Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവിധ യുദ്ധങ്ങളിൽ ജൈവായുധമെന്ന നിലയിൽ കുപ്രസിദ്ധി നേടി; കുതിരയിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗം; ഒക്ടോബറിലും മാർച്ചിലും കുതിര മേളകൾ ഒഴിവാക്കേണ്ടിവരും; സംസ്ഥാനാന്തര യാത്രകളും നിരോധിക്കും; രോഗലക്ഷണമുള്ളവയെ മാറ്റി പാർപ്പിക്കും; മനുഷ്യരുടെ കൂട്ടം ചേരൽ മാത്രമല്ല ഇന്ത്യയിൽ ഈ വർഷം കുതിരകളുടെ ഒത്തുചേരലും ഉണ്ടാവില്ല

വിവിധ യുദ്ധങ്ങളിൽ ജൈവായുധമെന്ന നിലയിൽ കുപ്രസിദ്ധി നേടി; കുതിരയിൽ നിന്ന് മനുഷ്യനിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗം; ഒക്ടോബറിലും മാർച്ചിലും കുതിര മേളകൾ ഒഴിവാക്കേണ്ടിവരും; സംസ്ഥാനാന്തര യാത്രകളും  നിരോധിക്കും; രോഗലക്ഷണമുള്ളവയെ മാറ്റി പാർപ്പിക്കും; മനുഷ്യരുടെ കൂട്ടം ചേരൽ മാത്രമല്ല ഇന്ത്യയിൽ ഈ വർഷം കുതിരകളുടെ ഒത്തുചേരലും ഉണ്ടാവില്ല

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കൊറോണയ്ക്കു പുറമേ പക്ഷിപ്പനി, കുരങ്ങുപനി എന്നിവ ഇന്ത്യാ മഹാരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കയാണ്. ഇതിനൊപ്പമാണ് ഗുജറാത്ത്-രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്ത് കുതിരപ്പനിയെന്ന വാർത്ത പൊതുജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയത്. അതിനാൽ ഇതൊരു പുതിയ രോഗമൊന്നുമല്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഏതാനും വർഷങ്ങളായി ഈ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും ജാഗ്രത ആവശ്യമാണ്. നിലവിൽ രാജ്യം നേരിടുന്ന കോവിഡ് രോഗവ്യാപനവുമായി ഗ്ലാൻഡേഴ്സിന് ബന്ധമില്ല. ഏതാനും വർഷങ്ങളായി രോഗം പല സംസ്ഥാനങ്ങളിലും ഈ സമയത്ത് പൊട്ടിപ്പുറപ്പെടാറുണ്ട്. ഇക്കൊല്ലവും അതുണ്ടായിരിക്കുന്നു. ഈ രോഗത്തെ നിർമ്മാർജ്ജനം ചെയ്യാനുള്ള സമഗ്ര ദീർഘകാല നയങ്ങൾ നടപ്പിലാക്കുകയാണ് ആവശ്യം.

ഗ്ലാൻഡേഴ്സിനേക്കുറിച്ചറിയേണ്ട ചില കാര്യങ്ങൾ:കുതിരകൾ, ചെറു കുതിരകൾ, കഴുതകൾ, കോവർകഴുതകൾ എന്നിവയെ ബാധിക്കുന്ന, അവയിൽ മരണകാരണം വരെയാകാവുന്ന സാംക്രമിക രോഗമാണ് ഗ്ലാൻഡേഴ്സ് അഥവാ കുതിരഫ്ളൂ. Burkholderia mallei എന്ന ബാക്ടീരിയയാണ് രോഗകാരണം. മനുഷ്യനിലേക്ക് പകരാവുന്ന ഒരു ജന്തുജന്യ രോഗം കൂടിയാണിത്. ചരിത്രത്തിലെ വിവിധ യുദ്ധങ്ങളിൽ ജൈവായുധമെന്ന നിലയിലും കുപ്രസിദ്ധി നേടിയ രോഗം. ലോകമെമ്പാടും നൂറ്റാണ്ടുകളോളം കുതിരകളെ ബാധിച്ചിരുന്ന ഈ രോഗം 1900 കളിൽ യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യപ്പെട്ടു. എന്നാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ ഈ രോഗം ഇന്നും നിലനിൽക്കുന്നു.

കുതിര, കഴുത എന്നീ മൃഗങ്ങളിൽ പ്രാഥമികമായി കാണപ്പെടുന്ന, മനുഷ്യനിലേക്ക് പകരാവുന്ന സാംക്രമിക പകർച്ചവ്യാധിയാണിത്. ആ.ാമഹഹലശ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ഈ രോഗം നായ്ക്കൾ, പൂച്ചകൾ, ആടുകൾ, മനുഷ്യർ എന്നിവരിലും വരാം. ആഫ്രിക്ക, ഏഷ്യ, മധ്യ തെക്കേ അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഈ രോഗം കാണപ്പെടുന്നു. രോഗാണുവാൽ മലിനമാക്കപ്പെട്ട തീറ്റ, വെള്ളം എന്നിവയിലൂടെയാണ് രോഗവ്യാപനം. രോഗബാധയുള്ള മൃഗത്തിൽനിന്ന് നേരിട്ടുള്ള സമ്പർക്കം വഴിയോ ചർമത്തിലെ മുറിവുകൾ വഴിയോ മൂക്കിലെ ശ്ലേഷ്മസ്തരങ്ങൾ വഴിയോ മനുഷ്യനിലേക്ക് രോഗം പടരാം. വായുമാർഗവും രോഗം പടരാം. അടുത്ത കാലത്തൊന്നും ഇതുമൂലം മനുഷ്യമരണങ്ങൾ ഉണ്ടായിട്ടില്ല എന്നത് പ്രധാനമായി ഓർക്കുക.

ശ്വാസകോശങ്ങളിലും ശ്വാസനാളിയിലും ഉണ്ടാകുന്ന ചെറു മുഴകളും അൾസറുകളുമാണ് പ്രധാന പ്രശ്നങ്ങൾ. തീവ്രമായ ചുമ, പനി, മൂക്കൊലിപ്പ്, സെപ്റ്റിസീമിയ, മരണം എന്നിവയുണ്ടാകാം. തീവ്രത കുറവുള്ള നീണ്ടു നിൽക്കുന്ന രോഗബാധയിൽ മൂക്കിലും തൊലിക്കടിയിലും ചെറുമുഴകൾ പ്രത്യക്ഷപ്പെടുന്നു. ഇവ അൾസറുകളായി മാറി മാസങ്ങൾ കൊണ്ട് മരണം സംഭവിക്കാം. രോഗബാധയിൽനിന്ന് വിമുക്തി നേടുന്നവ രോഗവാഹകരായി പ്രവർത്തിക്കും. മാല്ലീൻ പരിശോധന രോഗനിർണയത്തിന് സഹായിക്കും. രോഗ പ്രതിരോധ കുത്തിവയ്പ് ഇല്ല. കുതിരകളുടെ സംസ്ഥാനാന്തര യാത്രകൾ നിരോധിച്ചും രോഗലക്ഷണമുള്ളവയെ മാറ്റി പാർപ്പിച്ചും രോഗം കണ്ടെത്തുന്നവയെ ദയാവധം നടത്തിയും പ്രതിരോധം തീർക്കാം.

ഫ്രാൻസിൽനിന്നു കൊണ്ടുവന്ന ഒരു കുതിരയിൽ 1987 ൽ രോഗം കണ്ടിരുന്നു. എങ്കിലും നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ രോഗം 2006 ൽ ആണ് ഇന്ത്യയിൽ വർഷങ്ങൾക്കു ശേഷം വ്യാപക ബാധയായി കാണപ്പെട്ടത്. 2014 ൽ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ രോഗ ബാധയുണ്ടായി. പക്ഷേ പിന്നീടുള്ള വർഷങ്ങളിൽ 9 സംസ്ഥാനങ്ങളിൽ രോഗബാധ കണ്ടെത്തി. ഹരിയാന, ഹിമാചൽ, ജമ്മു കശ്മീർ, മഹാരാഷ്ട്ര, പഞ്ചാബ്, യുപി, ഉത്തരാഖണ്ഡ്, ഗുജറാത്ത്, രാജസ്ഥാൻ, ബംഗാൾ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രോഗബാധയുണ്ടായി. ഈ സംസ്ഥാനങ്ങളിൽ നടത്തപ്പെടുന്ന കുതിരമേളകളാണ് രോഗബാധയുടെ പ്രധാന കാലയളവായി ചൂണ്ടികാണിക്കപ്പെടുന്നത്. യുപിയാണ് ഇതിൽ മുൻപിൽ.

കൃത്യമായ പരിശോധനകളോ നിരീക്ഷണങ്ങളോ ഇല്ലാതെ മേളകളിൽനിന്നു മേളകളിലേക്ക് സംസ്ഥാനങ്ങൾ കടന്ന് കുതിരകൾ യാത്ര നടത്തുന്നത് പ്രധാന ഭീഷണിയായി എണ്ണപ്പെടുന്നു. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ കീഴിൽ ഹരിയാനയിലെ ഹിസാറിൽ പ്രവർത്തിക്കുന്ന നാഷനൽ റിസർച്ച് സെന്റർ ഓൺ ഇകൈ്വൻസ് രോഗ പരിശോധനകൾ നടത്തുകയും രോഗമുണ്ടെന്നു തെളിഞ്ഞാൽ സംസ്ഥാന സർക്കാർ അത് നോട്ടിഫൈ ചെയ്ത് മൃഗസംരക്ഷണ വകുപ്പ് കുതിരകളെ ദയാവധം നടത്തുകയുമാണ് സാധാരണ ചെയ്യാനുള്ളത്. പക്ഷേ രാജ്യത്തിനു മുഴുവനായി ഈ രോഗത്തെ നിരീക്ഷിക്കാൻ ഒരു നയമില്ല എന്നത് ഒരു കുറവായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. 12 ലക്ഷത്തോളം കുതിരകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയാത്തത് രോഗഭീഷണി നിലനിർത്തുന്നു.

രോഗ സാധ്യത ഏറ്റവുമധികമുള്ള ഒക്ടോബർ - മാർച്ച് മാസങ്ങളിൽ കുതിര മേളകൾ നടത്താതിരിക്കേണ്ടത് ഏറെ പ്രധാനമാണ്. എന്നാൽ ഇതു പാലിക്കപ്പെടാറില്ല. ഗ്ലാൻസേഴ്സിനെ തടയാനുള്ള വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിലും പരിമിതികളുണ്ട്. അമേരിക്കയിലെ ഒരു പ്രതിരോധ ലബോറട്ടറിയിൽ ജോലി ചെയ്തിരുന്ന വ്യക്തിയിൽ 2000 ൽ രോഗബാധ കണ്ടതാണ് ഒടുവിലായി റിപ്പോർട്ട് ചെയ്യപ്പെട്ട മനുഷ്യനിലെ രോഗബാധ. ലബോറട്ടറികളിൽ വാക്സിൻ വികസിപ്പിക്കാനായി രോഗാണുവിനെ കൈകാര്യം ചെയ്യുന്നതു പോലും അപകടകരമായി കണക്കാക്കപ്പെടുന്നു. രണ്ടു ലോകമഹായുദ്ധങ്ങളിലും ജൈവായുധമായി ഈ രോഗാണു ഉപയോഗിക്കപ്പെട്ടു.1979-1989-ലെ സോവിയറ്റ് -അഫ്ഗാൻ യുദ്ധത്തിലും ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. ശക്തമായ രാഷ്ട്രീയ പിന്തുണയും ഫണ്ടും ലഭിച്ചാൽ മാത്രമേ ഈ രോഗത്തെ ഉന്ത്യയിൽ നിന്ന് നിർമ്മാർജ്ജനം ചെയ്യാൻ കഴിയൂ എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP