Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മലപ്പുറത്തും കാസർകോടും കണ്ണൂരും കോഴിക്കോടും ഹർത്താൽ ജനജീവിതത്തെ ബാധിച്ചപ്പോൾ തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകൾ ഹർത്താലിനോട് മുഖം തിരിച്ചു നിന്നു; 18 കെഎസ്ആർടിസി ബസ്സുകളുടെ ചില്ലുകൾ തകർത്ത് ഹർത്താൽ അനുകൂലികൾ; സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയത് ഭാഗികായി മാത്രം; നിരത്തിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടഞ്ഞതിനെ തുടർന്ന് വാക്കേറ്റവും സംഘർഷവും; അക്രമ സംഭവങ്ങളുമായി അറസ്റ്റു ചെയ്തത് ആയിരത്തോളം പേരെ

മലപ്പുറത്തും കാസർകോടും കണ്ണൂരും കോഴിക്കോടും ഹർത്താൽ ജനജീവിതത്തെ ബാധിച്ചപ്പോൾ തിരുവനന്തപുരം അടക്കമുള്ള തെക്കൻ ജില്ലകൾ ഹർത്താലിനോട് മുഖം തിരിച്ചു നിന്നു; 18 കെഎസ്ആർടിസി ബസ്സുകളുടെ ചില്ലുകൾ തകർത്ത് ഹർത്താൽ അനുകൂലികൾ; സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങിയത് ഭാഗികായി മാത്രം; നിരത്തിൽ ഇറങ്ങിയ സ്വകാര്യ വാഹനങ്ങൾ സമരക്കാർ തടഞ്ഞതിനെ തുടർന്ന് വാക്കേറ്റവും സംഘർഷവും; അക്രമ സംഭവങ്ങളുമായി അറസ്റ്റു ചെയ്തത് ആയിരത്തോളം പേരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമത്തിന് എതിരെ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും അടക്കം മുപ്പതോളം മുസ്ലിം സംഘടനകൾ നടത്തിയ ഹർത്താൽ മലബാറിൽ പൂർണമായപ്പോൾ മുഖം തിരിച്ച് തെക്കൻ ജില്ലകൾ. മധ്യകേരളത്തെയും ഭാഗികമായി മാത്രമേ ഹർത്താൽ ബാധിച്ചുള്ളൂ. നേതാക്കളെയും പ്രവർത്തകരെയുമടക്കം 367 പേരെ കരുതൽ തടങ്കലിലാക്കിയെങ്കിലും ഹർത്താലിന്റെ മറവിൽ പലയിടുത്തും അക്രമം നടന്നു. 18ഓളം കെഎസ്ആർടിസി ബസുകളാണ ്തകർക്കപ്പെട്ടത. അതേസമയം ഹർത്താലുമായി ബന്ധപ്പെട്ട് ആയിരത്തോളം പേർ അറസ്റ്റിലായി. ഇതിൽ അക്രമം നടത്താത്തവരെ പൊലീസ് ജാമ്യമത്തിൽ വിട്ടയച്ചപ്പോൾ അക്രമം സമരം നടത്തിയവർക്കും പൊതുമുതൽ നശിപ്പിച്ചവരും അകത്താകും. ഇവർക്ക് നഷ്ടപരിഹാരം നൽകിയാൽ മാത്രമേ പുറത്തിറക്കാൻ സാധിക്കുകയുള്ളൂ.

സംസ്ഥാനത്തെ പ്രധാന വ്യാപാര കേന്ദ്രങ്ങളെല്ലാം വിജനമായി. സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചെങ്കിലും ഹാജർ നില കുറവായിരുന്നു. പലയിടങ്ങളിലും പ്രകടനം നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്ത് ഏജീസ് ഓഫിസിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച സംയുക്ത സമിതി പ്രവർത്തകർക്കുേനരെ പൊലീസ് പലവട്ടം ജലപീരങ്കി പ്രയോഗിച്ചു. തലസ്ഥാന ജില്ലയിൽ നാലിടത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ല് തകർത്തു. പേരൂർക്കട, നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് കെ.എസ്.ആർ.ടി.സിക്ക് നേരെ കല്ലേറുണ്ടായത്. തമിഴ്‌നാട് ബസിനും കല്ലേറിൽ കേടുപാടുണ്ടായി. പാളയം, ചാല മാർക്കറ്റുകൾ പ്രവർത്തിച്ചെങ്കിലും ചില കടകൾ അടഞ്ഞു കിടന്നു

ചിലയിടങ്ങളിൽ കടകൾ അടഞ്ഞുകിടന്നു. സ്വകാര്യബസുകൾ ഭൂരിഭാഗവും നിരത്തിൽനിന്ന് വിട്ടുനിന്നു. സെക്രട്ടേറിയറ്റടക്കം പ്രവർത്തിച്ചെങ്കിലും പല സീറ്റും ഒഴിഞ്ഞുകിടന്നു. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ വിദ്യാർത്ഥികൾ പരീക്ഷ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു. ഹർത്താലായതിനാൽ വിദ്യാർത്ഥികൾക്ക് പലർക്കും എത്താൻ കഴിയാത്തതാണ് കാരണം. ട്രെയിൻ ഗതാഗതം സുഗമമായി നടന്നു. ഹർത്താലിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷാവസ്ഥയും ജലപീരങ്കിയും. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പിന്മാറാതെ ബാരിക്കേഡിന് മുന്നിൽ മുദ്രാവാക്യം മുഴക്കി പ്രവർത്തകർ നിലയുറപ്പിച്ചു. ബാരിക്കേഡിന് മുകളിലേക്ക് കയറാനുള്ള ശ്രമങ്ങളുമുണ്ടായി. രാവിലെ 11.30 ഓടെ സെക്രട്ടറിയേറ്റ് സമരഗേറ്റിന് മുന്നിലെത്തിയ മാർച്ച് ഏജീസ് ഓഫീസിന് മുന്നിലേക്ക് നീങ്ങിയപ്പോഴാണ് സംഘർഷാവസ്ഥയുണ്ടായത്. ജലപീരങ്കിക്ക് വഴങ്ങാതെ ഏറെ നേരം മുദ്രാവാക്യം മുഴക്കി നിന്ന പ്രവർത്തകർ പിന്നീട് സ്വയം പിന്മാറുകയായിരുന്നു.

ഏജീസ് ഓഫീസ് മാർച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. ഹർത്താൽ വിജയിപ്പിക്കരുതെന്ന് ആഗ്രഹിച്ചവരുടെ പ്രസ്താവനകളെ കേരളത്തിലെ പ്രബുദ്ധ ജനത പുച്ഛിച്ചു തള്ളിയെന്നും ഫാസിസത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ജനം ഒപ്പമുണ്ടാകുമെന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വനിഷേധത്തിനെതിരെയും ഒപ്പം സ്വതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവർക്കുമെതിരെയാണ് രാജ്യവ്യാപകമായി പ്രക്ഷോഭം നടക്കുന്നത്. കേന്ദ്രസർക്കാറിനെതിരെയുള്ള ഈ ഹർത്താൽ നീതിയും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്‌തെങ്കിലും മറുവശത്ത് ഈ ആവശ്യവുമായി സമരം ചെയ്തവരെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയാണ്.സംഘ്പരിവാർ ഭരണകൂടത്തെ താഴെയിറക്കാനുള്ള ശ്രമങ്ങളെ എന്തിനാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്. ഫാസിസത്തിനെതിരെ സർക്കാറും ഇടതുപക്ഷവും നിലപാടെടുത്തപ്പോഴൊക്കെ സംസ്ഥാനത്തിന്റെ പൊതുബോധം ഒപ്പം നിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹർത്താലിൽ സംസ്ഥാനത്ത് പലയിടങ്ങളിലും ആക്രമണ ഉണ്ടായി. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപത്ത് കൂടിയ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരെയാണ് പൊലീസ് തടഞ്ഞത്. സമരക്കാർ മുദ്രാവാക്യം വിളികളുമായി റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. രാവിലെ കോഴിക്കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് അമ്പതോളം പ്രതിഷേധക്കാർ സംഘടിച്ചിരുന്നു. സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ സംസ്ഥാന പ്രസിഡന്റായ ഗ്രോ വാസുവിനെയടക്കമുള്‌ല പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹോട്ടൽലുകൾ അടപ്പിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു.

കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ ബസുകളും ലോറിയും തടഞ്ഞു. കണ്ണൂർ തലശ്ശേരി ദേശീയ പാതയിൽ സമരക്കാർ ലോറിയുടെ താക്കോൽ ഊരിയെടുത്ത് ഓടി. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ടയർ കത്തിച്ചും മുദ്രാവാക്യം വിളിച്ച് നടുറോഡിൽ കുത്തിയിരുന്നുമാണ് പ്രതിഷേധക്കാരുടെ സമരം. കണ്ണൂരിൽ റോഡ് ഉപരോധിച്ച സ്ത്രീകൾ അടക്കമുള്ള ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തിന്റെ പലഭാഗത്തും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധയിടങ്ങളിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകളെ സമരക്കാർ തടഞ്ഞു. പ്രതിഷേധനത്തിനിടെ കൊല്ലത്തും കരുനാഗപ്പള്ളിയിലും വാളയാറിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി, ബസ്സിന്റെ ചില്ലുകൾ തകർന്നു. മലപ്പുറം, പത്തനംതിട്ട, കാസർഗോഡ് തുടങ്ങി പല കേന്ദ്രങ്ങളിലും സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ സമരക്കാർ തടഞ്ഞു. പലയിടത്തും തുറന്ന കടകൾ അടപ്പിച്ചു. മലപ്പുറം ജില്ലയിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. സ്വകാര്യബസുകൾ സർവീസ് നടത്തുന്നില്ല. തിരൂരിൽ കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. പാലക്കാട് ബസ് തടയാനെത്തിയ ഹർത്താൽ അനുകൂലികളെ പൊലീസ് ഇടപെട്ട് തടഞ്ഞു.

എറണാകുളം ജില്ലയിൽ ആലുവ അടക്കമുള്ള പ്രദേശങ്ങളിൽ ഹർത്താൽ പൂർണമായിരുന്നു. പെരുമ്പാവൂർ, വൈപ്പിൻ, കോതമംഗലം, നെട്ടൂർ, കാലടി തുടങ്ങിയ പ്രദേശങ്ങളിൽ ഹർത്താൽ പൂർണമായിരുന്നു. ആലുവയിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായതൊഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. കടകളും വ്യാപാരസ്ഥാപനങ്ങളും ഏറെക്കുറെ അടഞ്ഞു കിടന്നു. എന്നാൽ സ്വകാര്യ ബസുകൾ ഒഴിച്ച് മറ്റെല്ലാ വാഹനങ്ങളും നിരത്തിലിറങ്ങി. ചിലയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾ സമരാനുകൂലികളുടെ നേതൃത്വത്തിൽ തടഞ്ഞെങ്കിലും പൊലീസ് ഇടപെട്ട് വിട്ടയച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമരാനുകൂലികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. വഴി തടയലുമായി ബന്ധപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്ന് 13 ഓളം പേരെ ആലുവ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിൽ 21 പേരാണ് അറസ്റ്റിലായത്. പെരുമ്പാവൂരിൽ കെ.എസ്.ആർ.ടി.സിക്ക് കല്ലെറിഞ്ഞ 13 പേരെ കസ്റ്റഡിയിലെടുത്ത പൊലീസ് വൈകുന്നേരം വരെ കരുതൽ തടങ്കലിൽവച്ച ശേഷം വിട്ടയച്ചു. കോതമംഗലത്ത് കരുതൽ തടങ്കലായി 10 പേരെ കസ്റ്റഡിയിൽ എടുത്തതിനു പിന്നാലെ വഴിതടഞ്ഞതിന്റെ പേരിൽ അഞ്ച് പേർക്കെതിരെ കേസ് എടുത്തു.


ആലപ്പുഴയിലും ഹർത്താൽ ഭാഗികമായിരുന്നു.നഗരത്തിലെ കടകമ്പോളങ്ങളിൽ അധികവും അടഞ്ഞുകിടന്നു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. രാവിലെ ലജ്‌നത്തുൽ മുഹമ്മദിയ്യ സ്‌കൂളിൽ പരീക്ഷ തടയാൻ എത്തിയവരെ വൻ പൊലീസ് സന്നാഹം എത്തി കസ്റ്റഡിയിലെടുത്തു. ഇതിൽ അകപ്പെട്ടുപോയ വിദ്യാർത്ഥിയെ പിന്നീട് പൊലീസ് പരീക്ഷ എഴുതാൻ അനുവദിച്ചു. കെ.എസ്.ആർ.ടി.സി പതിവുപോലെ സർവിസ് നടത്തി. ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽനിന്ന് പ്രത്യേകമായി കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. സർക്കാർ ഓഫിസുകളിൽ വലിയ തോതിൽ ഹാജർ നിലയിൽ മാറ്റമുണ്ടായില്ല. മണ്ണഞ്ചേരിയിലും മുഹമ്മയിലും സമരാനുകൂലികൾ കെ.എസ്.ആർ.ടി.സി ബസിന്റെ താക്കോൽ ഊരിയെടുത്തതിനാൽ സർവിസ് തൽക്കാലത്തേക്ക് മുടങ്ങി. പിന്നീട് പൊലീസ് ഇടപെട്ട് പുനരാരംഭിച്ചു. പൊതുവെ ഹർത്താലുകളിൽ തുറന്ന് പ്രവർത്തിക്കാറുള്ള സക്കരിയബസാറിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. മുല്ലക്കൽ പ്രദേശത്തെ ചില കടകൾ തുറന്നുപ്രവർത്തിച്ചു. റെയിൽവേ കാന്റീൻ, കോടതി, സിവിൽസ്‌റ്റേഷൻ വളപ്പുകളിലെ കാന്റീൻ എന്നിവ ജനങ്ങൾക്ക് ആശ്വാസമായി.

മലപ്പുറം ജില്ലയിൽ ഹർത്താൽ പൂർണമായിരുന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാൽ സമാധാനപരമായിരുന്നു. 28 കേസുകളിലായി 76 പേരെ പൊലീസ് കരുതൽ തടങ്കലിൽ വെച്ചിരുന്നു. വാഹനം തടഞ്ഞതിന് ഒമ്പത് പേരും അറസ്റ്റിലായി. ഇതിൽ പൊലീസിനെ തടഞ്ഞ രണ്ടുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി ഒറ്റപ്പെട്ട സർവിസുകൾ മാത്രം നടത്തി. പ്രധാന നഗരങ്ങളിലെല്ലാം കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഹർത്താൽ തിരൂരിൽ പൂർണമായിരുന്നു. കടകമ്പോളങ്ങൾ അടച്ചും സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള സർവീസുകൾ നിരത്തിലിറങ്ങാതെയും സംയുക്ത സമിതി ഹർത്താലിനോട് ജനങ്ങൾ സഹകരിച്ചു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകളും തിരൂരിൽ സർവീസ് നടത്തിയില്ല. പ്രൈവറ്റ് സ്‌കൂളുകളും കോളേജുകളും മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങളും അവധിനൽകി. എന്നാൽ, രണ്ടാംപാദ വാർഷിക പരീക്ഷയെ തുടർന്ന് സർക്കാർ സ്‌കൂളുകൾ തുറന്നുപ്രവർത്തിച്ചു. വാഹനങ്ങൾ തടഞ്ഞതുൾപ്പെടെയുള്ള ഒറ്റപ്പെട്ട സംഭവങ്ങളൊഴികെ ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു.

സ്‌കൂൾ ബസ് തടയുക, സ്വകാര്യ വാഹനങ്ങൾ തടയുക, കടകൾ അടപ്പിക്കാൻ ശ്രമിക്കുക എന്നീ ആറ് കേസുകളിലായി 35 സമരാനൂലികളെ തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 33 പേരെ പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും രണ്ട് പേരെ റിമാൻഡ് ചെയ്യുകയും ചെയ്തു. രജിസ്റ്റർ ചെയ്ത ആറ് കേസുകളിലായി അറസ്റ്റിലായവരുൾപ്പെടെ 80 ഓളം പേർക്കെതിരെ കേസെടുത്തതായും തിരൂർ എസ്‌ഐ ജലീൽ കറുത്തേടത്ത് അറിയിച്ചു. സംയുക്ത സമിതി ഹർത്താലിനെ തുടർന്ന് തിരൂരിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചിരുന്നു.

കോട്ടയം ജില്ലയിൽ ഹർത്താൽ ജില്ലയിൽ സമാധാനപരം. ചിലയിടങ്ങളിൽ നേരിയ സംഘർഷമുണ്ടായതൊഴിച്ചാൽ എവിടെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇല്ലിക്കൽ ഭാഗത്ത് വാഹനം തടഞ്ഞതിന് രണ്ടുപേരെ വെസ്റ്റ് പൊലീസ് അറസ്റ്റ്‌ െചയ്തു. മുണ്ടക്കയത്ത് കടകൾ അടപ്പിച്ചതിനും വഴി തടഞ്ഞതിനും അഞ്ചുപേർ അറസ്റ്റിലായി. ഹർത്താൽ ദിനത്തിൽ ഒരാളെ ഈസ്റ്റ് പൊലീസ് കരുതൽ തടങ്കലിലെടുത്തു. ഇതോടെ എട്ടോളം പേർ കരുതൽ തടങ്കലിലുണ്ട്. കെ.എസ്.ആർ.ടി.സി അമ്പതോളം സർവിസ് നടത്തി. യാത്രക്കാർ കുറവായ റൂട്ടുകളിൽ പത്തോളം സർവിസുകൾ റദ്ദാക്കി. സ്വകാര്യബസുകൾ ഒന്നുപോലും ഓടിയില്ല. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങളും ഓട്ടോകളും ഇരുചക്രവാഹനങ്ങളും നിരത്തിൽ സജീവമായിരുന്നു. ശബരിമല സർവിസ് മുടക്കമില്ലാതെ നടന്നു. റെയിൽവേ സ്‌റ്റേഷനിൽനിന്നും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്നും പതിവുപോലെ പമ്പ സ്‌പെഷൽ സർവിസ് നടത്തി. എരുമേലിയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നു.

ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ ഹർത്താൽ ഏറക്കുറെ പൂർണമായിരുന്നു. അറുപുറയിൽ റോഡിൽ തടസ്സം സൃഷ്ടിച്ച് വാഹനം തടഞ്ഞു. ഹർത്താൽ അനുകൂലികൾ ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനം നടത്തി. സ്‌കൂളുകളിൽ പരീക്ഷ മാറ്റമില്ലാതെ നടന്നു. സ്വാശ്രയസ്‌കൂളുകൾ പരീക്ഷ മാറ്റിയതായി നേരത്തേ അറിയിച്ചിരുന്നു. ഹർത്താലിനോടനുബന്ധിച്ച് മുൻകരുതൽ എന്ന നിലയിൽ എരുമേലിയടക്കം ശബരിമലയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിൽ പലയിടത്തും പൊലീസ് പട്രോളിങ് നടത്തിയിരുന്നു. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു. കലക്ടറേറ്റിൽ 60 ശതമാനത്തിലേറെ പേർ ഹാജരായി. സംയുക്തസമിതി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ഗാന്ധി സ്‌ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം ശീമാട്ടി റൗണ്ടാന ചുറ്റി കെ.എസ്.ആർ.ടി.സിയിലെത്തി തിരിച്ച് ഗാന്ധിസ്‌ക്വയറിൽ സമാപിച്ചു.

ഇടുക്കിയിൽ ഹർത്താൽ ഭാഗികമായിരുന്നു. മങ്ങാട്ടുകവലയിൽ മാർച്ചിനിടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കടകമ്പോൾ മിക്കതും തുറന്നു പ്രവർത്തിച്ചു. സ്വകാര്യ ബസുകളും ഓട്ടോ ടാക്‌സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ജില്ലയിൽ 30പേരെ പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിൽ നടന്ന മാർച്ചിനിടെ തൊടുപുഴയിലുണ്ടായ സംഘർഷത്തിൽ സ്ത്രീകളടക്കം 22പേരെ അറസ്റ്റ് ചെയ്തു.

തൃശൂരിൽ ഹർത്താൽ സമ്മിശ്രമായിരുന്നു. ഭൂരിഭാഗം റൂട്ടുകളിലും ബസുകൾ സർവിസ് നടത്തിയില്ല. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള റൂട്ടുകളിൽ ചില ബസുകൾ സർവിസ് നടത്തി. ആളുകൾ കുറവുള്ള റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ഓടിയില്ല. ഓട്ടോ, ടാക്‌സി നിരത്തിലിറങ്ങി. സർക്കാർ ഓഫിസുകളിൽ ഹാജർ നില വളരെ കുറവായിരുന്നു.ഒരിടത്തും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല. നഗരത്തിൽ വളരെ കുറച്ച് കടകൾ മാത്രമാണ് തുറന്നത്. കോർപറേഷൻ പരിസരം, എം.ഒ.റോഡ് എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ പ്രകടനമായെത്തി കടകളടപ്പിച്ചു. കോർപറേഷൻ ഓഫിസ് പരിസരത്ത് പ്രകടനത്തിനെത്തിയ വനിതകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഗുരുവായൂർ, വാടാനപ്പള്ളി, കുന്നംകുളം, പാവറട്ടി, കൊടുങ്ങല്ലൂർ, മാള, ചാവക്കാട്, വടക്കേക്കാട് അടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊടുങ്ങല്ലൂർ, മാള, മതിലകം, ചേലക്കര അടക്കം വിവിധ ഭാഗങ്ങളിൽ പ്രകടനവും നടന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ മാടക്കത്തറയും മുല്ലശേരിയെയും ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു. ക്ഷേത്രനഗരിയായ ഗുരുവായൂരിനെയും ഹർത്താലിൽനിന്ന് ഒഴിവാക്കിയെങ്കിലും ഇവിടെ നിന്ന് രണ്ടു പേരെ കരുതൽ തടങ്കലിലാക്കി. തീരദേശ മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. പൊലീസ് കർശന സുരക്ഷയാണ് ജില്ലയിൽ ഒരുക്കിയിരുന്നത്. സംഘം ചേരുന്നതും പ്രകടനം നടത്തുന്നതടക്കം കർശനമായി വിലക്കി. സ്‌കൂളുകളിൽ രണ്ടാംപാദ പരീക്ഷക്ക് എത്താൻ കുട്ടികൾ വലഞ്ഞു. വള്ളിവട്ടം യൂനിവേഴ്‌സൽ എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ സർവകലാശാല പരീക്ഷ ബഹിഷ്‌കരിച്ച് ഹർത്താൽ അനുകൂല നിലപാട് സ്വീകരിച്ചു.

പത്തനംതിട്ടയിലും ഹർത്താൽ ഭാഗികമായിരുന്നു. ജില്ലയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും കടകൾ തുറന്നില്ല. ജില്ല ആസ്ഥാനത്തെ മുഴുവൻ കടകളും പകുതിയും തുറന്നിരുന്നു. സ്വകാര്യ ബസുകൾ ഓടിയില്ല. എന്നാൽ, കെ.എസ്.ആർ.ടി.സി ബസുകൾ ഭാഗികമായി സർവിസ് നടത്തി. ഓട്ടോ റിക്ഷകൾ ചിലയിടങ്ങളിൽ ഓടുന്നുണ്ടായിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ 64 ൽ 38 ബസുകൾ സർവിസ് നടത്തിയതായി ഡിപ്പോ അധികൃതർ പറഞ്ഞു. എന്നാൽ ചില ദീർഘദൂര സർവിസുകൾ മുടങ്ങി. യാത്രക്കാർ തീരെ കുറവായിരുന്നു. ശബരിമല തീർത്ഥാടകരും കുറവായിരുന്നു.

പമ്പ സർവിസ് പതിവ് പോലെയുണ്ടായിരുന്നു. സർക്കാർ ഓഫിസുകളിൽ ഹാജർനില തീരെ കുറവായിരുന്നു. കലക്ടറേറ്റിൽ 117 ജീവനക്കാരിൽ 58 പേർ മാത്രമാണ് എത്തിയത്. കോഴഞ്ചേരി താലൂക്ക് ഓഫിസിൽ 61ൽ 28 പേർ ഹാജരായി. സ്‌കൂൾ ബസുകൾ ഒരിടത്തും ഓടിയില്ല. സ്‌കൂളുകളിൽ പരീക്ഷക്ക് എത്താൻ വിദ്യാർത്ഥികൾ ബുദ്ധിമുട്ടി. സ്‌കൂൾ ബസുകൾ ഓടാഞ്ഞതിനാൽ പലർക്കും സമയത്ത് പരീക്ഷക്ക് എത്താൻ കഴിഞ്ഞില്ല. ഇരുചക്രവാഹനം ഉള്ളവർ കുട്ടികളെ സ്‌കൂളുകളിൽ എത്തിച്ചു. ദൂരെ സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് പരീക്ഷ എഴുതാനും കഴിഞ്ഞില്ല. പലയിടത്തും സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള പുനലൂർ-മുണ്ടക്കയം ചെയിൻ സർവിസിന് നേർക്ക് കലഞ്ഞൂരിന് സമീപം മൂഴി എന്ന സ്ഥലത്തുവെച്ച് കല്ലേറുണ്ടായി. സർവിസ് പിന്നീട് റദ്ദാക്കി.

ജില്ലയുടെ പല ഭാഗത്തും കരുതൽ തടങ്കലായി പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പത്തനംതിട്ടയിൽ 32 പേരെയാണ് അറസ്റ്റ് ചെയ്തത്. അടൂർ, പന്തളം, കൊടുമൺ എന്നിവിടങ്ങളിലും നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിവിധ സ്‌റ്റേഷനുകളിലായി 16 കേസുകളും രജിസ്റ്റർ ചെയ്തു. മല്ലപ്പള്ളിയിൽ കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തിന്റെ കാർ തടഞ്ഞതായി പരാതി ഉയർന്നു. ശബരിമല തീർത്ഥാടനമായതിനാൽ റാന്നി താലൂക്കിനെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു.

കൊല്ലത്ത് ഹർത്താൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളൊഴിച്ചാൽ സമാധാനപരം. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങി. ദീർഘദൂര ബസുകൾ ഓടിയതൊഴിച്ചാൽ പൊതു ഗതാഗതം തടസ്സപ്പെട്ടു. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. കൊല്ലം പോളയത്തോട്, പള്ളിമുക്ക്, കരുനാഗപ്പള്ളി, ആയൂർ, പത്തനാപുരം, കൊട്ടാരക്കര എന്നിവിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലേറുണ്ടായി. പത്തനാപുരത്ത് കെ.എസ്.ആർ.ടി.സി ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്കും പരീക്ഷക്ക് പോയ വിദ്യാർത്ഥിക്കും പരിക്കേറ്റു. ചിലയിടങ്ങളിൽ കടയടപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സമരക്കാരും കച്ചവടക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.

കണ്ണൂരിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ഹർത്താൽ ജില്ലയിൽ ഏറക്കുറെ പൂർണമായിരുന്നു. സ്വകാര്യ ബസുകളൊന്നും സർവിസ് നടത്തിയില്ല. കടകളും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ഹർത്താൽ ജനജീവിതത്തെ ബാധിച്ചു. വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ് ഉൾപ്പെടെ ജില്ലയിൽ 65ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാൽടെക്‌സ് പരിസരത്ത് സമരാനുകൂലികൾ രാവിലെ തന്നെ റോഡ് ഉപരോധിച്ചിരുന്നു. വനിതകളും ഉപരോധത്തിൽ പങ്കെടുത്തു. പിരിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാർ കൂട്ടാക്കിയില്ല. ഇതേത്തുടർന്ന് വനിത പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് സമരക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. വനിതകൾ ഉൾപ്പെടെ 11 പേരാണ് അറസ്റ്റിലായത്. ടൗൺ സ്‌റ്റേഷനിൽ എത്തിച്ച ഇവരെ രാത്രി െൈവകി വിട്ടയച്ചു.

കണ്ണൂരിൽ ഡിപ്പോയിലെ രണ്ട് കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. കണ്ണൂർ-ഇരിട്ടി റൂട്ടിൽ സർവിസ് നടത്തിയ കെ.എസ്.ആർ.ടി.സി ബസിനുനേരെ കൂരൻ മുക്കിലും കണ്ണൂർ-കാസർകോട് റൂട്ടിൽ സർവിസ് നടത്തിയ ബസിനുനേരെ ചെർക്കളയിൽ വെച്ചുമാണ് കല്ലേറുണ്ടായത്. ഈ ബസുകളുടെ ഗ്ലാസ് കല്ലേറിൽ തകർന്നതായി അധികൃതർ പറഞ്ഞു. മറ്റു ചില ബസുകൾക്ക് നേരെയും കല്ലേറുണ്ടായെങ്കിലും നഷ്ടം സംഭവിച്ചിട്ടില്ല. ഹർത്താൽ ദിനത്തിൽ കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഒ.പി പ്രവർത്തിച്ചില്ല. ഇത് നിരവധി രോഗികളെ പ്രയാസത്തിലാക്കി. ഇരിട്ടി -മട്ടന്നൂർ റൂട്ടിൽ ഉളിയിൽ കുന്നിൻ കീഴിൽ ടിപ്പർ ലോറിയുടെ ഗ്ലാസ് എറിഞ്ഞു തകർത്തു. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ വാഹനത്തിന് നേരെ ചാവശ്ശേരി പോസ്റ്റ് ഓഫിസിന് സമീപം വെച്ച് കല്ലേറുണ്ടായി. അഞ്ചുപേർക്ക് പരിക്കേറ്റു.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. കാസർകോട് നഗരത്തിൽ കടകൾ പൂർണമായും അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ഭാഗികമായി സർവിസ് നടത്തി. എന്നാൽ, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. പരീക്ഷാ ദിനത്തിന് മാറ്റം വരുത്താതിരുന്നതിനാൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിച്ചു. സർക്കാർ ഓഫിസുകൾ തുറന്നുവെങ്കിലും ഹാജർ നില കുറവായിരുന്നു. ഹർത്താൽ സമാധാനപരമായിരുന്നു. എവിടെയും അക്രമങ്ങൾ ഉണ്ടായിരുന്നില്ല. ഹർത്താൽ അനുകൂലികൾ തടഞ്ഞുവെച്ച മീൻലോറി നീക്കുന്നതിനിടെ സി.െഎക്കുനേരെ കൈയേറ്റം. ടൗൺ സി.െഎ സി.എ. അബ്ദുറഹീമിനു നേരെയാണ് കൈയേറ്റമുണ്ടായത്. അതിക്രമത്തിനു മുതിർന്ന യുവാവിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടയിലും സംഘർഷമുണ്ടായി. തുടർന്ന് ബലം പ്രയോഗിച്ച് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനങ്ങൾ തടയാതെ സമാധാനപരമായി ഹർത്താൽ നടത്തുമെന്ന് പൊലീസിനു നൽകിയ ഉറപ്പ് പാലിക്കാതെ പ്രകടനം നടത്തിയതോടെ വഴിക്കുവെച്ച് പ്രകടനം പൊലീസ് തടഞ്ഞ് തിരിച്ചുവിട്ടു.

അതേസമയം ഹർത്താൽ കേരളം ഏറ്റെടുത്ത് വിജയിപ്പിച്ചതായി സംയുക്ത സമിതി നേതാക്കൾ പറഞ്ഞു. പൊലീസും സംഘ്പരിവാറും ഉന്നയിച്ച എല്ലാ കുപ്രചാരണവും തള്ളിയാണ് ജനകീയ ഹർത്താൽ ജനങ്ങൾ വിജയിപ്പിച്ചത്. വ്യാപാരികളുടെയും വാഹന ഉടമകളുടെയും തൊഴിലാളികളുടെയും വലിയ പിന്തുണയാണ് ഹർത്താലിന് ലഭിച്ചത്. വിദ്യാർത്ഥികൾ പഠിപ്പ് മുടക്കി പിന്തുണച്ചു. ഭരണഘടന വിരുദ്ധമായ നിയമം നിർമ്മിച്ച് രാജ്യത്തെ വെട്ടിമുറിക്കാനൊരുമ്പെടുന്ന സംഘ്പരിവാർ സർക്കാറിന് കേരളം നൽകിയ താക്കീതാണ് ഹർത്താൽ വിജയം.

കേന്ദ്ര സർവകലാശാലകളിലടക്കം രാജ്യമെമ്പാടും ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളോടുള്ള കേരള ജനതയുടെ ഐക്യദാർഢ്യമായിരുന്നു ഈ ഹർത്താലെന്ന് പത്രക്കുറിപ്പിൽ അവർ പറഞ്ഞു. നവജനാധിപത്യ പ്രസ്ഥാനങ്ങളും വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ, ബി.എസ്‌പി, ഡി.എച്ച്.ആർ.എം പാർട്ടി എന്നീ രാഷ്ട്രീയ പാർട്ടികളും പോരാട്ടം, മൈനോറിറ്റി റൈറ്റ്‌സ് വാച്ച്, കെ.ഡി.പി, ഡി മൂവ്മന്റെ് അടക്കം നിരവധി നവജനാധിപത്യ പ്രസ്ഥാനങ്ങളും സാമൂഹികപ്രവർത്തകരും ചേർന്നാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. സമാധാനപരമായി നടന്ന ഹർത്താൽ തകർക്കാൻ ആയിരത്തിലധികം പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കള്ളക്കേസ് ചുമത്താനാണ് പൊലീസ് ശ്രമിക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP