Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടെ കിടക്കാത്തതിന്റെ പ്രതികാരമാണെന്ന് സിസ്റ്റർ പറഞ്ഞിരുന്നു; വിവാദമായ ശേഷമാണ് നടന്നത് ഇതൊക്കെയാണെന്ന് തിരിച്ചറിഞ്ഞത്; റിപ്പോർട്ടർ ടിവിയിൽ നിഷ്‌കളങ്കമായി സിസ്റ്റർ അനുപമ പറഞ്ഞത് ബിഷപ്പിന് തുണയായി; തന്റെ മൊഴി അഭിമുഖം സത്യസന്ധമാണോ എന്ന് മാത്രമായിരുന്നുവെന്ന് മീഡിയാ വൺ വഴി മാതൃഭൂമിയിൽ എത്തിയ അഭിലാഷ് മോഹൻ; ഫ്രാങ്കോ രക്ഷപ്പെട്ട കഥ

കൂടെ കിടക്കാത്തതിന്റെ പ്രതികാരമാണെന്ന് സിസ്റ്റർ പറഞ്ഞിരുന്നു; വിവാദമായ ശേഷമാണ് നടന്നത് ഇതൊക്കെയാണെന്ന് തിരിച്ചറിഞ്ഞത്; റിപ്പോർട്ടർ ടിവിയിൽ നിഷ്‌കളങ്കമായി സിസ്റ്റർ അനുപമ പറഞ്ഞത് ബിഷപ്പിന് തുണയായി; തന്റെ മൊഴി അഭിമുഖം സത്യസന്ധമാണോ എന്ന് മാത്രമായിരുന്നുവെന്ന് മീഡിയാ വൺ വഴി മാതൃഭൂമിയിൽ എത്തിയ അഭിലാഷ് മോഹൻ; ഫ്രാങ്കോ രക്ഷപ്പെട്ട കഥ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എന്തിനാണ് ഈ സമരത്തിന് നിർബന്ധിതമായതെന്ന് സിസ്റ്റർ അനുപമയോട് ചോദിച്ചായിരുന്നു അഭിലാഷ് മോഹൻ ആ അഭിമുഖം തുടങ്ങിയത്. 2018 സെപ്റ്റംബറിലായിരുന്നു ആ അഭിമുഖം. പിന്നീട് റിപ്പോർട്ടർ ടിവിയിൽ നിന്ന് മീഡിയാ വൺ വഴി അഭിലാഷ് മോഹൻ മാതൃഭൂമി ന്യൂസിലെത്തുമ്പോൾ കേസിൽ വിധി വന്നു. ആ വിധി സിസ്റ്റർ അനുപമയും പരാതിക്കാരായ കന്യാസ്ത്രീകളും പ്രതീക്ഷിച്ചതാകുന്നില്ല. ജലന്തർ ബിഷപ്പ ഫ്രാങ്കോ മുളയ്ക്കൽ കുറ്റ വിമുക്തനായി. ഒരു മാധ്യമ പ്രവർത്തകന്റെ മൊഴിയാണ് ഇതിന് കാരണമെന്ന് പ്രതിഭാഗം വിളിച്ചു പറയുകയും ചെയ്തു.

പിന്നാലെ ഇപ്പോൾ ജോലി ചെയ്യുന്ന ചാനലിലൂടെ സംഭവിച്ചത് എന്തെന്ന് അഭിലാഷ് മോഹൻ വിശദീകരിച്ചു. ഹൈക്കോടതിക്ക് അടുത്തു വച്ച് അന്ന് സിസ്റ്റർ അനുപമയുടെ അഭിമുഖം എടുത്തിരുന്നു. അതിലെ ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കിയിരുന്നു. അതിന്റെ ആധികാരിക ഉറപ്പു വരുത്താൻ എന്നെ കോടതി വിളിപ്പിച്ചു. അവിടെ പോയി സത്യം പറഞ്ഞു. ആ അഭിമുഖം വസ്തുതയാണെന്നും കൃത്രിമം കാട്ടിയില്ലെന്നും കൂട്ടിച്ചേർത്തു. അല്ലാതെ കേസിന്റെ മറ്റ് മരിറ്റുകളിലേക്ക് പോയിരുന്നില്ല. ഇതിനൊപ്പം പ്രോസിക്യൂഷനും സത്യം പറഞ്ഞതു നന്നായി എന്ന് തന്നോട് പറഞ്ഞുവെന്നും അഭിലാഷ് മോഹൻ കൂട്ടിച്ചേർത്തു.

12 ദിവസമാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ പ്രതിഭാഗം വാദിച്ചത്. മറ്റ് കന്യാസ്ത്രീകളെയും സമാനമായി വിസ്തരിച്ചു. ആരും കൂറുമാറിയില്ല. എന്നിട്ടും കോടതിക്ക് മാത്രം ഒന്നും ബോധ്യപ്പെട്ടില്ല. ഇതിന് കാരണം റിപ്പോർട്ടറിലെ എൻകൗണ്ടർ അഭിമുഖത്തെ മുൻനിർത്തി രാമൻപിള്ള നടത്തിയ വിസ്താരമായിരുന്നു. അങ്ങനെ പീഡന കേസിൽ ശിക്ഷിക്കപ്പെടാതെ ബിഷപ്പ് രക്ഷപ്പെട്ടു. ഇനി പ്രോസിക്യൂഷൻ അപ്പീലുമായി പോകും. അങ്ങനെ നിയമ യുദ്ധം തുടരുന്ന കേസിൽ താൽകാലിക വിജയം ബിഷപ്പിനാവുകയാണ്.

ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് പലരോടും പരാതി പറഞ്ഞുവെന്നായിരുന്നു പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ പ്രധാന വാദം. സാക്ഷികളിൽ എല്ലാവരും പ്രോസിക്യൂഷനൊപ്പം നിന്നു. എന്നാൽ അഭിലാഷ് മോഹന്റെ അഭിമുഖം എല്ലാം പൊളിച്ചു. ബിഷപ്പിനെതിര കന്യാസ്ത്രീ പരാതി നൽകിയതിന് പിന്നിലെ പ്രതികാരം കോടതിയെ ബോധിപ്പിക്കാൻ അഭിഭാഷകനായ രാമൻപിള്ളയ്ക്ക് കഴിഞ്ഞു. വിവാദം ഉണ്ടായ ശേഷമാണ് പീഡനത്തെ കുറിച്ച് താനറിഞ്ഞതെന്നായിരുന്നു അഭിമുഖത്തിൽ സിസ്റ്റർ അനുമപ അഭിമുഖത്തിൽ പറയുന്നുണ്ട്. ഇതോടെ സിസ്റ്ററിനെതിരെ ബിഷപ്പ് നടപടി എടുത്ത ശേഷമാണ് ഈ പരാതി ഉയർന്നതെന്ന് വാദിച്ചു സ്ഥാപിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞു.

ആരും അറിയാതെ ഉള്ളിലൊതുക്കി കേണപേക്ഷിച്ചു. വീട്ടുകാരെ അറിയിച്ചിരുന്നില്ല. പലരോടും കൂടെ കിടക്കാത്തതിന്റെ പ്രതികാരമാണ് ഇതെന്നും സിസ്റ്റർ പറഞ്ഞിരുന്നു. വിവാദമായ ശേഷമാണ് താനടക്കമുള്ളവർ അവിടെ നടന്നത് ഇതൊക്കെയാണെന്ന് തിരിച്ചറിഞ്ഞതെന്ന് ആ അഭിമുഖത്തിൽ സിസ്റ്റർ നിഷ്‌കളങ്കമായി പറയുന്നുണ്ട്. അതായത് തന്നെ എങ്ങനെയാണ് പീഡിപ്പിച്ചതെന്ന് മുമ്പ് തന്നോട് പറഞ്ഞിരുന്നില്ലെന്ന് സിസ്റ്റർ അനുപമ സമ്മതിക്കുകയായിരുന്നു അവിടെ. 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിനെ ബലാത്സഗമായി കാണാനാകുമോ എന്ന സംശയവും പ്രതിഭാഗം നേരത്തെ ചർച്ചയായിരുന്നു. ഇതെല്ലാം അഭിമുഖത്തിനൊപ്പം ആയുധമാക്കിയാണ് പ്രതിഭാഗം ജയിച്ചു കയറിയത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാകുന്നതിന് കാരണം ആ അഭിമുഖമാണെന്ന് പ്രതിഭാഗവും സമ്മതിക്കുന്നുണ്ട്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ വിധിപറഞ്ഞത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. മഠത്തിലെ ഗസ്റ്റ് ഹൗസിലാണ് ബിഷപ്പ് താമസിച്ചതെന്നും പ്രതിഭാഗം സ്ഥാപിച്ചെടുത്തു. ബി രാമൻപിള്ളയായിരുന്നു പ്രതിഭാഗം അഭിഭാഷകൻ.

105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരുന്നത്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി. 2014 മുതൽ 2016 വരെയുടെ കാലയളവിൽ കന്യാസ്ത്രീ കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഉവരുടെ പരാതിയിലുണ്ടായിരുന്നു.

2017 മാർച്ചിലാണ് പീഡനം സംബന്ധിച്ച് മദർ സുപ്പീരിയറിന് കന്യാസ്ത്രീ പരാതി നൽകിയത്. ജൂൺ 27-ന് അവർ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിറ്റേദിവസം തന്നെ പൊലീസ് പരാതിയിൽ കേസെടുത്തു. വൈക്കം ഡിവൈ.എസ്‌പി.യായിരുന്ന കെ.സുഭാഷിന് അന്വേഷണച്ചുമതല കൈമാറി. സംഭവം വിവാദമായതോടെ കുറുവിലങ്ങാട് മഠത്തിലെ പീഡനം ദേശീയതലത്തിലടക്കം ചർച്ചയായി. കന്യാസ്ത്രീയെ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ സന്ദർശിക്കാനെത്തി. ബിഷപ്പ് വിദേശത്തേക്ക് കടക്കാതിരിക്കാൻ വ്യോമയാന മന്ത്രാലയത്തിന് കത്ത് നൽകി. ഇതിനിടെ, കേസിന്റെ അന്വേഷണവും ഒരുവഴിക്ക് നടക്കുന്നുണ്ടായിരുന്നു.

പീഡനം സംബന്ധിച്ച് കന്യാസ്ത്രീ വാക്കാൽ പരാതി നൽകിയിരുന്നതായി പാലാ ബിഷപ്പ് മൊഴി നൽകി. കേസിൽനിന്ന് പിന്മാറാൻ രൂപത അധികാരികൾ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായി കന്യാസ്ത്രീയുടെ സഹോദരനും പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയും രേഖപ്പെടുത്തി. അന്വഷണസംഘം ഡൽഹിയിലേക്കും ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഡൽഹിയിൽനിന്ന് ചിലരുടെ മൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്കെതിരേ ആരോപണമുന്നയിച്ച ബന്ധുവിൽനിന്നും മൊഴിയെടുത്തി. എന്നാൽ കന്യാസ്ത്രീയ്ക്ക് അനുകൂലമായി ഇതൊന്നും മാറാതിരിക്കാൻ പ്രതിഭാഗം അഭിഭാഷകർ ശ്രദ്ധിച്ചു. ബിഷപ്പിനെതിരായ പരാതി മുഴുവൻ നടപടിയുടെ വൈരാഗ്യമാണെന്ന് വരുത്തി തീർത്തു.

പാലാ കോടതിയിൽ ഹാജരാക്കിയ ഫ്രാങ്കോയെ കോടതി റിമാൻഡ് ചെയ്തിരുന്നു. 5968-ാം നമ്പർ തടവുകാരനായി ഫ്രാങ്കോയെ പാലാ ജയിലിലടച്ചു. ബിഷപ്പിനെ കുറുവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിൽ ഫ്രാങ്കോ എല്ലാം നിഷേധിക്കുകയാണ് ചെയ്തത്. 5968-ാം നമ്പർ തടവുകാരനായാണ് ഫ്രാങ്കോയെ പാലാ ജയിലിലടച്ചിരുന്നത്. രണ്ടാഴ്ചയിലേറെ നീണ്ട ജയിൽവാസത്തിന് ശേഷം 2018 ഒക്ടോബർ 15-ന് ഹൈക്കോടതി ഫ്രാങ്കോയ്ക്ക് ജാമ്യവും അനുവദിച്ചു. ഇതിനിടെ, ബിഷപ്പിനെതിരേ മൊഴി നൽകിയ വൈദികനെ പഞ്ചാബിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.

മരണത്തിൽ അസ്വാഭാവികതയില്ലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. കന്യാസ്ത്രീകൾ ബിഷപ്പിനെതിരേ പലതവണ പരാതിപ്പെട്ടതായും ബിഷപ്പിൽനിന്ന് മോശം അനുഭവം ഉണ്ടായതായി കന്യാസ്ത്രീ പറഞ്ഞതായും ഈ വൈദികൻ മൊഴി നൽകിയിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പിന്നീട് വിചാരണ ആരംഭിച്ചെങ്കിലും ഒരാഴ്ച മുമ്പാണ് വിചാരണ പൂർത്തിയാക്കിയത്. കേസിൽ ആകെ 83 സാക്ഷികളാണുള്ളത്. ഇതിൽ 39 വേരെ വിചാരണയ്ക്കിടെ വിസ്തരിച്ചിരുന്നു. കന്യാസ്ത്രീകളും വൈദികരും ബിഷപ്പുമാരും സാക്ഷിപ്പട്ടികയിലുണ്ടായിരുന്നു. ഫ്രാങ്കോയുടെ മൊബൈൽഫോൺ, ലാപ്ടോപ്പ് അടക്കുള്ളവ നിർണായക തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP