Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

യുദ്ധടാങ്കുകളെ നിഷ്പ്രയാസം കീഴ്‌പ്പെടുത്തുന്ന ആന്റീ ടാങ്ക്; ഇത് ഇന്ത്യയുടെ ചുണക്കുട്ടി തന്നെ; ഡി.ആർ.ഡി ഒ വികസിപ്പിച്ച ഇന്ത്യയുടെ കരുത്തൻ മിസൈൽ വിക്ഷേപിച്ചത് പുലർച്ചെ പൊക്രാനിൽ; നിർഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്നി, ബ്രഹ്മോസ്, എന്നിവയ്‌ക്കൊപ്പം ഇനി നാഗവും; മിസൈൽ പ്രതിരോധത്തിൽ ഇന്ത്യയുടെ കരുത്ത് ഈ ബ്രഹ്മാസ്ത്രങ്ങൾ തന്നെ; ശത്രുരാജ്യങ്ങൾ ഭയക്കും

മറുനാടൻ ഡെസ്‌ക്‌

പൊഖ്‌റാൻ: ഇന്ത്യാ ചൈന യുദ്ധസമാനമായ സഹാതര്യം നിലനിൽക്കുമ്പോൾ മിസൈൽ കരുത്തിൽ വൻ കുതിച്ചുചാട്ടവുമായി ഇന്ത്യ. ശത്രുവിന്റെ മടയിൽ പോയി യുദ്ധ ടാങ്കുകളെ ഭസ്മമാക്കുന്ന മിസൈലാണ് രാജ്യം നിർമ്മിച്ചിരിക്കുന്നത്. ടാങ്കുകൾ ആക്രമിച്ച് തകർക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നാഗ് ആന്റി ടാങ്ക് മിസൈൽ വിജയകരമായി പരീക്ഷണം പൂർത്തിയാക്കി.

പുലർച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്‌റാൻ മരുഭൂമിയിലെ ഫയറിങ് റേഞ്ചിൽ നിന്നാണ് പോർമുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) അറിയിച്ചു.ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയിൽപ്പെട്ട അത്യാധുനിക ടാങ്ക് വേദ മിസൈലാണ് നാഗ്. ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേപോലെ കൃത്യതയോടെ ആക്രമിച്ച് തകർക്കാനുള്ള ശേഷി നാഗിനുണ്ട്. നാല് മുതൽ ഏഴ് കിലോമീറ്റർ വരെ പ്രഹര പരിധിയുള്ള മിസൈൽ ഭൂമിയിൽ നിന്നും ആകാശത്ത് നിന്നും തൊടുത്തുവിടാൻ സാധിക്കും.1980കളിൽ ഇന്ത്യ തയ്യാറാക്കിയ അഞ്ച് മിസൈൽ പദ്ധതികളിൽ ഒന്നാണ് നാഗ്. അഗ്‌നി, പൃഥ്വി, ആകാശ്, ത്രിശൂൽ എന്നിവയാണ് മറ്റുള്ള മിസൈലുകൾ. ഇതിൽ ത്രിശൂൽ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. മറ്റ് മൂന്ന് മിസൈലുകളും ഇപ്പോൾ സൈന്യത്തിന്റെ ഭാഗമാണ്.

നിർഭയ്, ശൗര്യം ,രുദ്രം, പൃഥ്വി, അഗ്‌നി, ബ്രഹ്മോസ്... അങ്ങനെ നിരവധി മിസൈലുകളാണ് ഇന്ത്യൻ പ്രതിരോധ വിഭാഗം കഴിഞ്ഞ ദിവസങ്ങളിൽ പരീക്ഷിച്ചത്. ഒരു മാസത്തിനുള്ളിൽ 12 പുതിയ മിസൈലുകൾ പരീക്ഷിച്ച് ഇന്ത്യ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തി. ഈ പരീക്ഷണങ്ങളെല്ലാം അതിർത്തിയിൽ സംഘർഷം തുടരുന്ന ചൈനയ്ക്കും പാക്കിസ്ഥാനുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

തിങ്കളാഴ്ച ഒഡീഷ തീരത്ത് ഇന്ത്യ സാന്റ് ആന്റിടാങ്ക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ഇന്ത്യൻ വ്യോമസേനയ്ക്കായി വികസിപ്പിച്ചെടുത്തതാണ് ഈ മിസൈൽ. വിക്ഷേപിക്കുന്നതിന് മുൻപും, വിക്ഷേപിച്ച ശേഷവും ലക്ഷ്യസ്ഥാനം ഉറപ്പാക്കുന്നതിനുള്ള (ലോക്ക്-ഓൺ ആൻഡ് ലോക്ക്-ഓൺ) സവിശേഷതകളോട് കൂടിയാണ് മിസൈൽ നിർമ്മിച്ചിരിക്കുന്നത്.

ഈ മിസൈലിന്റെ എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി, പൂർണ ആക്രമണ മോദിൽ എത്തിക്കഴിഞ്ഞാൽ അത് വ്യോമസേനയ്ക്ക് കൈമാറും. കഴിഞ്ഞ ഒരു മാസത്തിനിടെ തുടർച്ചയായി 12 പുതിയ മിസൈലുകൾ പരീക്ഷിച്ച് പ്രതിരോധ മേഖലയിലെ എല്ലാവരെയും ഇന്ത്യ അദ്ഭുതപ്പെടുത്തി. ഒഡീഷ തീരത്ത് ചണ്ഡിപൂർ പരീക്ഷണ കേന്ദ്രത്തിൽ തിങ്കളാഴ്ച രാവിലെ 11.30 നാണ് സാന്റ് ആന്റി ടാങ്ക് മിസൈൽ പരീക്ഷിച്ചത്. ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ നവീകരിച്ചാണ് സാന്റ് മിസൈൽ നിർമ്മിച്ചിരിക്കുന്നത്. ഡിആർഡിഒ ഗവേഷണ കേന്ദ്രത്തിന്റെയും ഇന്ത്യൻ വ്യോമസേനയുടെയും സംയുക്ത പ്രവർത്തനത്തിലാണ് ഇത് തയാറാക്കുന്നത്. മികച്ച ആന്റി ടാങ്ക് മിസൈലുകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു.

2011 ലാണ് ആദ്യമായി ഈ മിസൈൽ വിക്ഷേപിച്ചത്. ലക്ഷ്യസ്ഥാനം ലോക്ക് ചെയ്താണ് മിസൈൽ തൊടുത്തത്. എന്നാൽ വിക്ഷേപണത്തിന് ശേഷം രണ്ടാമത്തെ ലക്ഷ്യത്തിലേക്ക് ലോക്ക് ചെയ്യാനും ആക്രമണം നടത്താനും ഈ മിസൈലിന് സാധിച്ചു. തുടർന്ന്, 2015 ജൂലൈ 13 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിലെ ചന്ദൻ ഫയറിങ് റേഞ്ചിൽ രുദ്ര ഹെലികോപ്റ്റർ ഉപയോഗിച്ച് എച്ച്എഎൽ മൂന്ന് പരീക്ഷണങ്ങൾ നടത്തി. 7 കിലോമീറ്റർ അകലത്തിൽ രണ്ട് ലക്ഷ്യങ്ങൾ ആക്രമിക്കുന്നതിൽ ഈ മിസൈലുകൾ വിജയിച്ചു, ഒരു ലക്ഷ്യം നഷ്ടമായി. തുടർന്ന്, ധ്രുവസ്ത്ര ഹെലീന ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ സാന്റ് ആന്റി ടാങ്ക് മിസൈലിന്റെ പേരിലേക്ക് നവീകരിച്ചു. ഈ മെച്ചപ്പെടുത്തിയ പതിപ്പിന്റെ ആദ്യ വിജയകരമായ ട്രയൽ 2018 നവംബറിൽ രാജസ്ഥാനിലെ ജയ്സാൽമീറിലെ പോഖ്റാൻ ഫീൽഡ് ഫയറിങ് റേഞ്ചിൽ നടത്തി. പിന്നീട് അത് ഒരു ഡമ്മി ടാങ്ക് തകർത്തും മികച്ച പ്രകടനം കാഴ്ചവെച്ചു. 15 മുതൽ 20 കിലോമീറ്റർ വരെ പരിധിയിൽ പ്രയോഗിക്കാവുന്ന തദ്ദേശീയ മിസൈലാണിത്.

ദിവസങ്ങൾക്ക് മുൻപ് സൂപ്പർ സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സാന്റ് ഓഫ് ആന്റി ടാങ്ക് മിസൈലിന്റെ പരീക്ഷണവും വിജയകരമാകുന്നത്. ഒന്നര മാസത്തോളമായി നാലു ദിവസത്തിൽ ഒരു മിസൈൽ എന്ന തോതിലാണ് പരീക്ഷണങ്ങൾ നടക്കുന്നത്. 800 കിലോമീറ്റർ ദൂരപരിധിയുള്ള നിർഭയ് സബ് സോണിക് ക്രൂസ് മിസൈലും പരീക്ഷിച്ചിരുന്നു

മുൻപ് ഹൈപ്പർസോണിക് മിസൈൽ ക്ലബിലേക്ക് ഇന്ത്യയും ഇടംനേടിയിരുന്നു. ശബ്ദത്തേക്കാൾ ആറു മടങ്ങു വേഗത്തിൽ മിസൈൽ തൊടുക്കാനുള്ള സാങ്കേതിക വിദ്യ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു വിജയം നേടിയിരുന്നു. ഒഡീഷയിലെ വീലർ ഐലന്റിലുള്ള എപിജെ അബ്ദുൾ കലാം വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈപ്പർ സോണിക് മിസൈൽ പരീക്ഷച്ചത്. ഇതോടെ ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഹൈപ്പർ സോണിക് മിസൈൽ സാങ്കേതിക വിദ്യ കൈവശമുള്ള മറ്റു രാജ്യങ്ങൾ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP