Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസിയെ രക്ഷിക്കാൻ ദ്വീർഘദൂര സ്വകാര്യ ബസുകൾക്ക് കിടഞ്ഞാണിട്ടേ മതിയാകൂ എന്നു മനസിലാക്കി 140 കിലോമീറ്റർ പരമാവധി ദൂരം നിജപ്പെടുത്തി ഉത്തരവിട്ടു; തൊഴിലാളി യൂണിയനുകൾ അടക്കം നിരവധി പേരുടെ നോട്ടപ്പുള്ളിയായിരുന്ന രാജമാണിക്യത്തെ രായ്ക്ക് രാമാനം നാടുകടത്തിയത് സ്വകാര്യ ബസ് മുതലാളിമാരുടെ കടുത്ത സമ്മർദ്ദം തന്നെ; പിണറായി സർക്കാർ നിന്നു കൊടുത്തത് ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്തെ കടുംവെട്ടിന്

കെഎസ്ആർടിസിയെ രക്ഷിക്കാൻ ദ്വീർഘദൂര സ്വകാര്യ ബസുകൾക്ക് കിടഞ്ഞാണിട്ടേ മതിയാകൂ എന്നു മനസിലാക്കി 140 കിലോമീറ്റർ പരമാവധി ദൂരം നിജപ്പെടുത്തി ഉത്തരവിട്ടു; തൊഴിലാളി യൂണിയനുകൾ അടക്കം നിരവധി പേരുടെ നോട്ടപ്പുള്ളിയായിരുന്ന രാജമാണിക്യത്തെ രായ്ക്ക് രാമാനം നാടുകടത്തിയത് സ്വകാര്യ ബസ് മുതലാളിമാരുടെ കടുത്ത സമ്മർദ്ദം തന്നെ; പിണറായി സർക്കാർ നിന്നു കൊടുത്തത് ഉമ്മൻ ചാണ്ടിയുടെ അവസാന കാലത്തെ കടുംവെട്ടിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ കച്ചകെട്ടി രംഗത്തിറങ്ങിയവരാണ് സ്ഥാപനത്തോട് കൂറില്ലാത്ത ഒരു വിഭാഗം തൊഴിലാളികളും എങ്ങനെയും വിറ്റുതുലച്ച് കാശുണ്ടാക്കാൻ വെമ്പുന്ന രാഷ്ട്രീയക്കാരും. ഇച്ഛാശക്തിയില്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കിടയിൽ വ്യത്യസ്ഥനായ എം ഡിയായിരുന്നു രാജമാണിക്യം. അദ്ദേഹത്തെ രായ്ക്ക് രാമാനം സ്ഥാനത്തു നിന്നും തെറിപ്പിച്ചാണ് പിണറായി സർക്കാർ സ്വകാര്യ ബസ് ലോബിക്ക് ഓശാന പാടിയിരിക്കുന്നത്. എം.ജി. രാജമാണിക്യത്തിന്റെ കസേര തെറിച്ചത് ദീർഘദൂര സ്വകാര്യബസുകൾ നിർത്തലാക്കണമെന്ന ആവശ്യത്തിനു തൊട്ടുപിന്നാലെയാണൈന്ന് വ്യക്തമായി. കെഎസ്ആർടിസിക്ക് അള്ളുവെന്ന സ്വകാര്യ ബസുകാരെ തടയാൻ വേണ്ടി അദ്ദേഹം നടത്തിയ നീക്കമാണ് അദ്ദേഹത്തിന്റെ കസേര തന്നെ തെറിപ്പിച്ചത്.

ദീർഘദൂര ബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി നിജപ്പെടുത്തി ഇറക്കിയ ഉത്തരവിലെ അപാകമാണ് സ്വകാര്യബസുടമകൾ മുതലെടുത്തത്. ഈ ന്യൂനത ചൂണ്ടിക്കാണിച്ച് രാജമാണിക്യം കഴിഞ്ഞ പത്തിന് കത്തു നൽകിയിരുന്നു. സ്വകാര്യബസുകളുടെ ദൂരപരിധി 140 കിലോമീറ്ററായി നിജപ്പെടുത്തുകയും അവയ്ക്ക് ഓർഡിനറി ബസുകളുടെ സമയക്രമം ബാധകമാക്കുകയും വേണമെന്നതായിരുന്നു പ്രധാന ആവശ്യം. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങാതെ വകുപ്പിന് വേണ്ടിയുള്ള നിലപാടുകളുമായി അദ്ദേഹം മുന്നോട്ടു പോയി. ഇതോടെയാണ് രാജമാണിക്യത്തെ മെരുക്കാൻ രാഷ്ട്രീയക്കാരും സ്വകാര്യ ബസ് ലോബിയും ഒരുമിച്ചത്.

രാഷ്ട്രീയസമർദത്തിന് വഴങ്ങാതെ സ്വകാര്യബസുകളുടെ നിയമവിരുദ്ധ പെർമിറ്റുകൾക്കെതിരേ ശക്തമായ നിലപാടെടുത്തതാണ് രാജമാണിക്യത്തിന്റെ മാറ്റത്തിനിടയാക്കിയതെന്ന് അറിയുന്നു. കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത 241 ദീർഘദൂര റൂട്ടുകളിൽ ദൂരപരിധിയില്ലാതെ സ്വകാര്യബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ്പ്-ഓർഡിനറി പെർമിറ്റ് നൽകിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്തായിരുന്നു ഇത്. ഈ പിഴവ് പരിഹരിച്ച് കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കുമെന്ന് അവകാശപ്പെടുമ്പോഴും ദീർഘദൂര പാതകളിലെ സ്വകാര്യബസുകളെ ഒഴിവാക്കാൻ ഇടതുസർക്കാരിന് കഴിഞ്ഞിട്ടില്ല.

ദീർഘദൂര സ്വകാര്യബസുകൾ കെ.എസ്.ആർ.ടി.സി.ക്ക് വൻ നഷ്ടമുണ്ടാക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.ഫാസ്റ്റ്, സൂപ്പർഫാസ്റ്റ്, എക്സ്?പ്രസ് ബസുകൾക്കൊപ്പം സ്വകാര്യബസുകളും മത്സരിച്ചോടുകയാണ്. മിക്ക സ്വകാര്യ ബസുകളിലും ഓർഡിനറി നിരക്കാണ് ഈടാക്കുന്നത്. അതേസമയം, ഓർഡിനറി ബസിന്റെ സമയക്രമം അവർക്ക് ബാധകമല്ലാത്തിനാൽ മത്സരിച്ചോടാനും കഴിയും.

കഴിഞ്ഞ സർക്കാരിന്റെ വിവാദ ഉത്തരവുകൾ പരിശോധിച്ച മന്ത്രിസഭാ ഉപസമിതി സ്വകാര്യബസുകളെ സഹായിക്കാൻവേണ്ടി വഴിവിട്ട നടപടിയാണ് യു.ഡി.എഫ്. സർക്കാരെടുത്തതെന്ന് വിലയിരുത്തിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ദീർഘദൂര റൂട്ടുകൾ കെ.എസ്.ആർ.ടി.സി.ക്ക് മാത്രമായി നിജപ്പെടുത്തി വിജ്ഞാപനം ഇറക്കിയെങ്കിലും അതിൽ സ്വകാര്യബസുകളുടെ ദൂരപരിധി നിശ്ചയിക്കുന്നതിൽ വീഴ്ചപറ്റി. യു.ഡി.എഫ്. സർക്കാരിന്റെ മുൻ ഉത്തരവ് റദ്ദാക്കുകയും ചെയ്തില്ല. ഈ ന്യൂനത മുതലെടുത്ത് സ്വകാര്യബസുകൾ ദീർഘദൂര റൂട്ടുകൾ കൈവശപ്പെടുത്തുകയായിരുന്നു. സുപ്രീംകോടതിവരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് ദീർഘദൂര പെർമിറ്റുകൾ കെ.എസ്.ആർ.ടി.സി.ക്ക് ലഭിച്ചത്. പക്ഷേ, അതിന്റെ ആനുകൂല്യം കെ.എസ്.ആർ.ടി.സി.ക്ക് ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നു.

കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് അപ്രതീക്ഷിതമായി എം.ജി.രാജമാണിക്യത്തെ മാറ്റാനുള്ള സർക്കാർ തീരുമാനം കോർപറേഷനെ കടക്കെണിയിൽനിന്നു രക്ഷിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഡിജിപി: എ.ഹേമചന്ദ്രനെയാണു പകരം നിയമിച്ചിട്ടുള്ളതെങ്കിലും അദ്ദേഹം സോളാറിന്റെ ആഘാതത്തിൽ നിന്ന് മുക്തനാകാൻ മാസങ്ങളെടുക്കും. അപ്പോഴേക്കും കെ എസ് ആർ ടി സിയും കട്ടപ്പുറത്തേക്ക് വണ്ടിയോടിച്ച് പെരുവഴിയാകും.

ഹേമചന്ദ്രന് കാര്യങ്ങൾ പഠിക്കാനും പുനരുദ്ധാരണ പാക്കേജ് മുന്നോട്ടുകൊണ്ടുപോകാനും സമയമെടുക്കും. ഇക്കാര്യമൊന്നും പരിഗണിക്കാതെയാണു സർക്കാർ രാജമാണിക്യത്തെ പൊടുന്നനെ മാറ്റിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപര്യപ്രകാരമാണ് രാജമാണിക്യത്തെ ഒരു വർഷം മുൻപ് കെഎസ്ആർടിസി എംഡിയാക്കിയത്. കോർപറേഷനെ കടക്കെണിയിൽനിന്നു രക്ഷിച്ചെടുക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ ആവശ്യം. രാഷ്ട്രീയസമ്മർദം പാടില്ലെന്ന രാജമാണിക്യത്തിന്റെ അഭ്യർത്ഥന നടപ്പാക്കുകയും ചെയ്തു. അങ്ങനെ വാളെടുത്ത് കെ എസ് ആർ ടി സിയെ രാജമാണിക്യാം വൃത്തിയാക്കാൻ ഇറങ്ങി. യൂണിയനുകൾ ഭയന്നു വിറച്ചു. ജീവനക്കാർ പണിയെടുത്തു. അതിന്റെ നേട്ടം പൊതുമേഖലാ സ്ഥാപനത്തിന് ഉണ്ടാവുകയും ചെയ്തു. അതുകൊണ്ട് തന്നെ രാജമാണിക്യം സെയ്ഫ് ആണെന്ന് ഏവരും കരുതി. എന്നാൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കണ്ണിലെ കരടിനെ സർക്കാർ മാറ്റി.

ഗതാഗതമന്ത്രിയുടെ ഓഫിസിൽനിന്നുള്ള വഴിവിട്ട നിർദ്ദേശങ്ങൾ രാജമാണിക്യം ചെവി കൊടുത്തിരുന്നില്ല. മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പായിരുന്നു ഇതിന് കാരണം. ചെലവുകുറയ്ക്കാനും വരുമാനം വർധിപ്പിക്കാനുമുള്ള ഒട്ടേറെ നടപടികൾ രാജമാണിക്യം സ്വീകരിച്ചു. എന്നാൽ, മന്ത്രി തോമസ് ചാണ്ടിയും എംഡിയും തമ്മിലുള്ള ഭിന്നത ഇതിനിടെ രൂക്ഷമായി. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വാങ്ങുന്നതിലും ഡിപ്പോകളിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിലും മന്ത്രിയുടെ ഓഫിസ് നൽകിയ ശുപാർശകൾ എംഡി തള്ളി.

ടെൻഡറിലൂടെ മാത്രമേ കരാർ നൽകൂ എന്ന് രാജമാണിക്യം നിലപാട് എടുത്തു. ഇതോടെ മന്ത്രിയുടെ ഓഫീസിന്റെ കമ്മീഷൻ മോഹങ്ങൾ തകർന്നു. ഇതോടെ, രാജമാണിക്യത്തെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് മന്ത്രി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് സൂചന. രാജമാണിക്യത്തെ എംഡി സ്ഥാനത്തു നിലനിർത്തി ചെയർമാൻ സ്ഥാനം ഗതാഗത സെക്രട്ടറി ജ്യോതിലാലിനു നൽകാൻ തീരുമാനിച്ചത് രണ്ടാഴ്ച മുന്നെയാണ്. അതു പോരെന്നു ഗതാഗതമന്ത്രി നിലപാടെടുത്തതോടെ മുഖ്യമന്ത്രി വഴങ്ങി.

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരെ കെ.എസ്.ആർ.ടി.സി.യിൽ നിയമിക്കാനുള്ള മന്ത്രി തോമസ് ചാണ്ടിയുടെ നീക്കം രാജമാണിക്യം എതിർത്തിരുന്നു. ഇതിനെതിരേ വകുപ്പ് സെക്രട്ടറിക്കു കത്തെഴുതിയതും വിവാദമായിരുന്നു. ഇതാണു സ്ഥാനമാറ്റത്തിനു തോമസ് ചാണ്ടി മുന്നോട്ട് വച്ച പ്രധാന പ്രശ്നം. ഇത് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ കെ എസ് ആർ ടി സിയുടെ ഓട്ടം വീണ്ടും പതിയെയാകും. മാർത്താണ്ഡം കായർ കൈയേറ്റത്തിലും മാത്തൂർ ഭൂമി ഇടപാടിലും പ്രതിസ്ഥാനത്തുള്ള ചാണ്ടിയെ മുഖ്യമന്ത്രി കൈവിടില്ലെന്നതിന്റെ തെളിവ് കൂടിയാണ് രാജമാണിക്യത്തിന്റെ സ്ഥാന ചലനം.

സാമ്പത്തികപ്രതിസന്ധി മറികടക്കാൻ ബാങ്ക് കൺസോർഷ്യത്തിൽനിന്ന് 3000 കോടി രൂപ വായ്പയെടുക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലേക്കു നീങ്ങുമ്പോഴാണ് അപ്രതീക്ഷിത മാറ്റം. ശമ്പളവും പെൻഷനും മുടങ്ങി മാസംതോറും 160 കോടി രൂപ കടത്തിലേക്കു നീങ്ങുന്ന സ്ഥാപനത്തിനുമേൽ അനവസരത്തിലാണ് സർക്കാർ പുതിയ പരീക്ഷണം നടത്തിയതെന്ന് അദ്ദേഹത്തിന്റെ നടപടികളെ അനുകൂലിക്കുന്ന ജീവനക്കാർ പറയുന്നു. സുശീൽഖന്ന റിപ്പോർട്ടിന്റെ സുപ്രധാന നിർദ്ദേശങ്ങൾ നടപ്പാക്കിത്തുടങ്ങിയത് രാജമാണിക്യം ചുമതലയേറ്റതിനു ശേഷമാണ്. മേധാവി എന്നതിലുപരി ജീവനക്കാർക്കിടയിൽ സ്ഥാപനത്തിനനുകൂലമായ മനോഭാവം സൃഷ്ടിക്കുന്നതിലും രാജമാണിക്യം വിജയിച്ചിരുന്നു.

മന്ത്രി ഓഫീസിൽ നിന്നെത്തുന്ന ശുപാർശകളെല്ലാം തള്ളി. ജീവനക്കാരുടെ നിയമനം പോലും രാജമാണിക്യം തീരുമാനിച്ചു. ഇതൊന്നും തോമസ് ചാണ്ടിക്കും എൻസിപിക്കും താങ്ങാനാവുന്നതായിരുന്നില്ല. സ്ഥാപനത്തിന്റെ ചരിത്രത്തിലെ വിപ്ലവകരമായ പല മാറ്റങ്ങളും നടന്നത് ഈ കാലഘട്ടത്തിലാണ്. മെക്കാനിക്കൽ, ഓപ്പറേറ്റിങ് ജീവനക്കാരുടെ കാര്യക്ഷമത ഉയർത്താനും ഡബിൾ ഡ്യൂട്ടി നിർത്തലാക്കാനും കഴിഞ്ഞു. കെ.എസ്.ആർ.ടി.സി.യെക്കുറിച്ചു പഠിച്ച വിദഗ്ദ്ധരെല്ലാം ഈ നിർദ്ദേശം നൽകിയെങ്കിലും നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. വരുമാനത്തിനനുസൃതമായി ബസുകൾ ക്രമീകരിച്ചു.

ഇതിന്റെ അവലോകനം നിർണായകഘട്ടത്തിലാണ്. ജീവനക്കാരുടെ പുനർവിന്യാസവും നടക്കുകയായിരുന്നു. അദർ ഡ്യൂട്ടികൾ ഒഴിവാക്കിയതും അവധികൾ നിയന്ത്രിച്ചതും ഭരണത്തിൽ ട്രേഡ് യൂണിയൻ ഇടപെടൽ ഒഴിവാക്കിയതും എതിർപ്പുകളുണ്ടാക്കിയിരുന്നു. സ്വകാര്യബസ് ഉടമകളായ ജീവനക്കാർക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതും യൂണിയനുകളുടെ കണ്ണിലെ കരടാക്കി. ഇവരെല്ലാം രാജമാണിക്യത്തിന്റെ ശത്രുക്കളായി. എല്ലാവരും തോമസ് ചാണ്ടിക്കൊപ്പം നിന്ന് യുവ ഐഎഎസുകാരനെ പറപ്പിക്കാൻ നീക്കം നടത്തി. സിപിഎമ്മും യൂണിയനുകൾക്കൊപ്പമായി. ഇതോടെ രാജമാണിക്യം പുറത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP