Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

26 വർഷങ്ങൾക്ക് ശേഷം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു; ഉയർത്തിയത് അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ; 50 സെന്റീമീറ്റർ ഉയർത്തിയതോടെ ചെറുതോണിപ്പുഴ വഴി ലോവർ പെരിയാറിലേക്ക് ഒഴുകി തുടങ്ങി; നാല് മണിക്കൂർ തുറന്നു വെക്കാൻ തീരുമാനിച്ച് കെഎസ്ഇബി; പെരിയാർ നദിയുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്; മീൻ പിടിക്കാനും സെൽഫിയെടുക്കാനും ഇറങ്ങരുതെന്നും നിർദ്ദേശം

26 വർഷങ്ങൾക്ക് ശേഷം ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നു; ഉയർത്തിയത് അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ; 50 സെന്റീമീറ്റർ ഉയർത്തിയതോടെ ചെറുതോണിപ്പുഴ വഴി ലോവർ പെരിയാറിലേക്ക് ഒഴുകി തുടങ്ങി; നാല് മണിക്കൂർ തുറന്നു വെക്കാൻ തീരുമാനിച്ച് കെഎസ്ഇബി; പെരിയാർ നദിയുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്; മീൻ പിടിക്കാനും സെൽഫിയെടുക്കാനും ഇറങ്ങരുതെന്നും നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

ചെറുതോണി: 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടർ തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പർ ഷട്ടറാണ് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് തുറന്നുവിട്ടത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ഷട്ടർ ഉയർത്തി തുടങ്ങിയത്. 15 മിനിറ്റ് സമയം കൊണ്ട് 50 സെന്റീമീറ്റർ ഷട്ടർ ഉയർത്തും. നാല് മണിക്കൂർ തുറന്നുവെക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് തുറന്ന ഷെട്ടറിലൂടെ പുറത്തേക്ക് ഒഴുകി തുടങ്ങിയത്. ചെറുതോണി ഡാമിൽ നിന്നും എത്തുന്ന വെള്ളം ചെറുതോണി പുഴയിൽ എത്തി അവിടെ നിന്നും ലേവർ പെരിയാറിലേക്ക് ഒഴുകി തുടങ്ങി. 1992ലായിരുന്നു അണക്കെട്ടിന്റെ ഷട്ടർ ഇതിന് മുമ്പ് തുറന്നത്. അണക്കെട്ട് തുറന്നതിന്റെ പശ്ചാത്തലത്തിൽ ചെറുതോണി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

ചെറുതോണി ഡാമിന്റെ താഴ്‌ത്തുള്ളവരും ചെറുതോണി, പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടർ ജീവൻ ബാബു അറിയിച്ചിട്ടുണ്ട്. ചെറുതോണി ഡാം ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ അതീവ ജാഗ്രതപുലർത്തേണ്ടതാണ്. പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനിച്ചത്. ട്രയൽ റൺ നടത്താൻ തയ്യാറാണെന്ന് കെഎസ്ഇബി യോഗത്തെ അറിയിച്ചതിനെ തുടർന്നാണ് ഉന്നതതല യോഗം അനുമതി നൽകിയിരിക്കുന്നത്. സാഹചര്യങ്ങൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള സ്വതന്ത്ര അധികാരവും യോഗം റവന്യുവകുപ്പിനും കെഎസ്ഇബിക്കും നൽകിയിട്ടുണ്ട്. നേരത്തെ ട്രയൽ റൺ വേണ്ട എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. മഴ കുറഞ്ഞേക്കുമെന്ന ധാരണയിലായിരുന്നു ട്രയൽ വേണ്ടി വന്നേക്കില്ലെന്ന് കരുതിയത്.

രാവിലെ ഏഴുമണിക്ക് ജലനിരപ്പ് 2398.40 അടിയായിരുന്നു ഇടുക്കി ഡാമിലെ വെള്ളത്തിന്റെ അളവ്. അതിവേഗത്തിലാണ് ഡാമിൽ വെള്ളം നിറയുന്നത്. 2403 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാം ഈ അളവ് എത്തുന്നതിന് മുമ്പ് തന്നെ തുറക്കും. ചെറുതോണി ഡാമിന്റെ ഷട്ടറുകൾ തുറന്നാണ് ജലം പുറത്തേക്കൊഴുക്കുക. അതേസമയം, ഇടമലയാർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് പുലർച്ചെ തുറന്നു. 80 സെന്റി മീറ്റർ വീതമാണ് നാല് ഷട്ടറുകളും ഉയർത്തിയിരിക്കുന്നത്.

അണക്കെട്ട് തുറന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വർധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവർഷ സമയത്ത് ഇടുക്കി ഡാമിൽ ജലനിരപ്പ് ഇത്ര ഉയരാറില്ല. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി സൈന്യത്തിന്റെ സഹായം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കലക്ടറുടെ അനുമതി ലഭിച്ചാൽ ഉടൻ നടപടി കൈക്കൊള്ളാനാണ് തീരുമാനം. ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തിൽ ഉൽപാദനം പൂർണതോതിൽ നടന്നു. 13.56 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിച്ചു. 24.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്. ജലസംഭരണിയിൽ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്.

ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ ചേർന്ന ഇടുക്കി പദ്ധതിയിൽ ഷട്ടർ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നത് ചെറുതോണി അണക്കെട്ടിലൂടെയാണ്. അത് തുറന്നാൽ വെള്ളം ഒഴുകുന്നത് ഇതുവഴി. ഇടുക്കി ജില്ല ആശുപത്രി സ്ഥിതി ചെയ്യുന്ന കുന്നിന്റെ കിഴക്കു വശത്തുകൂടി ഒഴുകുന്ന ചെറുതോണി പുഴയിലാണ് ആദ്യം വെള്ളം എത്തിയത്. ഇവിടെ നിന്നും തൊടുപുഴ-പുളിയന്മല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തിലേക്ക് വെള്ളമൊഴുകും.

 

തുടർന്ന് വെള്ളം തടിയമ്പാട്-കരിമ്പൻ ചപ്പാത്തിലൂടെ എറണാകുളം ജില്ല അതിർത്തിയായ ലോവർ പെരിയാർ, പാംബ്ല അണക്കെട്ട് വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, മുളവുകാട് പഞ്ചായത്ത്, വല്ലാർപാടം, എന്നീ പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP