത്രണം ചെയ്ത വൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് ഇപ്പോൾ വിലയിരുത്തൽ.

ഏതായാലും തുടരെ ഇന്ത്യയിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് ഭീകരസ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്ന സൂചനയിൽ സൈന്യം തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഭീകരരെ സഹായിക്കാൻ സാധ്യതയുള്ള ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഇന്നലെ സ്‌ഫോടനത്തിനൊപ്പം വെടിവയ്‌പ്പും നടന്നതായും അത്തരത്തിൽ ചാവേർ ആക്രമണത്തിന്റെ മറവിൽ വെടിയുതിർത്ത ഭീകരർ രക്ഷപ്പെട്ട് ഗ്രാമങ്ങളിൽ ഒളിച്ചിരിക്കാമെന്നും സംശയം ശക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP