Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവെച്ചിട്ട ഇന്ത്യൻ യുദ്ധവീരന് വീരചക്ര പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് വ്യോമസേന; അഭിനന്ദൻ വർത്തമാന് സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതി നൽകാനുള്ള ശുപാർശ പാക് സൈന്യത്തിന്റെ വ്യോമാക്രമണം പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതും മുൻനിർത്തി; പാക് പിടിയിൽ നിന്നും വീരോചിതമായി തിരിച്ചുവന്ന അഭിനന്ദന് സുരക്ഷ കണക്കിലെടുത്ത് സ്ഥലംമാറ്റം

പാക്കിസ്ഥാന്റെ എഫ്-16 വിമാനം വെടിവെച്ചിട്ട ഇന്ത്യൻ യുദ്ധവീരന് വീരചക്ര പുരസ്‌കാരത്തിന് ശുപാർശ ചെയ്ത് വ്യോമസേന; അഭിനന്ദൻ വർത്തമാന് സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതി നൽകാനുള്ള ശുപാർശ പാക് സൈന്യത്തിന്റെ വ്യോമാക്രമണം പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനം വെടിവെച്ചിട്ടതും മുൻനിർത്തി; പാക് പിടിയിൽ നിന്നും വീരോചിതമായി തിരിച്ചുവന്ന അഭിനന്ദന് സുരക്ഷ കണക്കിലെടുത്ത് സ്ഥലംമാറ്റം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബലാക്കോട്ടെ യുദ്ധവീരൻ വിങ് കമാൻഡർ അഭിനന്ദർ വർത്തമനെ വീരചക്ര പുരസ്‌ക്കാരത്തിന് ശുപാർശ ചെയ്തു വ്യോമസേന. പാക്കിസ്ഥാന്റെ യുദ്ധവിമാനം വെടിവെച്ചിട്ടത് അടക്കമുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് ശുപാർശ. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോൾ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതും മുൻനിർത്തിയാണ് വീരചക്ര പുരസ്‌കാരത്തിനായി അഭിനന്ദൻ വർത്തമനെ വ്യോമസേന ശുപാർശ ചെയ്തത്.

യുദ്ധകാലത്തെ വീരകൃത്യങ്ങൾ കണക്കിലെടുത്ത് സൈനികർക്ക് നൽകുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീര ചക്ര മെഡൽ. പരം വീര ചക്ര, മഹാ വീര ചക്ര എന്നിവയാണ് മറ്റുള്ള ധീരതാ ബഹുമതികൾ. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ ആയപ്പോഴും വീരോചിതമായി ധീരയോദ്ധാവിനെ പോലെ പെരുമാറിയ അഭിനന്ദൻ ഇന്ത്യയുടെ കണ്ണിലുണ്ണി ആയിരുന്നു. അദ്ദേഹണ് അമേരിക്കൻ നിർമ്മിത എഫ് 16 വിമാനം വെടിവെച്ചിട്ടതും. അഭിനന്ദനൊപ്പം ബാലക്കോട്ട് വ്യോമാക്രമണത്തിന് നേതൃത്വം നൽകിയ 12 മിറാഷ് 2000 വിമാനങ്ങളിലെ പൈലറ്റുമാരെ വായുസേന മെഡലിനും ശുപാർശ ചെയ്തിട്ടുണ്ട്. സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അതേസമയം, അഭിനന്ദൻ വർത്തമനെ ശ്രീനഗറിന് പുറത്തുള്ള എയർബേസ്‌ക്യാമ്പിലേക്ക് സ്ഥലംമാറ്റിയതായും എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. അദ്ദേഹത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. അഭിനന്ദൻ വർത്തമന്റെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയെന്നും പുതിയ സ്ഥലത്തേക്ക് അദ്ദേഹം ഉടൻ പോകുമെന്നും സർക്കാർവൃത്തങ്ങൾ പറഞ്ഞു. അതേസമയം, സുരക്ഷ കണക്കിലെടുത്ത് അഭിനന്ദൻ വർത്തമന് പുതുതായി നിയമനംലഭിച്ച എയർബേസ് ഏതെന്നകാര്യം അധികൃതർ വ്യക്തമാക്കിയിട്ടില്ല. കശ്മീരിലെ സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടി പടിഞ്ഞാറൻ മേഖലയിലെ എയർ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം മാറ്റിയതെന്നു വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. നിലവിൽ ശ്രീനഗറിലാണ് അഭിനന്ദനുള്ളത്. മിഗ് 21 വിമാനം ഉപയോഗിച്ച് എഫ്16 വിമാനം തകർത്ത ഏക പൈലറ്റാണ് അഭിനന്ദൻ.

അഭിനന്ദൻ വർധമാൻ അധികം വൈകാതെ യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്ന റിപ്പോർട്ടിനു പിന്നാലെയാണു സ്ഥലംമാറ്റം. ബെംഗളൂരു ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്‌പേസ് (ഐഎഎം) അഭിനന്ദന്റെ പരിശോധനാ റിപ്പോർട്ട് നൽകി. പാക്കിസ്ഥാനിൽനിന്നു മടങ്ങിയെത്തിയ അഭിനന്ദൻ ഒട്ടേറെ പരിശോധനകൾക്കു വിധേയനായിരുന്നു. പാക്ക് കസ്റ്റഡിയിൽ 60 മണിക്കൂർ കഴിഞ്ഞതിനുശേഷമാണ് അഭിനന്ദൻ ഇന്ത്യയിൽ തിരിച്ചെത്തിയത്. ഇതിനു പിന്നാലെ അത്യാധുനിക പരിശോധനകൾക്കാണ് അഭിനന്ദൻ വിധേയനായത്. അഭിനന്ദന്റെ വാരിയെല്ലിനും നട്ടെല്ലിനും പരുക്കുള്ളതായി കണ്ടെത്തിയിരുന്നു. വിമാനങ്ങൾ പറത്താൻ അനുവദിക്കുന്നതിന് 12 ആഴ്ചകൾ മുൻപു തന്നെ പരിശോധനകൾ പൂർത്തിയാക്കാറാണു പതിവ്.

വിമാനത്തിൽനിന്ന് താഴേക്ക് ചാടുന്നതു മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽനിന്ന് പൂർണമായും മോചിതനാകുന്നതുവരെ വിശ്രമം അനുവദിക്കാറുണ്ട്. ആവശ്യമെങ്കിൽ യുഎസ് വ്യോമസേനയിൽനിന്നു വിദഗ്ധോപദേശം തേടും. ഫെബ്രുവരി 27ന് ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക്കിസ്ഥാന്റെ എഫ്16 വിമാനം മിഗ് 21 വിമാനം ഉപയോഗിച്ച് അഭിനന്ദൻ തകർത്തിരുന്നു. ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ അഭിനന്ദൻ ഉൾപ്പെടെയുള്ള വ്യോമസേനാംഗങ്ങളാണ് ശത്രുക്കളെ തുരത്തിയത്. ഇതിനിടെ മിഗ് വിമാനം തകർന്ന് അഭിനന്ദൻ പാക് സൈന്യത്തിന്റെ പിടിയിലായിരുന്നു. രണ്ടുദിവസത്തിനുശേഷം അദ്ദേഹത്തെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറി.

ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി സാഭിമാനം നിലകൊണ്ട വൈമാനികനായിരുന്നു അഭിനന്ദൻ വർത്തമാൻ. പാക്കിസ്ഥാന്റെ മണ്ണിൽ, അവരുടെ സേനാത്തലവന്മാർക്കു മുന്നിൽ പതറാത്ത മുഖവും ശബ്ദവുമായി കുലുങ്ങാതെനിന്ന വിങ് കമാൻഡർ ഇന്ത്യൻ ഹീറോയായി മാറിയിരുന്നു. പാക്ക് സൈന്യത്തിന്റെ കൈകളിൽ അകപ്പെട്ടിട്ടും അഭിനന്ദൻ പ്രകടിപ്പിച്ച ധൈര്യവും രാജ്യസ്‌നേഹവും ലോകത്തെയാകെ അമ്പരപ്പിച്ചു. പിടിയിലാകുംമുൻപ് അഭിനന്ദൻ പ്രദർശിപ്പിച്ച ധീരതയേയും ചങ്കൂറ്റത്തെയും പാക്ക് മാധ്യമങ്ങൾക്കു പോലും പുകഴ്‌ത്താതിരിക്കാനായില്ല. ഇന്ത്യൻ സൈനിക താവളങ്ങളെയും സൈന്യത്തെയും ആക്രമിക്കാൻ ലക്ഷ്യമിട്ടെത്തിയ പാക്ക് പോർവിമാനങ്ങളെ തുരത്തുന്നതിനിടെയാണ് അഭിനന്ദൻ ശത്രു സൈന്യത്തിന്റെ പിടിയിൽപ്പെടുന്നത്.

ഇന്ത്യൻ സേനാ സംഘത്തെ പ്രകോപിപ്പിച്ചു പാക്കിസ്ഥാനിലേക്കു മടങ്ങിയ എഫ് 16 വിമാനങ്ങളെ മിഗ് പിന്തുടർന്നു. ഇതിനിടെ പാക്ക് വിമാനങ്ങളിലൊന്നിനെ ഇന്ത്യ വെടിവച്ചു വീഴ്‌ത്തി. മറ്റുള്ളവയെ പിന്തുടർന്നു നിയന്ത്രണ രേഖയ്ക്കു സമീപമെത്തിയ അഭിനന്ദന്റെ വിമാനത്തിനു നേരെ ആക്രമണമുണ്ടായി. ഉടൻ സ്വയം ഇജക്ട് ചെയ്ത അഭിനന്ദൻ പാരച്യൂട്ടിൽ സുരക്ഷിതമായി നിലത്തിറങ്ങി. സുഖോയ് 30 എംകെഐ വിമാനത്തിന്റെ പൈലറ്റായി പ്രവർത്തനം തുടങ്ങിയ അഭിനന്ദൻ പിന്നീടാണ് മിഗ് 21 ബൈസൺ സ്‌ക്വാഡ്രന്റെ ഭാഗമാകുന്നത്. ശ്രീനഗർ വ്യോമതാവളത്തിലായിരുന്നു പോസ്റ്റിങ്.

ആശങ്കയുടെയും പിരിമുറുക്കത്തിന്റെയും നയതന്ത്ര ഇടപെടലുകളുടെയും മണിക്കൂറുകൾ പലതു പിന്നിട്ട ശേഷമാണ് അഭിനന്ദനെ മോചിപ്പിക്കുമെന്ന പ്രഖ്യാപനം ഉണ്ടായത്. പൈലറ്റിനെ ഉപയോഗിച്ചുള്ള വിലപേശലിനില്ലെന്നും ഉടൻ വിട്ടയയ്ക്കണമെന്നുമുള്ള വിട്ടുവീഴ്ചയില്ലാത്ത ഇന്ത്യൻ നിലപാട് സമ്മർദമായപ്പോൾ പാക്കിസ്ഥാൻ അയഞ്ഞു. വെള്ളിയാഴ്ച അഭിനന്ദനെ മോചിപ്പിക്കുമെന്നു പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരിട്ടാണ് പ്രസ്താവന നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP