Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും മാറ് പൂർണമായും തുറന്നു കാണിക്കുകയും ചെയ്ത പെൺപുലി; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ചായം തേച്ചും വാർത്താതാരമായി; സന്നിധാനം കീഴടക്കാൻ മോഹിച്ചത് നവോത്ഥാന നായികയാകാനുള്ള അമിതാവേശത്തിലും; ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതി ഊരാക്കുടുക്കാകുമ്പോൾ ഇനി മുന്നിലുള്ളത് ജയിൽവാസം; ശബരിമലയിൽ ഹൈക്കോടതി കൈവിട്ടതോടെ അറസ്റ്റ് ഭയന്ന് രഹ്നാ ഫാത്തിമ; ബിഎസ്എൻഎല്ലും നടപടി എടുത്തേക്കും

തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും മാറ് പൂർണമായും തുറന്നു കാണിക്കുകയും ചെയ്ത പെൺപുലി; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ചായം തേച്ചും വാർത്താതാരമായി; സന്നിധാനം കീഴടക്കാൻ മോഹിച്ചത് നവോത്ഥാന നായികയാകാനുള്ള അമിതാവേശത്തിലും; ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതി ഊരാക്കുടുക്കാകുമ്പോൾ ഇനി മുന്നിലുള്ളത് ജയിൽവാസം; ശബരിമലയിൽ ഹൈക്കോടതി കൈവിട്ടതോടെ അറസ്റ്റ് ഭയന്ന് രഹ്നാ ഫാത്തിമ; ബിഎസ്എൻഎല്ലും നടപടി എടുത്തേക്കും

മറുനാടൻ ഡെസ്‌ക്‌

ശബരിമല: മാലയിട്ട് ഇരുമുടികെട്ടുമായി മല ചവിട്ടുന്നത് നടിയും മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളിൽ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയിൽ താമസക്കാരിയായ രഹ്ന ബി എസ് എൻ എൽ ജീവനക്കാരിയുമാണ്. വേറിട്ട പ്രതിഷേധവുമായി ചർച്ചകളിൽ നിറഞ്ഞ വ്യക്തിയാണ് രഹ്ന. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ആരാധനാ സ്വാതന്ത്ര്യത്തിലെ മൗലികാവകാശം ചർച്ചയാക്കി രഹ്നാ ഫാത്തിമ മല ചവിട്ടാനെത്തിയത്. അന്ന് മുഴുവൻ താരവുമായി. നടപ്പന്തലിൽ പ്രതിഷേധം കണ്ട് തിരിച്ചിറങ്ങിയ രഹ്നയ്ക്ക് പിന്നീട് അങ്ങോട്ട് കഷ്ടകാലമായിരുന്നു.

ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധിയെ തുടർന്ന് ഫേസ്‌ബുക്കിൽ മതവികാരം വ്രണപ്പെടുത്തും വിധമുള്ള ഫോട്ടോ പോസ്റ്റു ചെയ്തെന്ന കേസിൽ രഹന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് വീണ്ടും വാർത്തകളിൽ രഹ്ന എത്തുന്നത്. പൊലീസിന് തുടർ നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് കോടതി നൽകിയ നിർദ്ദേശം. അതേ സമയം തെറ്റു ചെയ്തിട്ടില്ലെന്ന് ബോധ്യമുണ്ടെന്നും ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കുമെന്നും രഹന ഫാത്തിമ പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ബി. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിട്ടുള്ളത്. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രഹന ശബരിമല സന്ദർശിക്കാനെത്തിയത് വൻ വിവാദമായിരുന്നു.

കേസിൽ ബിജെപി നേതാവായ രാധാകൃഷ്ണ മേനോന്റെ മൊഴി പൊലീസ് എടുത്തിരുന്നു. തുടർന്ന് അന്വേഷണത്തിൽ ശബരിമല പ്രവേശനത്തിലെ ഫെയ്സ് ബുക്ക് പോസ്റ്റിൽ മതവികാരം വൃണപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ജാമ്യമില്ലാ കേസും വന്നു. അറസ്റ്റ് ഭയന്നാണ് കോടതിയിൽ ശരണം തേടി രഹ്നയെത്തിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസിന് രഹ്നയെ ഏത് സമയവും അറസ്റ്റ് ചെയ്യാം. അറസ്റ്റ് ചെയ്താൽ കീഴ് കോടതി ജാമ്യം കൊടുക്കാനും സാധ്യതയില്ല. അതുകൊണ്ട് റിമാൻഡിൽ ജയിൽ വാസത്തിനുള്ള സാഹചര്യവുമുണ്ട്. സുപ്രീംകോടതിയിലേക്ക് രഹ്ന നീങ്ങുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

ശബരിമല വിവാദത്തോടെ രഹ്നയെ ബി എസ് എൻ എൽ തള്ളി പറഞ്ഞിരുന്നു. രഹ്നയെ സ്ഥലം മാറ്റുകയും ചെയ്തു. പൊതു ജനങ്ങളുമായി ബന്ധപ്പെടേണ്ടതില്ലാത്ത സ്ഥലത്തേക്കായിരുന്നു മാറ്റം. എന്നാൽ അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണിതെന്നും തന്റെ വീടിന് അടുത്തേക്ക് സ്ഥലം മാറ്റം കിട്ടിയെന്നും രഹ്ന വിശദീകരിച്ചു. ഇപ്പോൾ ജാമ്യമില്ലാ കേസ് വന്ന സാഹചര്യത്തിൽ ബിഎസ് എൻഎൽ കടുത്ത നടപടിയെടുക്കാനാണ് സാധ്യത. അന്വേഷ വിധേയമായി സസ്പെന്റ് ചെയ്യാനാണ് സാധ്യത. ഇതും ശബരിമല വിവാദത്തിന്റെ തുടർച്ചയായി മാറുകയാണ്. അങ്ങനെ വലിയ പ്രതിസന്ധിയിൽ രഹ്നാ ഫാത്തിമ എത്തുകയാണ്. കഴിഞ്ഞ ദിവസം ബിക്കിന് ഫാഷൻ ഷോയിലെ രാഹുൽ ഈശ്വറിന്റെ സാന്നിധ്യം ചർച്ചയാക്കി സോഷ്യൽ മീഡിയയിൽ രഹ്ന താരമായിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയുടെ വിധി വരുന്നത്.

മാറു തുറക്കൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വത്തയ്ക്കാ കൊണ്ട് മാറു മറച്ചും പിന്നീട് നഗ്നമായ മാറിടം തുറന്ന് കാട്ടിയുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുമെല്ലാം വിവാദങ്ങളിൽ ഇടംപിടിച്ച യുവതിയാണ് രഹ്നാ ഫാത്തിമ. മാറു തുറന്ന് കാട്ടിയുള്ള രഹ്നയുടെ ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സനയാണ് ഫേസ്‌ബുക്കിൽ പങ്കുവച്ചത്. ഇത് ഏറെ ചർച്ചയായിരുന്നു. തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേർഡിന് നിരക്കുന്നില്ലെന്ന പേരിൽ നീക്കം ചെയ്തു.

മാറുമറക്കൽ സമരത്തിനും പൊതുബോധത്തിൽ നിൽക്കുന്ന സ്ത്രീകൾ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളിൽ കതകടച്ച് ഭർത്താവിന് കാണാൻ മാത്രം ബ്ലസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ തമ്പ്രാക്കൾ സൂക്ഷിച്ച് നോക്കിയപ്പോൾ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തിൽ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നു- ദിയ സനയിട്ട സ്വന്തം ചിത്രത്തിനു കീഴിൽ രഹ്ന ഇങ്ങനെയാണ് കുറിച്ചത്. അങ്ങനെ വിവാദങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിത്വമാണ് രഹ്ന.

ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവർത്തനം രഹ്ന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യൽ മീഡയിയിൽ ഇട്ടതിന് രഹ്ന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ച തൃശൂരിലെ പുലിക്കളിയിൽ ആദ്യത്തെ പെൺപുലിയായി 2016ൽ രഹ്ന ചരിത്രം സൃഷ്ടിച്ചു. നഗ്ന ശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തോടനുബന്ധിച്ച് പെൺ പുലിക്കളി സംഘം ഇറങ്ങിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെൺപടയും തൃശൂരിൽ താരങ്ങളായി.

പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതൽ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. പരിപൂർണ്ണ നഗ്നയായാണ് ഏക എന്ന സിനിമയിൽ രഹ്നാ ഫാത്തിമ പ്രത്യക്ഷപ്പെട്ടത്. ആ സിനിമയിലെ നഗ്ന രംഗങ്ങളെ എല്ലാം വളരെ മനോഹരമെന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പുകഴ്‌ത്താനും രഹ്ന മടിച്ചില്ല. സ്വന്തം ശരീരം പ്രദർശിപ്പിച്ചുള്ള രഹ്നയുടെ സമരങ്ങൾക്കെല്ലാം ഭർത്താവ് മനോജിന്റെ പൂർണ്ണ പിന്തുണയുണ്ട്. കേരളത്തിലെ സ്ത്രീകൾ ആരും തന്നെ ആഗ്രഹിക്കാത്ത തരത്തിലുള്ള സ്ത്രീ സ്വാതന്ത്ര്യത്തെയാണ് രഹ്ന സോഷ്യൽ മീഡിയയിലൂടെ വിളിച്ചു കൂവുന്നത്.

മാറു തുറന്നുള്ള വത്തക്കാ സമരത്തെയും ബിക്കിനി വേഷത്തിലുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുമെല്ലാം വിവാദങ്ങളിൽ മാത്രം ഇടം പിടിക്കാനെ രഹ്നയ്ക്ക് കഴിഞ്ഞിട്ടുള്ളൂ. കേരളത്തിലെ ഒരു സ്ത്രീകളും രഹ്നയുടെ സമരത്തെ അനുകൂലിച്ചിട്ടില്ല. ഇത്തരത്തിൽ വിവാദങ്ങളിൽ മാത്രം ഇടംപിടിച്ചിട്ടുള്ള ഒരു ആക്ടിവിസ്റ്റിന്റെ ശബരിമല കയറ്റം ഭക്തർക്ക് അംഗീകരിക്കാൻ കഴിയുന്ന ഒന്നുമല്ല. ഇതോടെയാണ് പ്രതിഷേധം ശക്തമാക്കിയത്. ഇതിനിടെ കൊച്ചിയിലുള്ള രഹ്നാ ഫാത്തിമയുടെ വീട് പ്രതിഷേധക്കാർ ആക്രമിച്ചു. വീട് പൂട്ടിയിട്ടിരുന്നെങ്കിലും ബൈക്കിലെത്തിയ രണ്ട് പേർ വീടിനു പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും എല്ലാം തല്ലി തകർത്തു. ഈ സംഭവത്തോടെ എല്ലാം കഴിഞ്ഞുവെന്ന് രഹ്ന കരുതി. എന്നാൽ കേസും കൂട്ടവുമായി ശബരിമലയിലെ വിവാദം രഹ്നയെ വിടാതെ പിന്തുടരുകയാണ്.

കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചുംബന സമരം. അത് പിന്നീട് കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലേക്കും പടർന്നു പിടിച്ചു. ഇതിനെല്ലാം ചുക്കാൻ പിടിച്ചവരിൽ ഒരാൾ രഹ്നാ ഫാത്തിമയായിരുന്നു. ചുംബന സമരത്തിന് പൊലീസ് അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് വണ്ടിയിലും ലിപ് ലോക്ക് ചെയ്ത് ഏറെ ശ്രദ്ധ നേടിയിരുന്നു രഹ്നാ ഫാത്തിമ. പ്രതിഷേധമെന്ന പേരിൽ രഹ്നയും കൂട്ടാളികളും ചെയ്തതെല്ലാം കേരളത്തിന്റെ ഭൂരിഭാഗം വരുന്ന ജനതയ്ക്കും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒന്നായിരുന്നു. സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ മലകയറാൻ തീരുമാനിച്ച രഹ്നാ ഫാത്തിമ കറുപ്പുടുത്ത ഫോട്ടോയും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്.

കറുത്ത നിക്കറും ഷർട്ടുമണിഞ്ഞ് സ്വാമി ശരണം എന്ന് എഴുതിയാണ് രഹ്ന ഫേസ്‌ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്. അപ്പോൾ തന്നെ ഈ ഫോട്ടോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഒരു ആക്ടിവിസ്റ്റ് ആയിട്ടും രഹ്ന മലചവിട്ടാൻ തീരുമാനിച്ചത് മനപ്പൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ തന്നെയായിരുന്നുവെന്നാണ് പൊലീസും വിലയിരുത്തുന്നത്. വളരെ അധികം പ്ലാൻ ചെയ്താണ് പൊലീസ് സുരക്ഷയോടെ രഹ്നാ ഫാത്തിമ മലകയറാൻ തീരുമാനിച്ചതെന്ന വാദവുമെത്തി. ഇതിന് വലിയ തെളിവായി പോസ്റ്റ് മാറുകയും ചെയ്തു. വിവാദത്തെ തുടർന്ന് ഇത് രഹ്ന വാളിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP