Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൂടുതൽ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാർ; നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കിൽ പിടിച്ചുതല്ലിയേനെ എന്നും എസ്‌ഐ; ചടയമംഗലത്ത് പൊലീസുമായി വാക്കുതർക്കം ഉണ്ടാകാനുള്ള കാരണം വിശദീകരിച്ച് ഗൗരിനന്ദ

കൂടുതൽ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാർ; നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കിൽ പിടിച്ചുതല്ലിയേനെ എന്നും എസ്‌ഐ;  ചടയമംഗലത്ത് പൊലീസുമായി വാക്കുതർക്കം ഉണ്ടാകാനുള്ള കാരണം വിശദീകരിച്ച് ഗൗരിനന്ദ

മറുനാടൻ മലയാളി ബ്യൂറോ

ചടയമംഗലം: ബാങ്കിനു മുന്നിൽ വരി നിന്നയാൾ കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പൊലീസിന്റെ പിഴ ചുമത്തിയ സംഭവം വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. പിഴ ചുമത്തിയത് ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരിക്കുകയാണ് പൊലീസ്. ചടയമംഗലം ഇടുക്കുപാറ സ്വദേശി ഗൗരിനന്ദയ്ക്കെതിരെയാണ് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന പേരിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി ചടയമംഗലം പൊലീസ് കേസെടുത്തത്. സംഭവത്തിൽ ഇടപെടലുമായി യുവജന കമ്മീഷനും രംഗത്തുവന്നു.

അമ്മയെ ആശുപത്രിയിൽ കൊണ്ടുപോയി വരുംവഴി എടിഎമ്മിൽ നിന്നു പണമെടുക്കാനാണ് ഗൗരി ബാങ്കിന് സമീപത്തേക്കു എത്തിയത്. അവിടെ പ്രായമുള്ള ഒരാളുമായി പൊലീസ് വാക്കേറ്റം നടത്തുന്നതു കണ്ടപ്പോൾ എന്താണ് പ്രശ്നമെന്ന് ചോദിച്ചതായി യുവതി പറയുന്നു. അനാവശ്യമായി പിഴ ലഭിച്ചെന്ന് പ്രായമുള്ളയാൾ മറുപടി പറഞ്ഞപ്പോൾ ഇടപെട്ട ഗൗരിക്കും കിട്ടി പിഴ.

പൊലീസ് മോശമായി പെരുമാറിയകൊണ്ടാണ് തനിക്ക് ചോദ്യംചെയ്യേണ്ടി വന്നതെന്ന് ഗൗരി നന്ദ പ്രതികരിച്ചു. സംഭവത്തിൽ തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ ന്യൂസ് ചാനലിനോട് പറഞ്ഞു.

'ഞാൻ ആശുപത്രിയിൽ പോയിട്ട് എടിഎമ്മിൽ നിന്ന് പൈസ എടുക്കാൻ കയറിയതായിരുന്നു. എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്തുള്ള ഇന്ത്യൻ ബാങ്കിന് മുന്നിൽ ഒരുപാടുപേർ ഉണ്ടായിരുന്നു. അകലം പാലിച്ചുതന്നെയാണ് ആളുകൾ നിന്നിരുന്നെ. പൊലീസ് ജീപ്പിൽ അഞ്ചോ ആറോ പേർ ഉണ്ടായിരുന്നു. അവർ വന്നിട്ട് എന്തോ മഞ്ഞ ഷീറ്റ് പേപ്പറിൽ എഴുതിക്കൊടുക്കുന്നു. മൂന്ന് പേർക്കോ മറ്റോ ആണ് കൊടുത്തത്. ഒരു അങ്കിൾ ചൂടായി പൊലീസുകാരോട് സംസാരിക്കുന്നതുകണ്ടു. ഞാൻ ചെന്നു അങ്കിളിനോട് എന്താ പ്രശ്‌നമെന്ന് ചോദിച്ചു. മോളേ ഇത്രയും അകലം പാലിച്ചു നിന്നിട്ടും പെറ്റി അടയ്ക്കണമെന്നാണ് അവർ പറയുന്നെ എന്നുപറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു ഇവിടെക്കിടന്ന് ശബ്ദമുണ്ടാക്കിയിട്ട് കാര്യമില്ല, ഈ സാറിന്റെയും ഉയർന്ന ഉദ്യോഗസ്ഥരുണ്ട്. അവിടെപ്പോയി പരാതിപ്പെട്ടാൽ മതിയെന്ന് ഞാൻ പറഞ്ഞു.

അപ്പോ അവിടെ നിന്ന ഒരു സാർ വിളിച്ച് എന്നോട് പേരുചോദിച്ചു. ഞാൻ പറഞ്ഞു ഗൗരി എന്ന്. അപ്പോ അഡ്രസ് ചോദിച്ചു. അപ്പോ ഞാൻ ചോദിച്ചു എന്തിനാ അഡ്രസ് ചോദിക്കുന്നേന്ന്. അപ്പോ പറഞ്ഞു അകലം പാലിച്ചില്ല അതുകൊണ്ട് പെറ്റിയാ എഴുതുന്നെ എന്ന്. അപ്പോ ഞാൻ ചോദിച്ചു സാറ് പെറ്റിയാണോ എഴുതുന്നെ? ഞാൻ മാസ്‌ക് വെച്ചിട്ടുണ്ട്, എടിഎമ്മിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ അങ്കിളിനോട് എന്താ ഇഷ്യു എന്നുമാത്രമാ ഞാൻ ചോദിച്ചത്. അത്രേ ചെയ്തുള്ളൂ.

കൂടുതൽ നിയമങ്ങളൊന്നും പഠിപ്പിക്കേണ്ടെന്ന് സാർ പറഞ്ഞു. നിയമങ്ങൾ അറിഞ്ഞുകൂടെങ്കിൽ പഠിക്കണമെന്ന് ഞാൻ പറഞ്ഞു. അപ്പോ പറഞ്ഞു ഉത്തരവാദിത്വമാണെന്ന്. ഇതൊന്നുമല്ല ഉത്തരവാദിത്വം സാർ ചെയ്തത് തെറ്റാണെന്ന് ഞാൻ പറഞ്ഞു. അപ്പോ എസ്‌ഐ സാർ വന്നിട്ട് മോശമായി ഒരു വാക്ക് പറഞ്ഞു. ഇതോടെയാണ് ശബ്ദമുയർത്തി എനിക്ക് സംസാരിക്കേണ്ടിവന്നത്. ഞാൻ അങ്ങോട്ട് ബഹുമാനത്തോടെ സംസാരിച്ചിട്ടുണ്ട്, തിരിച്ചും ആ ബഹുമാനം വേണമെന്ന് ഞാൻ പറഞ്ഞു. കൂടുതൽ പഠിപ്പിക്കേണ്ടെന്ന് എന്നോട് പറഞ്ഞു. നീയൊരു പെണ്ണായതുകൊണ്ട് ഒന്നും ചെയ്യുന്നില്ല, ആണായിരുന്നെങ്കിൽ പിടിച്ചുതല്ലിയേനെയെന്ന് എസ്‌ഐ പറഞ്ഞു. പെണ്ണ് ചോദ്യംചെയ്താലും ആണ് ചോദ്യംചെയ്താലും ഒരു പോലെയാണെന്ന് ഞാൻ പറഞ്ഞു. കൂടുതൽ സംസാരിക്കണ്ട, ഉയർന്ന ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടോ എന്ന് എന്നോട് പറഞ്ഞു. ശരിയെന്നും പറഞ്ഞ് ഞാൻ വീട്ടിലെത്തി'.

വീട്ടിലെത്തിയപ്പോഴാണ് സോഷ്യൽ മീഡിയയിലൊക്കെ വിഡിയോ കണ്ടതെന്ന് ഗൗരി നന്ദ പറഞ്ഞു. വിഡിയോ എടുത്തത് ആരാണെന്ന് തനിക്ക് അറിയില്ല. തനിക്കെതിരെ കേസ് എടുത്തെന്ന് മാധ്യമങ്ങളിൽ കണ്ടതല്ലാതെ പൊലീസ് ഇതുമായി ബന്ധപ്പെട്ട് ഒന്നും അറിയിച്ചിട്ടില്ലെന്നും ഗൗരി നന്ദ പറഞ്ഞു. പ്ലസ് ടു പരീക്ഷ കഴിഞ്ഞുനിൽക്കുകയാണ് ഗൗരി നന്ദ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP