Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുട്യൂബ് ചാനൽ അവതാരകയെ അസഭ്യം പറഞ്ഞ കേസ്: ക്ഷമാപണം നടത്തിയതിനാൽ കേസ് പിൻവലിക്കാമെന്ന് പരാതിക്കാരി; പിന്നാലെ എഫ്ഐആർ റദ്ദാക്കണമെന്ന് നടന്റെ അപേക്ഷ; ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്

യുട്യൂബ് ചാനൽ അവതാരകയെ അസഭ്യം പറഞ്ഞ കേസ്: ക്ഷമാപണം നടത്തിയതിനാൽ കേസ് പിൻവലിക്കാമെന്ന് പരാതിക്കാരി; പിന്നാലെ എഫ്ഐആർ റദ്ദാക്കണമെന്ന് നടന്റെ അപേക്ഷ; ശ്രീനാഥ് ഭാസിക്കെതിരായ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടൻ ശ്രീനാഥ് ഭാസി ഓൺലൈൻ അവതാരകയെ അഭിമുഖത്തിനിടെ അസഭ്യം പറഞ്ഞെന്ന കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. മരട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നാണ് നടപടി. അതേ സമയം അവതാരക പരാതി പിൻവലിച്ചാലും പൊലീസ് നടനെതിരെ ചുമത്തിയിട്ടുള്ള, സ്ത്രീകൾക്കു നേരെയുള്ള അതിക്രമത്തിന്റെ വകുപ്പുകൾ നിലനിൽക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

ക്ഷമാപണം നടത്തിയതിനെത്തുടർന്ന് നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുകയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. ഇതേതുടർന്നാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചത്.

അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അപമാനിച്ചെന്നാണ് ഓൺലൈൻ അവതാരക പരാതി നൽകിയത്. സംഭവം വിവാദമായതോടെ സിനിമാ നിർമ്മാതാക്കളുടെ സംഘടന ഇരുവരെയും വിളിച്ചു നടത്തിയ ചർച്ചയിൽ ശ്രീനാഥ് ഭാസി ക്ഷമാപണം നടത്തിയെന്നും അതിനാലാണ് പരാതി പിൻവലിക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. പരാതി പിൻവലിക്കുകയാണെന്നു കാട്ടി കോടതിക്കു നൽകാനുള്ള ഹർജിയിൽ പരാതിക്കാരിയായ മാധ്യമപ്രവർത്തക ഒപ്പിട്ടു നൽകി.

പരാതിക്കാരിയോടും കുടുംബത്തോടും മാധ്യമസ്ഥാപനത്തിലെ മറ്റു ജീവനക്കാരോടും മാപ്പപേക്ഷ നടത്തിയ സാഹചര്യത്തിൽ, പരാതിയുമായി മുന്നോട്ടു പോകില്ലെന്ന് അവർ അറിയിച്ചതായി ശ്രീനാഥ് ഭാസിയുടെ അഭിഭാഷകനും പറഞ്ഞു. ഇതിനായി ഹൈക്കോടതിയിൽ സത്യവാങ്മൂലവും വക്കാലത്തും ഒപ്പിട്ടു നൽകിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

കഴിഞ്ഞ 21ന്, ശ്രീനാഥ് ഭാസി നായകനായ ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷനു വേണ്ടി അഭിമുഖത്തിനിടെ നടൻ അവതാരകയ്ക്കും സഹപ്രവർത്തകർക്കുമെതിരെ മോശമായി സംസാരിച്ചെന്നായിരുന്നു പരാതി. എറണാകുളം മരട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സ്റ്റേഷനിൽ ഹാജരായ ശ്രീനാഥ് ഭാസിയെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു

ഇതിന് പിന്നാലെ നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിയെ സിനിമയിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന സിനിമ പൂർത്തിയാക്കാൻ അനുവദിച്ചുകൊണ്ടായിരുന്നു നടപടി. അവതാരകയുടെ പരാതിയിൽ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടുകയും പരാതിക്കാരിയുമായി സംസാരിക്കുകയും ചെയ്തിരുന്നു.

പരാതിക്കാരിയോട് നേരിട്ടു സംസാരിക്കാനും ക്ഷമാപണം നടത്താനും ശ്രീനാഥിന് സംഘടന അവസരം ഒരുക്കി നൽകിയതിനെ തുടർന്നാണ് യുവതി പരാതി പിൻവലിക്കാൻ തീരുമാനിച്ചത്.

അതേസമയം, ഇത്തരത്തിൽ അഭിമുഖം എടുക്കുന്നവരെ തുടർച്ചയായി നടൻ അപമാനിച്ചിട്ടുള്ളതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ, അഭിമുഖ സമയത്ത് നടൻ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അറിയാനായി പൊലീസ് നടന്റെ മുടിയും നഖവും ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP