Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോ ഓർബിറ്റ് സാറ്റലൈറ്റുകളെ വെടിവെച്ചിടുക ചെറിയ കാര്യമല്ല; മണിക്കൂറിൽ 8000 കിലോമീറ്റർ വേഗത്തിൽ ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റിനെതിരെ മിസൈൽ തൊടുക്കുന്നത് കൃത്യമല്ലെങ്കിൽ ഉന്നം പിഴയ്ക്കും; മിഷൻ ശക്തിയിലെ നേട്ടം സാറ്റലൈറ്റുകൾ എയ്തു വീഴ്‌ത്തുന്നത് ശീലമാക്കിയ ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പ്; ഇന്ത്യൻ മിസൈൽ പരീക്ഷണത്തിൽ ആശങ്കപ്പെട്ട് പാക്കിസ്ഥാനും; ബഹിരാകാശത്ത് സൈനികവൽക്കരണത്തിന് ശ്രമമെന്ന് ആക്ഷേപം; വലിയ നേട്ടമെങ്കിലും രഹസ്യമാക്കേണ്ട 'വജ്രായുധം' പരസ്യമാക്കിയതിലെ അനൗചിത്യംബാക്കി

ലോ ഓർബിറ്റ് സാറ്റലൈറ്റുകളെ വെടിവെച്ചിടുക ചെറിയ കാര്യമല്ല; മണിക്കൂറിൽ 8000 കിലോമീറ്റർ വേഗത്തിൽ ഭ്രമണം ചെയ്യുന്ന സാറ്റലൈറ്റിനെതിരെ മിസൈൽ തൊടുക്കുന്നത് കൃത്യമല്ലെങ്കിൽ ഉന്നം പിഴയ്ക്കും; മിഷൻ ശക്തിയിലെ നേട്ടം സാറ്റലൈറ്റുകൾ എയ്തു വീഴ്‌ത്തുന്നത് ശീലമാക്കിയ ചൈനയ്ക്കുള്ള ശക്തമായ മുന്നറിയിപ്പ്; ഇന്ത്യൻ മിസൈൽ പരീക്ഷണത്തിൽ ആശങ്കപ്പെട്ട് പാക്കിസ്ഥാനും; ബഹിരാകാശത്ത് സൈനികവൽക്കരണത്തിന് ശ്രമമെന്ന് ആക്ഷേപം; വലിയ നേട്ടമെങ്കിലും രഹസ്യമാക്കേണ്ട 'വജ്രായുധം' പരസ്യമാക്കിയതിലെ അനൗചിത്യംബാക്കി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മണിക്കൂറിൽ 8000 കിലോമീറ്റർ വരെ വേഗത്തിലാണ് ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ ഭ്രമണം നടത്തുന്നത്. ഈ വേഗത്തിൽ സഞ്ചരിക്കുന്ന സാറ്റലൈറ്റുകളെ ഭൂമിയിൽ നിന്നും മിസൈൽ ഉപയോഗിച്ച് എയ്തു വീഴ്‌ത്തുക എന്നു പറഞ്ഞാൽ അത് ചെറിയ കാര്യമല്ല. അതിസങ്കീർണമായ പ്രക്രിയ തന്നെയാണ് ഇത്. സാറ്റലൈറ്റിന്റെ സഞ്ചാപദവും വേഗതയും കൃത്യമായി കണക്കാക്കി വേണം മിസൈൽ തൊടുക്കാൻ. അതുകൊണ്ട് തന്നെ ഇന്നലെ ഇന്ത്യ കരസ്ഥമാക്കിയ ആന്റി സൈറ്റലൈറ്റ് മിസൈൽ പദ്ധതിയുടെ നേട്ടം വളരെ വലുതാണെന്ന് തന്നെ വിലയിരുത്തണം.

മിക്ക രാജ്യങ്ങളുടെയും ചാര ഉപഗ്രഹങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത് ലോ ഓർബിറ്റിലാണ്. ഭൂമിയിലെ ദൃശ്യങ്ങൾ വ്യക്തതയോടെ പകർത്താൻ ചാര ഉപഗ്രഹങ്ങൾ നിലകൊള്ളുന്നിടമാണ് ലോ ഓർബിറ്റ്. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളെ അതേപടി പകർത്താൻ ശ്രമിക്കുന്ന ചാര ഉപഗ്രഹങ്ങൾ ഇനി അത്രകണ്ട് സുരക്ഷിതമാകില്ലെന്ന് ഉറപ്പ്. ഓർബിറ്റിന്റെ ഉയരം കൂടും തോറും ഉപഗ്രഹങ്ങളുടെ ഭ്രമണ വേഗവും കുറയും. ഹൈ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ തകർക്കാൻ താരതമ്യേന പെട്ടെന്ന് സാധിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ഉപഗ്രഹങ്ങളുടെ വേഗം ഭ്രമണപഥങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്.

ഇന്ത്യയുടെ വാർത്താ വിനിമയ ഉപഗ്രഹങ്ങളെല്ലാം ഭ്രമണം നടത്തുന്നത് ലോ ഓർബിറ്റിലാണ്. മണിക്കൂറിൽ 8000 കിലോമീറ്റർ വരെ വേഗത്തിലാണ് ലോ ഓർബിറ്റിലെ ഉപഗ്രഹങ്ങൾ ഭ്രമണം നടത്തുന്നത്. അതായത് ശരാശിര 35,000 അടി മുകളിൽ പറക്കുന്ന ജെറ്റ് വിമാനങ്ങളേക്കാൾ എത്രയോ ഇരട്ടി വേഗത്തിലാണ് ചാര ഉപഗ്രഹങ്ങൾ സഞ്ചരിക്കുന്നത്. ഇന്ത്യയുടെ തന്നെ ഉപഗ്രഹം ഇന്ത്യ വിജകരമായി വെടിവച്ചിട്ടത് നേട്ടം തന്നെയാണ്. അതേസമയം ഇന്ത്യയുടെ ആന്റി സാറ്റലൈറ്റ് മിസൈൽ പരീക്ഷണം ബഹിരാകാശത്തെ ശക്തിപ്രകടനങ്ങൾക്ക് വഴിവെക്കുമോ എന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്.

ഇന്ത്യയുടെ മിസൈൽ പരീക്ഷണം ചൈനയ്ക്കുള്ള മുന്നറിയിപ്പായാണ് വിലയിരുത്തുപ്പെടുന്നത്. ബഹരികാശത്തുള്ള മിസൈലുകളെ വീഴ്‌ത്തുന്നതിൽ പരീക്ഷിച്ചു വിജയിച്ച രാജ്യമാണ് ചൈന. സാറ്റലൈറ്റുകളെ വീഴ്‌ത്തുന്നതിൽ ചൈന മൂന്നു വർഷം മുൻപ് വിജയിച്ചിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ പരീക്ഷണം. മിഷൻ ശക്തി അത്യന്തം കഠിനമായ ഓപ്പറേഷനാണ്. ഇതിനാലാണ് ലോകശക്തികൾ പോലും പെട്ടെന്ന് പരീക്ഷണം നടത്താൻ മുതിരാത്തത്.

ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ തകർത്ത് വിവര കൈമാറ്റ സംവിധാനം തകരാറിലാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ കൂടി എത്തിയിരിക്കുന്നു. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങൾ നേരത്തെ തന്നെ പരീക്ഷിച്ച് വിജയിച്ച ദൗത്യം ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആയുധം പ്രയോഗിച്ചാണ് നടപ്പിലാക്കിയത്. 2017ൽ ഈ പരീക്ഷണം പൂർത്തിയാക്കിയ ചൈന ഡോങ് നെങ് 3 എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് ഉപയോഗിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലെ ഭാഗത്തെത്തിയാണ് മിസൈൽ പൊട്ടിത്തെറിച്ചത്. ഡിഎൻ 3 എന്ന് വിളിക്കുന്ന മിസൈൽ 2017 ജൂലൈ 23നാണ് പരീക്ഷിച്ചത്. മംഗോളിയയിലെ ജിഗ്വാൻ സാറ്റലൈറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു പരീക്ഷണം.

എന്നാൽ ചൈനീസ് പരീക്ഷണം വിജയമാണോ എന്ന കാര്യത്തിൽ ഔദ്യോഗികമായി സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. എങ്കിലും ചൈനയുടെ ബഹിരാകാശ യുദ്ധ പദ്ധതി അതിവേഗത്തിൽ മുന്നേറുകയാണെന്നാണ് ലഭിക്കുന്ന വിവരം. ബഹിരാകാശ മേഖലയിലെ നിയന്ത്രണത്തിൽ അമേരിക്കക്കൊപ്പം എത്തുകയെന്നതാണ് ചൈന ലക്ഷ്യമിടുന്നത്. ചൈന മാത്രമല്ല റഷ്യയും ബഹിരാകാശ യുദ്ധ തന്ത്രങ്ങളിൽ അതിവേഗം മുന്നേറുന്നുണ്ടെന്ന് യുഎസ് എയർഫോഴ്സ് ജനറൽ ജോൺ ഇ ഹൈറ്റൻ നേരത്തെ പറഞ്ഞത്.

കൃത്രിമോപഗ്രഹങ്ങൾ തകർക്കുന്നതടക്കമുള്ള ബഹിരാകാശ യുദ്ധ തന്ത്രങ്ങളിൽ റഷ്യയേക്കാൾ വേഗത്തിലാണ് ചൈന കുതിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് ചൈനയെ ഇതിന് സഹായിച്ചത്. പരീക്ഷണത്തിന്റെ ഭാഗമായി 2007ൽ ചൈന ഒരു കാലാവസ്ഥാ ഉപഗ്രഹം തകർത്തിരുന്നു. ഇതിന്റെ ആയിരക്കണക്കിന് ഭാഗങ്ങളാണ് ബഹിരാകാശത്ത് കറങ്ങി നടക്കുന്നത്. ചൈനയുടെ ഈ നീക്കം വലിയ തോതിൽ വിമർശനം വരുത്തിവെച്ചിരുന്നു.

ഡിഎൻ3യുടെ മുൻഗാമിയായ ഡിഎൻ2 2013ലാണ് ചൈന പരീക്ഷിക്കുന്നത്. അന്ന് ഭൂമിയിൽ നിന്നും 30,000 കിലോമീറ്റർ വരെ ഉയരത്തിൽ ഈ മിസൈൽ എത്തിയിരുന്നു. അമേരിക്കൻ സാറ്റലൈറ്റുകൾ നിലകൊള്ളുന്ന ഉയരമാണ് ഇതെന്നതും ശ്രദ്ധേയം. 2015 ഒക്ടോബറിലാണ് ഡിഎൻ3 ആദ്യമായി പരീക്ഷിച്ചത്. പിന്നീട് 2016ഡിസംബറിലും പരീക്ഷണം നടന്നു. ശത്രുമിസൈലുകളെ പ്രതിരോധിക്കാനുള്ള മിസൈലെന്ന നിലയിലായിരുന്നു ഈ പരീക്ഷണങ്ങളെ ചൈന വിശേഷിപ്പിച്ചിരുന്നത്. തങ്ങളുടെ ശത്രുരാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ പിടിച്ചെടുക്കുന്ന സാറ്റലൈറ്റുകൾ ചൈന നിർമ്മിക്കുന്നതായി വാർത്തകളുണ്ടായിരുന്നു.

അതേസമയം ഇന്ത്യ ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചതിനെതിരെ വിമർശനവുമായി പാക്കിസ്ഥാൻ രംഗത്തുവന്നു കഴിഞ്ഞു. ബഹിരാകാശത്ത് സൈനികവൽക്കരണത്തിനാണ് ഇന്ത്യൻ ശ്രമമെന്നു പാക്കിസ്ഥാൻ കുറ്റപ്പെടുത്തി. ബഹിരാകാശം മനുഷ്യരാശിയുടെ പൊതുസ്വത്ത്. ഇത് ആക്രമണമേഖല ആക്കാതിരിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും പാക്കിസ്ഥാൻ ചൂണ്ടിക്കാട്ടി.

അതിനിടെ ഉപഗ്രഹവേധ മിസൈൽ ശേഷി 2007ൽതന്നെ ഇന്ത്യ കൈവരിച്ചതാണെന്നും എന്നാൽ അതു പരീക്ഷിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടായിരുന്നില്ലെന്നും ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി. മാധവൻ നായർ വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഒരു ഉപഗ്രഹം 2007ൽ ചൈന മിസൈലുപയോഗിച്ച് തകർത്ത് പരീക്ഷണം നടത്തിയിരുന്നു. അതുപോലെ ദൗത്യനിർവഹണത്തിന് ഇന്ത്യ അന്നുതന്നെ സാങ്കേതികശേഷി നേടിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി മോദി അതു ലോകത്തിനുമുന്നിൽ പരീക്ഷിച്ചുകാണിക്കുകയായിരുന്നു -മാധവൻ നായർ പറഞ്ഞു. മോദി സധൈര്യം രാഷ്ട്രീയ തീരുമാനമെടുത്തുവെന്നും അദ്ദേഹം തുടർന്നു. 2003 മുതൽ 2009വരെ ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ കമീഷന്റെ മേധാവിയും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായിരുന്നു അദ്ദേഹം.

ബഹിരാകാശത്ത് ഭ്രമണം നടത്തുന്ന ഒരു ഉപഗ്രഹം വെടിവച്ചു വീഴ്‌ത്തിയെന്ന നേട്ടം തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തിയതിലെ അനൗചിത്യവും ശക്തമാണ്. രഹസ്യമായി സൂക്ഷിക്കേണ്ട കാര്യം എന്തിന് പരസ്യമാക്കി എന്ന ചോദ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഡിആർഡിഒ ഗവേഷകർക്ക് വെളിപ്പെടുത്താവുന്ന, അല്ലെങ്കിൽ രാഷ്ട്രപതിക്ക് വെളിപ്പെടുത്താവുന്ന കാര്യമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞതെന്നാണ് വിമർശനവും ശക്തമാണ്.

ബഹിരാകാശരംഗത്തെ കുതിച്ചുചാട്ടമായ ഓപ്പറേഷൻ ശക്തിയുടെ വിജയം രാജ്യത്തെ അറിയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. സൈനിക ഉപഗ്രഹങ്ങളെ തകർക്കാനുള്ള മിസൈലാണ് ഡിആർഡിഒ ഇന്ന് വിജയകരമായി പരീക്ഷിച്ചത് . ഉപഗ്രഹ വേധ മിസൈൽ നിർമ്മിക്കാനും പരീക്ഷിക്കാനുമുള്ള സാങ്കേതിക വിദ്യ സ്വായത്തമായിരുന്നെങ്കിലും ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തെ തകർക്കുന്നത് ഇതാദ്യമാണ്.

അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും ശേഷം ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിക്കുന്ന രാജ്യമെന്ന നേട്ടത്തിലേക്ക് ഇന്ത്യയും ഇതോടെ എത്തി. താഴ്ന്ന ഭ്രമണ പഥത്തിലുള്ള ഉപഗ്രഹമായ മെറ്റോസാറ്റ് ആർ 7 ആണ് തകർത്തത്. ഡിആർ ഡി ഒ യുടെ പരീക്ഷണത്തിനായി ജനുവരി 24 നാണ് ഐഎസ്ആർഒ ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 150 കിലോമീറ്റർ മുതൽ 2000 കിലോമീറ്റർ വരെയാണ് താഴ്ന്ന ഭ്രമണപഥം. 300 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുകയായിരുന്നു തകർന്ന ഉപഗ്രഹം. ഇതിനുപയോഗിച്ച വിക്ഷേപണ മിസൈൽ ഏതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ബാലിസ്റ്റിക് മിസൈലായ പൃഥ്വിയായിരിക്കുമെന്നാണ് സൂചന.

സമീപകാലത്ത് അമേരിക്കയും ചൈനയും മാത്രമാണ് ഭ്രമണപഥത്തിലുള്ള ഉപഗ്രഹം തകർത്ത് ഉപഗ്രഹവേധ മിസൈലുകൾ വിജയകരമായി പരീക്ഷിച്ചത്. 2007 ൽ ചൈന 800 കിലോമീറ്റർ ദൂരത്തിലുള്ള ഉപഗ്രഹം തകർത്തിരുന്നു. 2008 ൽ അമേരിക്ക നാവിക സേനാ കപ്പലിൽ നിന്ന് തൊടുക്കാവുന്ന മിസൈൽ ഉപയോഗിച്ച് 240 കിലോമീറ്റർ അകലെയുള്ള ഉപഗ്രഹം തകർത്തിരുന്നു. റഷ്യയുടെ PL 19 എന്ന ഉപഗ്രഹവേധ മിസൈൽ തയാറാണെങ്കിലും ഭ്രമണപഥത്തിലുള്ള ഉപഗ്രഹത്തിൽ പരീക്ഷിച്ചിട്ടില്ല. ബഹിരാകാശത്തെ ആയുധ ഉപയോഗത്തിനെതിരെ രാജ്യാന്തര ബഹിരാകാശ ഉടമ്പടിയുണ്ടെങ്കിലും പരീക്ഷിച്ചത് കൂട്ട നശീകരണ ആയുധമല്ലാത്തതിനാൽ ഉടമ്പടി ലംഘിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP