Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ സർക്കാർ നടപടിയ്‌ക്കെതിരേ പ്രതികരിച്ച സംവിധായകൻ മേജർ രവിയുടെ നിലപാടിനെ കീറിമുറിച്ച് ഞെരളത്തു ഹരിഗോവിന്ദന്റെ വിമർശനം; ഏതാനും ചില പുരോഹിതരും കമ്മറ്റിക്കാരും തീരുമാനിക്കപ്പെടേണ്ടതല്ല ഇന്ത്യൻ സനാതന വിശ്വാസം; അതുകൊണ്ട് മിസ്റ്റർ മേജർ രവീ... കാര്യങ്ങളറിയാതെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഒരു മൈനർ രവി ആവരുത്

ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിലെ സർക്കാർ നടപടിയ്‌ക്കെതിരേ പ്രതികരിച്ച സംവിധായകൻ മേജർ രവിയുടെ നിലപാടിനെ കീറിമുറിച്ച് ഞെരളത്തു ഹരിഗോവിന്ദന്റെ വിമർശനം; ഏതാനും ചില പുരോഹിതരും കമ്മറ്റിക്കാരും തീരുമാനിക്കപ്പെടേണ്ടതല്ല ഇന്ത്യൻ സനാതന വിശ്വാസം; അതുകൊണ്ട് മിസ്റ്റർ മേജർ രവീ... കാര്യങ്ങളറിയാതെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഒരു മൈനർ രവി ആവരുത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രനടപടിയുമായി ബന്ധപ്പെട്ട് മേജർ രവിയുടെ ശബ്ദ സന്ദേശത്തിന് മറുപടിയുമായി ഞെരളത്ത് ഹരിഗോവിന്ദൻ. ക്ഷേത്രവിശ്വാസികളാൽ ക്ഷേത്രവിശ്വാസികൾ തന്നെ അപമാനിക്കപ്പെടുന്ന അവസ്ഥാണ് ഇപ്പോഴും കേരളത്തിൽ നിലവിൽ ഉള്ളത്. ഇന്നവർ ക്ഷേത്രം പിടിച്ചു ,നാളെ വീടുകളിലും എത്തും എന്നു പറഞ്ഞിട്ടും ആരും അതിനെതിരേ ഒന്നിക്കാൻ തയ്യാറാവാത്തത് എന്താണെന്ന് മേജർ് രവി മനസ്സിലാക്കണം. കാര്യങ്ങളറിയാതെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഒരു മൈനർ രവി ആവരുതെന്നാണ് ഹരിഗോവിന്ദൻ പറയുന്നത്.

ക്ഷേത്രങ്ങൾ പിടിച്ചെടുക്കപ്പെടുമ്പോൾ പട്ടാളക്കാരനായ തന്റെ ചോര തിളച്ചു. അതുകൊണ്ടാണ് താൻ പ്രതികരിക്കുന്നതെന്നാണ് മേജർ രവി പറയുന്നത്. ഭാരതീയം എന്ന സംഘപരിവാർ അനുകൂല വാട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റു ചെയ്ത മേജർ രവിയുടെ ശബ്ദ സന്ദേശമാണ് പുറത്തായത്. താൻ കുമ്മനം രാജശേഖരനുമായി സംസാരിച്ചുവെന്ന് പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. ഹിന്ദു ദൈവമായ ദുർഗ്ഗയെ അപമാനിച്ച ചാനലുകാരിക്ക് എതിരേ പ്രസ്താവന നടത്തിയ തന്നെ ഹിന്ദുക്കൾ തന്നെ ഒറ്റപ്പടുത്തി. അതൊരു മുറിവായി നിലനിൽക്കുന്നു. ഒരു വർഷം മുൻപ് ടിവി ചാനൽ അവതാരികയുടെ മുഖത്ത് കാർക്കിച്ച് തുപ്പണമെന്ന് പറഞ്ഞതിന് എല്ലാവരും കൂടെ തന്റെ നെഞ്ചത്ത് പൊങ്കാലയിട്ടു. അന്ന് ഒരു ഹിന്ദുവിന്റെയും രക്തം തിളയ്ക്കുന്നത് കണ്ടില്ലെന്നും ഈ ഓഡിയോയിൽ മേജർ രവി പറയുന്നുണ്ട്. ഇന്നവർ നിങ്ങൾ വിശ്വസിക്കുന്ന അമ്പലങ്ങളിൽ കയറിക്കൂടിയിരിക്കുന്നു. നാളെ വീട്ടിലും കയറും. എല്ലാവരും കൂടി പുറത്തിറങ്ങുന്ന സമയത്തു മാത്രമേ താനും പുറത്തിറങ്ങൂവെന്നും ഒറ്റപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഓഡിയോയിൽ മേജർ രവി പറയുന്നു.

ഈ പ്രസ്താവന പരസ്യമായതോടെ ഹരിഗോവിന്ദൻ ഫേസ് ബുക്ക് ലൈവിലൂടെ രംഗത്തെത്തി. ഹിന്ദുസമൂഹത്തിൽ ഈ നിലപാടിന് എന്തു കൊണ്് സ്വീകാര്യമാകുന്നില്ല എന്ന് അദ്ദേഹം വിശദീകരിച്ചു. പിന്നാക്ക സമുദായത്തിൽ പെട്ടവരോട് ഇന്നു കാട്ടുന്ന അനീതികളും ഹരിഗോവിന്ദൻ തുറന്നു പറയുന്നു. മേജർ രവിമാർ ഇതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

ഹരിഗോവിന്ദന്റെ മറുപടി ഇങ്ങനെ:

മട്ടന്നൂർ ശങ്കരൻ കുട്ടിയുടെ ഗുരുനാഥനും പ്രമുഖ മേളവിദഗ്ധനുമായ സദനം വാസുദേവന് തിരുമാന്ധാം കുന്ന് ക്ഷേത്രത്തിൽ സാമുദായികതയുടെ പേരിൽ അപമാനമുണ്ടായപ്പോൾ, ഒരു ക്ഷേത്രവിശ്വാസിയെ മറ്റൊരു ക്ഷേത്രവിശ്വാസി എതിർത്തപ്പോൾ മഞ്ചേരി ഹരിദാസനും കൂട്ടരും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അപമാനമുന്നയിച്ചപ്പോൾ സദനത്തിനു വേണ്ടി സംസാരിക്കാൻ ഒരു മേജർ രവിയും ഉണ്ടായില്ല

വൈക്കം ചന്ദ്രൻ എന്നയാൾ ഒരുപാടു സാധു കലാപ്രവവർത്തകരെ ജാതീയമായി അപമാനിച്ചപ്പോൾ പ്രതികരിക്കാൻ ഒരു മേജർ രവിയും ഉണ്ടായില്ല.

കലാമണ്ഡലം ഗീതാനന്ദനൊപ്പം ഇടയ്ക്ക വായിച്ചതിന്റെ പേരിൽ ശ്രീധരൻ പെരിങ്ങോടിനെതിരേ ചെർപ്പുളശ്ശേരിയിലെ ക്ഷേത്രത്തിൽ പുണ്യാഹം തളിച്ചപ്പോൾ ഒരു മേജർ രവിയും അതിനെ പറ്റി ചോദിച്ചില്ല.

ക്ഷേത്രവിശ്വാസിയെന്ന് അവകാശപ്പടുന്ന മറ്റൊരു ദുഷ്ടന്റെ ജാതീയമായ ദ്രോഹത്തിന് ഗുരുവായൂരിൽ വച്ച് കല്ലൂർ ബാബു വിധേയമായപ്പോൾ അതിനെതിരേ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ പോലും ഒരു മേജർ രവിയും പങ്കു ചേർന്നില്ല.

കൽപ്പാത്തി ബാലകൃഷ്ണൻ, അങ്ങാടിപ്പുറം കൃഷ്ണദാസ് തുടങ്ങിയവർ ഉൾപ്പടെ ക്ഷേത്രവിശ്വാസികളായവർ ക്ഷേത്രവിശ്വാസികളാൽ ജാതീയമായി അപമാനിക്കപ്പെടുമ്പോൾ ഒരു മേജർ രവിമാരും ഉണ്ടാവില്ല

ക്ഷേത്രത്തിൽ തന്ത്രിമാരുടേയും മേൽശാന്തിമാരുടേയും മുന്നിൽ കുമ്പിട്ടു നിൽക്കുന്ന കുറേ ദളിതരെ ഉണ്ടാക്കുകയല്ല ക്ഷേത്രപ്രവേശന വിളംബരം കൊണ്ടു ഉദ്ദേശിക്കുന്നത്. കലാകാരന്മാർ അവരുടെ കലാപ്രവർത്തനം കൊണ്ട് ജനങ്ങളുടെ മനസ്സിൽ ഈശ്വര സാന്നിദ്ധ്യം അനുഭവിപ്പിക്കുന്ന ദേവാലയങ്ങൾ പണിതുയർത്തുന്നവരാണ്. അത് തന്ത്രിമാർ ചെയ്യുന്നതിനേക്കാൾ വലിയ യത്‌നമാണ്. ആ പ്രതിഭകൾക്ക് അപമാനമുണ്ടായപ്പോൾ അതു പരിഹരിക്കാൻ ഒരു മേജർ രവിയും ഉണ്ടായില്ല.

ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാതെ അകറ്റി നിർത്തിയസമൂദായങ്ങൾ ഉൾപ്പടെ നൂറ്റിയെട്ടു ജാതി സംഘടനകളായി ഇന്നും മേജർ രവി പറയുന്ന ഹിന്ദു സമൂഹം വിഭജിച്ചു കിടക്കുന്നു. സാമുദായികമായി ആധിപത്യത്തിനു വേണ്ടിയാണ് ക്ഷേത്രങ്ങളുടെ നവീകരണത്തിലൂടെ ഇന്നു ചിലർ ശ്രമിക്കുന്നത്. കഷ്ടപ്പാടുള്ള ക്ഷേത്രങ്ങളിൽ എന്തുകൊണ്ട് സർക്കാർ ചെല്ലുന്നില്ല? എങ്ങിനെയാണ് ഇവിടുത്തെ ക്ഷേത്രങ്ങൾക്ക് കഷ്ടപ്പാടുണ്ടായത്.? സവർണ്ണ മേധാവികളായ നായരും നമ്പൂതിരിയും ഉൾപ്പടെയുള്ളവർ ക്ഷേത്രങ്ങളുടെ ഭൂമിയും സ്വത്തും അടിച്ചു മാറ്റി ക്ഷേത്രം മാത്രം ജനങ്ങളുടെ തലയിൽ വച്ചു കൊടുക്കുകയായിരുന്നു.

പാർത്ഥസാരഥി ക്ഷേത്രത്തെ പിടിച്ചെടുത്തത് ക്ഷേത്രവിശ്വാസികൾക്കു വേണ്ടിയാണെന്ന് കുറച്ചു കഴിയുമ്പോൾ ബോദ്ധ്യപ്പെടുമെന്നാണ് തോന്നുന്നത്. ക്ഷേത്രത്തിന്റെ ഭരണ കർത്താക്കൾ എന്ന പേരിൽ കുറച്ചു പേർ മാത്രം അതിന്റെ സൗകര്യങ്ങൾ അനുഭവിക്കുന്ന രീതിയാണ് അവിടെയുണ്ടായിരുന്നത് എന്നാണ് ഞാൻ അറിഞ്ഞത്. കേരളത്തിൽ പലയിടത്തും ഇതു പോലെ ദളിതരെ കഷ്ടപ്പെടുത്തുകയും ഫലം ഉണ്ടാവുമ്പോൾ അതിന്റെ ഊരാളന്മാർ പ്രത്യക്ഷപ്പെടുകയും അതു നിലനിർത്താൻ കുടിലതകൾ ചെയ്യുന്നതും നിത്യ സംഭവമാണ്.

ഇത്തരം ദുരവസ്ഥകൾക്കു കാരണം കമ്യൂണിസ്റ്റു പാർട്ടിയോ കോൺഗ്രസോ ബിജെപിയോ മറ്റു രാഷ്ട്രീയപ്പാർട്ടികളോ മുസ്‌ളിമോ ക്രിസ്ത്യാനിയോ അല്ല. ക്ഷേത്രവിശ്വാസികളായ കുതന്ത്രക്കാരാണ്, ദുഷ്ടരാണ്. ക്ഷേത്രത്തിൽ തന്നെ ഒരു ഹിന്ദുവിനെ മറ്റൊരു ഹിന്ദു കുമ്പിട്ടു നിൽക്കുന്ന അവസ്ഥ ഇന്നത്തെ സർക്കാർ ഓഫീസുകളിൽ പോലും നിലനിൽക്കുന്നു.

ശ്രീ മേജർ രവി നിങ്ങൾ നൂറു സിംഹാസനങ്ങൾ എന്ന നോവൽ വായിക്കണം. ഗെറ്റ് യുണൈറ്റഡ് എന്നു നി്ങ്ങൾ പറയുമ്പോൾ എന്തു കൊണ്ട് അത് സംഭവിക്കുന്നില്ല എന്നതിന് അതിൽ ഉത്തരമുണ്ട്. ക്ഷേത്രങ്ങളുടെ പേരിൽ ആളെക്കൂട്ടാൻ ശ്രമിക്കുന്നവർ പഠിക്കേണ്ട പാഠങ്ങളുണ്ട്.

മുസ്‌ളിമിനോ ക്രിസ്ത്യാനിക്കോ തുറന്നു കൊടുക്കാൻ വേണ്ടിയല്ല സർക്കാർ ഈ ക്ഷേത്രം പിടിച്ചെടുത്തത്. ആരാധനയാണ് പ്രധാനമെങ്കിൽ ഏതു സർക്കാർ വന്നാലും നിങ്ങൾക്കു അതു സാധിക്കും.

യഥാർത്ഥ വിശ്വാസികൾക്ക് ക്ഷേത്രം ആവശ്യമില്ല. വിശ്വാസത്തിന്റെ പേരിൽ വിശ്വാസികളെ ചൂഷണം ചെയ്തവരാണ് ക്രിസ്്ത്യാനികളിലും മുസ്‌ളിമിലും ഹിന്ദുക്കളിലുമുള്ളത്. ഏതാനും ചില പുരോഹിതരും കമ്മറ്റിക്കാരും തീരുമാനിക്കപ്പെടേണ്ടതല്ല ഇന്ത്യൻ സനാതന വിശ്വാസവും ഭാരതീയമാ ആരാധനാ പാരമ്പര്യവും. ധനം കുമിഞ്ഞു കൂടാത്ത സ്ഥാപനവൽക്കരിക്കപ്പെടാത്ത ആരാധനാലയങ്ങളാണ് നമുക്കാവശ്യം. അതിലേയ്ക്ക് കൈപിടിച്ചു നടത്താനാണ് മേജർ രവിമാർ ശ്രമിക്കേണ്ടത്. അതുകൊണ്ട് മിസ്റ്റർ മേജർ രവീ... അങ്ങ് കാര്യങ്ങളറിയാതെ സമൂഹത്തിൽ ധ്രുവീകരണം ഉണ്ടാക്കുന്ന ഒരു മൈനർ രവി ആവരുത്...എങ്കിലും ഒറ്റയയ്ക്ക് ഇത്തരമൊരു ധൈര്യം കാട്ടിയ മേജറിന് അഭിനന്ദനങ്ങൾ

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP