Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹർത്താൽ പൂർണ്ണമായപ്പോൾ പലയിടത്തു നിന്നും പുറത്ത് വരുന്നത് അക്രമത്തിന്റെ കഥകൾ; ബിജെപി പിന്തുണയോടെ നടന്ന ഹർത്താലിൽ പൊലീസുകാർക്കുൾപ്പടെ നിരവധി പേർക്ക് പരുക്ക് ; കെഎസ്ആർടിസിയുടെ സ്‌കാനിയ ഉൾപ്പടെയുള്ള ബസുകൾ അടിച്ചു തകർത്ത് ഹർത്താൽ അനുകൂലികൾ; ഓർക്കാൻ ഇഷ്ടപ്പെടാത്ത മറ്റൊരു ഹർത്താൽ ദിനം കൂടി സഹിച്ച് സംസ്ഥാനം

ഹർത്താൽ പൂർണ്ണമായപ്പോൾ പലയിടത്തു നിന്നും പുറത്ത് വരുന്നത് അക്രമത്തിന്റെ കഥകൾ; ബിജെപി പിന്തുണയോടെ നടന്ന ഹർത്താലിൽ പൊലീസുകാർക്കുൾപ്പടെ നിരവധി പേർക്ക് പരുക്ക് ; കെഎസ്ആർടിസിയുടെ സ്‌കാനിയ ഉൾപ്പടെയുള്ള ബസുകൾ അടിച്ചു തകർത്ത് ഹർത്താൽ അനുകൂലികൾ;  ഓർക്കാൻ ഇഷ്ടപ്പെടാത്ത മറ്റൊരു ഹർത്താൽ ദിനം കൂടി സഹിച്ച് സംസ്ഥാനം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം രൂക്ഷമായ പ്രശ്‌നങ്ങളിലേക്ക് പോയപ്പോൾ ഒടുക്കം ചെന്നു നിന്നത് സംസ്ഥാനത്തെ തന്ന സ്തംഭിപ്പിച്ചുകൊണ്ടാണ്. സംഭവത്തിൽ ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ അവസാനിക്കുമ്പോൾ അക്രമത്തിന്റെ വാർത്തയാണ് സംസ്ഥാനത്തിന്റെ പലഭാഗത്ത് നിന്നും കേൾക്കുന്നത്. പൊലീസുകാരും സാധാരണക്കാരും ഉൾപ്പടെ നിരവധി പേർക്കാണ് ബിജെപി പിന്തുണയോടെ നടന്ന ഹർത്താലിൽ പരുക്കേറ്റത്. കെഎസ്ആർടി ബസുകൾ പലയിടത്തും തല്ലി തകർത്തു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ നിലയിലായിരുന്നു. പലയിടത്തും സ്വകാര്യ വാഹനങ്ങൾ തടഞ്ഞു. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് ഓടിയത്. റെയിൽവേ സ്റ്റേഷനുകളിൽ എത്തിയവർ വാഹനം കിട്ടാതെ വലഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്തും കിളിമാനൂരും ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസ് എറിഞ്ഞു തകർത്തു. എൻഡിഎയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ശിവസേന നടത്തിയ മാർച്ച് അക്രമാസക്തമാകുകയും പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടാവുകയും ചെയ്തു.

എറണാകുളം ജില്ലയിൽ അങ്കമാലിയിൽ കർണാടക ആർടിസി ബസിനു നേരെ കല്ലേറുണ്ടായി. ചില്ലുകൾ തകർന്നു. യാത്രക്കാർക്ക് പരിക്കില്ല. ആലുവയിൽ തുറന്നു പ്രവർത്തിച്ച ഹോട്ടൽ ആക്രമിക്കുകയും ഭക്ഷണസാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങി. ഹർത്താൽ അനുകൂലികൾ പ്രകടനം നടത്തി.

കോഴിക്കോട്, മല്ലപ്പുറം ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറുണ്ടായി. കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആർ.ടി.സി സ്‌കാനിയ ബസുകൾക്ക് നേരെ കല്ലേറുണ്ടായി. ബൈക്കിലെത്തിയവരാണ് പുലർച്ചെ കുന്ദമംഗലത്ത് കല്ലേറ് നടത്തിയത്. ചമ്രവട്ടത്തും കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരേയാണ് ആക്രമണമുണ്ടായത്. തിരൂർ താനൂരിൽ ഹർത്താൽ അനുകൂലികൾ പൊലീസിനെ ആക്രമിച്ചു. താനൂർ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റു.

ഹർത്താൽ അനുകൂലികൾ തടഞ്ഞു നിർത്തിയവരെവരെ പൊലീസ് സംരക്ഷിക്കാനെത്തിയപ്പോൾ വാക്കേറ്റമുണ്ടാവുകയും കല്ലേറ് നടത്തുകയുമായിരുന്നു. ഷൈജു, റാഷിദ് എന്നിവർക്ക് തലയ്ക്ക് സാരമായി പരിക്കേറ്റതിനേത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം ജില്ലയിൽ പലയിടത്തും വാഹനങ്ങൾ തടയുകയും കെ.എസ്.ആർ.ടി.സി ബസുകൾ ഉൾപ്പെടെ അടിച്ചുതകർക്കുകയും ചെയ്തു.

ശബരിമല കർമസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉച്ചയായപ്പോൾ തന്നെ വൻ നാശനഷ്ടമാണ് കെഎസ്ആർടിസിക്ക് വരുത്തി വെച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കോഴിക്കോടും കെഎസ്ആർടിസി ബസുകൾക്കു നേരെ അക്രമികൾ കല്ലെറിഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്താണ് കെഎസ്ആർടിസി ബസിനു നേരെ അക്രമമുണ്ടായത്.നിലക്കലിൽ മാത്രം 13 കെഎസ്ആർടിസി ബസുകൾക്കാണ് ആക്രമണത്തില് നാശനഷ്ടം ഉണ്ടായത്. കേരളത്തിലുട നീളം 33ഓളം ബസുകൾക്കാണ് ഇതുവരെ നാശനഷ്ടം സംഭവിച്ചത്.

ഇതോടെ പൊലീസ് സംരക്ഷണമുണ്ടെങ്കിലേ സർവീസ് നടത്താനാകൂ എന്നു ജീവനക്കാർ അറിയിച്ചു. ഇതേത്തുടർന്നു സർവീസ് നിർത്തി. കോഴിക്കോട് മുക്കത്തും കുന്നമംഗലത്തും കുണ്ടായിത്തോടും കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകൾക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് സർവീസിന് കനത്ത പൊലീസ് കാവലുണ്ട്. ചാത്തന്നൂരിൽനിന്ന് പമ്പാ സ്പെഷൽ സർവീസിനയച്ച ബസുകളുടെ ഗ്ലാസ്സുകൾ ആക്രമണത്തിൽ തകർന്നു. അടൂർ ഡിപ്പോയിലെ ബസ് കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് പാറയ്ക്കൽ എന്ന സ്ഥലത്തു വച്ച് കല്ലേറു കൊണ്ടു.

പാലക്കാടും കെഎസ്ആർടിസി ബസുകൾക്ക് നെരെ വ്യാപക ആക്രമണമുണ്ടായി. പാലക്കാട് ഡിപ്പോയിലെ RAE 431 ഓർഡിനറി ബസിന് ആക്രമികൾ തീകൊളുത്തി. ഡിപ്പോക്ക് പുറത്ത് പാർക്ക് ചെയ്തിരുന്ന ബസിന്റെ പുറക് വശത്ത് ടയറിൽ അജ്ഞാതർ പെട്രോൾ ഒഴിച്ച് തീ കൊളുത്തിുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട യൂണിറ്റോഫീസർ കൃത്യ സമയത്ത് വിവരം അറിയിച്ചു. ജീവനക്കാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ നാശനഷ്ടങ്ങൾ 'ഉണ്ടാകാതെ തീ അണയ്ക്കാൻ കഴിഞ്ഞു. മണ്ണാർക്കാട് ഡിപ്പോയിലെ RSE 560 S/FP ശക്തികുളങ്ങര വച്ചുണ്ടായ കല്ലേറിൽ ചില്ലുകൾ പൊട്ടി.

കോട്ടയത്തും പത്തനംതിട്ടയിലും അടൂരും ഗുരുവായൂരുമെല്ലാം കെഎസ്ആർടിസി ബസുകൾ ആക്രമികൾ തല്ലിത്തകർത്തു. അതേസമയം, കഴിഞ്ഞദിവസം പമ്പയിലും നിലയ്ക്കലിലുമുണ്ടായ അക്രമത്തിൽ 300 പേർക്കെതിരെ കേസെടുത്തു. 16 കേസുകളാണു രജിസ്റ്റർ ചെയ്തത്. രാഹുൽ ഈശ്വറിനും പ്രയാർ ഗോപാലകൃഷ്ണനുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രാഥമികമായി രജിസ്റ്റർ ചെയ്ത കേസുകളാണെന്നും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം നിരോധനാജ്ഞയെത്തുടർന്നു ശബരിമലയിൽ സുരക്ഷ ശക്തമാക്കി. പമ്പ, നിലയ്ക്കൽ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.

അതേസമയം പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിർത്തുന്നതിനും തീർത്ഥാടകർക്ക് സുരക്ഷ നൽകുന്നതിനുമായി ദക്ഷിണ മേഖലാ എഡിജിപി അനിൽകാന്ത്, തിരുവനന്തപുരം റേഞ്ച് ഐ ജി മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ 700 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. നൂറ് വനിതാ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടർ സുഹാസിനി രാജ് മലകയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP