Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദുർബല വാദങ്ങൾ ഉയർത്തി സർക്കാർ ഭൂമി വിട്ടുകൊടുക്കാൻ കളം ഒരുക്കിയ സർക്കാർ അഭിഭാഷകൻ മുമ്പ് ഹാരിസണ് വേണ്ടി വാദിച്ചയാൾ: പൂർത്തിയായത് വി എസ് നിയമിച്ച് ഉമ്മൻ ചാണ്ടി മാറ്റാൻ പേടിച്ച സുശീല ഭട്ടിനെ നീക്കി നിയമിച്ചു പിണറായി സർക്കാർ തുടക്കമിട്ട അട്ടിമറി നീക്കം; രാജമാണിക്യം റിപ്പോർട്ടിനെതിരെ ആദ്യം നിലപാട് എടുത്തതും സർക്കാറിനുള്ളിലെ ക്ഷുദ്രശക്തികൾ തന്നെ; നഷ്ടമാകുന്നത് ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമി

ദുർബല വാദങ്ങൾ ഉയർത്തി സർക്കാർ ഭൂമി വിട്ടുകൊടുക്കാൻ കളം ഒരുക്കിയ സർക്കാർ അഭിഭാഷകൻ മുമ്പ് ഹാരിസണ് വേണ്ടി വാദിച്ചയാൾ: പൂർത്തിയായത് വി എസ് നിയമിച്ച് ഉമ്മൻ ചാണ്ടി മാറ്റാൻ പേടിച്ച സുശീല ഭട്ടിനെ നീക്കി നിയമിച്ചു പിണറായി സർക്കാർ തുടക്കമിട്ട അട്ടിമറി നീക്കം; രാജമാണിക്യം റിപ്പോർട്ടിനെതിരെ ആദ്യം നിലപാട് എടുത്തതും സർക്കാറിനുള്ളിലെ ക്ഷുദ്രശക്തികൾ തന്നെ; നഷ്ടമാകുന്നത് ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അധികാരത്തിന് പുറത്തു നിൽക്കുമ്പോൾ ഹാരിസൺ ഭൂമി ഏറ്റെടുക്കാത്തതിനെതിരെ ശബ്ദമുയർത്തുകയും അധികാരത്തിലെത്തുമ്പോൾ ഹാരിസണ് അനുകൂല നിലപാട് എടുക്കുകയും ചെയ്ത എൽഡിഎഫിന്റെ ഇരട്ടത്താപ്പ് വെളിച്ചുത്തു കൊണ്ടുവന്ന വിധിയാണ് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നും ഉണ്ടായത്. നിയമസെക്രട്ടറി ഹാരിസണ് അനുകൂലമായി റിപ്പോർട്ട് നൽകിയും കേസ് ശരിക്കും പഠിച്ച് വാദിച്ചു കൊണ്ടിരുന്ന സുശീല ഭട്ടിനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ സ്ഥാനത്തു നിന്നും മാറ്റിയും സർക്കാർ നടത്തിയ കള്ളക്കളിയുടെ വിജയമാണ് ഇപ്പോൾ ഉണ്ടായത്. ഹാരിസണ് അനുകൂലമായ വിധി വന്നതോടെ കേരളത്തിൽ വൻകിടക്കാർ കൈവശം വെക്കുന്ന ഒന്നേകാൽ ലക്ഷം ഏക്കർ ഭൂമിയുടെ കാര്യത്തിലും തീരുമാനമായി. കേസിൽ തുടക്കം മുതൽ കള്ളക്കളിയാണ് നടന്നത്.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഹാരിസണിനെതിരെ ശക്തമായ നിലപാടുകളെടുത്തിരുന്നു. അതുകൊണ്ടാണ് സുശീല ഭട്ടിനെ കേസ് വിദശമായി പഠിച്ചു കൈകാര്യം ചെയ്യാൻ ഏൽപ്പിച്ചത്. അങ്ങനെ സുശീലാ ഭട്ട് കേരളത്തിന്റെ അഭിഭാഷകയായി. ഇതോടെ കേസുകളെല്ലാം കേരളം ജയിക്കാൻ തുടങ്ങി. എല്ലാ ഭൂമിയും നഷ്ടമാകുമെന്ന ഭയം ഹാരിസണു വരികെയും ചെയ്തു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴും വിവാദം ഭയന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സുശീലാ ഭട്ടിനെ മാറ്റിയില്ല. എന്നാൽ പിണറായി സർക്കാരിൽ സിപിഐയ്ക്കാണ് റവന്യൂ വകുപ്പ്. ആദ്യം തന്നെ ഹാരിസൺ കേസിൽ നിന്ന് ഇടത് പക്ഷം നേരത്തെ നിയമിച്ച അഭിഭാഷകനെ മാറ്റി. അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കാനം രാജേന്ദ്രനും ഈ നീക്കത്തെ അനുകൂലിച്ചു.

പകരം അഡീഷണൽ എജിയായ രഞ്ജിത് തമ്പാനെ കൊണ്ടുവരാൻ നീക്കം നടന്നു. ഹാരിസണിന്റെ സ്വന്തം ആളാണ് രഞ്ജിത്ത് എന്ന് ആക്ഷേപം ഉയർന്നതോടെ അദ്ദേഹം കേസിൽ നിന്ന് പിന്മാറി. പിന്നീട് സ്റ്ററ്റ് അറ്റോർണിയായ കെ വി സോഹനെ ഹാരിസൺ കേസ് അഡ്വക്കേറ്റ് ജനറൽ ഏൽപ്പിക്കുമെന്ന സൂചനയും വന്നു. ഹൈക്കോടതി അഭിഭാഷകനായ സോഹനും ഹാരിസണുമായി ബന്ധമുണ്ടായിരുന്നു. ഹാരിസണിന് വേണ്ടി സോഹനും കേസുകളിൽ ഹാജരായിട്ടുണ്ട്.

എന്നാൽ, പത്തനംതിട്ട കോടതിയിലെ കേസിൽ സോഹർ ഹാരിസണ് വേണ്ടി ഹാജരായത്. ഹാരിസൺ ഭൂമി സ്വകാര്യവ്യക്തിയുടേതെന്നായിരുന്നു വാദം. തോട്ടം മേഖലയിൽ കമ്പനികൾ ഏഴ് ലക്ഷം ഏക്കർ ഭൂമി അനധികൃതമായി കൈവശം വച്ചിരിക്കുന്നുവെന്നാണ് സർക്കാർ കണ്ടെത്തൽ. പത്തനംതിട്ട കോടതിയിൽ ഉണ്ടായിരുന്ന 2989/11 നമ്പർ കേസിലാണ് സോഹൻ ഹാജരായത്. ഇത് സോഹനും സമ്മതിക്കുന്നുണ്ട്. ഇങ്ങനെ സ്റ്റേറ്റ് അറ്റോർണി സർക്കാരിനായി വാദിക്കാനെത്തിയാൽ എങ്ങനെ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുമെന്നാണ് എന്ന ചോദ്യം ഉയർന്നു. ഇതോടെ കേരളത്തിന് പുറത്തുനിന്നും അഭിഭാഷകനെ എത്തിച്ചാണ് സർക്കാർ കേസിൽ ഹൈക്കോടതിയിൽ വാദം നടത്തിയത്.

നിയമ സെക്രട്ടറിയുടെ റിപ്പോർട്ടും സർക്കാർ ഹാരിസണ് അനുകൂലം

ഇതിനിടെ സർക്കാർ തലത്തിലും കേസ് അട്ടിമറിക്കാൻ നീക്കം നടന്നു. ഹാരിസൺ മലയാളം ഭൂമി ഏറ്റെടുക്കൽ വിഷയത്തിൽ പുതിയ വഴിത്തിരിവായി നിയമസെക്രട്ടറിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഹാരിസൺ ഉൾപ്പെടെയുള്ള തോട്ടങ്ങൾ അനധികൃത കയ്യേറ്റമല്ലെന്നും ഇത്തരത്തിൽ കണക്കാക്കി നിയമ നിർമ്മാണം നടത്തിയാൽ അത് ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാകുമെന്നും ആണ് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് നൽകിയത്. ടാറ്റ, ഹാരിസൺ ഗ്രൂപ്പുകൾ കൈവശം വെച്ചിരിക്കുന്ന ഭൂമി നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന എംജി രാജമാണിക്യം റിപ്പോർട്ടിനെ തള്ളിയാണ് നിയമവകുപ്പ് രംഗത്ത് എത്തിയിരുന്നത്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോർട്ട് അപര്യാപ്തമാണെന്നും പുതിയ കമ്മീഷനെ നിയമിക്കുമെന്നും നിയമ വകുപ്പ് സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

സംസ്ഥാനത്ത് 75,000 ഏക്കർ ഭൂമി കൈവശം വച്ചിരിക്കുന്ന ഹാരിസൺ മലയാളം ലിമിറ്റഡ് വിദേശ കമ്പനിയുടെ ബിനാമി കമ്പനിയെന്ന് രാജമാണിക്യം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ബിനാമി പേരിൽ സർക്കാർ തോട്ടഭൂമി കൈക്കലാക്കിയ ഹാരിസൺന്റെ നടപടികളെ പറ്റി സിബിഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കണമെന്ന് സർക്കാരിന് സ്‌പെഷ്യൽ ഓഫീസർ എം.ജി. രാജമാണിക്യം ശുപാർശ നൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കോടതിയിൽ കേസ് വാദിക്കുന്നതിലെ തട്ടിപ്പ് പുറത്താകുന്നത്. ഹാരിസൺ ഇന്ത്യൻ കമ്പനിയാണെന്ന വാദം പൊളിച്ചടുക്കുന്ന വ്യക്തമായ രേഖകൾ സഹിതമാണ് എം.ജി. രാജമാണിക്യത്തിന്റെ റിപ്പോർട്ട്. ഫെറ നിയമത്തിന്റെയും ബിനാമി ട്രാൻസാക്ഷൻ (പ്രൊഹിബിഷൻ) ആക്ടിന്റെയും നഗ്‌നമായ ലംഘനമാണ് കമ്പനി നടത്തിയിട്ടുള്ളതെന്നും ഇതിനുപിന്നിൽ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ടാറ്റ, ഹാരിസൺ. അടക്കമുള്ള വിവിധ കമ്പനികൾ കൈവശം വെച്ചിരിക്കുന്ന അഞ്ച് ലക്ഷത്തി ഇരുപതിനായിരം ഏക്കർ നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കണമെന്നായിരുന്നു രാജമാണിക്യം റിപ്പോർട്ട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ രാജമാണിക്യം സമർപ്പിച്ച സമഗ്രമായ റിപ്പോർട്ടിന് പകരം പുതിയ നിയമനിർമ്മാണം കൊണ്ടുവരണമെന്നാണ് നിയമവകുപ്പ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി തിരിച്ചുപിടിക്കുന്നതിന് കേരള ഭൂസംരക്ഷണ നിയമം പ്രകാരം ഡോ. എം.ജി. രാജമാണിക്യത്തെ നിയമിച്ചിരുന്നു.

ഇക്കാലത്ത് ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നത് ഇടതുകക്ഷികളും ആയിരുന്നു. ഇതിന് പുറമെ 2013 ഫെബ്രുവരി 27ന് ഇക്കാര്യത്തിൽ ഹൈക്കോടതി വിധിയും ഉണ്ടായി. ഭൂമി തിരിച്ചുപിടിക്കാൻ കോടതി ഉത്തരവിട്ടു. രണ്ടുമാസത്തിനകം ഇതിനുള്ള നടപടികൾ ആരംഭിക്കാൻ നിർദ്ദേശിച്ചതിന് പിന്നാലെയാണ് ആ കാലാവധി തീരാൻ രണ്ടുദിവസം ശേഷിക്കേ ഉമ്മൻ ചാണ്ടി സർക്കാർ രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സർക്കാർ ഭൂമിയേപ്പറ്റിയും അന്വേഷണം നടത്തിയ രാജമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ചത് ഹാരിസണിന്റെ കൈവശമുള്ള ഭൂമി അടിയന്തിരമായി ഏറ്റെടുക്കണമെന്നാണ് നിർദ്ദേശിച്ചത്. എന്നാൽ ടാറ്റയുടേയും ഹാരിസണിന്റേയും കൈയിലിരിക്കുന്ന ഭൂമി നിയമ വിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവെച്ച് അനുഭവിക്കുന്നത് ആണെന്നാണ് ഇപ്പോൾ നിയമവകുപ്പ് സെക്രട്ടറി പറയുന്നത്. ഇതോടെ ഈ ഭൂമി കമ്പനികൾക്ക് തീറെഴുതുന്ന നിലപാട് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നുവെന്ന ആരോപണവും ഉയരുന്നു.

ഹാരിസൺ അടക്കമുള്ള കമ്പനികൾ ഭൂമി അവകാശപ്പെടുത്തിയിരിക്കുന്നത് അനധികൃതമല്ലെന്നും പാട്ടക്കരാർ കഴിഞ്ഞ ഭൂമി മാത്രമാണ് ഇതെന്നും നിയമസെക്രട്ടറി പറയുന്നു. ടാറ്റയുടേത് അനധികൃത കൈയേറ്റമാണെന്നത് കോടതി അംഗീകരിച്ചതിന് പിന്നാലെ ഒൻപത് വിജിലൻസ് കേസുകളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. വിദേശ നാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യൻ കമ്പനി ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സർക്കാരിൽ നിക്ഷിപ്തമായ ഭൂമി വിദേശ കമ്പനികൾ കൈവശം വെച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോർട്ടിൽ പറയുന്നത്.

തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിന് സുപ്രീംകോടതിയിലടക്കം ഹാരിസൺ സർവതന്ത്രങ്ങളും പയറ്റിയെങ്കിലും ഹൈക്കോടതിയിലെ റവന്യൂ സ്പെഷ്യൽ പ്ലീഡർ സുശീല ആർ. ഭട്ട് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് നേരത്തെ ഈ തന്ത്രങ്ങൾ വിജയിക്കാതിരുന്നത്. ഇത്തരത്തിൽ നിയമപരമായി തന്നെ വിജയം നേടി നിൽക്കുന്ന സാഹചര്യത്തിൽ മറിച്ചൊരു നിലപാട് സംസ്ഥാന സർക്കാരിന്റെ നിയമസെക്രട്ടറി സ്വീകരിക്കുന്നത് വിചിത്രമെന്ന വിലയിരുത്തലും ഉയരുകയുണ്ടായി. കേരള ചരിത്രത്തിൽ വിപ്ലവകരമായേക്കാവുന്ന ഒരു നടപടിയെ അട്ടിമറിക്കുന്നതിനാണ് ഇപ്പോൾ എൽ.ഡി.എഫ് സർക്കാർ കൂട്ടുനിൽക്കുന്നതെന്ന ആരോപണവും ഇതോടെ ഉയർന്നു.

ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്, ഫോറിൻ എക്‌സ്‌ചേഞ്ച് റഗുലേഷൻസ് ആക്റ്റ് എന്നിവ നിലവിൽ വന്നതോടെ വിദേശികൾ കൈവശം വച്ചിരുന്ന തോട്ടഭൂമി സർക്കാരിന്റേതായി മാറിയെന്നും അത് ഏറ്റെടുക്കണമെന്നുമായിരുന്നു രാജമാണിക്യം റിപ്പോർട്ടിലെ പ്രധാന ശുപാർശ. എന്നാൽ ഈ വാദം ഭരണഘടനാ വിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനവും ആണെന്ന വാദമാണ് നിയമസെക്രട്ടറി വി ജി ഹരീന്ദ്രനാഥ് ഉയർത്തുന്നത്. ഇൻഡിപെൻഡൻസ് ആക്റ്റ് പ്രകാരം രാഷ്ട്രീയ ഉടമ്പടികളാണ് റദ്ദായതെന്നും ഫെറാ നിയമപ്രകാരം നടപടിയെടുക്കാൻ റിസർവ് ബാങ്കിനേ അധികാരമുള്ളൂ എന്നും നിയമസെക്രട്ടറി പറയുന്നു.

ഹാരിസൺ, ടാറ്റ തുടങ്ങിയ തോട്ടങ്ങൾ 1964ലെ ലാൻഡ് കൺസർവൻസി നിയമപ്രകാരവും ഏറ്റെടുക്കാൻ ആവില്ലെന്നും ഈ നിയമപ്രകാരം ഹാരിസണിന്റേത് അനധികൃത കയ്യേറ്റമല്ലെന്നും നിയമസെക്രട്ടറി വ്യക്തമാക്കുന്നു. പാട്ടഭൂമി ആണെങ്കിൽ അത് റദ്ദാക്കാനും ഏറ്റെടുക്കാനും ട്രാൻസ്ഫർ പ്രോപ്പർട്ടി ആക്റ്റ് അനുസരിച്ച് സർക്കാരിന് കഴിയുമെന്നും എന്നാൽ ഇതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും ആണ് നിയമസെക്രട്ടറിയുടെ ശുപാർശ ചെയ്തിരുന്നത്.

ഭൂമി തിരിച്ചു പിടിക്കണമെന്ന് റിപ്പോർട്ടു നൽകിയത് ആറ് കമ്മീഷനുകൾ

ഹാരിസൺ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കുന്ന കാര്യത്തിൽ 1999 മുതൽ ഇതുവരെ നിയോഗിക്കപ്പെട്ട ആറ് വ്യത്യസ്ത കമ്മീഷനുകളും പറഞ്ഞത് ഹാരിസൺ കൈവശംവച്ചിരിക്കുന്നത് സർക്കാർ ഭൂമിയാണെന്നും അതു തിരിച്ചുപിടിക്കണം എന്നുമാണ്. സുമിത എൻ. മേനോൻ റിപ്പോർട്ട് (1999), നിവേദിത പി. ഹരൻ റിപ്പോർട്ട് (2005), ജസ്റ്റിസ് എൽ. മനോഹരൻ റിപ്പോർട്ട് (2007), സജിത്ത് ബാബു റിപ്പോർട്ട് (2010), വിജിലൻസ് അന്വേഷണ റിപ്പോർട്ട് (2013), ഡോ. എം.ജി.രാജമാണിക്യം റിപ്പോർട്ട് (2015) എന്നിവയാണ് ഇവ. ഫെറ നിയമങ്ങളുടെയും വിദേശകമ്പനികളുമായി ബന്ധപ്പെട്ട ഇടപാടുകളുടെയും പശ്ചാത്തലത്തിൽ സിബിഐ, എൻഫോഴ്സ്മെന്റ് തലത്തിലുള്ള അന്വേഷണവും രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതിനെ അട്ടിമറിക്കാൻ ഹാരിസൺ മലയാളം കമ്പനിക്ക് അനുകൂലമായി ഉന്നതലതലത്തിൽ വൻഗൂഢാലോചന അരങ്ങേറുന്നതായി ആരോപണം ഉയർന്നിരുന്നു.

കഴിഞ്ഞ എൻ.ഡി.എഫ്. ഭരണത്തിൽ 2006 മുതൽ 2011 വരെ നിയമനടപടികൾ വലിച്ചുനീട്ടുകയായിരുന്നുവെന്ന പരാതിയും ഉയർന്നിരുന്നു. 2007 ൽ ഹാരിസണിന്റെ കൈവശമുള്ള സർക്കാർ ഭൂമി ഏറ്റെടുക്കുന്നതുമയി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കുന്നതിന് അഞ്ച് മന്ത്രിമാർ അടങ്ങിയ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് നിയമതടമസമില്ലെന്ന് ജസ്റ്റീസ് എൽ. മനോഹരൻ കമ്മിറ്റി മന്ത്രിസഭാ ഉപസമിതിക്കു റിപ്പോർട്ട് നൽകിയെങ്കിലും ഇതിനുള്ള നടപടിക്രമങ്ങൾ പഠിക്കാൻ എന്ന പേരിൽ അസിസ്റ്റന്റ് ലാൻഡ് റവന്യൂ കമ്മിഷണർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ പുതിയ കമ്മിറ്റിയെ വയ്ക്കുകയാണ് സർക്കാർ ചെയ്തത്.

വീണ്ടും ഒരു കാരണവുമില്ലാതെ ഹാരിസണിന്റെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിച്ച് സർക്കാർ 2011 ൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടു. ഹാരിസണിന്റെ കൈവശമുണ്ടായിരുന്ന മുപ്ലിവാലി എസ്റ്റേറുമായി ബന്ധപ്പെട്ട 2009 ലെ കേസിൽ കമ്പനിക്ക് അനുകൂലമായി ഹൈക്കോടതിയിൽ ഒത്തുകളിക്കുകയാണ് അന്നത്തെ ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന ആരോപണവും ഉയർന്നു. മുപ്ലിവാലയിതേടക്കം കേരളത്തിലെ കൈവശഭൂമിയിൽ ഹാരിസൺ മലയാളത്തിന് യാതൊരു അവകാശവും ഇല്ലെന്നു വ്യക്തമാക്കുന്ന നിവേദിത പി. ഹരൻ റിപ്പോട്ട്, ജസ്റ്റീസ് എൽ. മനോഹരൻ കമ്മിഷൻ റിപ്പോർട്ട് എന്നിവ അന്ന് ഹൈക്കോടതിയിൽ സമർപ്പിക്കാതെ പൂഴ്‌ത്തിവെച്ചുവെന്നതായിരുന്നു ആരോപണത്തിന് ഇടയാക്കിയത്. കഴിഞ്ഞ ഇടതുപക്ഷ ഭരണ കാലത്ത് വിവിധ എസ്റ്റേറ്റുകളിലെ പതിനയ്യായിരത്തിൽപരം ഏക്കർ സ്ഥലം ഹാരിസൺ അനധികൃതമായി വിറ്റത് സർക്കാർ കണ്ടില്ലെന്ന നടിച്ചതായും ആക്ഷേപമുണ്ടായി.

വിദേശ കമ്പനിയാണെന്നും വാദിച്ച് ഹാരിസൺ

1921ൽ രൂപീകരിച്ച മലയാളം പ്ലാന്റേഷൻ (യുകെ) ലിമിറ്റഡ് ആണ് തങ്ങളുടെ പൂർവ കമ്പനിയെന്നും 1978ൽ ഇന്ത്യൻ കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത മലയാളം പ്ലാന്റേഷൻസ് (ഇന്ത്യ) കമ്പനിക്ക് ആസ്തിവകകൾ കൈമാറ്റം ചെയ്തുവെന്നുമാണ് ഹാരിസൺസ് പറയുന്നത്. മറ്റൊരു ട്രേഡിങ് കമ്പനിയായ ഹാരിസൺസ് ആൻഡ് ക്രോസ്ഫീൽഡ് (ഇന്ത്യ) ലിമിറ്റഡ് (മുൻപ് ഇംഗ്ലണ്ടിൽ രജിസ്റ്റർ ചെയ്ത കമ്പനി) മായി ഹൈക്കോടതി അംഗീകാരത്തോടെ മലയാളം പ്ലാന്റേഷൻ (ഇന്ത്യ) ലിമിറ്റഡ് ലയിക്കുകയും 1984ൽ ഹാരിസൺ മലയാളം ലിമിറ്റഡ് രൂപീകൃതമാവുകയും ചെയ്തുവത്രേ. എന്നാൽ 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് എന്ന ബ്രിട്ടീഷ് കമ്പനിയുടെ ബിനാമി കമ്പിയായാണ് ഹാരിസൺ പ്രവർത്തിക്കുന്നതെന്നാണ് ഇപ്പോൾ രാജമാണിക്യം കണ്ടെത്തിയിക്കുന്നത്.

മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് എന്ന വിദേശ കമ്പനി 2014ൽ ഇംഗ്ലണ്ടിൽ സമർപ്പിച്ച വാർഷിക റിട്ടേൺ കണക്കുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആസ്തികളിൽ ഹാരിസണിന്റെ കൈവശമുള്ള കേരളത്തിലെ 75,000 ഏക്കർ തോട്ടഭൂമിയും ഉൾപ്പെടുന്നു. 1977ൽ രജിസ്റ്റർ ചെയ്ത കമ്പനിയെ നിയന്ത്രിക്കുന്ന മുഖ്യകമ്പനി ബ്രിട്ടന്റെ നിയന്ത്രണത്തിലുള്ള ചാനൽ ഐലന്റ് ദ്വീപിൽ രജിസ്റ്റർ ചെയ്ത ആമ്പിൾടൗൺ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്നതാണ്. ആന്റണി ഗിന്നസ് എന്ന വിദേശിയുടെ നിയന്ത്രണത്തിലാണ് കമ്പനി. മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) ലിമിറ്റഡ് സൂചിപ്പിച്ചിരിക്കുന്ന ആസ്തിവകകളിൽ കേരളത്തിലെ ഹാരിസൺ ഭൂമിക്കു പുറമെ ഇന്ത്യൻ വ്യവസായി സഞ്ജയ് ഗോയങ്ക ഡയറക്ടറായ സെന്റിനെൽ ടീ ആൻഡ് എക്‌സ്പോർട്സ് ലിമിറ്റഡിന്റെ ആസ്തികളും പെടുന്നു. മലയാളം പ്ലാന്റേഷൻസ് (ഹോൾഡിങ്‌സ്) എന്ന വിദേശ കമ്പനിയിലെ ഏക ഇന്ത്യൻ ഡയറക്ടറായിരുന്ന ഗോയങ്ക ഇപ്പോൾ ഡയറക്ടർ ബോർഡിലുമില്ല. വിദേശകമ്പനികൾക്ക് ഫെറ നിയമപ്രകാരം ഇന്ത്യയിൽ പ്രവർത്തിക്കാനാവില്ല.

കേരളത്തിലെ തോട്ടഭൂമി ആസ്തിയായി ഇംഗ്ലണ്ടിൽ വർഷാവർഷം കണക്ക് കാണിക്കുന്ന വിദേശ കമ്പനിയുടെ ബിനാമി കമ്പനിയാണ് ഹാരിസൺ എന്നതിലേക്കാണ് രേഖകൾ വിരൽ ചൂണ്ടുന്നത്. 1977ൽ രൂപീകൃതമായ മലയാളം പ്ലാന്റേഷൻ (ഹോൾഡിങ്‌സ്) ലിമിറ്റഡിന് മറ്റു പേരുകളുള്ളതായി ബ്രിട്ടനിലെ കമ്പനീസ് ഹൗസ് രേഖകളിലുമില്ല. ഇത്രയുംകാലം ഇന്ത്യൻ കോടതികളിലും റവന്യൂ അധികൃതർക്കും മുമ്പാകെ തങ്ങൾ വിദേശകമ്പനിയല്ല, ഇന്ത്യൻ കമ്പനിയാണ് എന്ന് ഹാരിസൺ ഉയർത്തിയ വാദഗതികൾക്ക് തിരിച്ചടി നൽകുന്ന വിശദമായ തെളിവുകളടക്കമാണ് ഹാരിസൺ സ്‌പെഷ്യൽ ഓഫീസർ രാജമാണിക്യം സിബിഐ അന്വേഷണമാവശ്യപ്പെട്ട് സർക്കാരിനു മുമ്പാകെ ശുപാർശ സമർപ്പിച്ചിരിന്നു. എന്നിട്ടും സർക്കാർ ്അഭിഭാഷകൻ വേണ്ടവിധത്തിൽ പ്രവർത്തിക്കാതെ കേസ് തോറ്റു കൊടുക്കുകയായിരുന്നു. കേസിലെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകമാണെന്ന കാര്യവും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP